Tuesday, 14 January 2020


എന്റെ വിദേശ യാത്രകൾ -- എപ്പിസോഡ് 6. കിഴക്കൻ തീരങ്ങളിലൂടെ:
സുപ്രസിദ്ധ കവിയും ഗാനരചയിതാവും സിനിമ സംവിധായകനുമായ പി. ഭാസ്കരൻ മാഷും ഞാനും ഒന്നിച്ചു ഒരേകാലയളവിൽ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിക്കണം. പുറകാലെ പറയാം.
അമേരിക്കൻ മീറ്റിംഗുകളുടെ ഇടവേളകളിൽ ഹഡ്സൺ നദിയിലൂടെ ഒരു ഫെറി സവാരി നടത്തിയതിനാൽ ന്യൂയോർക് പട്ടണത്തിന്റെ മനോഹാരിത ഒട്ടൊക്കെ ആസ്വദിക്കാൻ കഴിഞ്ഞു. യുണൈറ്റഡ് നേഷൻസ് മന്ദിരവും സ്റ്റാച്യു ഓഫ് ലിബെര്ടിയും എല്ലാം ആദ്യം കാണുന്നതന്നാണ്. ന്യൂയോർക് അണ്ടർ ഗ്രൗണ്ട് ട്രെയിൻ ആദ്യമൊക്കെ ഒരു പേടിസ്വപ്നമായിരുന്നെങ്കിലും പതിയെ പതിയെ ഞാൻ അതിനെ ഇഷ്ടപ്പെടാൻ തുടങ്ങി. ബ്രോങ്ക്സ്, ബ്രൂക്ലിൻ, മൻഹട്ടൻ, ക്യുഎൻസ് എന്നീ നാലു മേഖലകളിലും ഒറ്റയ്ക്ക് സഞ്ചരിക്കാൻ പഠിച്ചു എന്നതൊരു നേട്ടമായി.
വാഷിങ്ടൺ ഡിസിയിൽ വൈറ്റ് ഹയൂസും പെന്റഗണും വാഷിംഗ്ടൺ മോണുമെന്റും കഴിഞ്ഞാൽ പിന്നെ ലോകത്തെ ഏറ്റവും വലിയ ലൈബ്രറി കാണാം. മൊത്തത്തിൽ തലസ്ഥാന നഗരി മനോഹരമായ ഒരുദ്യാനം പോലെയാണ്. ഇതൊക്കെ കഴിഞ്ഞപ്പോൾ എങ്ങനെയെങ്കിലും ഫ്ലോറിഡയിൽ എത്തിയാൽ കൊള്ളാമെന്നായി. അവിടെയാണ് എന്റെ ജ്യേഷ്ടൻ ജോൺ വര്ഗീസും കുടുംബവും താമസിക്കുന്നത്. ലില്ലിക്കുട്ടി അമ്മാമ്മയും അച്ചായനും ഒരേ സ്വരത്തിൽ പറഞ്ഞു വിമാനത്തിൽ ചെല്ലാൻ. രണ്ടു മണിക്കൂർ പറന്നു ഫ്ളോറിഡയിലെത്താൻ എനിക്ക് പറ്റത്തില്ല.
രണ്ടര ദിവസം കൊണ്ട് അമേരിക്കയുടെ കിഴക്കൻ തീരങ്ങളിലെ കാടുകളും മേടുകളും താണ്ടി ഞാൻ എത്തിച്ചേർന്നു. പറന്നാൽ മതി എന്ന് അവർ പറഞ്ഞതിന്റെ ഗുട്ടൻസ് പിന്നീട് പിടി കിട്ടി. 75 ഡോളർ മതിയായിരുന്നു. എന്റെ ബസ്സിലെ പ്രയാണത്തിന് 86 ഡോളർ ചെലവായി. 1980- 10 ഡോളർ എന്ന് പറഞ്ഞാൽ ഒരു പറ നിലത്തിന്റെ കാശുണ്ട്. ഇപ്പോൾപ്രവാസംഎന്ന നോവലിൽ മുകുന്ദൻ പറയും പോലെ ഡോളർ നോട്ടുകളും ക്യാഷ് ചെക്കുകളും മേശപ്പുറത്തും കസേരക്കടിയിലും പറന്നു നടന്നാലും പിള്ളേർക്കൊന്നും വേണ്ട. എന്നാലും ജീവിതത്തിന്റെ നല്ലൊരു പങ്കു Walt Whitman, Robert ഫ്രോസ്റ് തുടങ്ങിയ അമെരിക്കൻ കവികളെയും എമേഴ്സൺ, തോറോ മുതലുള്ള തത്ത്വ ചിന്തകരെയും പഠിച്ചും പഠിപ്പിച്ചും നടന്ന എനിക്ക് അമേരിക്കൻ നാടും നാഗരികതയും കാണാതിരിക്കാൻ പറ്റുമോ?
അങ്ങനെ നാടായ നാടെല്ലാം കയറി ഇറങ്ങി ഞാനങ്ങു ഫ്ളോറിഡയിലെത്തി. അവിടം ശരിക്കും കേരളം തന്നെ. പിന്നീടുള്ള ചില ആഴ്ചകൾ ഡിസ്നി വേൾഡ് , മയാമി സീക്വറിയം , മയാമി ബീച്ച്, ഫോർട്ട് ലോഡർഡേൽ ബീച്ച് തുടങ്ങിയവ എല്ലാം കണ്ടു തീർന്നപ്പോൾ ഹ്യൂസ്റ്റണിലേക്കു വിമാനം പിടിച്ചു. അവിടെ എന്റെ ധാരാളം ബന്ധുക്കളുണ്ട്. എന്റെ അമ്മാച്ചന്റെ മക്കളായ M. G. Mariamma, M. G. Mathew, സാറാമ്മ, അന്നമ്മ, ചിന്നമ്മ തുടങ്ങിയവരും അവരുടെ ഭാര്യാ ഭർത്താക്കന്മാരും എല്ലാം ഒരു വിളിപ്പാടകലെയാണ്.
വളരെ ഉല്ലാസപ്രദമായ നാളുകളായിരുന്നു അത്. ആദ്യമായി നാസ കാണാൻ പോയി. പിന്നെ ആസ്ട്രോ വേൾഡ് തുടങ്ങിയ മറ്റു വിചിത്ര കേന്ദ്രങ്ങളും. എല്ലാം കഴിഞ്ഞു നാട്ടിലെത്തിയപ്പോഴേക്കും തൊഴിലില്ലാതെ അലഞ്ഞു നടക്കേണ്ട ഗതികേടിലായി. ലോകം കാണണമെങ്കിൽ പല ത്യാഗങ്ങളും സഹിക്കേണ്ടിവരും എന്ന് പണ്ടേ ഞാൻ പഠിച്ചിട്ടുണ്ട്. പല പരിപാടികൾ ആലോചിച്ചു. അപ്പോൾ എന്റെ കൂട്ടുകാരൻ സിറിയക് വിളിച്ചു. M. A. ക്ലാസ്സിൽ ഒന്നിച്ചു പഠിച്ചവരാണ് ഞങ്ങൾ. അവൻ ദീപികയുടെ ചീഫ് റിപ്പോർട്ടർ ആയി എറണാകുളത്തു ജോലി നോക്കുകയാണ്. പിന്നീട് അമേരിക്കയിൽ പോയി കാശുകാരനായി. മക്കളും കൊച്ചു മക്കളുമായി നോർത്ത് കരോലിനയിൽ താമസിക്കുന്നു . ജില്ലാ ജഡ്ജ് ആയിരുന്ന അവന്റെ അപ്പൻ കുരിയൻ സാറാണ് എന്റെ ആദ്യ പാസ്പോര്ട്ട് അപേക്ഷ അന്ന് ഒപ്പിട്ടു തന്നത് എന്ന കാര്യം നന്ദിയോടെ ഓർക്കുന്നു .
കോട്ടയത്ത് പോയി ചീഫ് എഡിറ്റർ നടക്കൽ അച്ഛനെ കാണാൻ പറഞ്ഞു. ഞാൻ ചെന്ന് കണ്ടു. കീഴടക്കി. ടെസ്റ്റും ഇന്റർവ്യൂവും ഇല്ലാതെ ഞാൻ ദീപികയിൽ അന്നുമുതൽ സബ് എഡിറ്ററായി. അതിനൊരു കാരണമുണ്ട്. സാധരണ ദീപികയിൽ നിന്ന് ആളുകൾ മനോരമയിലേക്കാണ് ചേക്കേറുന്നത്. ഞാൻ മനോരമയിൽ നിന്ന് അങ്ങോട്ട് ചെന്നപ്പോൾ അവർക്കു സന്തോഷം. എനിക്കും.
ദീപികയിൽ എനിക്ക് നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇന്ത്യ ആദ്യമായി PSLV റോക്കറ്റുകൾ വിക്ഷേപിക്കാൻ തുടങ്ങുന്ന കാലം. ഞാൻ തുമ്പയിൽ പോയി പല ദിവസങ്ങൾ താമസിച്ചു അതിന്റെ കാര്ര്യങ്ങൾ എല്ലാം പഠിച്ചു ഒരു ഗംഭീര പരമ്പര എഴുതിയത് നല്ല ഓർമയുണ്ട്. പിന്നെ കേരളത്തിലെ പാരലൽ കലാലയങ്ങൾ എന്ന മറ്റൊരു പരമ്പര. ബാംഗ്ലൂർ വിഷമദ്യ ദുരന്തം റിപ്പോർട്ട് ചെയ്യാൻ പോയത് ഞാനാണ്.
ഇതിനിടയിൽ അമേരിക്കൻ യാത്രനുഭവങ്ങൾ എല്ലാം എഴുതി ഫയലുമായി പി. ഭാസ്കരൻ മാഷിന്റെ മുൻപിലെത്തി. അദ്ദേഹം അന്ന് ദീപിക ആഴ്ചപ്പതിപ്പിന്റെ ചീഫ് എഡിറ്ററാണ്. മാഷിന് സന്തോഷമായി. പത്തു പന്ത്രണ്ടു ആഴ്ചകളിലായി എന്റെ യാത്ര വിവരണം അച്ചടിച്ച് വന്നു. അന്നത്തെ കാലത്തു നല്ലൊരു തുക എനിക്ക് റോയൽറ്റിയായി തരികയും ചെയ്തു. അങ്ങനെ എഴുത്തിന്റെ പേരിൽ എനിക്ക് ആദ്യമായി ഒരു തുക തന്നത് ദീപികയാണെങ്കിലും, കൈപ്പറ്റിയത് ആരാധ്യനായ ഭാസ്കരൻ മാഷിൽനിന്നാണ്. അതൊരു ത്രസിപ്പിക്കുന്ന ഓര്മയാണിന്നും.


Monday, 13 January 2020

International Students’ Summit Of Religions-2020 ,inaugurating by His Beatitude Baselios Cardinal Cleemis Cathilcos . Kehkashan Basu, Canada was the key-note speaker. She is President of the “Green Hope Foundation and winner of 2016 International Children’s Peace Prize.