Thursday, 19 May 2022

 മസൂറിയിൽ ഒരു മഞ്ഞു കാലം (നോവൽ )

ഡോ. ഏബ്രഹാം കരിക്കം.
അദ്ധ്യായം - 5
കലാലയമെന്ന സ്വർഗ്ഗം
വെടി പൊട്ടുമ്പോലത്തെ ശബ്ദം കേട്ട് അടുത്ത ക്ലാസ്സിലുണ്ടായിരുന്ന സാം ജോസഫ് മുണ്ടാണിക്കൽ ഓടിച്ചെന്നു.
നിലത്തു വീണു കിടന്ന സുമിയെ സാർ കൈ പിടിച്ചെഴുനേൽപ്പിച്ചു.
" ആർ യു ഓക്കേ സുമീ?" അവൻ ചോദിച്ചു.
" ഐ ആം ഫൈൻ, താങ്ക് യു " അതും പറഞ്ഞു അവൾ മുടന്തി സ്റ്റേജിലേക്ക് കയറി.
സാം സാറിന്റെ തല കണ്ടപ്പോഴേക്കും വിരുതന്മാർ പലരും ജനൽ വഴി പുറത്തു ചാടി . സുമിയെ കസേരയിൽ പിടിച്ചിരുത്തിയിട്ടു സാം സാർ കുട്ടികളോടിങ്ങനെ പറഞ്ഞു:
" ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അദ്ദേഹത്തിന് ഒരു അബദ്ധം പിണഞ്ഞു. മനുഷ്യനെ പന്നിയാക്കിയില്ല . അവനു ചിന്തിക്കാനും നല്ലതും ചീത്തയും തെരഞ്ഞെടുക്കാനും സ്വാതന്ത്ര്യം നൽകി. നമ്മുടെ ജീവിതം നശിപ്പിക്കാനും നന്നാക്കാനും ഉള്ള സ്വാതന്ത്ര്യം നമ്മിൽ തന്നെ ഈശ്വരൻ വച്ച് തന്നു. നമ്മൾ എന്ത് ചെയ്യും?
ഈ ടീച്ച റെ നിങ്ങൾക്കറിയുമോ ? മിടുക്കരായ കുട്ടികൾ പഠിക്കുന്ന മദ്രാസിലെ സ്റ്റെല്ല മേരീസ് കോളജിൽ പഠിച്ചു മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോടെ വന്നതാണ് മലയാള നാടിനെ സേവിക്കാൻ.അവിടെ ഒരു ജോലി കിട്ടാഞ്ഞിട്ടല്ല. നിങ്ങൾ എങ്ങിനെയാണ് സ്വീകരിച്ചത്? എന്നെങ്കിലും ഇവളുടെ നിലയിലേക്കുയരാൻ നിങ്ങൾക്ക് സാധിക്കുമോ?
“ഇതര പാപഫലാനി യഥേഛയാ
വിലിഖതാനി സഹേ ചതുരാനന !
അരസികേഷു കവിത്വ നിവേദനം
ശിരസി മാലിഖ ! മാലിഖ”
എന്ന് കാളിദാസൻ എഴുതിയിട്ടുണ്ട്. മറ്റെല്ലാ പാപ ഫലങ്ങളും എന്റെ തലയിൽ എഴുതികൊള്ളുക. അരസികന്മാരെ കവിത ചൊല്ലി രസിപ്പിക്കുക എന്നു മാത്രം എന്റെ തലയിൽ എഴുതല്ലേ, എഴുതല്ലേ എന്ന്.
നളന്ദയും തക്ഷശിലയും ഇന്ന് കരിങ്കൽ കൂനകളായില്ലേ? ഈ കോളജും അങ്ങനെയാവാൻ അധിക കാലമൊന്നും വേണ്ടി വരില്ല, നിങ്ങളും ഈ പോക്ക് പോയാൽ. ഗാന്ധിജിയുടെയും ഡോ.രാധാകൃഷ്ണന്റെയും സന്തതി പാരമ്പരകളല്ലേ നമ്മൾ?"
അവൻ പറഞ്ഞു നിർത്തി. ക്ലാസ്സിൽ മൂകത മാത്രം. ചിലരുടെ കണ്ണുകൾ നിറഞ്ഞു. സുമിയുടെ കാതിൽ സാം സാർ ഇപ്രകാരം മന്ത്രിച്ചു:
"പതറരുത്. ക്ലാസ് തുടർന്നോളു….നമുക്ക് പിന്നെ കാണാം "
രാജാജി മരത്തിലെ കുയിൽ തിരിച്ചെത്തി. അന്ന് മഴയിലലിഞ്ഞതിന്റെ സന്തോഷത്താൽ അവൾ ചിറകു വിരിച്ചു പാടി. കുട്ടികളെ കേട്ട് പഠിച്ചോ എന്ന ഭാവത്തിൽ.
തന്റെ ജീവൻ തിരിച്ചു കിട്ടിയ പ്രതീതിയായിരുന്നു ടീച്ചർക്ക്. സാം സാറിന് എങ്ങനെ നന്ദി പറയണമെന്നറിയാതെ അവൾ കുഴങ്ങി. പുറകിൽ നിന്ന് രണ്ടു കുട്ടികൾ മുന്നോട്ടു വന്നു.
"ടീച്ചർ ക്ഷമിക്കണം. മേശയുടെ കാലുകൾ ഓടിച്ചു വച്ചതു ഞങ്ങളാണ്. " ഈറൻ കണ്ണുകളുമായി നിന്ന അവരുടെ തോളിൽ തട്ടി സുമി അവരെ തിരിച്ചയച്ചു.
" ഈശ്വര കൃപയാൽ എനിക്ക് കുഴപ്പമൊന്നും സംഭവിച്ചില്ല. നമുക്ക് ക്ലാസ്സു തുടരാം." അവൾ വീണ്ടും ഇംഗ്ലീഷ് കവിത ചൊല്ലാനാരംഭിച്ചു.
കാന്റീനിൽ ചൂടേറിയ വാഗ്വാദം നടക്കുന്നതിനിടയിലാണ് അറ്റൻഡർമാരിലാരോ ചെന്ന് വിവരം പറഞ്ഞത്. പുതിയ ടീച്ചറെ കുട്ടികൾ നിലത്തു തള്ളിയിട്ടു. സാം സാർ രക്ഷിച്ചു.
ലീലാമണി ടീച്ചർ പാതികുടിച്ച ചായ ഉപേക്ഷിച്ചു നേരെ ഡിപ്പാർട്മെന്റിലേക്കോടി. എല്ലാവരോടും വിവരം പറഞ്ഞു.
" നന്നായി പോയി. നടുവോടിഞ്ഞോ?" വത്സല ടീച്ചർക്കറിയേണ്ടത് അതായിരുന്നു.
"തനിക്കെന്നാത്തിന്റെ അസുഖമാ......?" ലീലാമണി അവളെ തെല്ലൊന്നു ശകാരിച്ചു.
" അവന്മാർ തുടങ്ങിയിട്ടേയുള്ളൂ. എന്തെല്ലാം ഇനി കാണാനിരിക്കുന്നു. !" വസുമതിയുടെ ഊഴമായി പിന്നെ.
"നിങ്ങൾ വിചാരിക്കുമ്പോലെ ആ ടീച്ചറെ ആർക്കും ഒന്നും ചെയ്യാനൊക്കില്ല ."സുപ്രസിദ്ധ മനഃശാസ്ത്രജ്ഞൻ തമ്പാൻകുട്ടി ഇടപെട്ടു.
"അതെന്താ "? വത്സലയ്‌ക്കാധി കൂടി.
"മുഖ ലക്ഷണം കണ്ടിട്ട് ഗജകേസരി യോഗമുള്ള കുട്ടിയാ. കുറച്ചു പ്രയാസങ്ങളൊക്കെ കാണും. പക്ഷെ പിന്നെ പിടിച്ചാൽ കിട്ടില്ല. രേഖ കിട്ടിയെങ്കിൽ ശരിക്കും പറയാമായിരുന്നു. "
"അയാടെ ഒരു രേഖ......"
വത്സലയ്‌ക്കെല്ലാടവും ചൊറിഞ്ഞു കയറി.
" ആ കിണ്ണാപ്പെടുത്തൊന്നു പതിപ്പിച്ചു നോക്കു സാറേ .....കാര്യം വേഗം അറിയാമല്ലോ." വസുമതി തമ്പൻകുട്ടിസാറിനെ പ്രേരിപ്പിച്ചു.
സാറിനു കൈ രേഖകൾ ഒരു ബലഹീനതയാണ്. കിട്ടുന്ന രേഖകൾ ശാസ്ത്രീയമായി പഠിച്ചെടുക്കാൻ ഒരു മഷിയുള്ള പാഡ് അദ്ദേഹം ബാഗിൽ കരുതിയിട്ടുണ്ട്. അതുദ്ദേശിച്ചാണ് വസുമതി പറഞ്ഞത്.
വസുമതി ബുദ്ധി രാക്ഷസിയാണ്. അവൾക്കൊന്നറിയാമായിരുന്നു. ഇവളെപ്പോലെ നാലെണ്ണമുണ്ടെങ്കിൽ പിന്നെ കോളജിൽ സമരമൊന്നും കാണില്ല. ഇപ്പോൾ തന്നെ പിള്ളേരെല്ലാം ആ മുണ്ടാണിയുടെ പിറകേയാ. ഇനി ഇവളും കൂടിയാൽ ....
സമരം നടന്നില്ലെങ്കിൽ ട്യൂഷൻ വ്യവസായം പൊളിയും. ജോലി രാജി വച്ച് നൈജീരിയയിൽ പോയിട്ട് വന്ന ഭർത്താവ് വീട്ടിലിരുന്നു ചൊറികുത്തേണ്ടി വരും.
കൈരേഖാ ചർച്ച കുറേക്കൂടി നീട്ടണമെന്നുണ്ടായിരുന്നു അവർക്ക്. അപ്പോഴേക്കും ക്ലാസ്സു കഴിഞ്ഞു സുമി ഡിപ്പാർട്മെന്റിലെത്തി. അവൾ ഏന്തിയും മുടന്തിയും നടക്കുന്നത് കണ്ടപ്പോൾ വത്സലയ്ക്കുത്സാഹം കൂടി. വിശേഷമറിയാനായി എല്ലാവരും സുമിയെ വട്ടമിട്ടു നിന്നു.
"ചെറുതായിട്ടൊന്നു വീണു. കുഴപ്പമൊന്നും പറ്റിയില്ല ". അത് കേട്ടപ്പോൾ വസുമതി വിളറി. പിന്നെ വത്സലയുടെ ചെവിയിൽ പറഞ്ഞു:
"ഇവൾ ഇവിടെത്തന്നെ പറ്റികൂടുന്ന ലക്ഷണമാടി ....അത്ര പെട്ടെന്നൊന്നും വളയുന്ന കൊമ്പല്ല."
" ഫസ്റ്റ് റാങ്കല്ലേ? ഇനി പി. എച്. ഡി യായി, റീഡറായി നമ്മുടെയെല്ലാം തലയിൽ കേറി നിരങ്ങും"വത്സല ആകപ്പാടെ അസ്വസ്ഥയായി . എന്നിട്ടു വസുമതിയോടു അവൾ ഒരു രഹസ്യം കുടി പറഞ്ഞു.
" ആ ഗുണ്ട് ഗോപിയെ ഞാൻ ഒന്ന് സ്ക്രൂ ചെയ്തു വിട്ടിട്ടുണ്ട്. അവൻ നമുക്ക് വേണ്ടപ്പെട്ട കക്ഷിയാ. അവൾ ഇത്രയ്ക്കങ്ങു ഞെളിയേണ്ട. "
പിന്നീട് സുമി പോയത് എം എ ഫൈനൽ ക്ലാസ്സിലേക്കാണ്. വിജ്ഞാന ദാഹികളായ പതിനഞ്ചു ചെറുപ്പക്കാരുടെ ഇടയിൽ അവൾ തന്നെ തന്നെ തിരിച്ചറിയുകയായിരുന്നു .
ആത്മാവിൽ നിന്നടർന്നു വീണ വാക്കുകൾ കുട്ടികളെ ഏതോ ഒരു മാസ്മര ലോകത്തേക്കാനയിച്ചു. കാണാത്ത തീരങ്ങളിലേക്കുള്ള ഒരു തീർത്ഥാടനമായി ആ ക്ലാസ്സ്‌ മാറിയപ്പോൾ സുമി ഒന്ന് തീരുമാനിച്ചു. ആകാശം കീഴ്മേൽ മറിഞ്ഞാലും ഞാൻ വിദ്യയുടെ ലോകത്തായിരിക്കും.
പിന്നെ കാണാം എന്ന് പറഞ്ഞുപോയ ആളിനെ പിന്നെ ഡിപ്പാർട്മെന്റിലൊന്നും സുമി കണ്ടില്ല. ആ ക്ലാസ്സിൽ വച്ച് ശരിക്കൊരു താങ്ക്സ് പറയാൻ പോലും കഴിഞ്ഞില്ലല്ലോ എന്നോർത്തവൾ ദുഖിച്ചു. അദ്ദേഹം വന്നില്ലായിരുന്നെങ്കിൽ........!
എന്തിനോ വേണ്ടി അവളുടെ ആത്മാവ് തേങ്ങി. കണ്ണുകൾ ഉഴറി.
നീട്ടി വളർത്തിയ മുടിയിൽ വിരലുകളോടിച്ചു കൊണ്ട് ചമ്പക്കര സാർ അടുത്തെത്തി.
" സുമി ടീച്ചർ ഒന്ന് വരാമോ .... പ്ളീസ് .....?"
അയാൾ വരാന്തയിലേക്കിറങ്ങി. ഒന്ന് ശങ്കിച്ചെങ്കിലും സുമി പുറകെ ചെന്നു. അദ്ദേഹം പോക്കറ്റിൽ നിന്ന് ഒരു കടലാസ്സ് പുറത്തെടുത്തു.
" ഇന്നലെ ഞാൻ ടീച്ചറെ കുറിച്ച് എഴുതിയ കവിതയാണ്. " നക്ഷത്രമേ നിന്നെ നോക്കി". പകുതി എഴുതിയപ്പോൾ ' കുബ്ലാഖാൻ ' എഴുതിയ കോളറിഡ്ജിനെ പോലെ ഞാനുമൊരു മയക്കത്തിലായിപ്പോയി. ടീച്ചറൊന്നു വായിക്കണം.
" മുഴുവനാക്കിയിട്ടു തന്നാൽ മതി".
അതും പറഞ്ഞു അവൾ അകത്തേക്ക് പോയി. കരയണോ ചിരിക്കണോ എന്നറിയാതെ അവളിരുന്നു തപിച്ചു.
കവിത പോക്കറ്റിലാക്കി ഒരു മൂളിപ്പാട്ടും പാടി ചമ്പക്കര നടന്നു. വരിക്കപ്പുഴ ആറിന്റെ കരയിലോട്ട്. വെള്ളവും മീനും കണ്ടാൽ താനെ കവിത വരും. കണ്ണുകൾ ജലപ്പരപ്പിൽ തിരഞ്ഞു. പിന്നെ മാനം നോക്കിയിരുന്നു. ഒരു കവിയുടെ വേദന ആരറിയും. ?
ഉച്ചയൂണിനു ബെല്ലടിച്ചപ്പോൾ മുണ്ടാണിക്കൽ ഡിപ്പാർട്മെന്റിൽ പ്രത്യക്ഷപെട്ടു. സുമി വിവശയായി. സ്വേദകണങ്ങൾ ശരീരത്തിൽ നനവുണ്ടാക്കി.
ചെന്നു കണ്ടു നന്ദി പറയാൻ മോഹമുണ്ടായിരുന്നു. പക്ഷെ ഒരു വല്ലായ്മ. അപ്പോഴാണ് അയാൾ അടുത്തേക്ക് വന്നത്.
" ഇവിടെയൊരു കൂട്ടായ്മയുണ്ട്. ട്യുസ്‌ഡേ ഡർബാർ. താൻ വരുന്നോ ? ഊണ് അവിടെയിരുന്നു കഴിക്കാം. "
ഒന്നും ആലോചിച്ചില്ല. അവൾ പുറകെ നടന്നു. തൊട്ടടുത്ത ക്ലാസ്സിൽ അൻപതോളം ആൺകുട്ടികളും പെൺകുട്ടികളും സമ്മേളിച്ചിട്ടുണ്ടായിരുന്നു.
സാം സാറിന്റെ അടുക്കൽ ഒരു കസേര കൂടി അവർ വലിച്ചിട്ടു. സുമി ടീച്ചറെ ആദരപൂർവ്വം അവർ സ്വീകരിച്ചു.
സാം സാർ പരിപാടി വിശദീകരിച്ചു :
" ഇത് നമ്മുടെ അനൗപചാരിക കൂട്ടായ്മയാണ്. എല്ലാ ചൊവ്വാഴ്ചയും ഉച്ചയ്ക്ക് ഒന്നിച്ചു ഭക്ഷണം കഴിക്കും. കൂട്ടത്തിൽ സൂര്യന് കീഴെയുള്ള ഏതു വിഷയവും സംസാരിക്കും. താല്പര്യമുണ്ടെങ്കിൽ സുമിക്കും കൂടാം. ഞങ്ങൾക്ക് താങ്കളിൽ നിന്ന് പലതും പഠിക്കാനുണ്ടാകും. ഇവിടെ എല്ലാ ഡിപ്പാർട്മെന്റിൽ നിന്നുമുള്ള കുട്ടികളുണ്ട്. എന്താ കൂടുന്നോ?"
"തീർച്ചയായും".
ഇത്തരം കൂട്ടായ്മ മോഹിച്ചല്ലേ താൻ കലാലയത്തിലേക്കു വന്നത്? അവൾക്കു പറഞ്ഞറിയിക്കാനാകാത്ത സന്തോഷം.
" അപ്പോൾ കൂട്ടുകാരെ എങ്ങനെയാണ് നാം ടീച്ചറെ സ്വാഗതം ചെയ്യുക ? നിങ്ങൾക്കറിയുമോ ? സുമി ഫസ്റ്റ് റാങ്കുകാരിയാണ്. അതും മദ്രാസ് യൂണിവേഴ്സിറ്റിയുടെ സർവ കാല റെക്കോർഡ് ".
" സാറും ഫസ്റ്റ് റാങ്കല്ലേ....?." മുന്നിലിരുന്ന ഒരു സുന്ദരിക്കുട്ടി കണ്ണിറുക്കി ചോദിച്ചു. സാർ ചിരിച്ചു.
രണ്ടു വർഷം മുമ്പ് പത്രത്തിൽ ഫോട്ടോ കണ്ട കാര്യം സുമി പെട്ടെന്നോർത്തു. കേരളാ യൂണിവേഴ്സിറ്റിയിലെ ഒന്നാം റാങ്കുകാരൻ. സാം ജോസഫ് മുണ്ടാണിക്കൽ. മനസ്സിലെവിടെയോ ഉടക്കി നിന്നൊരു പേര്. അന്താളിചിരുന്ന ടീച്ചറോട് കുട്ടികൾ ആവശ്യപ്പെട്ടു:
"ടീച്ചർ ഒരു പാട്ടു പാടണം".
അവൾ സാറിന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകളിൽ തെളിമ. ജനാലയ്ക്കരികിലെ ബദാo മരത്തിലിരുന്നു ഒരു വണ്ണാത്തിക്കിളി ശ്രുതി മീട്ടുന്നുണ്ടായിരുന്നു. അതും തനിക്കു വേണ്ടിയാണെന്ന് ഗ്രഹങ്ങളുടെ സംഗീതത്തിന് കാതോർത്തപ്പോൾ അവൾക്കു തോന്നി.
ഹൃദ്യമായ ഒരു ഗാനത്തിന്റെ ഈരടികൾ അവിടെ മുഴങ്ങി. സുമി സ്വയം മറന്നു പാടി. ദുരന്താനുഭവങ്ങൾ അവൾക്കു മറക്കണമായിരുന്നു. തന്റെ സ്വപ്നത്തിലുള്ള കലാലയം എന്ന സ്വർഗ്ഗം അവൾക്കു പുനർ നിർമ്മിക്കണമായിരുന്നു. അനേകം വേദികളിൽ സദസ്സ്യരെ പുളകം കൊള്ളിച്ചിട്ടുള്ള ആ സ്വരം ഇവിടെയും ചലനങ്ങൾ സൃഷ്ട്ടിച്ചു.
വണ്ണാത്തിക്കിളിയും പാട്ടിനു കാതോർത്തിരുന്നു. വേറെ ഏതോ മരത്തിൽ ഏറ്റു പാടിക്കൊണ്ടിരുന്ന അവളുടെ ഇണ അസ്വസ്ഥനായി.
കുട്ടികൾ കയ്യടിക്കാനും മറന്നു പോയി. ആ സ്വരം നിലച്ചതായി അവർക്കു തോന്നിയതേയില്ല.
" ലാസ്‌റ് സപ്പർ " എന്ന ചിത്രത്തിന്റെ കഥ അറിയാമോ എന്ന് സാം സാർ കുട്ടികളോട് ചോദിച്ചു.
"ഡാവിഞ്ചിയുടേതാണെന്നറിയാം".
ഒരാൾ പറഞ്ഞു. സാർ ഇപ്രകാരം തുടർന്നു.
"ഇറ്റാലിയൻ ജനത കലാകാരന്മാരെ അങ്ങേയറ്റം സ്നേഹിക്കുന്നവരാണ്. രണ്ടാം ലോക മഹാ യുദ്ധകാലത്ത് മിലാനിൽ തുരുതുരാ ബോംബ് വീണു. എല്ലാം നശിക്കുമെന്നറിഞ്ഞ ജനം ആ ചിത്രം രക്ഷിക്കണമെന്ന് തീരുമാനിച്ചു. അവർ മണൽ ചാക്കുകളുമായി വന്നു മിലാൻ കത്തീഡ്രലിന്റെ ഒരു ഭിത്തി മാത്രം മൂടി വച്ചു. ഡാവിഞ്ചിയുടെ ചിത്രമുള്ള ഭിത്തി. ബോംബിങ്ങിൽ ദേവാലയം നാമാവശേഷമായി. പക്ഷെ 'അവസാന അത്താഴം' പേറിയ ഭിത്തി മാത്രം തകരാതെ നിന്നു. യുദ്ധാനന്തരം ആ ദേവാലയം അവർ പുതുക്കി പണിതു. പഴയ ഭിത്തിയും ചിത്രവും അങ്ങനെ തന്നെ നിൽക്കുന്നു. സ്വന്തം ജീവൻ തൃണവല്ഗണിച്ചും കലാകാരന്മാരെ രക്ഷിക്കാൻ സന്മനസ്സു കാണിച്ചവരാണ് ഇറ്റലിക്കാർ.
അവിടെ വിദ്യാർഥികൾ വൈകുന്നേരങ്ങളിൽ കവലകൾ തോറും നടന്നു ഗാനമേള നടത്തി കാശുണ്ടാക്കുന്നുണ്ട്. വേണമെങ്കിൽ നിങ്ങൾക്കും പരീക്ഷിക്കാം.
ആ ആഴ്ചയിൽ ലോകമെമ്പാടും നടന്ന പ്രധാന സംഭവ വികാസങ്ങൾ അവർ അപഗ്രഥിച്ചു. ക്ളോണിംഗും ജനിതക ശാസ്ത്രവുമായിരുന്നു കൂടുതൽ സമയം അപഹരിചത്.
അടുത്ത ക്ലാസ്സിനുള്ള മണി മുഴങ്ങിയപ്പോൾ കുട്ടികൾക്ക് നഷ്ടബോധം തോന്നി. ഡർബാർ അവസാനിപ്പിച്ചു അവർ പിരിഞ്ഞു.
വൈകുന്നേരം ലീലാമണി ടീച്ചർ നേരത്തെ പോയിരുന്നതിനാൽ സുമിക്ക് ലിഫ്റ്റ് കിട്ടിയില്ല. വത്സല കൈനറ്റിക്കിലും വസുമതി മാരുതിയിലും മുമ്പേ പോയെങ്കിലും വരുന്നോ എന്നൊരക്ഷരം സുമിയോട് ചോദിച്ചില്ല. ഹെഡ്ഡിന് കാറുണ്ടെങ്കിലും സ്ത്രീകളോട് പൊതുവെ താല്പര്യമില്ലാത്തതിനാൽ ആരെയും കയറ്റാറില്ല. ചമ്പക്കരയും തമ്പാൻകുട്ടിയും സ്കൂട്ടറിലാണ്. പുറകിൽ കയറ്റാൻ അവർ തയ്യാറാണെങ്കിലും സുമിക്ക് പേടി. തുരുത്തിപ്പള്ളി തികഞ്ഞ ഗാന്ധിയനായതിനാൽ നടന്നേ പോവാറുള്ളു. ആരും ലിഫ്റ്റ് നൽകുന്നതും അദ്ദേഹത്തിന് ഇഷ്ട്ടമല്ല. ഈ നശിച്ച വണ്ടികളെല്ലാം കൂടി വിഷം വമിപ്പിച്ചു , ആസിഡ് മഴ പെയ്യിച്ചു ഭൂമിയെ ഞെക്കി കൊല്ലുന്നതിൽ അദ്ദേഹത്തിന് വല്ലാത്ത കുണ്ഠിതമുണ്ടായിരുന്നു. സാം സാർ ബുള്ളറ്റിലാണെങ്കിലും ഇഷ്ട്ടനെ ഇടനേരങ്ങളിൽ കാണാറില്ല. ലൈബ്രറിയിലെ ഒളിത്തത്താവളം സുമി കണ്ടിട്ടുമില്ല.
അവൾ കുടയും ബാഗുമെടുത്തു കോളജ് ജംഗ്ഷനിലേക്കു നടന്നു. ചില പെൺകുട്ടികളും കമ്പനി ചേർന്നു.
അര കിലോമീറ്റർ നടക്കണം ബസ്റ്റോപ്പിലേക്ക്. ഒരു ബസ്സും ഇപ്പോൾ കോളജിൽ എത്താറില്ല. പണ്ട് അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപാട് സമരം ചെയ്തു ഒത്തിരി ആനവണ്ടികൾ നേടിയെടുത്തിരുന്നു. സമീപ പ്രദേശങ്ങളിൽ നിന്നെല്ലാം നിറയെ കുട്ടികളുമായി അവ മുടങ്ങാതെ എത്തുമായിരുന്നു. പാട്ടും കൂത്തുമായുള്ള ആ വരവ് നാട്ടിലാകെ ഉണർവുണ്ടാക്കും.
ഏകാധിപതികൾ വാഴുന്ന നാടുകളിലെപ്പോലെ തങ്ങൾ അടിമകൾ അല്ലെന്നുo ഏതു വണ്ടിയിലും കയറി ആടിപ്പാടാൻ തങ്ങൾക്കു സ്വാതന്ത്ര്യം ഉണ്ടെന്നും വിളിച്ചോതിയുള്ള ആ വരവിന്റെ സുഖം കൊണ്ട് തന്നെ കുട്ടികൾ മുടങ്ങാതെ കലാലയത്തിലെത്തിയിരുന്നു.
എന്നാൽ ഏതോ ഒരു സമരത്തിന് ആരാണ്ടെല്ലാം ബസ്സുകൾ എറിഞ്ഞു തകർത്തെന്നും പറഞ്ഞു മന്ത്രി ബസ്സെല്ലാം നിർത്തിക്കൊണ്ട് ഉത്തരവിട്ടു. ഒരുപാട് സമരം നടത്തി നോക്കിയെങ്കിലും മന്ത്രി കനിഞ്ഞില്ല.
ഒത്തിരി നാൾ ഓടിത്തളർന്ന ഒരു കോളജ് ബസ്സുണ്ടായിരുന്നു. കോളജിന്റെ പേരും വിരിമാറിൽ എഴുതി വച്ചു നാടായ നാടെല്ലാം മിന്നലാട്ടം നടത്തിയവൾ. അതും പാട്ടവിലയ്ക്കു വിറ്റു കളഞ്ഞു.
സുമി പാതി വഴി എത്തിയപ്പോൾ പെട്ടെന്നൊരാജാനബാഹു ബൈക്കിൽ ചീറി വന്നു വഴി തടഞ്ഞു നിൽപ്പായി. ഗുണ്ട് ഗോപി.
Ann Mary Sidhartha and 1 other
2 shares
Like
Comment
Share

 മസൂറിയിൽ ഒരു മഞ്ഞു കാലം

ഡോ. ഏബ്രഹാം കരിക്കം
അദ്ധ്യായം നാല്
വെള്ളക്കുതിര
മൈലാടുംപാറയിൽ ബസ് കിതച്ചു നിന്നതൊന്നും സുമി അറിഞ്ഞില്ല. ഏതോ ഒരു നക്ഷത്രത്തിന്റെ പിന്നാലെ അവളുടെ മനസ്സു പായുകയായിരുന്നു .
മാനത്തു മേഘക്കുട്ടിയാനകൾ കളിയവസാനിപ്പിച്ചിരുന്നില്ല. ആടിയുലഞ്ഞ റബ്ബർ മരങ്ങൾ മധുവിധു കഴിഞ്ഞ മണവാട്ടിമാരെപ്പോലെയായി.
ആരോ തട്ടിയുണർത്തിയപ്പോൾ സുമി പിടഞ്ഞെണീറ്റു. കിളി ടിക്കറ്റ് ചോദിച്ചപ്പോൾ അമ്പരന്നുപോയി. പത്തുരൂപ നോട്ട് കൈവിരലുകൾക്കിടയിൽ ഭദ്രമായിരിക്കുന്നു. പല മടക്കു മടക്കിയ രൂപത്തിൽ. അതു കിളിക്കു കൊടുത്തിട്ടു ബാക്കി വാങ്ങാതെ അവൾ ഇറങ്ങിയോടി. ആ ഓട്ടത്തിന്റെ ചാരുത കണ്ടു അയാളും നിന്നുപോയി. വല്ലാത്തൊരു മാദകത്വം തെന്നിമായുന്നപോലെ.
ചുവന്ന മണ്ണിളകിയൊലിച്ച റോഡിലൂടെ വീട്ടിലേക്കു നടക്കുമ്പോൾ റബ്ബർ മരങ്ങൾ അവൾക്കു കുടപിടിച്ചു. ശരിക്കും ഒരു പ്രതിസന്ധിയെ നേരിടാനൊരുങ്ങുകയായിരുന്നു സുമി. ഇന്നുവരെ താൻ ഒന്നും വീട്ടിൽ ആരിൽ നിന്നും ഒളിച്ചിട്ടില്ല. കോളേജിലെ ആദ്യദിനത്തിലെ സംഭവങ്ങൾ അറിയാൻ ആകാംഷയോടെ കാത്തിരിക്കയാവും മമ്മിയും ഡാഡിയും പക്രുവും കുഞ്ഞേലിച്ചേട്ടത്തിയും. അപ്പച്ചനും അമ്മച്ചിയും ഇതിനിടയിൽ പലവട്ടം ഫോൺ ചെയ്തിട്ടുണ്ടാവും, കുറച്ചകലെയുള്ള എസ്റ്റേറ്റ് ബംഗ്ലാവിൽ നിന്ന്. എങ്ങിനെ പറയും?. എന്തു പറയും?.
എല്ലാരും മുറ്റത്തു പൂന്തോട്ടത്തിലുണ്ട്. മമ്മി ചെടികളെ ശുശ്രൂഷിക്കാതെ പടിഞ്ഞാറോട്ടുനോക്കിത്തന്നെ നിൽപ്പാണ്. മുഖത്ത് അമ്പരപ്പും മ്ലാനതയും.
"ഇട്ടിക്കുഞ്ഞു ബാങ്കിന്റെ ഷട്ടർ നേരത്തെ വലിച്ചടച്ചോ? എന്തേ?..." ചെന്നപാടെ അവൾ ഡാഡിയുടെ കരംപിടിച്ചു ചോദിച്ചു. മൂകമായ നോട്ടമായിരുന്നു മറുപടി. കാനറാ ബാങ്കിന്റെ സ്ഥലത്തെ മാനേജരാണ് അവളുടെ ഡാഡി ഇട്ടിക്കുഞ്ഞു. മംഗലത്തു ബംഗ്ളാവിൽ പീലിപ്പോപ്പച്ചന്റെ മകൻ. മമ്മി സർക്കാർ ഹൈസ്കൂൾ അദ്ധ്യാപികയും.
"അമ്മിണി ടീച്ചർ എന്താ തുറിച്ചു നോക്കുന്നെ?". അവൾ മമ്മിക്കൊരു മുത്തം നൽകി.
"നിനക്കു ട്യൂഷനൊന്നുമില്ലെടാ ഉണ്ടപ്പക്രു"
ആങ്ങള സുബിൻ പത്താം ക്ളാസ്സിലാണെങ്കിലും ടെന്നീസ് കോർട്ടിലാണ് കൂടുതൽ സമയവും. വിമ്പിൾഡൺ ചാപ്യനാകാതെ അടങ്ങില്ലെന്നാണ് വാശി. പറമ്പിലൊരു ഗ്രാസ്കോർട്ടു നിർമ്മിക്കുന്ന തിരക്കുമാണ്. വല്യപ്പച്ചനാണ് സ്പോൺസർ.
അടുക്കളയിൽ നിന്നു വേലക്കാരി കുഞ്ഞേലിച്ചേട്ടത്തിയും ഓടിവന്നു. വിശേഷമറിയാൻ. ഒഴുക്കന്മട്ടിൽ അവർക്കും ഒരാശ്ലേഷം.
പിന്നെ അവൾ തന്റെ മുറിയിലേക്കോടിപ്പോയി. കതകടച്ചു അതിൽ ചാരിനിന്നു അല്പം വിങ്ങി. പിന്നെ കട്ടിലിലേക്കു വീണു. തലയിണയിൽ മുഖമമർത്തി തേങ്ങി.
ഫോൺ ശബ്ദിക്കുന്നതു കേട്ടു. അപ്പച്ചനായിരിക്കും. കാലത്തു രണ്ടുപേരും വന്നു പ്രാർത്ഥിച്ചനുഗ്രഹിച്ചു വിട്ടതാണ്. കാര്യങ്ങൾ അണുവിടവിടാതറിയണം രണ്ടുപേർക്കും.
"എടീ.... നിന്റെ വല്യപ്പച്ചൻ അഞ്ഞൂറാൻ വിളിക്കുന്നു. വന്ന് ഫോണെടുത്തോ..." പക്രുവിന്റെ കമന്റാണ്. ഗോഡ്ഫാദർ സിനിമ കണ്ടശേഷം വല്യപ്പച്ചനെ അവൻ അഞ്ഞൂറാനെന്നേ വിളിച്ചിട്ടുള്ളൂ.
സുമി സാരി തുമ്പുകൊണ്ടു കണ്ണീർ തുടച്ചു. പതിയെ ചെന്ന് ഫോണെടുത്തു.
"മോളെ .... എല്ലാം അപ്പച്ചനറിഞ്ഞു. ടേക്ക് ഇറ്റ് ഈസി. എന്റെ പൊന്നുമോൾ വിഷമിക്കേണ്ട. പിള്ളേരല്ലേ? അതങ്ങനൊക്കെ കിടക്കും."
"അപ്പച്ചാ ...."
"സാരമില്ലെന്റെ മുത്തേ.... വിഷമിക്കല്ലേ...."
അവൾ ഫോൺ വച്ചു. അപ്പോൾ എല്ലാം എല്ലാവരുമറിഞ്ഞിരിക്കുന്നു. അല്പം ആശ്വാസം തോന്നി. ഒന്നും വർണ്ണിക്കേണ്ടല്ലോ.
"പ്രിൻസിപ്പൽ എന്നെ വിളിച്ചിരുന്നു മോളെ, എല്ലാം പറഞ്ഞു. കുട്ടികളുമായി സംസാരിച്ചു എല്ലാം ശരിയാക്കാമെന്നും പറഞ്ഞു". ഇട്ടിക്കുഞ്ഞു കാര്യങ്ങൾ വിശദമാക്കി.
"ആ പിച്ചാത്തിക്കാരനെ എനിക്കൊന്നു കാട്ടിത്തരാമോ?. ഞാൻ ശരിയാക്കിക്കോളാം..." ടെന്നീസ് റാക്കറ്റ് കയ്യിലിട്ടു കറക്കിക്കൊണ്ടു പക്രു പ്രസ്താവിച്ചു. മമ്മി അവന്റെ തുടയിൽ ഒരു കനത്ത പിച്ചും കൊടുത്തു.
"ആരാണീ സാം ജോസഫ് ...? നിനക്കുവേണ്ടി അയാൾ സ്റ്റാഫ് കൗൺസിലിൽ ശക്തിയായി വാദിച്ചെന്നുകേട്ടു..." ഡാഡിയുടെ ചോദ്യത്തിന് ഉത്തരം പറയാതെ അവൾ വീണ്ടും തന്റെ കട്ടിലിൽ അഭയം തേടി.
ആ മുഖം ഒന്നോർമ്മിച്ചെടുക്കാൻ അവളും പാടുപെടുകയായിരുന്നു. ഡിപ്പാർട്ടുമെന്റിൽ വച്ച് ഒന്നേ കണ്ടുള്ളു. എങ്കിലും ആ ശബ്ദം കാതിൽ മുഴങ്ങുന്നുണ്ട്. മധുര സംഗീതംപോലെ.
ജനൽ തള്ളിത്തുറന്നു വന്ന കാറ്റ് അവളെ ശക്തിയായി പിടിച്ചു ചുംബിച്ചു. ആ കാറ്റിൽ ഒരു സൗരഭ്യമുണ്ടായിരുന്നു. ആ വിദേശ മണം. കിടക്കയിൽ അവൾ ഒന്നു മറിഞ്ഞു. കൈകൾ കൂട്ടിത്തിരുമ്മി. തലയിണ മാറിൽചേർത്തു അമർത്തിവച്ചു.
മനസ്സു ഒന്നുടക്കി. ലോകം കണ്ട വ്യക്തിയല്ലെ? അവരുടെയെല്ലാം മുന്നിൽ താൻ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത്?. പട്ടക്കാരാ...! എങ്ങോട്ടാണ് എന്നെ വലിച്ചുകൊണ്ടുപോകുന്നത്? അവൾ ഞെളിപിരികൊണ്ടു.
വരിക്കപ്പുഴ പോലീസ് ഇൻസ്പെക്ടറുമായി ഇട്ടിക്കുഞ്ഞു ബന്ധപ്പെട്ടു. ഗുണ്ടുഗോപി എന്ന തടിയൻ വിദ്യാർത്ഥി കഞ്ചാവ് ലോബിയുടെ ഗാംഗിൽപ്പെട്ട ആളാണെന്നും അല്പം ജാഗ്രത വേണമെന്നും ഇൻസ്പെക്ടർ ഉപദേശിച്ചു. ജയിലിലും കോളേജിലും മാറിമാറിക്കഴിയുന്നവൻ. ചില നേതാക്കളുടെ തണലിൽ വിലസുന്നതിനാൽ തങ്ങൾക്കും ഒന്നും ചെയ്യാനാവുന്നില്ലെന്ന്.
പിറ്റേന്നത്തെ പ്രഭാതത്തിന് പതിവിൽ കവിഞ്ഞ ഒരു കാന്തിയുണ്ടായിരുന്നു. സൂര്യൻ അണിഞ്ഞൊരുങ്ങിയ മണവാളനെപ്പോലെ. പൂന്തോട്ടം നിറയെ വിടർന്ന പുഷ്പങ്ങൾ. താളം തെറ്റിയ കാമിനിമാരെപ്പോലെ.
സുമിയും അല്പമൊന്നു അണിഞ്ഞൊരുങ്ങിത്തന്നെയാണിറങ്ങിയത്. അര മണവാട്ടിയെപ്പോലെ.
"കോളേജിലേക്കോ.... കല്ല്യാണപ്പന്തലിലേക്കോ?.
പക്രുവാണ് ചോദിച്ചത്. അമ്മിണി ടീച്ചറും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പതിവില്ലാത്ത ഒരുക്കം. അവളുടെ തിളക്കം കണ്ടപ്പോൾ അമ്മക്കൊരു ഭയം.
കോളേജ് ജംഗ്ഷനിൽ ബസ്സിറങ്ങിയ സുമിക്ക് ഉള്ളിൽ പേടിയുണ്ടായിരുന്നെങ്കിലും അതു പുറത്തുകാണിക്കാതിരിക്കാൻ ബോധപൂർവ്വം ശ്രമിച്ചു. പെൺകുട്ടികളോടൊപ്പം അവളും കോളേജിലേക്കു നടന്നു.
കവാടത്തിലെത്തിയപ്പോൾ മുദ്രാവാക്യത്തിന്റെ മുഴക്കം കേട്ടു:
"കാട്ടു കള്ളാ പ്രിൻസിപ്പാളെ
ഓർത്തു കളിച്ചോ സൂക്ഷിച്ചോ....
ഝാൻസിറാണി മൂധേവി,
നിന്നെപ്പിന്നെ കണ്ടോളാം....
മാനേജ്മെന്റെ മൂരാച്ചികളെ
ഇക്കളി തീക്കളി കണ്ടോണം....
ഞങ്ങളെ തൊട്ടു കളിച്ചവരാരും
അമ്മേക്കണ്ടു മരിച്ചിട്ടില്ല....".
സുമി വഴിയിൽ തെല്ലിട നിന്നു. പെൺകുട്ടികളും അവളെ വട്ടമിട്ടു നിൽപ്പായി.
"മിസ് ഇതൊന്നും കേട്ടു പേടിക്കേണ്ടാ..... ഇതൊക്കെ അവന്മാരുടെ സ്ഥിരം പീസുകളാ...."
ഒരു പെൺകുട്ടി ആശ്വസിപ്പിച്ചു.
ഒരു വാൻ നിറയെ പോലീസ് അപ്പോൾ ഗേറ്റിനരികിലെത്തി. അവർ വാനിൽത്തന്നെ ഇരുന്നതേയുള്ളു.
അപ്പോൾ മുദ്രാവാക്യത്തിന് ശക്തികൂടി.
"പോലീസല്ലേൽ പട്ടാളം
വന്നാലെന്താ ഞങ്ങൾക്ക്?
പ്രിൻസിപ്പാളെ മുട്ടാളാ
തിരിച്ചടിക്കും കട്ടായം.
അടിയുടെ ഇടിയുടെ വെടിയുടെ മുന്നിൽ
അടിപതറാത്തൊരു പോരാളി -
പ്പടയുടെ ശൗര്യം കണ്ടിട്ടില്ലേ
കണ്ടിട്ടില്ലേൽ കണ്ടോളൂ ......"
ഗേറ്റു കടക്കുമ്പോൾ സുമിയുടെ പാദങ്ങൾ വിറച്ചു. അവൾ ഒരു വെള്ളക്കുതിര മാതിരി നടന്നു വരുന്നത് കണ്ടപ്പോൾ ചെറുപ്പക്കാർ അദ്ധ്യാപകർ ഉഷാറായി രംഗത്തെത്തി. അതുവരെ ഓഫീസിൽ പതുങ്ങിയിരുന്ന പ്രിൻസിപ്പാളും ചാടിയിറങ്ങി അവരുടെ മുന്നിലെത്തി. ഒട്ടനവധി പെൺകുട്ടികളും അവർക്കൊപ്പം കൂടി. കാമ്പസ്സിൽ എന്തെന്നില്ലാത്തൊരു ആവേശവും ഉന്മാദവും.
അനേകം പേരുടെ അകമ്പടിയോടെ സുമി പടവുകൾ കയറി വരുന്നതു കണ്ടപ്പോൾ വത്സല ടീച്ചർക്കു തുമ്മലും ചീറ്റലും തുടങ്ങി. മേലാകെ ഒരിളക്കം. അവൾ തലേന്നത്തേതിലും സുന്ദരിയാണെന്നുകൂടി കാണുമ്പോൾ അവളുടെ ഇന്ത്രാളത്തിൽ ഒരു കാന്തൽ.
"വസുമതീ കണ്ടോടീ .... പൂവാലന്മാരെല്ലാം ആ ടി.ടി യുടെ പിന്നാലെ ഇന്നും കൂടിട്ടൊണ്ട്".
തലേന്ന് കുട്ടികളെല്ലാം സുമിയെ ഝാൻസിറാണിയെന്നു വിളിച്ചപ്പോൾ വത്സലയും വസുമതിയും കൂടി വേറൊരു പേരിട്ടിരുന്നു. ടി.ടി. അതായത് തേവിടിശ്ശി തിലോത്തമ. ധ്വനിയും വാക്ത്രോക്തിയുമൊക്കെ പഠിച്ചു തുടങ്ങിയ അവർക്ക് ആ പേരിന്റെ സ്വാരസ്യം ഇഷ്ടമായി. അവർ ഒത്തിരി ചിരിച്ചു.
വത്സല പറഞ്ഞതു കേട്ടപ്പോൾ തമ്പാൻക്കുട്ടി, ചമ്പക്കര, തുരുത്തിപ്പള്ളി തുടങ്ങിയവർ ചാടി വെളിയിലേക്കിറങ്ങി. ആ വരവൊന്നു കാണാൻ.
തന്റെ മേശക്കരികിലെത്തിയപ്പോൾ സുമിക്ക് അല്പം ആശ്വാസമായി. ഒറ്റ ദിവസം കൊണ്ട് ആ മേശയോടും ആ മൂലയോടും ഒരാത്മബന്ധം വളർന്നിരുന്നു. അവിടിരുന്നാൽ വലിയ പൂമരങ്ങൾ കാണാം. വരിക്കപുഴയാറിൽ നീന്തിക്കളിക്കുന്ന കുട്ടികളെ കാണാം. ആകാശം കാണാം. കൂട്ടമായി പറക്കുന്ന പക്ഷികളെയും കാണാം.
അപ്പോൾ അവളുടെ കണ്ണുകൾ പരതിയത് മറ്റാർക്കോ വേണ്ടിയായിരുന്നു. പക്ഷെ കാണാൻ കൊതിച്ചത് മാത്രം കണ്ടില്ല. ആ പരിമളം ഇല്ലായിരുന്നു.
താഴെ മുദ്രാവാക്യം വിളിയുടെ ശക്തി കുറയുന്നതു കണ്ടപ്പോൾ വസുമതിക്കു കലിയായി.
"ഇവന്മാരെയൊക്കെ എന്തോത്തിനു കൊല്ലം, അടികൊള്ളികൾ...."
"ഇന്നും സംഗതി പാളുന്നു ലക്ഷണമാ ...." വത്സല ഏറ്റുപാടി. തമ്പാൻക്കുട്ടി സാർ കുലുങ്ങിച്ചിരിച്ചു. സുമിയുടെ ആകർഷകമായ കൈപ്പത്തിയിലേക്കായിരുന്നു. അയാളുടെ നോട്ടം. സാദ്ധ്യതയുള്ള പലരേഖകൾ അതിൽ ഒളിഞ്ഞുകിടക്കുന്നതായി സാറിന്റെ അന്തർഗ്ഗതം മന്ത്രിച്ചു.
വകുപ്പദ്ധ്യക്ഷൻ ഡേവിഡ് സാർ സുമിയെ മുറിയിലേക്ക് വിളിച്ചു അത്യാവശ്യമായി അവൾ പോകേണ്ടുന്ന ക്ളാസ്സിനെക്കുറിച്ചൊരു വിവരണം നൽകി. ബി.എ ഇംഗ്ലീഷും ഇക്കണോമിക്സും ഒന്നിച്ചുള്ള ക്ലാസ്സാണ്. പത്തെഴുപതു കുട്ടികൾ കാണും. അല്പം തെറിച്ചവന്മാരൊക്കെയുണ്ട് കൂട്ടത്തിൽ, അതൊന്നും കാര്യമാക്കണ്ട.
രണ്ടാം മണി മുഴങ്ങിയപ്പോൾ എല്ലാവരും ക്ളാസ്സുകളിലേക്കു നടന്നു. മൂന്നാം മണിക്ക് പ്രാർത്ഥനാ ഗാനം മുഴങ്ങുമ്പോഴേക്കും അദ്ധ്യാപകരെല്ലാം അതാതു ക്ളാസ്സുകളിലുണ്ടാവണം എന്നതാണ് ചട്ടം.
തലേന്നത്തെ മഴയിൽ കൊഴിഞ്ഞ നൂറുകണക്കിന് ചുവന്നപ്പൂക്കൾ പരവതാനി വിരിയിച്ച വഴിയിലൂടെ സുമി നടക്കുമ്പോൾ ഏതോ തേജോഗോളം ഉരുണ്ടുപോകുന്നതായി കണ്ടുനിന്നവർക്കു തോന്നി. അവൾ ക്ളാസ്സിലെത്തിയപ്പോൾ നൂറോളം കുട്ടികൾ എഴുന്നേറ്റുനിന്നു. അപ്സരസിനെ കാണാൻ മറ്റു ക്ലാസ്സുകളിൽ നിന്നെത്തിയ ചിലർ ജനാലകളിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. എല്ലാവരും കൈ കൊട്ടിയും ഡസ്ക്കിലിടിച്ചും കൂകി വിളിച്ചും തിത്തിത്താരാ പാടിയും പുത്തൻ ടീച്ചറെ വരവേറ്റു.
അവളുടെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യം ആൺകുട്ടികളെ ഒരുതരം ഉന്മാദത്തിലാക്കി എന്നു പറഞ്ഞാൽ കഴിഞ്ഞു. എങ്ങനെ പ്രതികരിക്കണം എന്നറിയാതെ അവർ വലഞ്ഞു. ചിലർ വാ പൊളിച്ചങ്ങനെ ഇരുന്നുപോയി, പുത്തൻ നക്ഷത്രം കണ്ട വാന നിരീക്ഷകനെപോലെ.
മൂന്നാം മണിക്ക് നിശബ്ദത പരന്നൊഴുകി. സുമിയുടെ ഹൃദയത്തുടിപ്പുകൾ കുട്ടികൾക്കും കേൾക്കാമായിരുന്നു അപ്പോൾ.
പ്രാർത്ഥനാ ഗാനം നിലച്ചപ്പോൾ കുട്ടികൾ സ്വസ്ഥാനങ്ങളിൽ ഇരുന്നു. രണ്ടുമൂന്നു നിമിഷങ്ങൾ സുമി അങ്ങനെ തന്നെ നിന്നു. വാക്കെന്ന വജ്രായുധം തനിക്കു വശമാക്കിത്തരേണമേ എന്നവൾ ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു. കുട്ടികൾ ശ്വാസമടക്കിത്തന്നെ ഇരിക്കയായി. എന്തോ ഒരു വിസ്ഫോടനം പ്രതീക്ഷിച്ചപോലെ.
"ഷാൽ വി ബിഗിൻ ദി ക്ളാസ്സ്?." അവൾ ചോദിച്ചു. "
"ആഹാ എന്തൊരു മധുരം..." തേന്മൊഴികൾ കേട്ടപ്പോൾ ഒരാൾ ഉറക്കെ പറഞ്ഞുപോയതാണ്.
"പി.ബി ഷെല്ലി എന്ന വിശ്വപ്രസിദ്ധനായ ആംഗലേയ കവിയുടെ 'ഓഡ് ടു എ സ്കൈലാർക്ക്' എന്ന ഹൃദ്യമായ കവിതയാണ് നമുക്കിന്നു പഠിക്കാനുള്ളത്".
"ഓ .... ശരി....ശരി.....ശരി" കുട്ടികൾ ഏറ്റുപാടി.
അവൾ ചിരിച്ചു. ആ ചിരിയിൽ ഒരു വസന്തം വിടർന്നു. ആൺകുട്ടികൾക്കു രോമാഞ്ചം.
"അലങ്കാര സമ്പുഷ്ടവും ധ്വനിസമ്പന്നവുമാണി കവിത. നമ്മുടെ കടമ്മനിട്ടയുടെ 'കുറത്തി' പോലെ.
"ടീച്ചർ കുറത്തി പാടണം.... കുറത്തി പാടണം ...." ചിലർ വിളിച്ചുകൂവി.
"പാടാം... പാടാം... " സുമി സമ്മതിച്ചു.
പണ്ട് രാജാജി വന്നപ്പോൾ മുറ്റത്തു നട്ട വലിയ മരത്തിലിരുന്ന് ഒരു കുയിൽ കൂകി. ആ താളത്തിൽ സുമിയും പാടി.
"മലഞ്ചൂര മടയിൽ നിന്നും കുറത്തിയെത്തുന്നു,
വിളഞ്ഞ ചൂരപ്പനമ്പുപ്പോലെ കുറത്തിയെത്തുന്നു.
കരീലാഞ്ചിക്കാട്ടിൽ നിന്നും കുറത്തിയെത്തുന്നു,
കരീലാഞ്ചി വള്ളിപോലെ കുറത്തിയെത്തുന്നു".
തങ്ങളുടെ പുതിയ ടീച്ചർ ഝാൻസിറാണി ഒരു മാദകത്തിടമ്പു മാത്രമല്ല, ഗാനകോകിലം കൂടിയാണെന്നു കുട്ടികൾ തിരിച്ചറിഞ്ഞു. ശല്ല്യമുണ്ടാക്കാൻ കോപ്പുകൂട്ടി വന്നവർ വരെ ആ മധുരിമയിൽ സ്വയം മറന്നിരുന്നുപോയി.
"ലറ്റ് അസ് കം ബാക്ക് ടു ഷെല്ലീസ് പോയം".
ഇതും പറഞ്ഞു സുമി ഒരു നിമിഷം മേശപ്പുറത്തു കയറിയിരുന്നു. നൊടിയിടയിൽ മേശയും അവളുംകൂടി സ്റ്റേജിൽ നിന്ന് താഴേക്കു പതിച്ചു.
രാജാജി മരത്തിലിരുന്നു പാടിക്കൊണ്ടിരുന്ന കുയിൽ പേടിച്ചു പറന്നുപോയി.
ആൺകുട്ടികൾ ആർത്തുചിരിച്ചു. കുറെ പെൺകുട്ടികളും.

 നോവൽ

മസൂറിയിൽ ഒരു മഞ്ഞു കാലം.
ഡോ. ഏബ്രഹാം കരിക്കം
അദ്ധ്യായം - 3
മന്വന്തരങ്ങളിലെ ഗന്ധർവ്വൻ.
കാഹള നാദം പോലെ മുഴങ്ങിയ ആ ശബ്ദം കേട്ട് എല്ലാവരും നോക്കി.
. " ങ്ഹാ കൊറിയയ്ക്കു പോയ ശ്രീമാൻ ഇങ്ങെത്തിയോ "? എന്നാണിനി അടുത്ത പറക്കൽ"?
ലീലാമണി ടീച്ചർ ചോദിച്ചു. പിന്നെ സുമിയോടായി അവർ ഇങ്ങനെ പറഞ്ഞു:
" ഇത് മിസ്റ്റർ സാം ജോസഫ് മുണ്ടാണിക്കൽ. നമ്മുടെ ഡിപ്പാർട്മെന്റിലാണെങ്കിലും വിസിറ്റിംഗ് പ്രൊഫസ്സറാ. ഇന്ന് കൊറിയ. നാളെ ജപ്പാൻ".
സുമി മുഖം ഉയർത്തി ഒരു നോക്ക് കണ്ടു. ആ നോട്ടത്തിൽ ഒരു സൂര്യോദയം അവൾക്കു കാണാമായിരുന്നു.
" വന്നാല്ലോ യു. എൻ. ഓ. " വത്സല വസുമതിയെ നോക്കി കണ്ണിറുക്കി.
സാം സാറിനെ എല്ലാവരും യു . എൻ . ഓ എന്നാണ് വിളിക്കുന്നത്. ഐക്യ രാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട പല സമാധാന സമ്മേളനങ്ങൾക്കും പോയി തുടങ്ങിയതോടെയാണ് ആ പേര് വീണത്. ഇരട്ടപേരില്ലാത്ത അദ്ധ്യാപകർ കാമ്പസ്സിൽ ചുരുക്കമായിരുന്നു.
പക്ഷെ വത്സലയ്ക്കും വസുമതിക്കും യു എൻ ഓ ഒരു കോഡായിരുന്നു. അവർക്കു മാത്രം അറിയാവുന്ന " യൂസബിൾ നൈസ് ഓർഗൻ".
സണ്ണിക്കുട്ടി ജോസഫ് മുണ്ടാണിക്കൽ എന്ന സാറിനെ മനസ്സിൽ വച്ച് താലോലിക്കാത്തവരായി ആ കോളജിൽ പെൺകുട്ടികൾ ആരുമില്ലായിരുന്നു. നല്ല തങ്കത്തിന്റെ നിറവും ആനകുട്ടിയുടെ തലയെടുപ്പും ഭാവവും.
വത്സല ടീച്ചർ തന്റെ ഹൃദയത്തിൽ വച്ച് വളരെ നാൾ പൂജിച്ചിരുന്നു ആ വിഗ്രഹത്തെ. പ്രതിഷ്ഠ കനിയില്ലെന്നു തികച്ചും ബോധ്യപ്പെട്ടപ്പോൾ മറ്റൊരദ്ധ്യാപകനെ കെട്ടിപിടിച്ചു വശത്താക്കി കല്യാണം കഴിച്ചു. ഇപ്പോൾ സാം എന്ന പേര് കേട്ടാൽ അവൾ ശർദിക്കും. കാണുമ്പൊൾ ഒരു തരം പകയും പുകഞ്ഞുയരും മനസ്സിൽ.
സാം ജോസഫ് സുമിയുടെ കലങ്ങിയ കണ്ണുകൾ ശ്രദ്ധിച്ചു. ആ ഹൃദയത്തിൽ ഇഴയുന്ന തന്ത്രികളുടെ താളവും കേട്ടു.
" ഹായ് -- ഐ ഹേർഡ് എബൗട്ട് യുവർ അഡ്വഞ്ചർ. നന്നായി. ഒട്ടും വിഷമിക്കേണ്ട. ബീ സ്മാർട്ട്. "
അവളുടെ മനസ്സിലെ കൊടുങ്കാറ്റ്‌ പെട്ടെന്ന് ശമിച്ചു. ഏതോ മാന്ത്രികൻ തിരമാലകളെ ശാസിച്ചൊതുക്കിയതുപോലെ.
മല മുകളിലെ കൈവഴികളിലൂടെ ജലം ഒഴുകിയെത്തിയപ്പോൾ വരിക്കപുഴയാറും കുണുങ്ങിപ്പായാൻ തുടങ്ങി. പുതൊയൊരു താളം അവളും കണ്ടെത്തിയപ്പോൾ ഇരുകരയിലും നിന്ന കാക്കപ്പൂക്കൾ പറിച്ചെടുത്തു മാലകോർത്തു അവൾ മാറിലണിഞ്ഞു.
സ്റ്റാഫ് കൗൺസിൽ വൈകിട്ട് വീണ്ടും സമ്മേളിച്ചു. സാം ജോസഫ് കൂടി എത്തിയപ്പോൾ ചർച്ച വഴിത്തിരിവായി.
സുമി പരസ്യമായി മാപ്പു പറയണമെന്ന വിദ്യാർത്ഥികളുടെ അപേക്ഷയിൽ കഴമ്പുണ്ടെന്നു ചില നേതാക്കൾ ശക്തിയായി വാദിച്ചു. പക്ഷെ പ്രിൻസിപ്പൽ ആ വാദം തള്ളി. അപ്പോൾ ചിലർ ഇറങ്ങിപ്പോക്ക് നടത്തുമെന്ന് ഭീഷണി മുഴക്കി. അപ്പോഴാണ് മുണ്ടാണിക്കൽ ഇടപെട്ടത്.
"ഇന്നലെ വരെ ഒരു വിമൻസ് കോളജിൽ വിദ്യാർത്ഥിനി മാത്രമായിരുന്ന ഒരാളാണ് പുതുതായി വന്ന ടീച്ചർ. അതും തമിഴ്‌നാട്ടിൽ. ഫസ്റ്റ് റാങ്കുകാരി. കാമ്പസിലെ കെണികളും കയങ്ങളും ഒന്നും അവർക്കറിയില്ല. ചോരക്കറ കണ്ടപ്പോൾ ആ കുട്ടിയുടെ സ്ത്രീത്വവും അവളിലെ മാതൃത്വവുമാണ് അങ്ങനെ പ്രതികരിക്കാൻ പ്രേരിപ്പിച്ചത്. മകൻ നഷ്ട്ടപ്പെടുന്ന അമ്മയുടെ പ്രാണ വേദന. എ സ്‌പൊൺടെനിയസ് ഔട്ട് ബെസ്ററ്ഓഫ് എ പാഷനേറ്റ് മൊമെന്റ്റ്.
അവൾക്കു ദോഷം വരുന്ന യാതൊന്നും നാം ചെയ്യാൻ പാടില്ല. വിദ്യാർത്ഥികളോട് നമുക്ക് സംസാരിക്കാം. കൺസൾട്ടേറ്റീവ് കമ്മറ്റി വിളിക്കാം. പിന്നെ നടപടി വേണമെങ്കിൽ ആയുധങ്ങളുമായി കാമ്പസ്സിലെത്തിയ വിദ്യാർത്ഥികൾക്കെതിരെയല്ലേ ആദ്യം നടപടിയെടുക്കേണ്ടത്. ?"
അത്രയും പറഞ്ഞു നിർത്തിയപ്പോൾ വക്കീലന്മാരെല്ലാം പത്തി മടക്കി. യുക്തമായ നടപടികൾ സ്വീകരിക്കാൻ പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തി യോഗം പിരിഞ്ഞു. വിവരങ്ങൾ മാനേജരെ ധരിപ്പിക്കാനും ധാരണയായി.
മൈലാടും പാറയിലേക്കുള്ള ബസ് ആളൊഴിഞ്ഞ കുടുസ്സുറോഡിലൂടെ നിരങ്ങി നീങ്ങുമ്പോൾ കാലാവ ർഷത്തിനു വീണ്ടും കലിയിളകി. ഇരുൾ കനം വച്ച് നിൽക്കുന്ന റബ്ബർ തോട്ടങ്ങളുടെ തണുപ്പ് സുമി അറിഞ്ഞു. മനസ്സിലും ഒരു മരവിപ്പായിരുന്നു.
ലീലാമണി ടീച്ചറാണ് കാറിൽ ബസ്‌സ്റ്റാന്റുവരെ കൊണ്ട് വിട്ടത്. തന്നെ സുരക്ഷിതയായി ബസ്സിൽ ഇരുത്തിയ ശേഷമാണ് അവർ പോയത്.
എത്രയോ നാളായി താലോലിക്കുന്ന സ്വപ്നമായിരുന്നു അദ്ധ്യാപികയാവണമെന്നത്. പി ജി യും റിസേർച്ചുമൊക്കെയുള്ള നല്ല അന്തസ്സുള്ള കലാലയം വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. ദൈവം ആ പ്രാർത്ഥന കേട്ടെന്നു കരുതിയതാണ്.
വേറെ പല ജോലികളും ഡാഡിയും മമ്മിയും നിർദ്ദേശിച്ചെങ്കിലും ഇത് മാത്രo മതിയെന്ന വാശിയായിരുന്നു. കേവലം ഒരു ജോലി ആർക്കു വേണം ? ജീവിതം സമർപ്പിക്കാൻ ഒരു മേഖല. അതായിരുന്നു തന്റെ ലക്‌ഷ്യം. മനസ്സിനിണങ്ങാത്ത ജോലി ചക്കു വലിക്കുന്ന പോത്തിന്റേതുപോലെയാവും.
ഒറ്റയടിക്ക് എല്ലാംതകരുക എന്ന് വന്നാൽ? ഇനി തനിക്കിവിടെ പിടിച്ചു നിൽക്കാനാവുമോ ? വത്സല പറയുംപോലെ അവന്മാർ മുഖത്ത് ആസിഡ് ബൾബ് എറിഞ്ഞാലോ?
എന്തൊരു ഗുഹയാണാ ഡിപ്പാർട്ടമെന്റ് ? ചെന്നായ്ക്കൾ പതിയിരിക്കുന്ന താവളമോ ? തന്നെ പഠിപ്പിച്ചവരും ഇങ്ങനെയൊക്കെയാവുമോ? അണ്ടിയോടടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളിയറിയൂ. എന്നാൽ ലീലാമണി ടീച്ചറെപ്പോലെ നല്ലവരുമുണ്ടല്ലോ.
ബസ്സിന്റെ ടാർപ്പ കാറ്റിൽ ഉയർന്നു ചാടി. മഴ വെള്ളം ഇരച്ചു കയറി. സുമി നനഞ്ഞു.
ആ ഒരാളെ പറ്റിയോർത്തപ്പോൾ ചുണ്ടൊന്നു ചലിച്ചു. മനസ്സൊന്നു പിടച്ചു. ഉള്ളിലെവിടെയോ ഒരു സങ്കീർത്തന സാന്ത്വനം .
എന്തൊരു ഗാംഭീര്യം ! എന്തൊരൈശ്വര്യം ? അന്ധകാരത്തിൽ പൂത്തിരി കത്തുംപോലെ ശൂന്യതയിൽ നിന്ന് കടന്നുവന്നോനിവനാര് ? മന്വന്തരങ്ങളിൽ തന്നെത്തേടിയലഞ്ഞ ഗന്ധർവ്വനോ ? അതോ കൽപ്പാന്തരങ്ങളിലൂടെ ഞാൻ തെരഞ്ഞു നടന്ന എന്റെ ആത്മാവിന്റെ പ്രിയതോഴനോ ?
ശ്ശെ......എന്തൊക്കെയാണ് വെറുതെ ആലോചിക്കുന്നത് ? മനസ്സിനെ അവൾ ശാസിച്ചു. മോഹങ്ങൾ കുതിരകളാണ്. കടിഞ്ഞാൺ പൊട്ടിച്ചു കുതിക്കുന്നവർ. അടക്കിയില്ലെങ്കിൽ നിലയില്ലാക്കയങ്ങളിൽ അകപെട്ടുപോകും.
എങ്കിലും ബസ്സിലിരുന്നു അവളൊന്നു പുളഞ്ഞു. ജനം തിങ്ങിനിറഞ്ഞ പ്രൈവറ്റ് ബസ്സിന്റെ ഇരമ്പം അവൾ ശ്രദ്ധിച്ചില്ല. തള്ളുകാരണം സീറ്റിലിരുന്ന താൻ പോലും പഴുത്ത ചക്കപോലെ ചളുങ്ങുന്നതും സുമിയറിഞ്ഞില്ല.
ഒരാളെപ്പറ്റിയോർത്തപ്പോൾ മനസ്സിലെ ഐസുകട്ട ഉരുകുന്നതുപോലെ. ഉത്തമ ഗീതത്തിന്റെ മന്ത്രധ്വനികൾ ഉയർന്നപോലെ. പിച്ചാത്തിപ്പിടിയും രക്തക്കറയും മറയുന്നപോലെ.
" സ്ഫുടതാരകൾ കൂരിരുട്ടിലു -
ണ്ടിടയിൽ ദ്വീപുകളുണ്ടു സിന്ധുവിൽ
ഇടതീർപ്പതിന്നേക ഹേതു വന്നി
ടാമേത് മഹാ വിപത്തിലും ".
ആശാന്റെ ചിന്താ വിഷ്ടയായ സീതയിലെ വരികൾ പലവട്ടം അവൾ ഉരുവിട്ടു. കൊച്ചുനാളിലെ അപ്പച്ചന്റെ മടിയിലിരുന്ന് പഠിച്ചതാണ്. അങ്ങനെ എത്രയോ കവിതാ ശകലങ്ങൾ !.
അക്കാര്യത്തിൽ അപ്പച്ചൻ ഒരു അക്ഷയ ഖനിയാണ്. ഋഗ്വേദം മുതൽ നീതിസാരം വരെ ഏതും നാവിൻ തുമ്പിൽ. റബ്ബർ മുതലാളി പീലിപ്പോച്ചന് സാഹിത്യത്തിലും കമ്പമായിരുന്നു. റബ്ബർ പാലിന്റെ ഗന്ധമേൽക്കുന്ന നസ്രാണിയ്ക്ക് അതു പറഞ്ഞിട്ടുള്ളതല്ല. എന്തോ.....അപ്പച്ചൻ ഒരു അപവാദം തന്നെ. ആ ജീനാണല്ലോ തനിക്കും. ഷേക്‌സ്‌പിയറെയും കാളിദാസനെയും താനും പ്രണയിച്ചു പോയതിൽ അത്ഭുതമില്ല .
പക്ഷെ ഗുണ്ട് ഗോപി! അവൾ നടുങ്ങി. " അവൻ ബസ്സ്റാൻഡിലിട്ടു അവളെ ബലാത്‌സംഗം ചെയ്യും.... നോക്കിക്കോ....." താൻ കേൾക്കാൻ വേണ്ടിയായിരുന്നു വത്സല ടീച്ചർ അങ്ങനെ പറഞ്ഞത്.
ഒരു കാര്യം സുമി തീർച്ചപ്പെടുത്തി. താൻ ഇത് വരെ സ്വപ്നങ്ങളുടെ കളിത്തോഴി മാത്രമായിരുന്നു. ജീവിതത്തിന്റെ വഴിത്താരകൾ കല്ലും മുള്ളും നിറഞ്ഞതാണെന്ന് വായിച്ചിട്ടേ ഉണ്ടായിരുന്നുള്ളു. ഇതുവരെ താൻ പട്ടുമെത്തയിലെ ഉറങ്ങിയിട്ടുള്ളു. ബസ്സ്റ്റാൻഡിൽ ഉറങ്ങാനാണ് വിധിയെങ്കിൽ അതും സംഭവിച്ചേ മതിയാകൂ.
താൻ അനന്ത നീലിമയിൽ പറക്കുന്ന ഒരു പട്ടമല്ലേ? കളിപ്പട്ടം? നൂലും പിടിച്ചൊരാൾ നിഗൂഢ രാശികളിലെങ്ങോ ഇരിപ്പുണ്ടല്ലോ. കാറ്റിൽ ഒഴുകാം. പറക്കാം. പക്ഷെ ഒന്നുണ്ട്. വീണാലും ഈ സുമി എഴുന്നേൽക്കും. പിന്നെയും പറക്കാൻ. ചിറകൊടിയും വരെ പറക്കാൻ. ചിറകൊടിഞ്ഞാലും തത്തിത്തത്തി പറക്കാൻ.