നോവൽ
മസൂറിയിൽ ഒരു മഞ്ഞു കാലം
ഡോ. ഏബ്രഹാം കരിക്കം
അദ്ധ്യായം ഒന്പത്
ഭീഷ്മ പ്രതിജ്ഞ
വള്ളം കളി ആകെ അലങ്കോലപ്പെട്ടെങ്കിലും വിദ്യാർഥികൾ ആഘോഷം കുറച്ചില്ല. ടീം ക്യാപ്റ്റന്മാരെ തോളിലേറ്റി അവർ പട്ടണത്തിലൂടെ അതി ഗംഭീരമായൊരു പ്രകടനം നടത്തി. നൂറുകണക്കിന് സ്കൂൾ കുട്ടികളും നാട്ടുകാരും അവരുടെ കൂടെ ആടിപ്പാടാൻ കൂടി. വരിക്കപ്പുഴ പഞ്ചായത്തുകാരാരും അന്ന് ഉറങ്ങുകയില്ലെന്നു തോന്നിപ്പോയി.
ആരവങ്ങൾ ഒഴിഞ്ഞപ്പോൾ, വരിക്കപ്പുഴ ശാന്തമായപ്പോൾ സുമി തന്റെ രക്ഷകനെ ഒറ്റയ്ക്ക് മാറ്റി നിർത്തി പതിവില്ലാത്ത ഒരപേക്ഷ ബോധിപ്പിച്ചു.
"ഈ ഒരു ദിവസം എനിക്ക് തരണം. നമുക്കിന്നു മൈലാടും പാറയിൽ കഴിയാം...."
അവൻ ശങ്കിച്ചു നിന്നു. അതിനൊരു കാരണമുണ്ടായിരുന്നു. സുമിയെ പറ്റി അവൻ തന്റെ അമ്മച്ചിയോടു പറഞ്ഞപ്പോൾ അവർ ഭയങ്കര സന്തോഷത്തിലായിരുന്നു. ഉഗ്രൻകുന്നിലെ മുണ്ടാണിക്കൽ തറവാട്ടിൽ കിടന്നവർ കയറു പറിക്കുകയാണ്.
"
മോളെ എനിക്കൊന്നു കാണണമെടാ .....ഇനി നീ പോകുമ്പോൾ എന്നെക്കൂടി കൊണ്ട് പോണം. അല്ലെങ്കിൽ അവളെ ഇങ്ങോട്ടു വിളിച്ചോണ്ടു വാ".
വേറെരു കാര്യവും കൂടി അമ്മച്ചി പറഞ്ഞിട്ടുണ്ടായിരുന്നു:
"
പ്രേമമെല്ലാം കൊള്ളാം. പക്ഷെ കല്ല്യാണം കഴിയുന്നത് വരെ എന്റെ കൊച്ചിന്റെ മേൽ നീ കൈ വയ്ക്കരുത് ...."
അപ്പോൾ താൻ പറഞ്ഞ കാര്യവും അവൻ ഓർത്തു :
"
എന്റെ റിബേക്കാമ്മേ......! ഗാന്ധിജിയുടെ 'അമ്മ പോലും ഇത്രേം വലിയൊരു പ്രതിജ്ഞ അടിച്ചേൽപ്പിച്ചിരുന്നില്ലല്ലോ അദ്ദേഹത്തെ....."
അമ്മച്ചി ചിരിച്ചതേയുള്ളു.
നചികേതസ്സിനെപ്പോലെ യമപുരി വരെ പോയിട്ട് യമദേവന്റെ കരുണാ കടാക്ഷം ഒന്ന് കൊണ്ട് മാത്രമാണ് താനിന്നു തിരികെ വന്നതെന്ന് സാമിനറിയാമായിരുന്നു. അത് ഏറ്റവും നന്നായറിയാവുന്നത്
സുമിക്കും. ഇന്ന് തങ്ങളൊരുമിച്ചു കഴിഞ്ഞാൽ ......!
"
റിബേക്കാമ്മയുടെ പൊന്നു മോനെ .......എന്റെ സണ്ണിക്കുട്ടീ ......പ്രതിജ്ഞാ ലംഘനമൊന്നും നടത്തേണ്ട . പക്ഷെ ഈ ദിവസം - അതെനിക്ക് വേണം. അത് മയിലാടും പാറയിലായാലും ഉഗ്രൻകുന്നിലായാലും" . സുമി തീർത്തു പറഞ്ഞു.
കൊഴുത്ത റബ്ബർ മരങ്ങൾ കാറ്റിന്റെ ഇഷ്ട്ടമനുസരിച്ചു ചാഞ്ഞും ചരിഞ്ഞും നൃത്തം വയ്ക്കുമ്പോൾ വിജനമായ റോഡിൽ ഇരുൾ വീണു കനത്തു. മതി ഭ്രമം പിടിച്ച കന്യകയെപ്പോലെ പമ്പാ നദി കിടന്നു പിടച്ചു. റോഡിലെ കറുപ്പിന് മീതേകൂടി സുമിയുടെ സെൻ മൈലാടും പറയിലേക്കു തന്നെ പോയി.
മംഗല മുറ്റത്തെ പൂന്തോട്ടത്തിലെ ആമ്പൽകുളത്തിന്റെ ഭിത്തിയിൽ സണ്ണിക്കുട്ടിയുടെ മാറിൽ തല ചേർത്തിരുന്നു കൊണ്ട് സുമി രാത്രിക്കും നക്ഷത്രങ്ങൾക്കും? പിന്നെ സകലഗോളങ്ങളെയും ചങ്ങലയിൽ കോർത്ത് പട്ടം പറപ്പിക്കുന്ന പട്ടക്കാരനും നന്ദി പറഞ്ഞു. ഒരായിരം നന്ദി, തന്റെ രക്ഷകനെ പാതാളത്തിൽ നിന്ന് രക്ഷിച്ചെടുത്തതിന്.
കാമുകന്റെ കഴുത്തിൽ ഒരു സർപ്പമായി അവൾ ചുറ്റികിടന്നു. എന്നിട്ടവനോട് ഒരു കഥ പറഞ്ഞു :
"
ഇന്ന് ഞാനൊരു യാത്ര പോയി. ആദ്യം അന്ധകാരാവൃതമായ ഒരു ഗുഹയിലൂടെ . ആനപോലെ കനത്ത പട്ടികളുടെ ഗർജ്ജനവും ഉഗ്ര വിഷമുള്ള പാമ്പുകളുടെ ശീൽക്കാരവും ശ്വാസം മുട്ടിച്ചു കളഞ്ഞു. വളഞ്ഞും പുളഞ്ഞുമുള്ള ഗുഹാ യാത്രയ്ക്കൊടുവിൽ ചെന്ന് പെട്ടത് ഒരു തീകുണ്ഡത്തിൽ. പൊള്ളി പിടഞ്ഞു നരകിച്ചെങ്കിലും പ്രാണനും കൊണ്ടോടി രക്ഷപെട്ടു. അപ്പോൾ ഒരു കറുത്ത നദി കണ്ടു. കറുത്ത കോട്ടണിഞ്ഞ ഒരാൾ ഒരു ചെറു വള്ളവുമായി അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.
വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റാൻ അയാൾ ആവശ്യപ്പെട്ടു. നാണം കൊണ്ട് ഞാൻ കൂമ്പിപ്പോയി. വേറെ ഗത്യന്തരമില്ലാതായപ്പോൾ ഒന്നൊന്നായി അഴിച്ചു മാറ്റി. വള്ളത്തിൽ അയാൾ മറുകരയെത്തിച്ചു. അവിടുന്ന് നോക്കിയപ്പോൾ കണ്ണഞ്ചിപ്പോയി.
അത്യന്തം ചേതോഹരങ്ങളായ ബാബിലോണ്യ പൂന്തോട്ടങ്ങളും അറേബ്യയിലെ സുൽത്താന്മാരുടെ രമ്യഹർമ്മ്യങ്ങളെ ലജ്ജിപ്പിക്കുന്ന കൊട്ടാരങ്ങളും അവിടവിടെയായി വെള്ളച്ചിറകുള്ള മാലാഖമാരും പറന്നു നടക്കുന്നത് കണ്ടു. ....:"
"
മോളേ.... സുമീ.....എന്തൊക്കെയാ നീ പറയുന്നത്?" സണ്ണിക്കുട്ടി അവളെ ചേർത്തു നിറുത്തി. അവൾ വിങ്ങിക്കരഞ്ഞു. ഒരുപാട് നേരം.
ഓണ നിലാവ് ഉദിച്ചിരുന്നെങ്കിലും കാർമേഘകീറുകൾ അങ്ങിങ്ങായി ഒളിച്ചുകളി നടത്തിക്കൊണ്ടിരുന്നു. പൂവിളികൾ ഉയരാൻ കാലമായിരുന്നെങ്കിലും പ്രകൃതി പൂക്കുലകളെ പ്രസിവിക്കാൻ മടി കാണിച്ചു.
പ്രാർത്ഥനയും ഊണും കഴിഞ്ഞു കിടക്കാറായപ്പോൾ ഇട്ടിക്കുഞ്ഞും അമ്മിണി ടീച്ചറും കണ്ണിൽ കണ്ണിൽ നോക്കി. ഒരു ഊളൻ ചിരിയുമായി പക്രുവും ചുറ്റിപറ്റി നിന്നു. എന്ത് സംഭവിക്കും എന്ന് നോക്കാൻ.
സുമി അപ്പോൾ അവരോടു കാര്യം പറഞ്ഞു റിബെക്കാമ്മേടെ പൊന്നുമോൻ അമ്മച്ചിയ്ക്ക് കൊടുത്തിട്ടുള്ള വാക്ക്. മമ്മിക്കും ഡാഡിയ്ക്കും ആശ്വാസമായെങ്കിലും പക്രു ഇടപെട്ടു.
"ഇതുപോലെ ഒരുപാട് പ്രതിജ്ഞ ഞാനും എടുത്തിട്ടുള്ളതാ . പക്ഷെ ഒരെണ്ണം പോലും ഇന്നുവരെ പാലിക്കാനായിട്ടില്ല. അതൊന്നും ശരിയാവുകേലാ .."
എല്ലാരും പൊട്ടിച്ചിരിച്ചു.
സണ്ണിക്കുട്ടിയെ തന്റെ പള്ളിയറയിലേക്കു സുമി കൈ പിടിച്ചു നടത്തുമ്പോൾ പക്രു ഒരു കാര്യം കൂടി ഓർമിപ്പിച്ചു:
"ഇവിടെ ഇങ്ങനെ ഓരോ കീഴ്വഴക്കങ്ങൾ ഉണ്ടാക്കുമ്പോൾ അതിന്റെ പ്രത്യാഘാതം കൂടി ഓർമ്മിച്ചോണം. എനിക്കും കൂട്ടുകാരൊക്കെയുണ്ട്".
മമ്മിയും ഡാഡിയും സ്തബ്ധരായിപ്പോയി.
"
ഇതാണോ സുപ്രസിദ്ധ കവയിത്രി മംഗലത്തിൻറെ കാവ്യദേവത
നൃത്തം വയ്ക്കുന്ന മുറി. "മനോഹരമായി അലങ്കരിച്ചിട്ടുള്ള ആ മുറിയിലേക്ക് പ്രവേശിക്കുമ്പോൾ
കാമുകൻ ചോദിച്ചു.
" നിലാവിൽ കുളിച്ച പൂന്തോട്ടം കാണാം. ആകാശാരാമത്തിലെ
നക്ഷത്രപ്പൂക്കളo കാണാം. എങ്ങിനെ കവിത വരാതിരിക്കും? എന്നെ കുറിച്ചൊരു കവിത ചമയ്ക്കാമോ
പ്രിയേ"?
കട്ടിലിൽ തന്റെ പ്രിയനേ പിടിച്ചു കിടത്തിക്കൊണ്ടവൾ
പറഞ്ഞു:
" തീർച്ചയായും
പക്ഷെ ഇന്നത്തെ കവിത നെഞ്ചിലായിരിക്കും എഴുതുന്നത്. സമ്മതിച്ചോ.....?"
“സമ്മതിച്ചില്ലെങ്കിലും എഴുതും എന്ന ഭാവത്തിൽ ആ നെഞ്ചിൽ
അവളൊരു മുത്തം കൊടുത്തു.
നിലാവുറങ്ങി . പൂക്കളുറങ്ങി. പക്ഷെ കാമുകീകാമുകന്മാർ
ഉറങ്ങിയില്ല. ഏതോ ഒരു യാമത്തിൽ അവൾ ചോദിച്ചു:
"ഞാൻ കാരണമല്ലേ ഗുണ്ട് ഗോപി കൊല്ലാൻ ശ്രമിച്ചത്.........!
എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ....."
"ഒന്നും സംഭവിക്കയില്ല........കാരണം ഞാൻ ഉൽപ്പത്തി വിനാശ രഹിതനും പര പ്രകാശ രൂപിയുമാകുന്നു. ഞാൻ സർവ്വ സമ്പൂർണ്ണ സ്വരൂപനും, സച്ചിദാനന്ദ സ്വരൂപനുമാകുന്നു. ഞാൻ ദേശകാല വിമുക്തനുമല്ലേ പ്രിയേ......"
"
എന്നെ ഉപേക്ഷിച്ചിട്ട് സന്യാസിയാവുന്ന ലക്ഷണം കാണുന്നുണ്ടല്ലോ. തമ്പാൻകുട്ടി സാറിനോടൊന്നു ചോദിച്ചിട്ടു കല്ല്യാണം തീരുമാനിക്കാം........എന്താ ? ”
"
ചോദിക്കണ്ടല്ലോ മോളെ .....ഞാനിപ്പൊഴേ സന്ന്യാസി തന്നെയാണ്. ലോകത്തെ വേളി കഴിച്ച സന്ന്യാസി. സ്വർഗ്ഗം ആകാശത്തിന് മീതെയല്ല. ഇവിടെയാണ് സ്വർഗ്ഗം. ....."
"
ഞാൻ മാപ്പു പറഞ്ഞിട്ടും ഗോപി പിന്നെയും ഉപദ്രവിക്കാനാണല്ലോ ഭാവം......"
"
അവനെ സഹായിക്കുന്നവരുണ്ട്, വത്സലയെപ്പോലെയുള്ളവർ. നിഴലിന്റെ പുറകെ ഓടുന്നവരാണെല്ലാം. കണ്ണിൽ പാട മൂടിയിട്ടുള്ളതിനാൽ സത്യം കാണാത്തവർ. ".
വത്സല തന്റെ കട്ടിലിൽ കിടന്നു ഞെളിപിരി കൊള്ളുകയായിരുന്നു ഈ സമയം. കാലം തന്നെ കബളിപ്പിക്കുന്നതിൽ അവൾ വേദനിച്ചു. ഒരു വിലാപ യാത്ര കാണാൻ കൊതിച്ചപ്പോൾ വീണ്ടും ജൈത്രയാത്ര. വിടില്ല ഞാൻ. അവൾ മനസ്സിലുറച്ചു. പിന്നെ ഇങ്ങനെ പിറുപിറുത്തു :
"
നീ നക്ഷത്രങ്ങളുടെ ഇടയിൽ പോയി കൂടു കെട്ടി താമസിച്ചാലും നിന്നെ ഈ വത്സല ഇറക്കി കൊണ്ട് വരും. തീർച്ച “