Thursday, 19 May 2022

 മസൂറിയിൽ ഒരു മഞ്ഞു കാലം (നോവൽ )

ഡോ. ഏബ്രഹാം കരിക്കം.
അദ്ധ്യായം രണ്ട്.
സങ്കീർത്തനത്തിന്റെ സാന്ത്വനം.
കറുത്തമേഘപാളികൾ മേരി മാതാ കോളേജിന്റെ തലയ്ക്കു മീതെ മൂടിക്കെട്ടി നിന്നു. പ്രേതാന്മക്കാൾ പോലെ.
ഇന്ത്യ - പാക്ക് പട്ടാളക്കാരെപ്പോലെ യുദ്ധം ചെയ്യുന്ന രാഷ്ട്രീയ ഭ്രാന്തന്മാരുടെ ഇടയിലേക്ക് ഒരു മിസൈൽ പോലെ സുമി പാഞ്ഞുകയറി. പട്ടാള വൃന്ദം ഒന്നു പകച്ചു. കണ്ടിട്ടില്ലാത്ത പറക്കും തളിക കണ്ട് അവരും ഞെട്ടിപോയതാണ്.
ഊരിപ്പിടിച്ച കഠാരയുമായി നിന്ന തടിയന്റെ അടുത്തേക്കവൾ കുതിച്ചെത്തി.
"ഇടെടാ കഠാര താഴെ" എന്നാക്രോശിച്ചുകൊണ്ടു അവൾ അവന്റെ കരണക്കുറ്റിക്ക് ഒറ്റയടി. തടിയൻ ആകാശത്തേക്കൊന്നു തെറിച്ചെങ്കിലും പെട്ടെന്ന് കാലുറപ്പിച്ചു.
എന്താണു സംഭവിക്കുന്നതെന്നറിയാതെ വിരണ്ടുനിന്ന പോരാളികൾ ഒന്നു തണുത്തു. തടിയൻ കഠാര താഴെയിട്ടെങ്കിലും അടുത്ത നിമിഷം സുമിക്കരികിലേക്കു ചീറിയടുത്തു. അവളെ എടുത്തവൻ ആകാശത്തിലേക്കെറിയും എന്നു തോന്നിയ നിമിഷം.
ചെറുപ്പക്കാരായ അദ്ധ്യാപകരുടെ ഒരു കൂട്ടം പൊടുന്നനെ അവിടെ പ്രത്യക്ഷപ്പെട്ടു. ഭൂമിക്കടിയിൽ നിന്ന് ഈയലുകൾ ചിറകടിച്ചുയരുംപോലെയായിരുന്നു. തടിയനുൾപ്പടെ എല്ലാ പട്ടാളക്കാരും നാലുവഴിക്കോടി.
പ്രിൻസിപ്പാൾ അപ്പോഴേക്കും ടോയ്‌ലറ്റിൽ നിന്നു പുറത്തു വന്നിരുന്നു. അദ്ദേഹവും ഓഫീസിൽ നിന്ന് വെളിയിൽ ചാടി. പിന്നെ വഴിയിൽ കണ്ട പെൺകുട്ടികളോടെല്ലാം ആക്രോശിച്ചു:
"കയറു ക്‌ളാസിൽ ..... വേഗം ....."
പെൺകുട്ടികൾ ചിരിച്ചുകൊണ്ട് ക്‌ളാസ്സുകളിലേക്കു പോകുന്നതിനിടയിൽ പിറുപിറുത്തു -
"കുടവയറൻ .....".
സൂര്യനെപ്പോലെ ജ്വലിച്ചുനിന്ന സുമിയുടെ രൂപം കണ്ട് ചെറുപ്പക്കാർ അദ്ധ്യാപകർ കോരിത്തരിച്ചു. തൊട്ടാൽ പൊള്ളുന്ന പ്രായം. കത്തിക്കയറുന്ന തന്റേടവും.
ഇവളാരപ്പാ? ഝാൻസിറാണിയുടെ അനിയത്തിയോ?. അവർ മനസ്സിൽ ചോദിച്ചുകൊണ്ടിരുന്നു. ചെറുപ്പക്കാരെ തള്ളിമാറ്റിച്ചെന്ന പ്രിൻസിപ്പൽ ചാക്കോ സാർ സുമിയെ ഉള്ളുതുറന്ന് പ്രസംശിച്ചു.
"യു ഡിഡ് എ ഗ്രെറ്റ് തിംഗ് . വണ്ടർഫുൾ.
ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം.
യൂ സോൾവ്ഡ് എ ബിഗ് പ്രോബ്ലം ".
അവളെ അങ്ങനെ പൊക്കിപ്പറയുന്നത് മറ്റദ്ധ്യാപകർക്കു രസിച്ചില്ലെങ്കിലും അവരും അത് ശരിവച്ചു.
അവൾ മന്ദം നടന്നു മുകളിലത്തെ നിലയിലെത്തി. ആറായിരം കണ്ണുകൾ ആ പാദങ്ങൾക്കൊപ്പം ചലിക്കുകയായിരുന്നു.
വിജയ ശ്രീലാളിതയായി അവൾ നടന്നുവരുന്ന കാഴ്ച്ച കണ്ടപ്പോൾ വത്സല ടീച്ചർക്കാകെ തരിച്ചു. വീട്ടിൽ പോകാൻ വാനിറ്റിയും തോളിലിട്ടിറങ്ങിയ വസുമതി ശപിച്ചുകൊണ്ട് തിരികെക്കയറി ബാഗ് പറിച്ചെടുത്തു മേശപ്പുറത്തേക്കെറിഞ്ഞു.
"ആ ഇന്തിരവൾ നല്ലൊരു ദിവസം നശിപ്പിച്ചു. ഇവളാരാ ഉണ്ണിയാർച്ചയോ? വന്ന ദിവസം തന്നെ ഇങ്ങനെയാണെങ്കിൽ ഇനിയിവിടെ എന്തായിരിക്കും കളി?. തൊലി വെളുപ്പ് കണ്ടപ്പം കൂടെച്ചാടാൻ എത്ര ഉണ്ണാക്കന്മാരുണ്ടെന്നു കണ്ടില്ലിയോ.....?". വസുമതിക്കു സഹിച്ചില്ല. അവൾക്കന്നു സകലതും തെറ്റി.
"എടീ....ഗുണ്ട് ഗോപിയെയാ അവൾ കരണത്തടിച്ചത്. അവൻ അവളെ ബസ്റ്റാൻഡിലിട്ടു ബലാൽസംഗം ചെയ്യും. നീ നോക്കിക്കോ .... എനിക്കറിയാം അവന്റെ ശൗര്യം". വത്സല ടീച്ചർക്കും വിറയൽ തീർന്നില്ല.
സുമി വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. ഒരു വിധത്തിൽ സീറ്റിൽ ചെന്നിരുന്നു. എന്തൊക്കെയാണ് സംഭവിച്ചതെന്ന് തിട്ടം വരാത്തപ്പോലെ. തന്റെയും നിയന്ത്രണം വിട്ടുപോയതിൽ അവൾക്കു കുണ്ഠിതം തോന്നി.
വണ്ടികളുടെ താക്കോൽ തിരികെ മേശയിലിട്ട് പുസ്തകങ്ങളുമായി അദ്ധ്യാപകർ ഓരോരുത്തർ ക്‌ളാസ്സുകളിലേക്കു പോയി. ഭയന്നോടിയ കുട്ടികളും തിരികെ ക്‌ളാസ്സുകളിലേക്കു നടന്നു.
വരിക്കപ്പുഴ മലയുടെ തലയ്ക്കുമേലെ നിന്ന കരിമ്പനാനക്കൂട്ടം അലറി വിളിച്ചു. തുമ്പിക്കൈ വണ്ണത്തിൽ വെള്ളക്കെട്ട് മണ്ണിൽ പതിച്ചു. വരിക്കപ്പുഴയാറ്റിൽ നീരൊഴുക്കാരംഭിച്ചപ്പോൾ മീനുകൾ തുള്ളിച്ചാടാനാരംഭിച്ചു.
തമ്പാൻക്കുട്ടി സാറും ചമ്പക്കര സാറും കലങ്ങിയ കണ്ണുകളുമായി ഇരുന്നു വിങ്ങുന്ന സുമിയുടെ സമീപം ചെന്നിരുന്നു. അവളെ ആശ്വസിപ്പിച്ചു.
"എന്തായാലും ടീച്ചർ ചെയ്തത് നന്നായിപ്പോയി. ഒറ്റയടിക്കങ്ങു ഹീറോയിനായില്ലേ ?"
ചമ്പക്കര പറഞ്ഞതുകേട്ട് തമ്പാൻക്കുട്ടി കുലുങ്ങിച്ചിരിച്ചു. അയാൾ ചിരിക്കുമ്പോൾ ഡിപ്പാർട്ടുമെന്റ് കുലുങ്ങുമായിരുന്നു.
"ടീച്ചർ ഇവിടെ കലക്കും. മുഖം അതു പറയുന്നുണ്ട്."
ചിരിയുടെ മുഴക്കം തെല്ലൊന്നു ശമിച്ചപ്പോൾ തമ്പാൻക്കുട്ടി സാർ പറഞ്ഞു. അവളുടെ അന്തർഗ്ഗദം അളക്കുവാനെന്നവണ്ണം അയാൾ ആ കണ്ണുകളുടെ ധാവള്യശോഭയിലേക്കാഴ്ന്നിറങ്ങി. മനസ്സിലുള്ളത് താൻ പിടിച്ചെടുത്തുകഴിഞ്ഞു എന്ന മട്ടിൽ മണിമുഴങ്ങും പോലെ ചിരിച്ചുകൊണ്ട് തിരികെ നടക്കുകയും ചെയ്തു.
"ലക്ഷണം കണ്ടിട്ട് എങ്ങിനെയുണ്ട്?". തുരുത്തിപ്പള്ളി സാർ മനഃശാസ്ത്രജ്ഞനോടു ചോദിച്ചു.
"കൈ രേഖ കാണാതെ ഒന്നും പറയാനൊക്കില്ല".
അവളുടെ കൈ കാണാൻ പറ്റാത്തതിൽ അയാൾ ആകുലചിത്തനായിരുന്നു.
ചമ്പക്കര സാറിനു പിന്നെയും സുമിയോട് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.
"കാമ്പസ്സിൽ മാറ്റത്തിന്റെ കുളിർക്കാറ്റുമായി വന്ന നക്ഷത്രമാണു നീ" എന്നു പറയാൻ അദ്ദേഹത്തിന്റെ മനസ്സു തുടിച്ചു. പക്ഷെ കണ്ടപ്പോൾ സുമിക്ക് ഭയം തോന്നിയിട്ടാവണം "നമ്മുക്ക് പിന്നീട് സംസാരിക്കാം" എന്നു പറഞ്ഞു സാറും മാറിപ്പോയി.
ആകാശത്തിലെ കറുപ്പുമാഞ്ഞു. അന്തരീക്ഷം പ്രകാശമാനമായി. മഴയിൽ കുതിർന്നു നിന്ന വന്മരങ്ങളും കലാലയത്തിന്റെ മുറ്റത്ത് അത്തപ്പൂവിടൽ അനുകരിച്ചു. പെൺകുട്ടികൾ നാണിച്ചുപോയി.
ഉച്ചയായപ്പോഴേക്കും കാമ്പസ്‌ ആകെ ചൂടുപിടിച്ചു. ഇംഗ്ലീഷ് വകുപ്പിൽ പുതുതായിച്ചേർന്ന ടീച്ചർക്ക് എല്ലാവരുംകൂടി ഝാൻസിറാണി എന്നു പേരിട്ടു. അവരെ വീണ്ടുമൊന്നു കാണാനായി പലരും മൂന്നാം നിലയിലെ വരാന്തയിൽ വെറുതെ ഉലാത്തി.
ലീലാമണി ടീച്ചർ ചൂടു വാർത്തയുമായി ഓടിയെത്തി. അവർ എപ്പോഴും അങ്ങിനെയാണ്. നല്ലതും ചീത്തയുമായ ഒരു ന്യൂസും വിട്ടുകളയില്ല. പല വകുപ്പുകളിലും റിപ്പോർട്ടർമാരുള്ള ഒരു മാദ്ധ്യമ ശൃoഖലയും അവർ വളർത്തിയെടുത്തിട്ടുണ്ടായിരുന്നു. പത്രത്തിലായിരുന്നെങ്കിൽ അന്വേഷണാത്മക റിപ്പോർട്ടുകൾക്ക് നിരവധി അവാർഡുകൾ നേടിയേനെ.
സ്റ്റാഫ് കൗൺസിലിൽ അടിപിടി. പാർട്ടിക്കാർ അവിടെയും ഏറ്റുമുട്ടുന്നു. സുമി ടീച്ചർ ചെയ്തതു ശരിയെന്നു ചിലർ. അതു തീക്കളിയെന്നു മറുപക്ഷം. പ്രിൻസിപ്പൽ പക്ഷം പിടിക്കുന്നെന്നു വേറൊരുക്കൂട്ടർ.
എന്താവേശത്തിന്റെ പേരിലായാലും ടീച്ചർ ഇടപ്പെട്ടില്ലായിരുന്നെങ്കിൽ മേരി മാതായുടെ തിരുമുറ്റത്ത് ഒരു ശവം വീണേനെ എന്നൊരു വിഭാഗം വാദിച്ചപ്പോൾ, കാര്യമെന്തായാലും ഒരു വിദ്യാർത്ഥിയുടെ കരണത്തു അദ്ധ്യാപിക അടിച്ചത് ക്രിമിനൽ കുറ്റമാണെന്നും, പോലീസ് കേസെടുത്താൽ പഠിപ്പിക്കാൻ തുടങ്ങും മുമ്പേ പണിപോകുമെന്ന് മറുവിഭാഗവും വ്യക്തമാക്കി.
ഇതെല്ലം കേട്ടപ്പോൾ സുമി ആകെത്തകർന്നു അഗ്‌നികുണ്ഡത്തിൽ വച്ച പരൽമീൻ പോലെ അവളിരുന്നു പൊള്ളി.
ഒരുപാടു മോഹങ്ങളുമായാണ് അന്നു രാവിലെ വരിക്കപ്പുഴ കുന്നു കയറി മദ്ധ്യതിരുവിതാംകൂറിന്റെ തിലകകുറിയായ കലാലയ മുത്തശ്ശിയുടെ തിരുമുറ്റത്തെത്തിയത്.
പെട്ടെന്ന് ആരോ തന്നെ മലയുടെ താഴ്ഭാഗത്തുള്ള വരിക്കപ്പുഴ ആറ്റിലേക്കു വലിച്ചെറിഞ്ഞതായി അവൾക്കു തോന്നി. ജീവിതത്തിലെ ഏറ്റവും ധന്യമായ ഒരുദിവസം തനിക്കെന്തേ ഇങ്ങനെ സംഭവിക്കാൻ?. എവിടെയാണു പിഴച്ചത്?. വല്യപ്പച്ചനും വല്യമ്മച്ചിയും പ്രാർത്ഥിച്ചനുഗ്രഹിച്ചു വിട്ടതാണല്ലോ, എന്നിട്ടും?.
"എന്നെ ഉപേക്ഷിച്ചോ....?." അല്പം ഉറക്കെയായിപ്പോയി സുമിയുടെ ആ ചോദ്യം. അവൾ തനിക്കുള്ളിലെ പ്രാപഞ്ചികശക്തിയോടു ചോദിച്ചതാണ്. ഒരു പട്ടത്തെപ്പോലെ തന്നെ പറത്തിക്കളിക്കുന്ന ശക്തിയോടു. മൂക്കു കുത്തി താഴെ വീണെങ്കിൽ അവിടെ കിടക്കട്ടെ. കീറി മണ്ണിലലിയട്ടെ. പട്ടക്കാരാ .... നിനക്കതുതന്നെയാണോ കാണേണ്ടത്?.അവൾ സ്വയത്തോടു പിന്നെയും ചോദിച്ചു.
കാന്റീനിൽ ഉച്ചയൂണിനുപോയ വത്സല ടീച്ചർ തുള്ളിച്ചാടിയാണ് തിരിച്ചു വന്നത്.
"എല്ലാവരും കേട്ടോ....? പുത്തൻ ടീച്ചർ വിദ്യാർത്ഥികളോട് പരസ്യമായി മാപ്പു പറയണമെന്ന് . അല്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കാണെത്രെ. അവർ പ്രിൻസിപ്പലിനു എഴുതി കൊടുത്തു.....ഹ.....ഹ...ഹ... എന്തൊരു ശേല്. ഉദ്ഘാടനം കലക്കി".
വത്സല കുലുങ്ങിക്കുലുങ്ങി ചിരിച്ചു. അവളുടെ പെരുവിരലിലും മുകളിലോട്ടും കാലത്തെ തുടങ്ങിയ തുടിപ്പ് ഒട്ടൊന്നു ശമിച്ചു. ദേഹമാസകലം വേറൊരുതരം ഹോർമോൺ പ്രവർത്തിക്കാൻ തുടങ്ങിയപോലെ.
അനിശ്ചിതകാല പണിമുടക്കെന്ന് കേട്ടപ്പോൾ വസുമതി ടീച്ചർക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാതായി. വീട്ടയ്യത്തു ട്യൂഷനുവേണ്ടി കെട്ടിയ പന്തലിൽ ഒരു കൺവൻഷൻ നടത്താമായിരിക്കും. " മുക്കാൽ ചക്രം കൊണ്ടെന്തോ ആവാന)?. ഒരറ്റം പോലും മുട്ടത്തില്ല". എപ്പോഴും അവർ പറയും.
"പിള്ളേരുടെ മുന്നിൽ ഷൈൻ ചെയ്യാനിറങ്ങുമ്പo എല്ലാം കുടഞ്ഞിട്ടാലോചിക്കണം" വസുമതി ഉറക്കെപ്പറഞ്ഞു.
വത്സലയും വസുമതിയും കൂടി പാവം കൊച്ചിനെ പിച്ചിച്ചീന്തുമെന്നു മനഃശാസ്ത്രജൻ തമ്പാൻക്കുട്ടി മനസ്സിലാക്കി. അദ്ദേഹം തന്റെ സിബ്ബ് ഓർഡറിലാണോ എന്നു വീണ്ടും പരിശോധിച്ചശേഷം ചോറുപാത്രവുമായി സുമിയുടെ തൊട്ടടുത്ത സീറ്റിൽ ചെന്നിരുന്നു. സഹതാപം തോന്നിയ ലീലാമണി ടീച്ചറും കൂട്ടിനെത്തി.
"ഇവരിതൊക്കെപ്പറയും. താൻ ഒന്നും കാര്യമാക്കണ്ട. ഊണുകഴിക്കാൻ നോക്ക്'. ഇരുത്തം വന്ന ലീലാമണി സുമിയെ സാന്ത്വനിപ്പിച്ചു.
ചെളിക്കുണ്ടിൽ തലകുത്തി വീണ തന്നെ പെട്ടന്നാരോ താങ്ങിയെടുത്ത പോലൊരു തോന്നൽ സുമിയുടെ ഉള്ളിൽ. ഒരു വെളിച്ചം.
"എന്താണിവിടെ ആകെയൊരു ബഹളം?. ആരാണീ ഝാൻസിറാണി?"
ഇങ്ങനെ ചോദിച്ചുകൊണ്ട് ഒരാൾ അങ്ങോട്ടു കടന്നു. ആ ശബ്ദത്തിനു ഇടിമുഴക്കത്തിന്റെ ഗാംഭീര്യമുണ്ടായിരുന്നു. മുറിയിലാകെ ഒരു പരിമളം പരന്നൊഴുകി. ഒരു വിദേശ മണം. ആ ശബ്‌ദത്തിൽ ഒരു സങ്കീർത്തനത്തിന്റെ സാന്ത്വനം അവൾക്കനുഭവപ്പെട്ടു.

Wednesday, 18 May 2022

 ഒരു പുതിയ നോവൽ ആരംഭിക്കുന്നു

മസൂറിയിൽ ഒരു മഞ്ഞു കാലം.
ഡോ. ഏബ്രഹാം കരിക്കം
അദ്ധ്യായം ഒന്ന്.
വിദ്യാർത്ഥി സമരം സിന്ദാബാദ്.
ഒരു മിന്നൽപ്പിണർ പോലെയാണവൾ ഡിപ്പാർട്ട്മെന്റിലേക്കു കടന്നു വന്നത്. പല ജോലികളിൽ വ്യാപൃതരായിരുന്ന അദ്ധ്യാപകർ ഒരു നിമിഷത്തേക്കു സ്തബ്ധരായിപ്പോയി.
അവിടെയുണ്ടായിരുന്ന ഏതാനും വിദ്യാർത്ഥികൾ അവിശ്വസനീയമായതെന്തോ കാണുന്നപോലെ അമ്പരന്നു നിന്നു.
പ്രഭാതത്തിൽ മഴ പെയ്തൊഴിഞ്ഞിരുന്നു. കൂട്ടം കൂട്ടമായി കലാലയമുറ്റത്തേക്കൊഴുകിയ കുമാരീ കുമാരന്മാർ വിവിധ വർണ്ണങ്ങളുടെ വേറൊരു പേമാരിയായി മാറി.
"ഇത് മിസ്സ് സുമി ഇട്ടി. നമ്മുടെ പുതിയ സ്റ്റാഫ്". ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് മേധാവി ഡേവിഡ് സാർ എല്ലാവരോടുമായി പറഞ്ഞു.
"എം.എ ഫസ്റ്റ് റാങ്ക് ഫ്രം മദ്രാസ് യൂണിവേഴ്സിറ്റി. പ്രോഡക്ട് ഓഫ് സ്റ്റെല്ലാ മേരീസ്". അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നെ ഒരു മൂലയിൽ കിടന്ന കസേര ചൂണ്ടിക്കാണിച്ചു.
"ദാറ്റ്സ് യുവർ സീറ്റ്. പ്ലീസ് ഗോ എഹഡ്. വിഷ് യൂ ആൾ ദി ബെസ്ററ്".
പരിഭ്രമം കാരണം വിയർത്തുപോയ സുമി ഒരു പൂച്ചക്കുട്ടിയെപ്പോലെ തന്റെ കസേരയിലേക്കു ചുരുണ്ടു. ബാഗ് മേശപ്പുറത്തു വച്ച് കുമ്പിട്ടിരുന്നു.
വത്സല ടീച്ചറുടെ പെരുവിരൽ ഒന്നു വിറച്ചു. ആ വിറയൽ പതിയെ കണങ്കാലിലേക്കും പിന്നെ മുകളിലേക്കും പടർന്നു. ശരീരം ആകപ്പാടെ വിയർത്തു. സുമിയിൽ നിന്നും അവർക്കു കണ്ണുപറിക്കാനായില്ല.
"ഇവൾ വല്ലതും പുതുക്കും".
അടുത്തിരുന്ന വസുമതി ടീച്ചർ വത്സലയുടെ കാതിലേക്ക് ഈണത്തിൽ മൂളിക്കൊടുത്തു. അതുകൂടി കേട്ടപ്പോൾ അവളുടെ വിറയൽ ഇരട്ടിച്ചു. അന്തരാളത്തിൽ എവിടെയോ ഒരു കൊത്തിവലി.
തുറന്ന ജാലകങ്ങളിലൂടെ ശീതക്കാറ്റ് ഇരച്ചു കയറി. കാലവർഷം തകർത്തു പെയ്യും എന്നായിരുന്നു പ്രവചനം.
ആൺസാറന്മാർ പരസ്പരം നോക്കി കണ്ണിറുക്കി. ചിലർ ചില പെൺ വാദ്ധ്യാരന്മാരെയും അർത്ഥ ഗർഭമായി നോക്കി. കാറ്റിനൊപ്പം മുറിയിൽ പരന്നൊഴുകിയ സൗരഭ്യം അവരെ മത്തുപിടിപ്പിച്ചു.
ഏറ്റവും വലിയ ബുദ്ധിജീവി എന്നു സ്വയം സങ്കൽപ്പിക്കുന്ന സ്റ്റീഫൻ ചമ്പക്കര എഴുന്നേറ്റു ചെന്ന് സുമിയുടെ നേരെ കൈനീട്ടി. മുടിയും താടിയും വളർത്തി, പാദം വരെ നീളുന്ന ജുബ്ബയും ധരിച്ച അയാളെ കണ്ടപ്പോൾ അവൾ ഭയന്നുപോയി. എങ്കിലും അറിയാതെ കൈ നീട്ടിക്കൊടുത്തു. അയാൾ കടന്നു പിടിച്ചു, ആർത്തിയോടെ.
തങ്ങൾ തരക്കേടില്ലാത്ത സുന്ദരിമാരാണെന്നായിരുന്നു ഇതുവരെ വത്സലയുടെയും വസുമതിയുടേയുമൊക്കെ ധാരണ. അടിപടലേ വീണതുപോലെയായിപ്പോയി.
ക്‌ളാസ്സുകളിൽ കുട്ടികൾ നിറഞ്ഞപ്പോഴേക്കും മൂന്നാം മണി മുഴങ്ങി. എല്ലാവരും എഴുന്നേറ്റുനിന്നു. കാമ്പസ്സിലാകെ ഒരു ശാന്തത പരന്നു. ക്രമേണ എല്ലാം നിശ്ചലമായപ്പോൾ "ലീഡ് കൈൻഡ്‌ലി ലൈറ്റ്" എന്ന ഗാനം മൈക്കിലൂടെ ഒഴുകിയെത്തി.
കാറിലും ബൈക്കിലും വന്നവർ എൻജിനുകൾ ഓഫാക്കി. നടന്നു വന്നവർ നടത്തം നിറുത്തി. അന്ധകാരാവൃതമായ ലോകത്തിൽ, എൻ ദൈവമേ, നടത്തുകെന്നെ നീ എന്ന ഗാന ശകലം എല്ലാവരെയും തെല്ലിട നേരത്തേക്ക് ഭക്തിയുടെ ലഹരിയിൽ നിറച്ചു എന്നുതോന്നി. അടുത്ത മണി മുഴങ്ങിയപ്പോൾ കാമ്പസ്സിനു വീണ്ടും ജീവൻ വച്ചു.
ഉടൻ കേട്ടു താഴെയെങ്ങോ ഒരാരവം. കടലിരമ്പം പോലെ.
"വിദ്യാർത്ഥി ഐക്യം സിന്ദാബാദ്"...
മൂന്നാം നിലയിലെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിൽനിന്ന് അദ്ധ്യാപകർ വെളിയിലേക്കോടി. അതുപോലെ താഴത്തെ നിലകളിൽനിന്നെല്ലാം. സമരം ശക്തിയുള്ളതാണോ എന്നറിയുവാനുള്ള ആകാംക്ഷയായിരുന്നു. ജാഥയിൽ എത്രപേരുണ്ടെന്നറിഞ്ഞാൽ സമരത്തിന്റെ ഗതി ഊഹിക്കാം.
ഒരു സമരത്തിന് അധികനേരമൊന്നും വേണ്ട. തലേന്നത്തെ സമരത്തിൽ പോലീസ് വിദ്യാർത്ഥികളെ തല്ലിച്ചതച്ചതിലുള്ള പ്രതിഷേധമായിരുന്നു അത്. അതിനെ നേരിടാൻ ഭരണപക്ഷാനുകൂലികളും വടിയും തടിയും തപ്പുന്നുണ്ടായിരുന്നു. കാന്റീനിൽ ഉച്ചയൂണിന് അരിയിടേണ്ട കാര്യമില്ലെന്ന് സമരക്കാർ നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. രാവിലെ ചായകുടിക്കാൻ ചെല്ലുമ്പോൾത്തന്നെ ചില അദ്ധ്യാപകർ അതന്വേഷിക്കും. അടുപ്പത്തു വലിയ ചെമ്പാണെങ്കിൽ അന്നു സമരമില്ല.
എന്നാലും എല്ലാമുറവിളികളും വിശ്വസിക്കാനൊക്കില്ല. ചിലതൊക്കെ നാലുവിളി കഴിയുമ്പോൾ ചീറ്റിപ്പോകും. പക്ഷെ അന്നത്തെ പ്രകടനം അതിശക്തമായിരുന്നു. നൂറോളം വിദ്യാർത്ഥികൾ അണിനിരന്നു കഴിഞ്ഞു. കൂടെച്ചേരാൻ ക്‌ളാസ്സിനുള്ളിലുള്ളവർ വെമ്പൽ പൂണ്ടിരിക്കയാണ്. മുദ്രാവാക്യത്തിനു ശക്തിയുണ്ട്. വിളിക്കു തീവ്രതയുണ്ട്.
എല്ലാ ചുണ്ടുകളിലും ചിരി പടർന്നു. പ്രിൻസിപ്പൽ ചാക്കോ സാറിന്റെ മുഖം മാത്രം വിവർണ്ണമായി. ഏതു സമരവും പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുള്ള ഒരു ബോംബാണെന്നു ഏറ്റവും നിശ്ചയമുള്ളത് അദ്ദേഹത്തിനാണ്.
അദ്ധ്യാപകർ പലരും ഉടനെ വണ്ടിയുടെ താക്കോൽ തപ്പാൻ തുടങ്ങി. അദ്ധ്യാപികമാർ വാനിറ്റി ബാഗ് തോളിലേക്കിട്ടു. അരി അടുപ്പത്തിട്ടേച്ചു വന്നവർ വരെയുണ്ടായിരുന്നു കൂട്ടത്തിൽ.
കൂട്ടമണിക്കായി അവരുടെ കാതുകൾ കൊതിച്ചു.
"വന്നപ്പോഴേ ഗ്രഹപ്പിഴയാണല്ലൊ".
ആകെ പരിഭ്രമിച്ചിരിക്കുന്ന സുമിയെ നോക്കി വത്സല ടീച്ചർ ഒന്നു താങ്ങി. വസുമതി അതിന്റെ അറ്റത്തുപിടിച്ചു.
"തുടക്കം കലക്കിയെന്നു പറ ടീച്ചറെ . ഇനി എന്തെല്ലാം കാണാനിരിക്കുന്നു!"
തന്റെ കണ്ണിൽ ഇരുട്ട് നിറയുന്നതായി സുമിക്കു തോന്നി. കുട്ടികളുടെ ഇടിമുഴക്കംപോലുള്ള വിളികൾ കേട്ട് അവൾ നടുങ്ങി.
"കാക്കിക്കുള്ളിലെ കാപാലികരെ
ഓർത്തു കളിച്ചോ സൂക്ഷിച്ചോ .......,
ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാൽ
അക്കളി തീക്കളിയോർത്തോളൂ ......."
ജനാലകളും കതകുകളും ശക്തിയായി അടയ്ക്കുന്ന ശബ്ദം കേട്ടു. ചില ചില്ലുകൾ പൊട്ടി തകർന്നു. കുട്ടികൾ കൂട്ടത്തോടെ ക്ലാസ്സുകളിൽ നിന്ന് ഇറങ്ങി ഓടുന്നതും കണ്ടു.
സുമിയുടേ അങ്കലാപ്പ് കണ്ടപ്പോൾ കൂട്ടത്തിൽ പ്രായമുള്ള ലീലാമണി ടീച്ചർ അടുത്തേക്ക് ചെന്നു.
" ഇതൊന്നും കണ്ടു താൻ പേടിക്കേണ്ടടോ .....ഇതിവിടെ പതിവാ. വിമൻസ് കോളജിൽ പഠിച്ചത് കൊണ്ടാവും പേടി അല്ലെ?"
സുമി ചിരിക്കാൻ ശ്രമിച്ചു. പക്ഷെ ഉള്ളിൽ തീയായിരുന്നു.
എം. എ ക്ലാസ്സിൽ പോകാൻ ഒരുങ്ങി നിന്ന തമ്പാൻകുട്ടി സാർ പുസ്തകച്ചുമട് മേശപ്പുറത്തേക്കെറിഞ്ഞിട്ടു പാന്റ്സിന്റെ സിബ്ബ് ഓർഡറിലാണോ എന്ന് ഒന്ന് കുടി പരിശോധിച്ചു. പിന്നെ വിശാലമായ ഒരു ചിരിയുമായി പുതിയ ടീച്ചറുടെ അടുത്തേക്ക് നീങ്ങി.
"ടീച്ചറുടെ വീട്.....?"
"മയിലാടുംപാറ".
"അതെവിടെയാ"?
"കുറച്ചു കിഴക്കാ".
മയിലാടുംപാറ സാറിന്റെ വഴിക്കു തന്നെയായിരുന്നു. എവിടെയാണെന്ന് വെറുതെ ചോദിച്ചതാണ് . എന്തെങ്കിലും ചോദിക്കണമല്ലോ.
"ആ കയ്യൊന്നു കാണിക്കാമോ?"
സുമി ഒന്ന് ഞെട്ടി. വല്ലവരും കേട്ടോ എന്ന് നോക്കി.
" പേടിക്കേണ്ട. ആ രേഖകൾ ഒന്ന് കാണാനാണ്".
അദ്ദേഹം തുടർന്നു.
അവൾ അനങ്ങിയില്ല.
" നിങ്ങളുടെ കോളജിൽ സമരമൊക്കെയുണ്ടായിരുന്നോ"?
അങ്ങനെ ചോദിച്ചുകൊണ്ട് തുരുത്തിപ്പള്ളി സാറും സുമിക്കരികിലേക്കു നീങ്ങി. ഡിപ്പാർട്മെന്റിലെ പുരുഷന്മാർ എല്ലാവരും കുടി ആ താരുണ്യത്തിടമ്പിനെ വട്ടമിട്ടു. അവർ എന്തൊക്കെയോ തമാശകൾ പൊട്ടിച്ചു. പലതും കോഡുഭാഷയിൽ. ഭാഷാ ശാസ്ത്രത്തിനു തങ്ങളുടെ സംഭാവന. !
ലീലാമണി ടീച്ചർ അടുത്തുണ്ടായിരുന്നതിനാൽ സുമി തളർന്നു വീണില്ലയെന്നേയുള്ളു. വലയിലകപ്പെട്ട മുയലിന്റെ മാതിരി അവൾക്കു ശ്വാസം മുട്ടി.
" എല്ലാവരും അവിടെ വട്ടമിട്ടു പറക്കാൻ തുടങ്ങിയോ ......ഇത്ര വേഗം......?"
ആണുങ്ങളെല്ലാം പുത്തൻ ശലഭത്തെ തേടി ചെന്നത് വസുമതിക്കു തീരെ രസിച്ചില്ല.
ശക്തിയായ കാറ്റിൽ ചില മരച്ചില്ലകൾ ഒടിഞ്ഞു. അതോടൊപ്പം താഴെ ഒരു നിലവിളിയും കേട്ടു. എല്ലാവരും അങ്ങോട്ട് പാഞ്ഞു.
രണ്ടു രാഷ്ട്രീയ സംഘക്കാർ ഏറ്റുമുട്ടിക്കഴിഞ്ഞു. മേൽക്കോയ്മ ആർക്കു എന്നതായിരുന്നു അവർ തമ്മിലുള്ള പ്രശ്നം. ശക്തിയുള്ളവൻ നിലനിൽക്കണം എന്ന കാട്ട് നീതി നടപ്പാവണമല്ലോ.
അടിയുടെ പൂരമായിരുന്നു പിന്നെ. ഗോദായിൽ പയറ്റി തെളിയാനാഗ്രഹിച്ച പുത്തൻ കൂറ്റുകാർ സൈക്കിൾ ചെയിൻ, കമ്പി പാര, ഇടിക്കട്ട , കൊച്ചു പിച്ചാത്തി തുടങ്ങിയവ പുറത്തെടുത്തു.
കാര്യം കൈവിട്ടു പോകുന്നു എന്ന് കണ്ടറിഞ്ഞ പ്രിൻസിപ്പൽ പോലീസിനെ വിളിക്കാൻ ഫോണെടുത്തതാണ്. ചാടി അകത്തു കയറിയ ഒരു കരുമാടിക്കുട്ടൻ അത് തട്ടി തെറിപ്പിച്ചു. പിന്നെ സീറ്റിലിരിക്കാൻ അദ്ദേഹത്തോടവൻ ആജ്ഞാപിച്ചു. അനുസരണയുള്ള കുട്ടിയെപ്പോലെ അദ്ദേഹം കറങ്ങുന്ന കസേരയിൽ ഇരുന്നു വികൃതമായി ചിരിച്ചു. പിന്നെ താൻ ആ കസേരയിൽ ആക്കപ്പെട്ട അഭിശപ്ത നിമിഷത്തെ ഓർത്തു പരിതപിച്ചു.
" ഏതെങ്കിലും ഒരുത്തൻ തീർന്നാലേ ഇവനെല്ലാം പഠിക്കൂ ..." പ്രിൻസിപ്പാളിനോട് ചേർന്ന് നിന്ന ഒരദ്ധ്യാപകന്റെ മൊഴി അതായിരുന്നു.
അത് കേട്ടു നിന്ന പ്രിൻസിപ്പാൾ പെട്ടെന്നെഴുനേറ്റു ടോയ്‌ലെറ്റിലേക്കു കയറി.
തന്നെ വട്ടമിട്ടു നിന്ന അദ്ധ്യാപകരുടെ ശല്യം സഹിക്കാതായപ്പോൾ സുമി പിടഞ്ഞെഴുനേറ്റു പുറത്തേക്കിറങ്ങി. ഓഫീസിനു മുന്നിലുള്ള പുൽത്തകിടിയിൽ കുട്ടി നേതാക്കന്മാർ ഏറ്റുമുട്ടുന്നത് അപ്പോഴാണ് അവൾ കണ്ടത്.
ഒരു നിമിഷം ഹൃദയം നിലച്ചതായി അവൾക്കു തോന്നി. ബോധം മറയുന്ന പോലെ.
രക്തം വാർന്നൊഴുകുന്ന ശരീരവുമായി സമരക്കാർ നിന്ന് പൊരുതുകയാണ്. രണ്ടിലൊന്നറിഞ്ഞേ പോകൂ എന്ന വാശി. അടികൊണ്ടു നിലത്തു വീണവനെ പിന്നെയും പൊതിരെ തല്ലുന്നതിൽ അവർക്കാനന്ദം. ഊരിപ്പിടിച്ച കഠാരയുമായി ഒരു തടിയൻ ഇരയെ നോക്കുന്നുണ്ട്.
അടിയേറ്റു തളർന്നവരുടെ നിലവിളി കനത്തപ്പോൾ മൂന്നു നിലകളിലുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും പുറത്തിറങ്ങി കാഴ്ചനോക്കി നിശബ്ദം നിന്നു. ചില പെൺകുട്ടികൾ വിങ്ങി കരയാൻ തുടങ്ങി.
സുമിക്ക് സുബോധം തിരിച്ചു കിട്ടിയപ്പോൾ അവൾ എല്ലാവരെയും ആകാംഷയോടെ നോക്കി. ആരും ചലിക്കുന്നില്ല.
തമ്പാൻകുട്ടി സാർ പാന്റ്സ് മുകളിലേക്ക് വലിച്ചിട്ടു ഒരു വിഡ്ഢി ചിരിയുമായി വീണ്ടും സുമിയുടെ അടുത്തേക്ക് നടന്നു.
"ടീച്ചറിന്റെ കൈരേഖ ഞാനൊന്നു കണ്ടോട്ടെ...."
അവളുടെ വായിൽ എന്തോ ഒരു പദം വന്നു തടഞ്ഞു നിന്നു. അവൾ ലീലാമണി ടീച്ചറുടെ അടുത്തേക്ക് ഓടിച്ചെന്നു.
" കുട്ടികൾ താഴെ തല്ലി ചാകുന്നു. എന്താ ആരും ഒന്നും ചെയ്യാത്തെ "?
" ആ അതിവിടെ സ്ഥിരം കാഴ്ച്ചയാ. ഇയ്യാള് ആദ്യം കാണുന്നോണ്ടായിരിക്കും അമ്പരപ്പ്. കാര്യമാക്കേണ്ട."
സുമി വീണ്ടും പുറത്തേക്കോടി. എല്ലാവരും കണ്ടു രസിക്കുകയാണ്. സകലർക്കും ഒരു മതിഭ്രമം. ബ്രസീലിയൻ കോഴിപ്പോരിന്റെ ഹരം.
തനിക്കു ഭ്രാന്തുപിടിച്ചതുപോലെയാണ് സുമിക്കപ്പോൾ തോന്നിയത്. അവൾ അമ്പു പായും പോലെ താഴെക്കോടി. ഒരപ്സര കന്യക ആകാശത്തു നിന്ന് താഴേക്ക് പറക്കുന്ന പോലെയാണ് കണ്ടു നിന്നവർ വിചാരിച്ചത്‌

 

ഉഗ്രൻ കുന്നിന്റെ പുരാവൃത്തം (നോവൽ )

By  ഡോ. ഏബ്രഹാം കരിക്കം

 

അദ്ധ്യായം ഇരുപത്തിനാല്

പുതുവസന്തം ആടിത്തിമർത്തപ്പോൾ.

 

മലയിൽ ഗാർഡൻസിന്റെ തിരുമുറ്റം മണിദീപങ്ങളാൽ പ്രശോഭിതമായി. വിശാലമായ ആറുകാലിപ്പന്തൽ ആലങ്കാരിക പ്രഭയിൽ വിളങ്ങി.

ഗാർഡൻ പാർട്ടിയാണെന്നു പരിചാരകർ പറഞ്ഞു നാട്ടുകാരറിഞ്ഞു. പല കൗണ്ടറുകളിൽ നിന്ന് ആവുന്നത്ര ചിക്കൻ ഫ്രൈയും മട്ടൻ കറിയും എല്ലാവർക്കും  എടുത്തു കഴിക്കാമെന്ന്. കഥ കേട്ട് കുട്ടികൾ പൊളിച്ച വായ് അടക്കാൻ മറന്നുപോയി.

സാധാരണ പെൺവഴിയിലുള്ളവർ കഴിച്ചു തീരും വരെ വാഴച്ചോട്ടിലും തുറുവിന്റെ മൂട്ടിലും തുപ്പൽ വിഴുങ്ങി നിൽക്കുന്ന ഇടപാടാണ് കുട്ടികൾക്ക്. പിന്നെയുള്ള പന്തി കുട്ടിപന്തിയാണ്. പേരിനൊരൂണ്. പുക്കാണ്ടി പഴവും ഒരു കിണ്ടിയുടെ വായിൽ നിന്ന് എല്ലാവന്റേയും വായിൽ വെള്ളവും. കാളയുടെ രണ്ട് എല്ലിൻ കഷണം കിട്ടിയാൽ ഭാഗ്യം.

ഇതെന്തൊരു മാറിമായമെടാ...........?

കേട്ടവർ കേട്ടവർ വിഷമിച്ചു. വെള്ളയില്ല. കരിമ്പടമില്ല. പന്തിയിൽ പക്ഷഭേദമില്ല. ഇവിടെയാണ് സോഷ്യലിസം . എല്ലാവർക്കും എല്ലാം എടുക്കാമെന്ന്. അതും അഞ്ഞൂറുപേർക്ക്.

എങ്ങനെയെങ്കിലും നേരം വെളുത്തു കിട്ടിയാൽ മതിയെന്നായി പിള്ളേർക്ക്.

തിങ്കളാഴ്ചത്തെ പ്രഭാതത്തിനു എന്തോ ഒരു മാസ്മരികതയുണ്ടായിരുന്നു. ശോശക്കുട്ടിയുടെ മുല്ല നിറഞ്ഞു തുളുമ്പി. പുതുവസന്തം ആടിത്തിമർക്കുംപോലെ. പാരിജാതപ്പൂക്കൾക്കും അവർണ്ണനീയ നിറ സൗഭാഗ്യം.

കൂട്ടുകാരികൾ മണവാട്ടിയെ അണിയിച്ചൊരുക്കാൻ മത്സരമായി. പൂന്തോട്ടക്കാരൻ പ്രതിശ്രുത വരൻ കൊടുത്തുവിട്ട വിവാഹ ജംഗമങ്ങളൊന്നും ശോശക്കുട്ടി തൊട്ടില്ല. മത്തച്ചൻ ആദ്യം ഡൽഹിക്കു പോയപ്പോൾ കൊ ണ്ടു വന്ന പട്ടുസാരി ഒരു നിധിയായി അവൾ പെട്ടിയിൽ സൂക്ഷിച്ചിരുന്നു. അതിനുള്ള ബ്ലൗസ് വാങ്ങിക്കാതെ വന്നതിനു അവന്റെ മുതുകത്തു നാലിടി ഇടിച്ചതാണന്ന്.

പെട്ടിയിൽ നിന്ന് സാരി പുറത്തെടുത്തപ്പോൾ അവൾ പൊട്ടിക്കരഞ്ഞുപോയി. അണയിൽ പെട്ടെന്നൊരു വിള്ളൽ വീണപോലെയായിരുന്നു.

" വേഗമൊരുങ്ങിക്കോ...... പ്രാർത്ഥിച്ചയയ്ക്കാൻ അച്ചൻ കൃത്യം എട്ടുമണിക്ക് വരും." കുട്ടാപ്പി അപകട മുന്നറിയിപ്പ് നൽകി.

ഒരുങ്ങാം. മണവാട്ടിയായിത്തന്നെ ചമയാം. കർത്താവിന്റെ മണവാട്ടിയായി സ്വർഗത്തിൽ ചെല്ലുന്നതാണ് അഭികാമ്യമെന്നു അച്ചൻ പറഞ്ഞതല്ലേ........? അനുസരിക്കാം. അതിനുള്ള കരുത്ത് ശോശക്കുട്ടിക്കുണ്ട്.

അപ്പൻ ഒരിക്കൽ അവധിക്കു വന്നപ്പോൾ കൊണ്ട് വന്ന രണ്ടു വളകൾ പെട്ടിയിൽ നിന്നെടുക്കുമ്പോൾ പിന്നെയും അവൾ തേങ്ങിപ്പോയി. പെട്ടിയുടെ മുന്നിൽ മുട്ടുമടക്കി കുറേനേരം ഇരുന്നു.

കണ്ടു നിന്നവർക്കും കണ്ണീർ നിയന്ത്രിക്കാനായില്ല.

കൂട്ടുകാരുണ്ടാക്കിയ മുല്ലപ്പൂമാല സന്തോഷത്തോടെ അവൾ തലയിൽ ചൂടി. നിരവധി പൂക്കൾ ചേർത്ത് അവർ കെട്ടിയൊരുക്കിയ ബ്രൈഡൽ ബൊക്കെയും കയ്യിൽ പിടിച്ചു. പൂർണ്ണമണവാട്ടിയായി തന്നെ നിൽക്കാം. കർത്താവിന്റെ മണവാട്ടി.

ഉഗ്രൻകുന്നു നിവാസികളിൽ പകുതിയോളം പേർ മലയിൽ ഗാർഡൻസിലും ബാക്കിയുള്ളവർ ശോശക്കുട്ടിയുടെ വീട്ടിലുമുണ്ടായിരുന്നു. ഗോപി സാറിനെയും രേവതി ടീച്ചറെയും എങ്ങും കണ്ടവരില്ല.

ശോശക്കുട്ടിയുടെ കണ്ണുകളും തിരഞ്ഞുകൊണ്ടിരുന്നത് അവരെയാണ്. പക്ഷെ അവർ എങ്ങിനെ വരും..? എങ്ങിനെ സഹിക്കും? അവർ വരില്ല. അവൾ തീർച്ചപ്പെടുത്തി.

ഗോപി സാർ കൊടുത്തു വിട്ട ഒരു കുറിപ്പ് രഹസ്യമായി അവൾക്കെത്തിക്കാൻ കഴിയാത്തതിനാൽ വന്നവൻ നിന്ന് പൊരിഞ്ഞു. അത്രയ്ക്ക് കനത്ത കാവലായിരുന്നു.

മാത്തച്ചൻ സാധാരണ നടന്നു വരാറുള്ള വയൽവരമ്പിൽത്തന്നെ നോക്കി , വെറുമൊരാൾരൂപമായി അപ്പോഴും ശോശക്കുട്ടിയുടെ അമ്മ ഇരുന്നു.

ക്ലോക്ക് എട്ടു ശബ്ദിച്ചപ്പോൾ കാറിൽ ഇലവുംമൂടച്ചൻ വന്നിറങ്ങി. മുഖത്തെ തേജസ് ഒന്ന് കാണേണ്ടതായിരുന്നു.

മണവാട്ടിയെ പ്രാർത്ഥിച്ചയച്ചിട്ടു വേണം വരന്റെ വീട്ടിൽ പോയി പ്രാർത്ഥിക്കാൻ. യഥാർത്ഥ പ്രാർത്ഥന അവിടെയാണ്. ഇത് വെറുമൊരു ചടങ്ങു മാത്രം.

അച്ചൻ പലവട്ടം വാച്ചിൽ നോക്കി. കുട്ടാപ്പി ഒരു മെത്തപ്പായ പന്തലിൽ വിരിച്ചു. ശോശക്കുട്ടി പായിലേക്കിറങ്ങി നിന്നു. പെണ്ണിന്റെ മോഡി കണ്ടു അച്ചന്റെ അടിവയർ ഒന്ന് പിടച്ചു. അവൾ ചില്ലറക്കാരിയല്ലല്ലോ എന്ന തോന്നൽ. നോക്കിയവർക്കാർക്കും കണ്ണുകൾ തിരിച്ചെടുക്കാനായില്ല. ഒരു മേക്കപ്പുമില്ലാതെ.....

സോഷ്യലിസ്റ്റ് പാർട്ടിയിലെ ചില പരിചിത മുഖങ്ങൾ തന്നെ ചേർന്ന് തന്നെ നിൽക്കുന്നത് ശോശക്കുട്ടി ശ്രദ്ധിച്ചു. പക്ഷെ ആരും ഒന്നും പറയുന്നില്ലല്ലോ. ഒരാൾ തള്ളി വന്നു എന്തോ കൊടുക്കാൻ ശ്രമിച്ചെങ്കിലും കുട്ടാപ്പിയുടെ മല്ലന്മാർ അവനെ തൂക്കിയെറിഞ്ഞു.

അച്ചൻ പാട്ടു തുടങ്ങി. നല്ല ഈണത്തിൽ.

" എന്നോടുള്ള നിൻ സർവ്വ

നന്മകൾക്കായി ഞാൻ എന്തു ചെയ്യേണ്ടു

നിനക്കേശു   പരാ  ..............."

എല്ലാവരും ഏറ്റുപാടി കഴിഞ്ഞപ്പോൾ അച്ചൻ തുടർന്നു. പുഞ്ചിരിച്ചു കൊണ്ട്.

" നന്ദികൊണ്ടെന്റെയുള്ളം നന്നേ നിറയുന്നെ

സന്നാഹമോടെ സ്തുതി

പാടീടും ഞാൻ .....ദേവാ

സന്നാഹമോടെ സ്തുതി

പാടീടും ഞാൻ.........."

ശോശക്കുട്ടി അപ്പോൾ ചിന്തിച്ചത് ഇങ്ങനെയായിരുന്നു.

"സമയമാം രഥത്തിൽ " കൂടി പാടിക്കോ.......

അതിനായിട്ടിനി  മറ്റൊരു ചടങ്ങു വേണ്ടല്ലോ. രണ്ടും ഒന്നായി കഴിഞ്ഞിരിക്കുന്നു.

അതി ശക്തമായ ഒരു പ്രാർത്ഥനയാണ് അച്ചൻ അവിടെ കാഴ്ച വച്ചത്. വേദവാക്യങ്ങൾ നാവിൽ നിന്ന് തുരു തു രാ ഉതിർന്നു. സ്ത്രീകൾ കണ്ണീരൊപ്പി ക്ഷീണിച്ചു.

" അപ്പോൾ നമുക്ക് പള്ളീൽ കാണാം....." അച്ചൻ കാറിൽ കയറി മലയിൽ ഗാർഡൻസിലേക്കു കുതിച്ചു.

വയൽവരമ്പു ശൂന്യമായിരുന്നു. കല്ലും കട്ടാരമുള്ളും നിറഞ്ഞ വഴിയിൽ കാൽപെരുമാറ്റമൊന്നും കേട്ടില്ല. സെമിത്തേരിയിൽ മാത്രം എന്തോ ഒരാളനക്കം പോലെ. ഒരു കല്ലറയൊന്നു കുലുങ്ങിയതുപോലെ.

അമ്മ വന്നു മോളുടെ തലയിൽ കൈ  വച്ചനുഗ്രഹിച്ചു. വിധിയുടെ കളിപ്പാട്ടമായി മാറിപ്പോയ ഞാൻ മറ്റെന്തു തരാൻ മകളെ എന്ന് അവരുടെ അന്തരംഗത്തിൽ ഒരു വിലാപമുയർന്നതു മറ്റാരുമറിഞ്ഞില്ല.

അപ്പന്റെ കുഴിമാടത്തിൽ പോയി പ്രാർത്ഥിച്ചിട്ടു പോകാൻ പറയണമെന്നും അവർക്കുണ്ടായിരുന്നു. നാവു പൊങ്ങിയില്ല.

മുറ്റത്തേക്കിറങ്ങിയപ്പോൾ പൊട്ടിച്ചിരിക്കുന്ന മുല്ലയെ കണ്ടു ശോശക്കരിശം മൂത്തു.

" നിന്നെക്കാൾ വലിയവർ കൈവിട്ടില്ലേ,.........പിന്നെയാണോ നീ......." അങ്ങനെ വിചാരിച്ചിട്ട് അവൾ കൊമ്പനാഞ്ഞിലിയുടെതളിർക്കുന്ന മണ്ടയിലേക്കും നോക്കിപ്പോയി. എന്നെ പേടിപ്പിച്ചവളല്ലേ, അനുഭവിച്ചോ എന്ന ഭാവമാണവിടെ .

മണവാട്ടിക്കായി അണിയിച്ചൊരുക്കിയ കാറിൽ മറ്റാരും കയറേണ്ടെന്നു സൂത്രധാരൻ കുട്ടാപ്പി വിധിച്ചു.

അല്ലെങ്കിലും യാത്രയിൽ തനിക്കു കൂട്ട് വേണ്ടെന്നു ശോശക്കുട്ടിയും കരുതി. കൂട്ടുകാർ വരണമെന്ന് വിചാരിച്ചാലും സാധിക്കാത്ത യാത്രയല്ലേ ?

അവൾ കാറിൽ കയറി ഇരുന്നതും കാർ ഒന്ന് കുതിച്ചു. കുട്ടാപ്പി മുന്നിൽ കയറാൻ ഓടി വന്നപ്പോഴേക്കും കാർ സെമിത്തേരിയും കടന്നു എം. സി റോഡിലെത്തിയിരുന്നു. കാറിലിരുന്നപ്പോഴും അവൾ ചിന്തിച്ചുപോയി.

ഒരൊറ്റ രാത്രിയല്ലേ ചോദിച്ചുള്ളൂ ? തരാതെ  പൊയ്ക്കളഞ്ഞില്ലേ........? ഇവൾക്കീ ഗതി വരുമെന്നറിയാമായിരുന്നു. ..........പക്ഷെ ചെറുക്കന് എന്നെന്നും ഓർമ്മിക്കാൻ............

കാറിലെ ടേപ്പ് റെക്കോർഡറിൽ നിന്നൊരു ഗാനമുയർന്നു.

" ചങ്കിലെ ചോരകൊണ്ട്

അവനെന്നെയും വീണ്ടെടുത്തു.

മാറോടണച്ചവനെ

നിന്നിൽ ചാരിടുന്നു........."

ചങ്കിലെ ചോര ഞാനും തരാം. ഡൽഹിയിൽ നിന്ന് വരുമ്പോഴേക്കും......... പെണ്ണിന് മറ്റു നിവർത്തിയൊന്നുമില്ലല്ലോ കർത്താവേ...........

അവൾ നില വിളിക്കുന്നത് കണ്ടു ഡ്രൈവർ പറഞ്ഞു.

" മോളു പേടിക്കെണ്ടാ....... ധൈര്യമായിരിക്ക്.........."

വണ്ടി പോകുന്നത് പള്ളിയിലേക്കായിരുന്നില്ല. പട്ടണത്തിലേക്കായിരുന്നു.

പല വണ്ടികളിലായി ഏറെ പേർ പുറകെ അലറി വരുന്നതും അവൾ കണ്ടു.

മലയിൽ ഗാർഡൻസിൽ ഇലവുംമൂടച്ചന്റെ പ്രാർത്ഥന കൊഴുക്കുന്ന വേളയിൽ ശോശക്കുട്ടിയുടെ കാർ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഓഫീസിനു മുന്നിൽ സഡൻ ബ്രേക്കിട്ടു.

വിമാനത്തിൽ രാവിലെ ഡൽഹിയിൽ നിന്ന് വന്നിറങ്ങിയ മത്തച്ചൻ തൂവെള്ള ഖദർ മുണ്ടും ഷർട്ടും ധരിച്ചു കാത്തുനിൽക്കുന്നുണ്ടായിരുന്നു. മാലയുമായി ഗോപിസാറും രേവതി ടീച്ചറും. ബൊക്കെയും പിടിച്ചു ഓമനക്കുട്ടനും.

ശോശക്കുട്ടി ഇതിനകം ഒരു യാത്രപോയി. ഏതോ ഒരു തുരങ്കത്തിലൂടെ അനേകം മൈലുകൾ ദീർഘിച്ച യാത്ര. ചുറ്റും മാലാഖമാർ നിന്ന് സ്വർഗീയ  ഗാനങ്ങൾ ആലപിക്കുന്നുണ്ടായിരുന്നു. സന്തോഷത്തോടെ അവളെ അവർ മാടി വിളിച്ചു.

അവളുടെ ശരീരം തണുത്തുറഞ്ഞിരുന്നു. ശോശക്കുട്ടിയെ മത്തച്ചൻ കാറിൽ നിന്നിറക്കി തന്റെ ചങ്കിൽ ചേർത്ത് നിർത്തി. അവളുടെ കണ്ണുകളിൽ ജീവന്റെ തുടിപ്പ് ഏതാണ്ടസ്തമിക്കാറായിരുന്നു. അവൻ അവയെ ചുംബിച്ചുണർത്തി.

" നിന്നെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാനെങ്ങനെ നാടിനെ രക്ഷിക്കും പെണ്ണെ....."? അവൻ കാതിൽ മന്ത്രിച്ചു കൊടുത്തു. അവൻ അവളെ നെഞ്ചിൽ തട്ടിയുണർത്തി. അവളുടെ ആത്മാവ് തുരങ്കത്തിലൂടെ തിരിഞ്ഞോടി. തന്റെ ചെറുക്കൻ വിളിക്കുന്നു.

പാർട്ടി ഭടന്മാർ ചുറ്റും മതിൽ കെട്ടി നിന്നതിനാൽ കാറിൽ വന്നിറങ്ങിയവർക്കൊന്നും വധൂവരന്മാർക്കരികിലെത്താനായില്ല.

ആഫീസിനകത്തു ചില്ലിട്ട മൂന്നു ചിത്രങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ടായിരുന്നു. അവരുടെ മുന്നിൽ മത്തച്ചനും ശോശക്കുട്ടിയും പരസ്പ്പരം വരണമാല്യങ്ങളണിഞ്ഞു.

രേവതി ടീച്ചർ കൊടുത്ത മിന്നുമാല അവൻ പെണ്ണിന്റെ കഴുത്തിലണിയിച്ചു. പെണ്ണ് ചെറുക്കന്റെ നെഞ്ചിൽ ഒട്ടി നിന്നു. സുബോധം തിരിച്ചു കിട്ടും വരെ.

മലയിൽ ഗാർഡൻസിൽ അപ്പോഴും അച്ചന്റെ പ്രാർത്ഥന അവസാനിച്ചിട്ടില്ലായിരുന്നു.