Monday, 14 March 2022

 

ഉഗ്രൻ കുന്നിന്റെ പുരാവൃത്തം (നോവൽ )

By  ഡോ. ഏബ്രഹാം കരിക്കം

 

അദ്ധ്യായം ഒൻപത്

ആരും പറക്കാത്ത വഴിയേ

 

മലബാർകാരനായ ഗോപി സാർ സർക്കാർ ഹൈസ്കൂളിൽ അദ്ധ്യാപകനായി എത്തിയതോടെ ഉഗ്രൻ കുന്നിന്റെ മുഖഛായ മാറി. അദ്ദേഹമാണ് അവിടെ ആദ്യമായി ഒരു ബാലജനസഖ്യമുണ്ടാക്കിയത്. ഭാരത് മാതാ ബാലജനസഖ്യം ആൻഡ്റേഡിയോ ക്ലബ് . നാട്ടിലെ കുട്ടികളെല്ലാം താമസം വിനാ അദ്ദേഹത്തിന്റെ ആരാധകരായി മാറി. പ്രൈമറി സ്കൂളിലെ രേവതി ടീച്ചർ കൂടി അദ്ദേഹത്തിന്റെ ആരാധികയായതോടെ കാര്യങ്ങൾ കുറെ കൂടി ഉഷാറായി.

നാട്ടുകാർക്കും രസം പിടിച്ചു.

റോഡ് വെട്ടു, പുര മേയൽ , അടുക്കള തോട്ട നിർമ്മാണം, പൊതു സ്ഥലം വൃത്തിയാക്കൽ , കമ്പോസ്റ്റ് കുഴിയെടുപ്പ്, കക്കൂസ് നിർമ്മാണം തുടങ്ങി ബാലജന സഖ്യക്കാർ ഏറ്റെടുക്കാത്ത പരിപാടികൾ വിരളമായിരുന്നു. ഇടയ്ക്കുള്ള വിനോദയാത്രകൾ കൂടിയായപ്പോൾ പിള്ളേരെല്ലാം നിലത്തു നിൽക്കാതെയായി.

മത്തച്ചനായിരുന്നു ബാലജന സഖ്യത്തിന്റെ പ്രസിഡന്റ. ചാരും മൂടൻ രവി സെക്രട്ടറി. ചരുവിൽ എന്നായിരുന്നു അവന്റെ വീട്ടുപേര്. പ്രൈമറി ഗ്രൗണ്ടിലെ ഒരു നാടകത്തിൽ ചെറിയൊരു വേഷം കിട്ടിയതോടെ പേര് ചാരുംമൂടൻ എന്നാക്കി മാറ്റിയതാണ്. വേഷം ഭ്രാന്തന്റേതായിരുന്നെങ്കിലും വക വച്ചില്ല. അഭിനയം കലക്കി.

നുകം കെട്ടിയ പുത്തൻ കാളയെ പോലെ ഇടഞ്ഞു നിൽക്കയാണ് മലയിലെ ജോണി. കാരണം അവനു സെക്രട്ടറിയാകണമെന്നായിരുന്നു. അത് നടന്നില്ല.

മത്തച്ചനായിരുന്നു പുരയുടെ മുകളിലെങ്കിൽ ശോശക്കുട്ടി ഓലയുമായി താഴെ നിൽക്കും. റോഡ് വെട്ടാനെങ്കിൽ അവൻ മണ്ണ് കോരിയ കുട്ടയുടെ ഒരറ്റം പിടിച്ചാൽ ശോശക്കുട്ടി മറ്റേ അറ്റം പിടിച്ചിരിക്കും. അവൻ മൺകുട്ട ചുമക്കുകയാണെങ്കിൽ പിടിച്ചു കൊടുക്കാനും അവളുണ്ട്.

സ്കൂളിലെ ക്ളാസ്സുകൾ ഏഴുമണി മുതൽ ഒരു മണിവരെയായിരുന്നതിനാൽ മത്തച്ചനും ശോശക്കുട്ടിക്കും ധാരാളം സമയമുണ്ടല്ലോ.. എന്തിനും ഏതിനും ഗോപിസാറിന്റെ തണൽപറ്റി അവർ നിന്നു.

ഒരു വാടകവീട്ടിൽ ഒറ്റയ്ക്കു താമസിച്ച ഗോപിസാറിന്റെ വീട് തേനീച്ചക്കൂടുപോലെ പ്രവർത്തനനിരതമായി. മത്തച്ചൻ ഗോപിസാറിന്റെ ഏറ്റവും അടുത്ത മിത്രമാകാൻ അധികകാലം വേണ്ടിവന്നില്ല. സാറിന്റെ പുസ്തകശേഖരം കണ്ട് അവൻ മതിമറന്നുപോയി.

മഹത്തായ മതഗ്രന്ഥങ്ങളെല്ലാം മത്തച്ചൻ തൊട്ടുതലോടി. പിന്നെ മാർക്സ്, എംഗൽസ്തുടങ്ങിയവരുടെ       വിശ്വേത്തര കൃതികൾ. ലോക സാഹിത്യ നായകന്മാരുടെ മറ്റനവധി അനശ്വര സൃഷ്ടികൾ.

തന്റെ ഏതു സംശയത്തിനും തൃപ്തികരമായ ഉത്തരം നൽകാൻ സാറിനുള്ള കഴിവ് കണ്ട് മത്തച്ചൻ സ്തബ്ധനായിട്ടുണ്ട്. ഗുരു അറിയാതെ ഗുരുവിനെ പൂജിക്കുന്ന ഒരു ഏകലവ്യനായി അവൻ മാറി.

ഡോ. എം. എം. തോമസിന്റെ "എന്റെ ക്രൈസ്തവ ധർമ്മാന്വേഷണ പര്യടനം" സാറിന്റെ അലമാരിയിൽ അവൻ കണ്ടു. വികാരിയച്ചന്റെ വാക്കുകൾ കാതുകളിൽ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.

"പാഷാണമാ..... പാഷാണം."

ഒറ്റ രാത്രികൊണ്ട് പുസ്തകം വായിച്ചു തീർത്തു. ഒരു പര്യടനം കഴിഞ്ഞെത്തിയ പ്രതീതിയായി അപ്പോൾ. ക്രൈസ്തവ ധർമ്മത്തിന് ഇത്ര അഗാധമായ മാനങ്ങളുണ്ടെന്ന് ആരറിഞ്ഞു?. ഇതൊന്നും പഠിപ്പിക്കാതെ ഇലവുമൂടച്ചന് കുപ്പായം കൊടുത്തതാരെന്നും അവൻ ആലോചിക്കാതിരുന്നില്ല. സൈറസ് സാർ പറഞ്ഞ പലതിന്റെയും പൊരുൾ ഇപ്പോൾ വ്യക്തമായി.

മത്തച്ചൻ സായന്തന ദർബാറിൽ പങ്കെടുത്തിട്ട് നാളേറെയായി. ഇപ്പോൾ  ദർബാറധികവും ഗോപിസാറിന്റെ കൂടെയാണ്. സായാഹ്നത്തിൽ രണ്ടാളും കൂടി മൈലുകൾക്കകലെയുള്ള മീൻപിടിപാറയിലേക്കു നടക്കും. നടത്തങ്ങൾക്കിടയിൽ ഫ്രഞ്ച് വിപ്ലവം മുതൽക്കിങ്ങോട്ടുള്ള ചരിത്രം പുനർജനിക്കും. പാരീസ് കമ്യൂണിനെകുറിച്ചും സോവിയറ്റ് സോഷ്യലിസത്തെക്കുറിച്ചും ഗോപിസാർ വാചാലനാകും. താനൊരു വിശ്വപൗരനായി മാറിയെന്ന് മത്തച്ചന് തോന്നിത്തുടങ്ങിയ നാളുകളായിരുന്നു അത്.

പക്ഷെ ഗോപിസാർ തൃപ്തനല്ലായിരുന്നു. അദ്ദേഹം ഒരു കനലായി എരിയുകയായിരുന്നു. അതിൽ നിന്നും തെറിച്ച തീപ്പൊരികൾ മത്തച്ചൻ എന്ന കൗമാരക്കാരനിൽ ജ്വാലയായി പടർന്നു കയറി.

എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ ദിവസം കൂട്ടിൽ നിന്നും പുറത്തുവന്ന കിളിയുടെ ചേലിൽ മത്തച്ചൻ പാറി നടന്നു. വിശാലമായ ഏതോ ചക്രവാളം തന്നെ മാടിവിളിക്കുന്നതായി അവനു തോന്നി. ജോനാഥൻ ലിവിംഗ്സ്റ്റൺ എന്ന കടൽകാക്കയെപോലെ ആരും പറക്കാത്ത വഴിയേ പറക്കാൻ, അപകടകരമായി പറക്കാൻ അവൻ കൊതിച്ചു.

ശവക്കോട്ടയിലെ തണുത്ത കല്ലറയിൽ ഏറെ നേരം മലർന്നുകിടന്നു. ആകാശവിതാനം നോക്കി പ്രാപഞ്ചിക രഹസ്യങ്ങൾ ചിലതു ചോർത്തിയെടുക്കാൻ അവന്റെ അകക്കണ്ണുകൾ ത്രസിക്കുന്നപോലെ. ഒരു മാസ്മരിക നിമിഷത്തിൽ എന്തെങ്കിലും വീണുകിട്ടിയാലോ?.

തോട്ടിന്കരയിലെ ആഞ്ഞിലിമരച്ചില്ലകൾ ആകാശനീലിമയുമായി ഇണചേർന്നു. പടിഞ്ഞാറേ ചക്രവാളം കാമിനിയുടെ കവിൾത്തടംപോലെ ചുവന്നു നിന്നു.

സൂര്യദേവനെ ആവാഹിച്ചെടുക്കാൻ തിരമാലപ്പെണ്ണുങ്ങൾ മത്സരം തുടങ്ങി.

സായന്തന ദർബാറിൽ പരീക്ഷ കഴിഞ്ഞ ഉത്സാഹത്തിൽ കൂട്ടുകാർ അടിച്ചുപൊളിച്ചപ്പോഴും മത്തച്ചൻ കല്ലറയിൽ തന്നെ  കിടന്നു. ഇരുൾ പരക്കാറായപ്പോൾ അവൻ കല്ലും കട്ടാരമുള്ളും നിറഞ്ഞ വഴിയിലൂടെ ഓടി. ശോശക്കുട്ടിയുടെ അരികിലേക്ക്.

അവൾ മുല്ലയുടെ ചോട്ടിലല്ലായിരുന്നു. വഴിയിലേക്ക് ദൃഷ്ടി പായിച്ചു വിവശയായിത്തന്നെ നിൽക്കുകയായിരുന്നു . ദൂരെ മത്തച്ചന്റെ തലവെട്ടം കണ്ടപ്പോൾ അവൾ അടുക്കളയിലേക്കോടി. ഒരു കപ്പിൽ പാൽപായസവുമായി ഓടിയിറങ്ങി വന്നു. പിന്നീട് കാത്തുനിന്നു.

കൈലിമുണ്ട് മടക്കിക്കുത്തി ഒരു തികഞ്ഞ പുരുഷന്റെ ഭാവത്തിൽ തന്റെ  മുന്നിൽ നിൽക്കുന്ന പൊടിമീശക്കാരനെ നോക്കിയപ്പോൾ അവൾക്കു വല്ലാത്ത നാണം. നെഞ്ചുവിരിവ് കണ്ടപ്പോൾ ഭയം.

പാൽപായസം അവൾ നീട്ടി. കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവളുടെ ശ്വാസത്തിന് അഗ്നിയുടെ ഗന്ധമുണ്ടായിരുന്നു.

അതു വാങ്ങി പുരുഷൻ ചോദിച്ചു.

"എന്താ വിശേഷം?"

"ഇന്നു പരീക്ഷ കഴിഞ്ഞ ദിവസമല്ലേ? മത്തച്ചന് റാങ്ക് കിട്ടുമെന്ന് ടീച്ചേഴ്സ് എല്ലാവരും പറഞ്ഞു. ഇത് മത്തച്ചനു തരാൻ ഞാനുണ്ടാക്കിയതാ...."

അവൾ തനിക്കുവേണ്ടി അദ്ധ്വാനിക്കാൻ തയ്യാറായിരിക്കുന്നു. വിചാരം അവന്റെ സിരകളെ ത്രസിപ്പിച്ചു.

ആർത്തിയോടെ പായസം അങ്ങകത്താക്കി.

"പകരം ഞാനെന്താ തരണ്ടെ..." കൊച്ചുകാമുകൻ ചോദിച്ചു.

“കോളേജുകുമാരനാവുമ്പോ എന്നെ മറക്ക്വോ....?"

പ്രേംനസീർ സ്റ്റൈലിൽ "എടീ മണ്ടിപ്പെണ്ണെ" എന്ന് പറയാനോങ്ങിയതാണ്. പറഞ്ഞില്ല.

ചോദ്യം അനാവശ്യമായിപ്പോയെന്ന് ശോശക്കുട്ടിക്കും തോന്നി.

കപ്പിലിരുന്ന പായസത്തിന്റെ അവസാന തുള്ളിയും ഊറ്റികുടിച്ചിട്ട് അവൻ തിരികെ നടന്നു. പുരുഷൻ വിഷാദഭാവത്തോടെ നടക്കുന്നതും നോക്കി യുവതി നിർന്നിമേഷയായി നിന്നു.

പായസം ഒരു കപ്പുകൂടി കൊടുക്കാൻ അവൾ മറന്നുപോയി.അവൻ പോയിക്കഴിഞ്ഞപ്പോൾ അവൾക്കു സങ്കടമായി.

പിറ്റേദിവസം കാലത്തുതന്നെ മത്തച്ചൻ ഗോപിസാറിന്റെ വീട്ടിലെത്തി. വെക്കേഷൻ ധന്യമാക്കാൻ പല പദ്ധതികളും അവന്റെ മനസ്സിലുണ്ടായിരുന്നു.സ്കൂൾ ഗ്രൗണ്ടിൽ " അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്" അവതരിപ്പിക്കണം. അതായിരുന്നു പ്രധാന പരിപാടി.

ഏങ്ങലടിച്ചു കരയുന്ന രേവതി ടീച്ചറെയാണവൻ അവിടെ കണ്ടത്. സാർ അവധിക്ക് മലബാറിൽ പോകുന്നതിന്റെ വിഷമമായിരിക്കും എന്നവൻ നിരൂപിച്ചു. നിർവികാര തീവ്രതയോടെ അകലേക്ക് നോക്കി നിൽക്കുകയാണ് ഗോപി സാർ.

മത്തച്ചനെ കണ്ടപ്പോൾ സാരിത്തുമ്പുകൊണ്ട്കണ്ണുകൾ തുടച്ചു ടീച്ചർ ഇറങ്ങിപ്പോയി. ഒന്നും പറയാതെ." "ടീച്ചറെന്തിനാ സാർ കരയുന്നത്...." അവൻ തിരക്കി.

ഏറെനേരം മൗനിയായി നിന്ന ഗോപിസാർ ആകാശത്തേക്കു നോക്കിത്തന്നെ പറഞ്ഞു.

"ലോകാരംഭം മുതൽ കേൾക്കുന്ന ഒരു ചോദ്യമാണിപ്പോൾ നീ ചോദിച്ചത്... സ്ത്രീ എന്തിനാണ് കരയുന്നത്...? കരയുവാനായി ജനിച്ചവളാണോ അവൾ......?”.

"ശലോമോൻ പറഞ്ഞിട്ടില്ലേ ....തോട്ടങ്ങൾക്ക്അവൾ നീരുറവയാണെന്ന്‌. ലെബാനോനിൽ നിന്നൊഴുകുന്ന ഒഴുക്കാണെന്ന്. പക്ഷെ അതേസമയം അവൾ മരുഭൂമിയാണ്...."

പിന്നെയും മൗനത്തിന്റെ ഒരു പർവ്വതമുയരുന്നു.

സാർ പറഞ്ഞതൊന്നും മത്തച്ചന് മസ്സിലായില്ല. ഏറെ കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു.

നമ്മുക്ക് മീൻപിടിപ്പാറ വരെ നടക്കാം. നിന്നോട് എനിക്കൊരു പ്രധാനകാര്യം പറയാനുണ്ട്.

മുമ്പൊക്കെ ഇങ്ങനെ നടക്കുമ്പോഴായിരുന്നു സാർ സ്വന്തം കഥ പറഞ്ഞിരുന്നത്. ഇന്ന് ഒരക്ഷരം ഉരിയാടുന്നില്ല. മനസ്സിലൊരു തീച്ചുളയും പേറി നടക്കുന്ന മനുഷ്യൻ.

'അമ്മ തിരുവില്ലാമല രാജകുടുംബത്തിന് വേണ്ടപെട്ടവളായിരുന്നു. തങ്കം പോലൊരു കന്യക. ചൂരും ചുടിയുമുള്ള ഒരു ക്രിസ്ത്യാനിചെറുക്കനിൽ അനുരക്തയായിപ്പോയി. വീട്ടുകാരറിഞ്ഞപ്പോൾ രണ്ടിനെയും കൊല്ലുമെന്നായി. മറ്റൊരു വിവാഹവും അവർ പെട്ടെന്ന് നിശ്ചയിച്ചു. അവിടുന്ന് ഒളിച്ചോടിയാണ് അവർ മലബാറിലെത്തുന്നത്.

വയനാട്ടിൽ നാലഞ്ചേക്കർ സ്ഥലം സ്വന്തമാക്കി അതിൽ അദ്ധ്വാനവും തുടങ്ങി. പുരയിടത്തിൽ ഇല്ലാത്തതൊന്നുമില്ലായിരുന്നു. നാട്ടിൽ മാന്യന്മാരോടും കാട്ടിലെ മൃഗങ്ങളോടും ഏറ്റുമുട്ടി ക്രിസ്ത്യാനിചെറുക്കൻ ക്ഷീണിച്ചു. ഇടക്കിടെ ആക്രമിക്കാൻ മലമ്പനി കൂടി എത്തിയപ്പോൾ അയാൾ തകർന്നു. ഇതിനിടയിൽ ഗോപിസാറും താഴെയുള്ള രണ്ടു സഹോദരികളും ജനിച്ചു.

ഏറെത്താമസിയാതെ താൻ വെട്ടിപ്പിടിച്ച മണ്ണിൽ അയാൾ തളർന്നുവീണു. നിഷ്കളങ്കരായ കുറെ ആദിവാസികളുടെ സഹായത്തോടെ സ്വന്തം പുരയിടത്തിൽ അദ്ദേഹത്തെ കുഴിച്ചിട്ടു.

ഋതുമതിയായ തരുണിയെപോലെ ഭൂമി തഴച്ചു. അപ്പോഴാണ് അമ്മയുടെ തനിസ്വരൂപം കണ്ടത്. രാജരക്തമല്ലേ?. തോട്ടങ്ങൾക്ക്അവൾ നീരുറവയാണെന്ന് ഗോപിസാർ പറഞ്ഞതിന്റെ പൊരുൾ ഇപ്പോൾ വ്യക്തമായി.

ആദിവാസിക്കിടാങ്ങളോടൊപ്പം മൂന്നു കുരുന്നുകൾ കാട്ടിലും മലയിലും തുള്ളിച്ചാടി വളർന്നു. രാത്രിയിൽ മൂന്നുപേരെയും ചാക്കുതുണികൊണ്ടു പുതപ്പിച്ചു കിടത്തി. അമ്മ പറഞ്ഞിട്ടുള്ള കഥകൾ, പാടിയിട്ടുള്ള പാട്ടുകൾ.... സാറിനെ ഇന്നും ജീവിപ്പിക്കുന്നത് ഓർമ്മകളാണ്.

മൂന്നുപെറ്റെങ്കിലും നല്ല വെറ്റിലക്കൊടിപോലെ തഴച്ചുനിന്ന അമ്മയെക്കണ്ട് നാട്ടുമൃഗങ്ങൾക്കും കാട്ടുമൃഗങ്ങൾക്കും ഇരിക്കപ്പൊറുതിയില്ലാതായി. ആദിവാസികളുടെ കരുത്തും കാരുണ്യവും തെളിഞ്ഞതപ്പോഴാണ്.

"ഇവളെന്താ ആദിവാസിപ്പെണ്ണുങ്ങളെപോലെ മാറു തുറന്നിടാത്തത്....?”.

"നീയാരെടി .......തമ്പുരാട്ടിയോ......?"

"അധികം കളിച്ചാൽ കൊത്തിയരിഞ്ഞു കാട്ടുചോലയിലെറിയും..."

ഗോപിസാറിന്റെ അന്തരംഗങ്ങളിൽ ഇന്നും മുഴങ്ങുന്ന വാക്കുകളിൽ ചിലതാണ്.

കാളക്കൂറ്റൻ മാതിരി ഒരു പോലീസുകാരനും മറ്റൊരുദ്യോഗസ്ഥനും കൂടി ഒരുദിവസം വീട്ടിൽ വന്നു. പട്ടയം പതിപ്പിക്കാൻ.

പകലത്തെ അദ്ധ്വാനം കഴിഞ്ഞു കാട്ടുചോലയിൽ കുളിച്ചുകൊണ്ടുനിന്ന അമ്മയെ പോയി വിളിച്ചു. ഉദ്യോഗസ്ഥരാണെന്നറിഞ്ഞപ്പോൾ നനഞ്ഞതുണി വാരിച്ചുറ്റി 'അമ്മ ഓടിച്ചെന്നു.

ഏതോ പേപ്പർ ഒപ്പിടിക്കാനാണെന്നും പറഞ്ഞാണ് അമ്മയുടെ പുറകെ രണ്ടുപേരും കൂടി പുരയ്ക്കകത്തേക്കു കയറിയത്.

ആദ്യമൊരു ഞരക്കം കേട്ടു പിന്നെ "മോനെ" എന്നൊരു വിളിയും. ഓടിച്ചെന്നപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു.

ചാടി ഒരുത്തന്റെ കഴുത്തിനു പിടിച്ചതാണ്. മറ്റവൻ ഒരു തൊഴി തൊഴിച്ചു. മുറ്റത്തു ചെന്നുവീണു. എഴുന്നേൽക്കാൻ കഴിഞ്ഞില്ല  പേടിച്ചരണ്ടു പെങ്ങൾമാർ രണ്ടും നിലവിളിച്ചെങ്കിലും കാട്ടുചോലയുടെ ഇരമ്പത്തിൽ അതമർന്നുപോയി. പേരുവെള്ളപാച്ചിലായിരുന്നു അന്ന്.

വളരെ നേരം കഴിഞ്ഞപ്പോൾ ആ ദുഷ്ടന്മാർ പോയി.

ദേഹമാസകലം മുറിവേറ്റു കിടന്ന അമ്മയെ കെട്ടിപിടിച്ചു മൂന്നുപേരും കരഞ്ഞു. നേരം പുലരുംവരെ. മലവെള്ളത്തിന്റെ ഇരമ്പൽ ഭയാനകമായിരുന്നു.നേരം ഏറെപുലർന്നിട്ടും അമ്മയുണർന്നില്ല.

അതൊരു തിരിച്ചറിവിന്റെ തുടക്കമായിരുന്നു എന്ന് ഗോപിസാർ പറയും. അനന്തമായ അറിവിന്റെ തുടക്കം.

പ്രതികാരദാഹിയായ ഒരു ബാലന്റെ വളർച്ചയുടെ കഥകളാണ് ബാക്കി. അതൊക്കെ ബാലജനസഖ്യക്കാരോട് സാർ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. ആദ്യഭാഗം തനിക്കും രേവതി ടീച്ചർക്കും മാത്രമേ അറിയൂ.... രഹസ്യങ്ങൾ തങ്ങളോടു മാത്രമേ സാർ പറയുമായിരുന്നൊള്ളു.

വളർന്നു മിടുക്കരായ പെങ്ങൾമാരെക്കാണുവാൻ സാർ ഇടയ്ക്കിടെ തലശ്ശേരിക്കും പുൽപ്പള്ളിക്കും വായനാടിനുമൊക്കെ പോകുമായിരുന്നു. വരുമ്പോഴൊക്കെ പച്ചപ്പാവങ്ങളായ ആദിവാസികളും സാധാരണക്കാരും ഏൽക്കുന്ന പീഡനങ്ങളെപ്പറ്റിയായിരുന്നു പ്രസംഗം മുഴുവൻ.

മീൻപിടിപ്പാറയിലെ കൊച്ചു വെള്ളച്ചാട്ടത്തിന്റെ മർമ്മരം കാതിൽ കിന്നാരം പറയുന്ന അകലത്തിൽ അവർ ഇരുന്നു. മലവെള്ളപാച്ചിലിനോട് സാറിനൊരു പൊക്കിൾക്കൊടി ബന്ധമുണ്ടായിരുന്നതുപോലെയായിരുന്നു എപ്പോഴും.

" ശബ്ദമുണ്ടല്ലോ. അതെന്റെ അമ്മയുടെ നിലവിളിയാണ്. ശ്വാസം കിട്ടാതെ പിടയുന്ന പ്രകൃതിയുടെ ദീനരോദനം ...." അവിടെ വരുമ്പോഴൊക്കെ സാർ പറയും. പക്ഷെ ഇന്നെന്തേ ഇത്ര മൗനം?. അവിടെയെത്തുന്നതുവരെ ഒരക്ഷരം ഉരിയാടിയില്ല എന്നത് മത്തച്ചനെ അത്ഭുതപ്പെടുത്തി. സാർ ഉരിയാടിത്തുടങ്ങിയപ്പോഴോ അവൻ സ്വർഗ്ഗത്തിൽ നിന്നാട്ടിയിറക്കപെട്ട ലൂസിഫറിനേപ്പോലെ ഞരങ്ങുകയും ചെയ്തു.

ഉഗ്രൻകുന്നിൽ വളർന്ന ഒരു ബാലന്റെ മനസ്സിന് താങ്ങാവുന്നതൊന്നുമായിരുന്നില്ല ഗോപിസാർ എന്ന തീപ്പന്തം അവനിലേക്ക്പകർന്നത്.... കേട്ടതു ഗ്രഹിച്ചെടുക്കാനായി അവൻ കുറെനേരം മൗനവാത്മീകത്തിന്റെ ഉള്ളിലൊളിച്ചു. 

Monday, 24 January 2022

Champions of KIPS SPELL BEE Contest 2022 with staff and parents. (Mathew T Aby - Cat - 1, Britny Biju Cat - 2, Hanna Liz Jaison - Cat - 3)

Thursday, 20 January 2022

ഉഗ്രൻ കുന്നിന്റെ പുരാവൃത്തം (നോവൽ ) By ഡോ. ഏബ്രഹാം കരിക്കം


 അദ്ധ്യായം എട്ട്
 വേദം പഠിച്ച കുഞ്ചുവിനൊപ്പം
 കിഴക്കേ നടയിലെ ഉത്സവത്തിന് സാംബശിവൻ ഒഥല്ലോയുടെ കഥാപ്രസംഗം അവതരിപ്പിച്ചു. പേപ്പട്ടിയുടെ പിറകെ കൂടിയ രണ്ടുപേരെ അത് കടിച്ചുപറിച്ചു. അവരുടെ പൊക്കിളിന്റെ ഭാഗത്തു പതിനൊന്നു കുത്തിവയ്പ്പുകൾ നടത്തേണ്ടി വന്നു. തെരഞ്ഞെടുപ്പുകൾ രണ്ടു നടന്നു. ഒന്നിൽ പുതിയൊരു നേതാവ് ഉദയം ചെയ്തു. കോലാഹലം ചില്ലറയായിരുന്നില്ല. സൈക്കിൾ യജ്ഞം പലതു നടന്നു. മൂന്നുദിവസം മുതൽ ഒരാഴ്ച്ച വരെ ഊണും ഉറക്കവും സൈക്കിളിൽ തന്നെ നടത്തുന്ന അത്ഭുത യോദ്ധാക്കളുടെ പ്രകടനം ആൾക്കാരെ പ്രകമ്പനം കൊള്ളിച്ചു. നാട്ടിലെ കുട്ടികൾക്കപ്പോൾ ഊണും ഉറക്കവുമില്ലാതായി. പ്രൈമറി പള്ളിക്കൂടത്തിന്റെ ഗ്രൗണ്ടിൽ ഉഗ്രൻകുന്നു കലാസമിതി സി.എൽ ജോസിന്റെ രണ്ടു നാടകങ്ങൾ അവതരിപ്പിച്ചു. റിഹേഴ്സൽ നാളുകൾ മുതൽ നാടകം തീരും വരെ പിള്ളേരെല്ലാം രാത്രികളിൽ സ്കൂളിനെ ചുറ്റിപ്പറ്റിത്തന്നെ നിന്നു. വീണു കിട്ടിയ ചില ഡയലോഗുകൾ ഏറ്റുപാടി നടന്നു. നാടകത്തിനു പെൺവേഷം കെട്ടിയ ആണുങ്ങൾ ചിരട്ട വച്ച് നെഞ്ചു പൊക്കിക്കെട്ടുന്നതും സാരിയും ബ്ലൗസുമൊക്കെ അണിയുന്നതും മേക്കപ്പ് റൂമിൽ ഒളിച്ചുകടന്ന അവർ കണ്ടു ചിരിയടക്കി. സായിപ്പിന്റെ സ്കൂളിൽ പുതിയൊരു പ്രിൻസിപ്പൽ ചുമതലയേറ്റു. പുത്തൻ ഫിയറ്റുമായിട്ടാണ് സായിപ്പ് രംഗപ്രവേശം ചെയ്തത്. പൊടി തെറിപ്പിച്ചുകൊണ്ട് അത് ചീറിപാഞ്ഞപ്പോൾ കുട്ടികളെല്ലാം പിറകെ ഓടി. മണിച്ചിപ്പശു പിന്നെയും പ്രസവിച്ചു. വയലിൽ മരമടി മഹോത്സവത്തിൽ രണ്ടു കാളകൾ മലർന്നടിച്ചു വീണു. കൊടും വേനലിൽ മാമ്പൂവ് എല്ലാം കൊഴിഞ്ഞുപോയി. പട്ടണത്തിൽ ഒരു പ്ലിമത്ത് കാർ ടാക്സി ഓടാൻ തുടങ്ങി. കൊയ്ത്തും മെതിയും പലതു നടന്നു. ജന്മിയായ ഈച്ചരൻ നമ്പൂതിരിയുടെ അറകൾ എല്ലാം നിറഞ്ഞു. വീട്ടിൽ ഒരു കളീൽ വച്ചപ്പോൾ അതിന്റെ ഓരത്ത് ആയി മത്തച്ചനു സ്വന്തമായി ഒരു മുറിയും കിട്ടി. ഒരു രാത്രി മത്തച്ചന്റെ കട്ടിലിൽ ഒപ്പം കിടന്ന പൂച്ച മൂന്ന് കുട്ടികളെ പ്രസവിച്ചിട്ടു. ആശാരി ഉപദേശിയുടെ രാത്രി യോഗങ്ങളിൽ ജനം ഇളകിത്തുടങ്ങി. വളകൾ കിലുക്കിപോയ പെണ്ണുങ്ങൾ വെറും കൈയ്യോടെ മടങ്ങി വന്നു ഭർത്താക്കന്മാരുടെ അടിയും ശകാരവും ആവോളം വാങ്ങിക്കൂട്ടി. ഗണപതിയമ്പലത്തിൽ ഗാനഗന്ധർവൻ ഗാനമേളക്കെത്തി. വളരെ നാളുകൾക്കു ശേഷം രാത്രിയിൽ എവിടേയോ ആരോ ഒരു പൂവൻ കോഴിയെ മോഷ്ടിച്ചതായും കേട്ടു. പട്ടണത്തിലെ മിനർവാ തീയറ്ററിൽ ചെമ്മീൻ വളരെ നാളുകൾ ഓടി. നാട്ടിലെ അവശ കാമുകന്മാർ "മാനസ മൈനേ" പാടിപ്പാടി വശം കെട്ടു. അങ്ങനെ മലഞ്ചെരുവിലെ മത്തച്ചൻ പത്തിലും പനംകുന്നിലെ ശോശക്കുട്ടി ഒമ്പതിലുമായി. മത്തച്ചന് പൊടി മീശ മുളച്ചു. തോൾ വിരിഞ്ഞു ഒരു ആണാകാൻ തുടങ്ങിയ അവൻ സ്കൂളിലെ ഹീറോ ആയി കഴിഞ്ഞിരുന്നു. ഫുട്ബോൾ കോർട്ടിൽ നിറഞ്ഞു നിന്നപ്പോൾത്തന്നെ പഠിപ്പിലും കേമനായി. ഖദർ മുണ്ടും ഷർട്ടും ധരിക്കാനും തുടങ്ങിയിരുന്നു. ശോശക്കുട്ടി കാണെക്കാണെ വളർന്നു. അവളെ കാണുന്നത് മത്തച്ചന്റെ കണ്ണുകൾക്കു ഉത്സവമായി. മനസ്സിൽ അവളൊരു ചിത്രശലഭമായി പറന്നു നടന്നു. പൂത്തിരിയായി കത്തി നിന്നു. മത്തച്ചൻ ഇ. എം ശങ്കരൻ നബൂതിരിപ്പാടിന്റെ ആത്മകഥ വായിക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. ഗാന്ധിജിക്കു ശേഷം ആത്മകഥകളോട് ദാഹമായിരുന്നു. ഏറ്റവും ആസ്വദിച്ചത് ആൽബർട്ട് ഷൈറ്റ്സറുടെതായിരുന്നു. പിന്നെയാണ് ഇ.എം എസ്സിൽ എത്തിയത്. കേരളം രണ്ടു ശങ്കരന്മാരെ പ്രസവിച്ചു. ഒന്ന് ആദി ശങ്കരൻ. മറ്റേതു ഇ.എം ശങ്കരൻ. അങ്ങനെ എവിടെയോ വായിച്ചത് പുസ്തകം കയ്യിൽ വന്നപ്പോൾ ഓർത്തു. വള്ളുവനാട്ടിലെ ഏലംകുളം മന. പൂജാദി കർമ്മങ്ങളുടെയും പേടിപ്പെടുത്തുന്ന പിതൃക്കളുടെയും പ്രേതങ്ങളുടെയും അന്തരീക്ഷം. അമ്പതിനായിരം പറ നെല്ല് പാട്ടമായി കിട്ടിയിരുന്ന പ്രതാപൈശ്വര്യങ്ങളുടെ തറവാട്. അവിടെ ഓത്താനാവാൻ വേദം പഠിച്ചു വളർന്ന കുഞ്ചു. കുഞ്ചുവിനൊപ്പമായി മത്തച്ചന്റെ പിന്നീടുള്ള യാത്രകൾ. ഒരു ദിവസം സായന്തന ദർബാറിനു ശവക്കോട്ടപ്പുരയിടത്തിലെത്തിയ മത്തച്ചൻ പതിയെ ഇ. എം .എസ് പൂണൂൽ പൊട്ടിച്ച കഥ ഒന്നവതരിപ്പിക്കാമെന്നു വച്ചു. പണ്ടത്തെപ്പോലെ വിളയിലപ്പന്റെ പുരയിടത്തിൽ മൂർഖൻ വന്നതും കോയിക്കലച്ചായൻ നാട്ടിലെ തടിയൻ പട്ടികളുടെ വരി കീറുന്നതുമായ കഥകളൊന്നുമല്ല കൂട്ടുകാർ ഈയിടയായി സംസാരിക്കുന്നതെന്ന് അവൻ ശ്രദ്ധിച്ചിരുന്നു. ക്ളാസ്സിലെ പെൺപിള്ളേരും, ടീച്ചർമാരും, കെ.എസ്.യു, കെ.എസ്.സി ഒക്കെയാണിപ്പോൾ മുന്തിയ വിഷയങ്ങൾ. ഇ.എം.എസ്. എന്നുകേട്ടപ്പോൾ ചിലർ കലിതുള്ളി. "ടെയ്... നീയെന്താ... കമ്യൂണിസ്റ്റായോ? തട്ടിക്കളയും ഞങ്ങൾ ... " അവർ നിലപാടറിയിച്ചു. "ഇ.എം.എസ്. പൂണൂൽ മുറിച്ച കഥ നിങ്ങൾ കേട്ടിട്ടുണ്ടോ എന്നാ ചോദിച്ചത്...." "ഓരോരുത്തർ എന്തെല്ലാം മുറിക്കുന്നു. പിന്നല്ലേ ഒരുളുത്ത പൂണൂൽ .... പോടാ ...പോയി പണി നോക്ക്...ഇവിടെ ചിലവാകില്ല മോനെ." സ്കൂളിൽ ഒരു എസ്.എഫ്.ഐ കാരൻ കെ.എസ്.സി. നേതാവിന്റെ ഉച്ചി നോക്കി എറിഞ്ഞു പറ്റിച്ച പ്രധാനപ്പെട്ട വിഷയത്തിലേക്കു അവർ കടന്നു. കൂട്ടുകാർ കേട്ടില്ലെങ്കിലും മത്തച്ചന്റെ മനസ്സിൽ ഇ.എം.എസ്. പ്രതിഷ്ഠ നേടിക്കഴിഞ്ഞിരുന്നു. അത് വീട്ടിലൊരു ഭൂകമ്പവുമുണ്ടാക്കി. കളീലിന്റെ ഓരത്തുള്ള ചെറിയ മുറിയിൽ അതുവരെ ഫ്രയിമിട്ട രണ്ടു ചിത്രങ്ങളെ ഉണ്ടായിരുന്നുള്ളു. ഗത്സമനയിലെ യേശുവിന്റെ വലിയ പടവും അതിന്റെ പകുതിയോളം വരുന്ന ഗാന്ധിജിയുടെ ഫോട്ടോയും . മുറിയടിച്ചു വൃത്തിയാക്കാൻ വന്ന മാറിയമാണ് ആദ്യം ഞെട്ടിയത്. ക്രിസ്തുവിന്റെ വലതുവശത്തു ഗാന്ധിജിയുടെ അത്രെയും വലിപ്പമുള്ള മറ്റൊരു ചിത്രം. നരച്ച മുടിയുള്ള, വിശാലമായ നെറ്റിയുള്ള, കറുത്ത കണ്ണട വച്ച ഇ.എം.എസ്. താടിക്കു കയ്യും കൊടുത്തു് വിദൂരതയിലേക്ക് കണ്ണും നട്ട്.... "എടുക്കെടാ.. അത്..." പെങ്ങൾ അലറി. "എടുക്കുന്നില്ല". അതേ സ്വരത്തിൽ തന്നെയായിരുന്നു മത്തച്ചന്റെ മറുപടി. മറിയം ചാടി ഫോട്ടോയിൽ പിടിച്ചു. മത്തച്ചനവളെ വലിച്ചു താഴെയിട്ടു. രണ്ടുപേരും പിന്നെ വലിയും അടിയും ആയപ്പോൾ 'അമ്മ ഓടി വന്നു. " 'അമ്മ കണ്ടോ..?" അവൾ ഭിത്തിയിലേക്കു ചൂണ്ടി. " ഹെന്റെ കർത്താവെ... ഈ ചെറുക്കനിതു എന്തോ ഭാവിച്ചാ... ദാ ഇതു കണ്ടോ....? 'അമ്മ അപ്പനെ വിളിച്ചു വരുത്തി. അപ്പൻ മൂന്ന് ചിത്രങ്ങളും മാറിമാറി നോക്കി. ഒരു ചെറുചിരി ആ ചുണ്ടിലെങ്ങാനും ഒളി മിന്നിയോ? "അവൻ എന്തെങ്കിലും കാണിക്കട്ടെ. നിങ്ങൾ നിങ്ങളുടെ പാട് നോക്ക്..." അമ്മയും പെങ്ങളും നിന്നു വിറക്കുകയായിരുന്നു. തെമ്മാടിയും പോക്രിയും സർവ്വോപരി കമ്യൂണിസ്റ്റും എന്നു പറയുന്ന കാലമായിരുന്നല്ലൊ. ഒരമ്മ എങ്ങിനെയതു സഹിക്കും?. പെങ്ങൾ ചേട്ടന്മാരെയും ചേട്ടത്തിമാരെയും വശത്താക്കി ഫോട്ടോ എടുപ്പിക്കാൻ പരിശ്രമിച്ചു നോക്കി. ഒരു ഏറ്റുമുട്ടലിനു അവരും തയ്യാറായില്ല . പക്ഷെ 'അമ്മ ഒരു വഴി കണ്ടിരുന്നു. ശക്തമായ ഒരു വഴി. അന്നൊരു ശനിയാഴ്ച. പൂവൻകോഴി മാത്രം കൂട്ടിൽ കിടന്നു ചാടുന്നത് കണ്ടപ്പോൾ മത്തച്ചന് മനസ്സിലായി ആരോ വിശിഷ്ട അതിഥികൾ എത്താറായി എന്ന്. അടുക്കളയിൽ കയറി നോക്കിയപ്പോൾ സംഗതി ഉറപ്പായി. അടുപ്പുകൾ എല്ലാം കത്തുന്നു. വലിയ തീക്കൊള്ളികൾ എല്ലാം റെഡിയായിരിക്കുന്നു. അമ്മയും പെങ്ങളും വലിയ ഉത്സാഹത്തിൽ. കൂട്ടിനു ദേവകിയും വന്നിട്ടുണ്ട്. കുറെക്കഴിഞ്ഞപ്പോൾ അമ്മയ്ക്ക് വിവശത. കാളൻ ബേബിയെ കാണുന്നില്ല.... " ടാ... നിനക്കാ കോഴിയെ ഒന്നു കൊല്ലാമോ...? 'അമ്മ ചോദിച്ചു. "എന്താ വിശേഷം...?” "പള്ളിലച്ചന് ഇന്നിവിടാ ഊണ്..." "കൊലപാതകത്തിന് ഞാനില്ല ..." അതുകേട്ട വാശിക്കു കറിയിരുമ്പുമായി മറിയം കോഴിക്കൂടിനരികിലെത്തി. " ഒരു സന്യാസിയെ കണ്ടില്ലേ... പൂച്ച സന്യാസി ..." അവൾ മത്തച്ചനെ നോക്കി പിറുപിറുത്തു. ഏതാണ്ട് അഞ്ചാറുകിലോ വരുന്ന കരുത്തനായ പൂവൻ കോഴിയുടെ പുറത്തവൾ ഇരുമ്പുമായി നിലയുറപ്പിച്ചു. മത്തച്ചൻ മുൻസീറ്റിലിരുന്നു നാടകം കാണുന്നതുപോലെ വാ പൊളിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവൾക്കു വാശി കൂടി. ഉറക്കെ കൂവുന്ന കോഴിയുടെ കഴുത്തു തിരിച്ചു അവൾ ഒരു വെട്ടു വെട്ടി . രക്തം ചീറ്റി വായിൽ വീണപ്പോൾ അവൾ കുതറിച്ചാടി. പിന്നെ മുറിഞ്ഞ തലയുമായി കോഴി പറന്നു പൊങ്ങി. കുടുകുടെ ചിരിച്ചുകൊണ്ട് മത്തച്ചനും ഉറക്കെ കരഞ്ഞുകൊണ്ട് മറിയവും കോഴിയുടെ പിറകെ ഓടി. ഒരു പറമ്പിൽ നിന്നും അടുത്ത പറമ്പിലേക്ക്. ജീവൻ നിലനിർത്താനുള്ള ഒരു മിണ്ടാപ്രാണിയുടെ നിലവിളിയും പരാക്രമവും മത്തച്ചനെ അമ്പരപ്പിച്ചു. ഏതോ പറമ്പിൽ കപ്പക്ക് കിളച്ചുകൊണ്ടു നിന്ന കാളൻ ബേബി ദൈവദൂതനായി അവതരിച്ചു. താമസിയാതെ നിരവധി കഷ്ണങ്ങളായി കോഴി അടുപ്പത്തു കയറി. ഏതാണ്ട് പന്ത്രണ്ടു മണിയായപ്പോൾ ആജാനുബാഹുവായ ഇലവുംമൂട്ടിലച്ചൻ എത്തി. കൂടെ കപ്യാരച്ചനും. വളരെ നാൾ പലനാടുകളിലായിരുന്ന അച്ചൻ സ്വന്തം നാട്ടിൽ തിരിച്ചെത്തിയിരിക്കയാണ്. ശേഷിക്കുന്ന കാലം സ്വന്തം ഇടവകയിൽത്തന്നെ. മലേഷ്യയിൽ നിന്നാണ് ഇപ്പോഴത്തെ മടക്കം. മിനുമിനുത്ത കുപ്പായത്തിനുള്ളിൽ അച്ചന്റെ വയറു തള്ളിനിന്നു. ബഹുകേമനാണെന്നു പലരും പറയുന്നു. കഴുത്തിൽ നല്ലൊരു സ്വർണ്ണ മാലയും കുരിശും. പത്തു പവനെങ്കിലും കാണും. സ്വർണ്ണ ചെയിനുള്ള വാച്ച്. പോക്കറ്റിൽ തിളങ്ങുന്ന ഒരു പേനയും. മലേഷ്യയിൽ സ്വർണ്ണത്തിനു വിലകുറവായിരിക്കും എന്നു മത്തച്ചൻ മനസ്സിൽ ഉറപ്പിച്ചു. അമ്മയും പെങ്ങളും ചേർന്ന് ഭവ്യതയോടെ അച്ചനെ സ്വീകരിച്ചു. ഒരു കൂസലുമില്ലാതെ നിൽക്കുന്ന മത്തച്ചനെ അച്ചൻ തുറിച്ചൊന്നു നോക്കി. "പെണ്ണങ്ങു കൊഴുത്തു തടിച്ചല്ലോ... ഇവളുടെ കല്ല്യാണമൊന്നും ശരിയായില്ലേ...? മറിയത്തെ നോക്കികൊണ്ട് അമ്മയോടായി അച്ചൻ ചോദിച്ചു. "ആലോചനയൊക്കെ നടക്കുന്നുണ്ടച്ചോ...." 'അമ്മ നാരങ്ങാവെള്ളം മോന്തിക്കുടിച്ചുകൊണ്ടച്ചൻ : "നീയെത്രയിലാടാ പഠിക്കുന്നെ ...?" "പത്തിൽ..." "കൊള്ളാമല്ലോ ... ഏതു സ്കൂളി ലാ...?" "സായിപ്പിന്റെ സ്കൂളിൽ..." "ഭേഷ്..." ഗ്ലാസ് കപ്യാരുടെ കയ്യിൽ കൊടുത്തിട്ട് അച്ചൻ തുടർന്നു. "നീ അച്ചനാകുന്നോ?" മത്തച്ചൻ ഒന്നു ഞെട്ടി. "അഞ്ചുമുഴം തുണി ദേഹത്തു വീണാൽ അഞ്ചുലക്ഷമാ സ്ത്രീധനം. പിന്നെ ഒന്നു പയറ്റിയാൽ അമേരിക്കയിലോ ഗൾഫിലോ കറങ്ങി ലക്ഷങ്ങൾ വാരാം. അവിടൊക്കെ ഇടവകകൾ തഴച്ചു വളരുവാ..." മത്തച്ചൻ നിന്നു വിറച്ചു. "അല്ലെങ്കിൽ ഡോക്ടറോ എഞ്ചിനീയറോ ആകാൻ നോക്കണം. പത്തു പുത്തനാടാ ഇക്കാലത്തു വലുത്. അല്ലാത്ത എരപ്പാളിയെ ആർക്കു വേണം?”. അച്ചൻ ഉപദേശം തുടരുന്ന മട്ടാണ്. "ധനവാൻ സ്വർഗത്തിൽ പോകുമോ.... അച്ചാ?" മത്തച്ചൻ മന്ദമായി ചോദിച്ചു. ഇപ്പോൾ ഞെട്ടിയത് അച്ചനാണ്. "കപ്യാരച്ചോ.... ഇവൻ ആളു ശരിയല്ലല്ലോടാ.... " അച്ചൻ ഈണത്തിൽ മൂളി. ഊണും കഴിച്ചു പ്രാർത്ഥനയും കഴിഞ്ഞിറങ്ങാറായപ്പോഴാണ് അമ്മ അമിട്ടു പൊട്ടിച്ചത്. "അച്ചൻ അവന്റെ മുറീലോട്ടൊന്നു നോക്കണേ..." മത്തച്ചൻ ഒന്നു തരിച്ചു. അച്ചൻ കളീലിന്റെ ഓരത്തുള്ള കൊച്ചു മുറിയിലോട്ട് അറപ്പോടെയെങ്കിലും കാലെടുത്തു വച്ചതും ദ്ർഷ്ടി ഭിത്തിമേലുള്ള പടങ്ങളിൽ പതിച്ചു. കുരിശുകണ്ട ഡ്രാക്കുള മാതിരി അച്ചനൊന്നു കുലുങ്ങി. "കപ്യാരച്ചോ... ഇത് കളിയല്ല...." എന്ന് അച്ചൻ പിന്നെയും നീട്ടി മൂളി. ഒന്നോ രണ്ടോ ഉപദേശം കൊണ്ട് ശരിയാവുന്നവനല്ല ഈ താന്തോന്നിയെന്നും ഇവനു കൗൺസലിംഗ് തന്നെ വേണ്ടി വരുമെന്നും പരിചയ സമ്പന്നനായ അച്ചനു പെട്ടന്ന് പിടികിട്ടി. അതിലുപരി ഇവൻ ഇങ്ങനെ വളർന്നു വന്നാൽ ആകമാന ക്രൈസ്തവ സഭയ്ക്കു തന്നെ ഭീഷണിയാകുമെന്നും അച്ചന്റെ അന്തരംഗം മന്ത്രിച്ചു. ഇവനെ കത്രിക്ക പോലെ കഷണിക്കണം. അച്ചൻ തീർപ്പാക്കി. "നിങ്ങൾ എല്ലാവരും പോയാട്ടെ.... ഞാൻ മോനോടൊന്നു സംസാരിക്കാം." കപ്യാരുൾപ്പെടെ എല്ലാരേം അച്ചൻ ആട്ടിപ്പായിച്ചു. തട്ടൂടിയിലെ മെത്തപ്പായയിൽ ഇരുന്ന് സൗമ്യമായി സംസാരിക്കാനാരംഭിച്ചു . "മോൻ ധാരാളം വായിക്കും.... അല്ലിയോ?" അവന്റെ ചെറിയ അലമാരിയിൽ നിറഞ്ഞിരിക്കുന്ന പുസ്തകങ്ങളിൽ അച്ചന്റെ കൂർമ്മ നയനങ്ങൾ പതിഞ്ഞിരുന്നു. "വായിക്കും...." "മോൻ എന്നെങ്കിലും ആ സൈറസ് സാറിന്റെ പ്രസംഗം കേട്ടിട്ടുണ്ടോ?" "ഉണ്ട്... രണ്ടു പ്രാവശ്യം .." ഹിപ്നോട്ടിസം വഴി ഒരാളുടെ അന്തരാളത്തിൽ നിന്ന് ഏതോ നിഗൂഢ രഹസ്യം ചോർത്തിയെടുക്കുന്ന വിദഗ്ധന്റെ ഭാവത്തിൽ അച്ചൻ ഒന്നു പൊങ്ങി. "എന്തൊക്കെയാണദ്ദേഹം പറഞ്ഞത്.. ?" "ആദ്യം സാമൂഹ്യ രക്ഷയെപ്പറ്റിയാണ് പറഞ്ഞത്. നമ്മുടെ പള്ളിയിൽ. രണ്ടാമതു യുവജന കൺവൻഷനിലായിരുന്നു. ഫോറിൻ കാറിനോടുള്ള തിരുമേനിയുടെ ഭ്രമത്തെകുറിച്ച്..." അച്ചൻ ഇരുത്തി മൂളി. " മോൻ ഡോ. എം.എം തോമസിന്റെ പുസ്തകങ്ങൾ വായിക്കാറുണ്ടോ?" " ഇല്ല.. കിട്ടിയാൽ വായിക്കാം... അച്ചൻ വായിച്ചിട്ടുണ്ടോ.?." "ച്ചെയ്... വേറെ നല്ലതെന്തെല്ലാമുണ്ട്. ഇതൊക്കെ പാഷാണമ. പാഷാണം. സ്വന്തം കള്ളത്തരവും കാപട്യവും മറച്ചു വയ്ക്കാൻ കമ്യൂണിസ്റ്റുകാരെ കൂട്ടുപിടിച്ചു നടക്കുവല്ലിയോ? മത്തച്ചൻ അനങ്ങിയില്ല . " മോന് ഇ.എം.എസിനെ ഇഷ്ടമാണല്ലേ?" "അതെ...ശരിക്കും...” "എന്താ കാര്യം..?" "അച്ചൻ ജയിലിൽ പോയിട്ടുണ്ടോ?" മറിച്ചൊരു ചോദ്യമായിരുന്നു അവന്റെ ഉത്തരം. "അതിനു ഞാൻ കുറ്റകൃത്യമൊന്നും ചെയ്തിട്ടില്ലല്ലൊ." അച്ചൻ കുലുങ്ങിചിരിച്ചു. "അച്ചൻ കുടുംബ സ്വത്തെല്ലാം വിറ്റു സഭയ്ക്കോ പാവങ്ങൾക്കോ കൊടുക്കാൻ തയ്യാറാണോ?" "കപ്യാരച്ചോ..." എന്നു വിളിച്ചു അച്ചൻ പുറത്തുചാടി ഇടവഴിയിലിറങ്ങി റോഡിലേക്കോടി. പുത്തൻ കാർ അവിടെ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. ആ ദിവസം അച്ചനുറങ്ങിയില്ല. സിംഹം ആനയുടെ മസ്തകത്തിനടിക്കുന്നപോലെയല്ലേ ചെറുക്കൻ അടി പറ്റിച്ചത്? അവൻ പൊട്ടാറായ ബോംബാണ്. അതുടനെ നിർവീര്യമാക്കിയില്ലെങ്കിൽ ഇവിടെ ഒരു മരുഭൂമി ഉയിർക്കൊള്ളും. എന്താണൊരു വഴി?. ആലോചിച്ചിട്ട് അച്ചനൊന്നുറച്ചിരിക്കാൻ പോലും കഴിഞ്ഞില്ല. മത്തച്ചൻ ഇ.എം.എസിനൊപ്പം സഞ്ചാരം തുടർന്നു. കടവല്ലൂരിലുടെ. തൃശൂർ സെന്റ് തോമസ് കോളേജിലുടെ. ഉണ്ണി നബൂതിരിയിലൂടെ. എടക്കുനിയിൽ ഇ.എം.എസ്സും കൂട്ടുകാരും ചേർന്ന് "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്" എന്ന നാടകം അവതരിപ്പിച്ച രംഗം വായിച്ചപ്പോൾ അവൻ കോൾമയിർക്കൊണ്ടു. ഉടനെ ആ നാടകം തേടിപ്പിടിക്കാൻ ആലോചനയായി. ഉഗ്രൻ കുന്നിലും അതൊന്നവതരിപ്പിക്കണം. ശോശക്കുട്ടിക്കും അതിഷ്ടമാവും. അല്ലെങ്കിലും അവൾ പഴയ തൊട്ടാവാടിയല്ലിപ്പോൾ. ശരീരത്തോടൊപ്പം മനസ്സും വളർന്നിരിക്കുന്നു. ബൗദ്ധിക ചക്രവാളം വികസിക്കുന്നുണ്ട്.
ഉഗ്രൻ കുന്നിന്റെ പുരാവൃത്തം (നോവൽ ) 
By ഡോ. ഏബ്രഹാം കരിക്കം
 അദ്ധ്യായം ഏഴ് 
തുറന്നുവിട്ട നീരുറവ പോലെ 
 കൂട്ടുകാർ പറഞ്ഞതിലും കാര്യമുണ്ടെന്ന് അന്ന് മത്തച്ചന് തോന്നി. കുറെ നാളായിട്ടു കുട്ടിയും കോലും കളിക്കാനോ അടിതട പഠിക്കാനോ അവൻ കൂടാറില്ല. വായന തന്നെ ശരണം. മറ്റൊരു കാരണം കൂടിയുണ്ട്. മലയിലെ ജോണി. ഓരോ ക്ലാസ്സിലും പലവർഷം പഠിക്കുന്നത് കൊണ്ട് തടി മിടുക്കിൽ അവൻ അല്പം മുന്നിലാണ്. അടിതട പരിശീലിക്കുമ്പോൾ ആളുകളെ നോവിച്ചു് അടിക്കരുത് എന്നാണ് കളരിയാശാൻ കാളൻ ബേബി കൽപ്പിച്ചിരിക്കുന്ന നിയമം. ഒരു ദിവസം ജോണി ആശാനായി. കറങ്ങിത്തിരിഞ്ഞ് ചാടി വന്ന് മാത്തച്ചന്റെ വയറ്റിലൊരു തൊഴി കൊടുത്തു. കണ്ണിൽ തീ പാറി. " നീ വലിയ സായിപ്പല്ലേ ........ ഞങ്ങൾ വെറും സാദാ. ...വാടാ.....വാ....ഹായ് തരികിട തിത്തൈ " ഇതും പറഞ്ഞു ജോണി മത്തച്ചന്റെ മുതുകത്തു് ഒരിടി വച്ച് കൊടുത്തു. ദഹിച്ചു പോയി. അവൻ നിലത്ത് വീണു പോയി. ഒരു നിമിഷം സ്വയം മറന്നു. ചാടിയെഴുന്നേറ്റ് കാലുമടക്കി ഒറ്റ അടി. ജോണി ഉരുണ്ടു ചെന്ന് താഴെ തോട്ടിൽ വീണു. കൂട്ടുകാർ എല്ലാം കൂകി വിളിച്ചു. അവൻ ചുരുണ്ടു പോയി. " നിന്നെ ഞാൻ എടുത്തോളാമെടാ...." തോട്ടിൽ നിന്ന് നനഞ്ഞു കയറുമ്പോൾ അവൻ പറയുന്നുണ്ടായിരുന്നു. ഗാന്ധിയോടൊപ്പം തെക്കൻ ആഫ്രിക്കയിലേക്ക് പോകുമ്പോൾ, സാൻസിബാറിലെ നീഗ്രോ സ്ത്രീയുടെ ഭവനത്തിലേക്ക് ക്യാപ്റ്റൻ അദ്ദേഹത്തെ വലിച്ചിഴയ്ക്കുന്നതു കാണുമ്പൊൾ, ഈശ്വര കാരുണ്യത്താൽ അദ്ദേഹം രക്ഷപെട്ടു വരുന്നത് വായിക്കുമ്പോൾ എങ്ങനെ കിളിത്തട്ടു കളിച്ചും വയലിലെ പൊത്തയെ പിടിച്ചും നടക്കാൻ പറ്റും? താനൊരു പുരുഷനായി മാറുന്നതായി മാത്തച്ചന് മനസ്സിലായി. അഞ്ചാം ക്ലാസ് കഴിഞ്ഞപ്പോൾ മത്തച്ചനുണ്ടാകുവാനുള്ള മഹാ സന്തോഷം മാലാഖമാർ വിളിച്ചറിയിച്ചു. ശോശക്കുട്ടിയും സായിപ്പിന്റെ സ്കൂളിൽ തന്നെ വരുന്നു. സന്തോഷം രണ്ടു വിധത്തിലായിരുന്നു. ഒന്നാമത് ശോശക്കുട്ടിയെ എന്നും കാണാം. നൊടിയിടയിൽ പെണ്ണങ്ങു വളരുകയല്ലേ ? തുറന്നുവിട്ട നീരുറവപോലെ. രണ്ടാമത് അവൾക്കു വേണ്ട പുസ്തകങ്ങൾ അവൾ തന്നെ തേടി പിടിച്ചോളും. അതിന്റെ പേരിൽ രണ്ടാളും വഴക്കിന്റെ വക്കോളമെത്തിയതായിരുന്നു. " പാടാത്ത പൈങ്കിളി " തിരികെ നൽകുമ്പോൾ അവൾ പറഞ്ഞു. " പട്ടു തൂവാല " വേണമെന്ന്. ആദ്യമൊന്നു ശങ്കിച്ചു. തൂവാലയാണോ ? പുസ്തകമാണോ ? വലിയ ലൈബ്രറിയിൽ പരാതിയപ്പോൾ അതും കിട്ടി. മു ട്ടത്ത് വർക്കി തന്നെ " പിന്നെ പറഞ്ഞു " ജീവിത സഖി " കിട്ടിയേ പറ്റുള്ളുവെന്ന്. അവളെ മു ട്ടത്ത് വർക്കിയുടെ ആത്മാവ് ആവേശിച്ചിരിക്കുന്നതായി മത്തച്ചന് തോന്നി. ഒരിക്കൽ തറപ്പിച്ചങ്ങു പറഞ്ഞു. " ഇനി നിനക്ക് പുസ്തകം തരുന്ന പ്രശ്നമില്ല " അവളുടെ മുഖം കറുത്തു. കണ്ണുകൾ ഇരുണ്ടു. തൊട്ടാവാടി ചായും പോലെ അവൾ മങ്ങിപ്പോയി. അന്ന് പാതിരാക്കോഴി കൂകും വരെ ഉറങ്ങാൻ കഴിഞ്ഞില്ല. പിന്നീടാണറിഞ്ഞത് അവളെ ഇളക്കി വിട്ടത് മറിയമാണെന്ന്. പുസ്തകങ്ങൾ രണ്ടു പേർക്കും കൂടിയാണെന്ന്. മറിയം ആഴ്ചപ്പതിപ്പ് നെഞ്ചത്ത് വച്ച് കണ്ണീർ പൊഴിക്കുന്നത് താനെത്ര കണ്ടിരിക്കുന്നു. ശോശക്കുട്ടിയെ കൂടി വഷളാക്കും. പട്ടണത്തിൽ എം. എൽ . എ പുതിയ ബസ്റ്റാന്റ് കൊണ്ട് വന്നു. ക്രിസ്ത്യാനികൾ തുരു തുരാ സഭകളെ പ്രസവിച്ചു. സഖറിയാ സാർ റേഡിയോയിലൂടെ വോയിസ് ഓഫ് പ്രൊഫസി പ്രഭാഷണം തുടങ്ങി. ആൾക്കാർ തമ്മിൽ വിശ്വാസത്തിന്റെ പേരിൽ പൊരുതിയപ്പോൾ മാർത്തോമ്മാ പള്ളിക്കാർ രണ്ടു ഗ്രൂപ്പായി പിരിഞ്ഞു. ശവക്കോട്ടയും രണ്ടായി. അതിരു തർക്കം മൂലം ചേട്ടാനിയന്മാർ വെട്ടും കുത്തുമായി. ചിലരെല്ലാം ആശുപത്രിയിലുമായി. ആ വാർത്ത കേട്ടപ്പോൾ മത്തച്ചൻ ഒന്ന് നടുങ്ങി. തന്റെ അപ്പനും കൊച്ചപ്പനും കൂടി ഒരിക്കൽ ഒന്നേറ്റുമുട്ടിയതാണ്. മണ്ണിനോടുള്ള അവരുടെ ആർത്തി അന്ന് നേരിട്ടറിഞ്ഞു " കണക്കു പറഞ്ഞാൽ പതിമൂന്നര സെന്റുകൂടി നീ എനിക്ക് തരണം" അപ്പൻ മൊഴിഞ്ഞു. " നിന്റെ ഒരു വാഴക്കായും ഞാനെടുത്തിട്ടില്ല " കൊച്ചപ്പൻ. " തെമ്മാടിത്തരം പറയുന്നോടാ .............മോനെ " എന്ന് പറഞ്ഞു അപ്പൻ തൂമ്പയുമായി അടുത്ത പുരയിടത്തിൽ കയറി രണ്ട് അടയ്ക്കാമരവും ഒരു വാഴയും അറിഞ്ഞു താഴെയിട്ടു. ഇനി എന്താണ് നടക്കാൻ പോകുന്നത് എന്ന് ഊഹിച്ചപ്പോൾ മത്തച്ചന് തുള്ളൽ പനി പിടിച്ചു. ഇല്ല. ഒന്നും സംഭവിച്ചില്ല.. കൊച്ചപ്പൻ അനങ്ങിയില്ല. കാരണം കൊച്ചമ്മ അടുത്തിരുന്നു കണ്ണുരുട്ടുന്നുണ്ടായിരുന്നു. രണ്ട് ദിവസം വീട്ടുകാർ തമ്മിൽ പൊരിഞ്ഞ ശത്രുതയിലായിരുന്നു. പരസ്പരം നോക്കുന്നത് പോലുമില്ല. മൂന്നാം ദിവസം അമ്മ ഒരു പൂവൻ കോഴിയെ പാപ ബലിയാടാക്കി അടുപ്പത്തു വച്ചു. കറി പാകമായപ്പോൾ പകുതി കോരി ഒരു വലിയ ചോറ്റു പാത്രത്തിൽ വച്ചു. " ടാ.....ഇത് വീട്ടിൽ കൊണ്ട് പോയി കൊട് ....." ഉച്ചനേരം കൊച്ചപ്പൻ ഉണ്ണാനിരിക്കുന്ന സമയം. കണ്ടു പോയാൽ തന്നെപ്പിടിച്ചു നിലത്തടിക്കില്ലേ ? പകച്ചു പോയി. തന്നെ കൊലയ്ക്കു കൊടുക്കാൻ അമ്മയ്ക്കിത്ര ഉത്സാഹമോ ? " മിഴിച്ചു നിൽക്കാതെ കൊണ്ട് കൊടുക്കെടാ " കൊല്ലുന്നെങ്കിൽ കൊല്ലട്ടെ എന്നവനും കരുതി.. അമ്മയ്ക്ക് വേണ്ടെങ്കിൽ തനിക്കെന്തിനാ ? നേരെ ചെന്ന് അടുക്കളയിൽ കയറി കൊച്ചമ്മയുടെ മുന്നിൽ പാത്രം വച്ചു. കൊച്ചപ്പന്റെ തീഷ്ണമായ നോട്ടം കണ്ടപ്പോൾ നിക്കറിൽ ചെറിയ നനവ്. കൊച്ചമ്മ ഒരു വെള്ള പിഞ്ഞാണത്തിൽ ചൂടൻ കോഴിക്കറി പകർന്നു ഉണ്ണാനിരുന്ന കൊച്ചപ്പന്റെ മുന്നിൽ വച്ചു " അങ്ങേപ്പുരയിൽ നിന്ന് ചെറുക്കൻ കൊണ്ട് വന്നതാ ....." കൊച്ചമ്മ ഓർമ്മിപ്പിക്കാൻ മറന്നില്ല. " എന്തിനാ അവന്റെ കുന്തം. തോട്ടിലോട്ടു ഒരെറി കൊട് ..." കുറെ കഴിഞ്ഞപ്പോൾ കൊച്ചപ്പൻ കോഴി കാലിൽ ശക്തിയായി കടിക്കുന്നത് കണ്ടു. കൊച്ചമ്മ ഒരു പഴുത്ത കപ്പ കുലയുടെ പാതി മുറിച്ചു ഒരു തുണ്ടം മത്തച്ചന്റെ തലയിലും വച്ചു കൊടുത്തു. അതും ചുമന്നു വീട്ടിലേക്കു പോകുമ്പോൾ മാത്തച്ചൻ മനസ്സിലാക്കി. " ഇവരുടെ പിണക്കം വെറും ജാഡയാ...." തിട്ടമേലമ്മ മരിച്ചു. " സമയമാം രഥത്തിൽ " പാടിക്കൊണ്ട് ആൾക്കാർ പെട്ടിയും വഹിച്ചു പള്ളിയിലേക്ക് പോയപ്പോൾ കൂടെ പോയി. നാൽപ്പതു ദിവസം അമ്മയുടെ ആത്മാവ് ഉഗ്രൻകുന്നിൽ ചുറ്റി നടന്നിട്ടു സ്വർഗ്ഗത്തിലേക്ക് പോയി. അമ്മ സ്വർഗ്ഗത്തിലെത്തിയപ്പോൾ പത്രോസിനെ ഏതു പേരിലായിരിക്കും വിളിക്കുക എന്നതിനെ ചൊല്ലിൽ ഉപ്പാന്റെ കാപ്പിക്കടയിൽ രസികന്മാർ തമ്മിൽ ഒരു തർക്കമുണ്ടായി. കടയിൽ തർക്കം പാടില്ല എന്ന ഉപ്പാന്റെ ശാസനം പെട്ടെന്ന് വന്നില്ലായിരുന്നെങ്കിൽ ചെറിയൊരു അടിപിടി കൂടി കാണേണ്ടി വന്നേനെ. ഒരുപാടു തെങ്ങിന്റെ മണ്ടയിൽ ചെല്ലപ്പനാശാൻ മൺകുടങ്ങൾ കൊണ്ട് വച്ചു കൊട്ടി കൊട്ടി കള്ളെടുത്തു. അത് കുടിച്ചവർ ഷാപ്പിൽ കൂത്താട്ടം നടത്തി. ആരാണ്ടൊരുത്തൻ വ്യാജ ചാരായം വാങ്ങി കുടിച്ചു വഴിയിൽ ചത്തു കിടന്നു. അണ്ടിയാപ്പീസിൽ മുറയ്ക്ക് സമരം നടന്നു. പെണ്ണുങ്ങൾ മുതലാളീടെ കാർ തടഞ്ഞു വച്ചു അദ്ദേഹത്തെ ബൂർഷ്വാസി എന്ന് വിളിച്ചു. ഭയങ്കര ചീത്തയാണെന്നു കരുതി വിളിച്ച പെണ്ണുങ്ങൾ വിളറിപ്പോയി. ഒരുപാടു മരങ്ങളിലെ കാക്കക്കൂടുകൾ കുട്ടി വാനരന്മാർ എറിഞ്ഞു തകർത്തു. ശോശക്കുട്ടിയുടെ അപ്പൻ അവധിക്കു വന്നതിനാൽ ഒത്തിരി കൊക്കുകൾ വെടി കൊണ്ട് വീണു. അവൾ കരഞ്ഞു തളർന്നു കാണും. അമ്മക്കിളിയുടെ ശാപം കിട്ടില്ലേ? പറങ്കിപ്പഴം ഏറെ തിന്നു പിള്ളേരുടെ വായിൽ നാറ്റം വച്ചു. ചക്കപ്പഴം തിന്നു വയറു വീർത്തവന്മാർക്കു അമ്മമാർ ചിന്നാമുക്കി കൊടുത്തു വയറിളക്കി. ചിന്നാമുക്കി കാഞ്ഞിരം പോലെ കയ്ക്കുമെങ്കിലും കുട്ടികൾ ഉഷാറായി മോന്തും. വെളുപ്പാൻ കാലത്ത് നാലു മണി ആകുമ്പോഴേക്കും മൂട് പൊട്ടിയ കുടത്തിലെ മാതിരി ഒഴുക്ക് തുടങ്ങും. ദിവസം മുഴുവൻ പറമ്പിലേക്കോടി നടന്നാലും പിള്ളേർക്ക് പരാതിയില്ല. കാരണം ഒരിക്കൽ ക്ലാസിലിരുന്ന് നിർദോഷമായിട്ടൊരു പർ വിട്ടു പോയ കുഞ്ഞാണ്ടിയെ പർ എന്നാണെല്ലാവരും വിളിക്കുന്നത്. ഇത്രയൊക്കെ കഴിഞ്ഞപ്പോൾ വേനലവധി തീർന്നു. ആറാം ക്ലാസ്സിലേക്ക് കടന്ന മത്തച്ച നൊപ്പമാണ് ശോശക്കുട്ടി ആദ്യമായി സായിപ്പിന്റെ സ്കൂളിലേക്ക് പോയത്. അവളെ കൊണ്ട് പോകാൻ മത്തച്ചനുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു അവളുടെ അമ്മയ്ക്ക്. റോഡ് കുറുകെ നടക്കുമ്പോൾ സൂക്ഷിക്കണേ എന്നൊന്നും അമ്മ പറഞ്ഞില്ല. കാരണം പേരിനു ഒന്നോ രണ്ടോ വണ്ടികളെ അന്നുണ്ടായിരുന്നുള്ളു. നിരനിരയായി പോകുന്നത് കാളവണ്ടികളായിരുന്നു. അന്നൊന്നും ലോറികളില്ലായിരുന്നു. ശോശക്കുട്ടി ഒരു മിന്നൽ പിണറായി. കാരണം മത്തച്ചന്റെ മനസ്സിൽ അവൾ അങ്ങനെയായിരുന്നു. പുത്തൻ പാവാടയും ഉടുപ്പും കുടയുമൊക്കെയായി തന്റെ പിറകിൽ നടക്കുന്ന അവളെ കാണാൻ പലവട്ടം അവൻ തിരിഞ്ഞു നോക്കി. അവളുടെ ദേഹത്തിനു കൂടുതൽ മിനുപ്പും മുഖത്തിന് ഏറെ കാന്തിയും വന്നിരുന്നു. അടുത്ത് നിൽക്കുമ്പോൾ മുല്ലപ്പൂവിനെ വെല്ലുന്ന ആ ഗന്ധവും. രാവിലെ അകന്നു നടന്നവൻ ഉച്ചയ്ക്ക് ഇടവപ്പാതി തകർത്തു പെയ്തപ്പോൾ കുടയുമായി മാത്തച്ചനോട് ചേർന്ന് നടന്നു. രണ്ട് പേരും കലങ്ങും കുഴിയിൽ മുങ്ങിക്കയറിയ പോലെയായി. " പെണ്ണിനിനി മുട്ടത്തു വർക്കിയെ ധാരാളം വായിക്കാമല്ലോ...." അവൻ കളിയാക്കി. " എനിക്ക് വേണ്ട...." അവൾ പെട്ടെന്ന് കയറിപ്പറഞ്ഞു. "എന്താ പൈങ്കിളി മതിയായോ "? " അതൊക്കെ വായിക്കുമ്പോൾ ഞാൻ കരഞ്ഞു പോകും. അപ്പോൾ അമ്മച്ചി അടിക്കും. മറിയത്തിനു അതൊക്കെ ഭയങ്കര ഇഷ്ട്ടമാ ...." മറിയം കെട്ടിക്കാറായ പെണ്ണാ...." " കെട്ടിക്കാറാവുമ്പോൾ ഞാനും വായിക്കും...." മത്തച്ചൻ നിശബ്ദനായി. " ഗാന്ധിജിയുടെ കഥ പറഞ്ഞു തരാമോ എനിക്ക്..." അല്പം ജാള്യതയോടെയാണ് അവൾ അത് ചോദിച്ചത്. പിന്നീടുള്ള ദിവസങ്ങളിൽ കാലത്തും ഉച്ചയ്ക്കും ഒന്നിച്ചു നടക്കുമ്പോൾ സത്യാന്വേഷണ കഥകൾ മത്തച്ചൻ അവൾക്കു വിവരിച്ചു കൊടുത്തു. പതിമൂന്നാം വയസ്സിൽ കസ്തുർബയെ കല്ല്യാണം കഴിച്ച സംഭവമാണ് പക്ഷെ ആദ്യം വിവരിച്ചത് എന്ന് മാത്രം. ആഫ്രിക്കയിലെ മാരിറ്റസ്ബർഗ് റെയിൽവേ സ്റ്റേഷനിൽ വച്ചു വെള്ളക്കാരൻ പോലീസ് ഒന്നാം ക്ലാസ്സ് കംപാർട്മെന്റിൽ നിന്ന് ഗാന്ധിജിയെ പിടിച്ചെറിഞ്ഞ കഥയും ജോഹന്നാസ്ബർഗിലേക്കു പോകുമ്പോൾ കുതിരവണ്ടിക്കാരൻ ചെകിട്ടത്തടിച്ച കാര്യവുമെല്ലാം കേട്ടപ്പോൾ അവൾക്കു കരച്ചിലടക്കാനായില്ല. " ഗാന്ധിജിയുടെ ആ പുസ്തകം എനിക്കെടുത്തു തരാമോ.............. "? അവൾ കെഞ്ചി. " ഇല്ല.... നിനക്കൊരിക്കൽ തന്നപ്പോൾ വേണ്ടെന്നു പറഞ്ഞു എന്നെ കളിയാക്കിയതല്ലേ....നീ വായിക്കേണ്ട...." ആ കണ്ണുകളിൽ വേദനയുടെ നിഴലാട്ടം അവൻ ശ്രദ്ധിച്ചു . പരിഭവത്തോടെ ശോശക്കുട്ടി ഓടിപോകുമ്പോൾ മത്തച്ചൻ നിരൂപിച്ചു: " ഇവൾ വെറും തൊട്ടാവാടി ...."
(കൊട്ടാരക്കരയുടെ പശ്ചാത്തലത്തിൽ ഒരു നോവൽ ഉഗ്രൻകുന്നിന്റെ പുരാവൃത്തം.
 By ഡോക്ടർ . ഏബ്രഹാം കരിക്കം
 അദ്ധ്യായം ആറ്
 വിപാസനയിലെ അഭ്യാസം. 
 തുലാവർഷമായി. ശക്തമായ കാറ്റും മഴയും. മണ്ണെണ്ണ വിളക്കിന് പകരം ഒരു റാന്തൽ വേണമെന്ന് പറഞ്ഞു മത്തച്ചൻ വീട്ടിൽ ഒരുപാട് വഴക്കുണ്ടാക്കി. ഫലമുണ്ടായില്ല . വായിക്കാനുള്ള വാശിയേറിയതേയുള്ളു. അമ്മയുമായി വഴക്കടിച്ച ദിവസം നേരം വെളുക്കുന്നതു വരെ ഇരുന്നു വായിച്ചു കളഞ്ഞു. പല പ്രാവശ്യം വിളക്കിലേക്കു മണ്ണെണ്ണ പകരുകയും ചെയ്തു. ഗാന്ധിജി ഇളംപ്രായക്കാരിയായ കസ്തൂർബയെ കഷ്ട്ടപെടുത്തിയത് വായിച്ചപ്പോൾ ഒരു ശോശന്ന പുഷ്പ്പം ഏതോ മരുഭൂമിയിൽ വാടി വീഴുന്നതായി തോന്നി. മനസ്സ് അസ്വസ്ഥമായി . ശോശക്കുട്ടിയെ കാണണം എന്ന മോഹം കലശലായതു അപ്പോഴാണ്. ഞായറാഴ്ച സണ്ടേ സ്കൂളിൽ എത്തുന്നത് വരെ കാത്തിരിക്കാൻ ബുദ്ധിമുട്ടായി. പുറത്തു കോരിച്ചൊരിയുന്ന മഴ. ശരീരം തണുത്തുറഞ്ഞു. എങ്കിലും മനസ്സിൽ ചൂടായിരുന്നു. ഒരാശയം മനസ്സിൽ തെളിഞ്ഞത് അപ്പോഴാണ്. എന്റെ "സത്യാന്വേഷണ പരീക്ഷണ കഥ "അവൾക്കു വായിക്കാൻ കൊടുക്കാം. പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. കോഴികൾ കൂവുന്നത് കേട്ടപ്പോൾ ഉണ്ണി സാർ നീട്ടി ചൊല്ലുന്ന കവിത ഓർത്തു. "പൂങ്കോഴിതൻ പുഷ്ക്കല കൺഠ നാദം കേട്ടങ്ങുണരും കൃഷീവലരെല്ലാം........ " അത് പഠിപ്പിച്ചത് മുതലാണ് ഉണ്ണി സാറിന്റെ പേര് “ പുഷ്ക്കലൻ” എന്നായത്. ആദ്യം കുട്ടികൾ വിളിച്ചു. പിന്നെ നാട്ടുകാരും അങ്ങനെ തന്നെ ഉറപ്പിച്ചു. കുട്ടികൾ അങ്ങനെ നാട്ടുകാരുടെ അപ്പന്മാരായി. എന്നാലും സാറിനെ ജീവനായിരുന്നു. പൊന്നമ്മ ടീച്ചറുടെ മാതിരി അടിയില്ല. ഒരുപാടു കഥകളും പറയുമായിരുന്നു. മണ്ണാങ്കട്ടയും കരീലയും കാശിക്കു പോയ കഥ പറഞ്ഞു സാർ ഒരിക്കൽ കരയിച്ചു കളഞ്ഞു. സായിപ്പിന്റെ സ്കൂളിലെ മലയാളം സാറാണെങ്കിൽ ജഗജില്ലിയാണ്. ഒന്ന് മിണ്ടി പോയാൽ കഴുത്തിന് പിടിച്ചു പുറത്തു കളയും. സായിപ്പിന്റെ അമ്മാവനാണെന്ന ഭാവവും. പക്ഷെ ശകുന്തളയെ പറ്റിയൊക്കെ പറയുന്നത് കേട്ടാൽ അന്തം വിട്ടിരുന്നു പോകും. വായുവിൽ നിന്ന് പല കഥാപാത്രങ്ങളെയും അദ്ദേഹം നൊടിയിടയിൽ വലിച്ചു പുറത്തിടും. ഗാന്ധാരിയുടെ കണ്ണ് കെട്ടാനും, പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടത്താനും അദ്ദേഹത്തിന് നന്നായറിയാം. ശ്രീകൃഷ്ണൻ കുചേലനെ കെട്ടി പിടിക്കുന്ന കാര്യം പറയുമ്പോൾ അദ്ദേഹം മേശയെ വാരി പുണരും. കോഴികൾ പലവട്ടം കൂവി. പക്ഷെ നേരം വെളുത്തില്ല. പിന്നെയും ഒന്ന് മയങ്ങിയതാണ്. അപ്പോൾ കേട്ടു. പരപരമേശ വരമരുളീശാ..... നീയത്രേ എൻ രക്ഷാസ്ഥാനം ...." അപ്പൻ ഈണത്തിൽ പാട്ടു തുടങ്ങി. അത് കെട്ടാണെല്ലാവരും ഉണരുന്നത്. ഓരോരുത്തരായി പ്രാർത്ഥനയ്ക്ക് ചെന്നിരിക്കണം. അല്ലെങ്കിൽ അടി ഉടൻ വരും. പ്രാർത്ഥന കഴിഞ്ഞാൽ വേണമെങ്കിൽ കുറെ നേരം കുടി കിടക്കാം. അല്ലെങ്കിൽ പുറത്തു ചാടാം. കപ്പു മാവിന്റെ ചുവട്ടിൽ ഒരുപാടു മാങ്ങ വീണിട്ടുണ്ടാവും. ആദ്യം ചെല്ലുന്നവർക്കു മാറാപ്പു നിറയെ കിട്ടും. പുറത്തു വന്നാൽ പല വീടുകളിൽ മണ്ണെണ്ണ വിളക്കു തെളിയുന്നത് കാണാനാവും . പലതരം പാട്ടുകളും കേൾക്കാം . എട്ടും പത്തും പിള്ളേർ ഒരുമിച്ചു പാടുമ്പോൾ കൺവൻഷൻ പാട്ടുപോലെ ഉണ്ടാവും. ഇടയ്ക്കു ചില കാള രാഗങ്ങളും ഉണ്ടാവുമെന്ന് മാത്രം. മത്തച്ചൻ കിഴക്കോട്ടു നോക്കിയിരുന്നു. മാങ്ങയൊക്കെ കൊതിയുള്ളവർ പെറുക്കട്ടെ. എല്ലാവരും ചെയ്യുന്നതു താനെന്തിനു ചെയ്യണം. ? മത്തച്ചൻ മത്തച്ചനായിരിക്കണം. അതാണ് മാത്തൻ തനിമ. സൂര്യ ബിംബം കാണുന്നില്ല. ഭൂമി തണുത്തുറഞ്ഞു കിടക്കുകയാണ്. നനഞ്ഞ മണ്ണും നനഞ്ഞ പെണ്ണും ഒരുപോലെയാണോ ? ആർക്കറിയാം . പലരും കാളകളും കലപ്പയുമായി ഇരുട്ടിലൂടെ പോകുന്നുണ്ട്. പോത്തിന്റെ മണവുമുണ്ട്. മൃഗങ്ങൾക്കു ഇരുട്ടിലും കാണാം. ഈ പുറകെ പോകുന്ന മനുഷ്യർക്കോ ? വെളുക്കും മുമ്പ് നിലം ഉഴുതു മറിക്കാൻ അവർക്കു വെപ്രാളം. ആർത്തിപണ്ടാരങ്ങൾ. ഉണ്ണിസാർ പഠിപ്പിച്ച വിപാസന ധ്യാനത്തിന്റെ കാര്യം അപ്പോഴാണ് ഓർത്തത്. സാർ ബീഹാറിൽ ബുദ്ധഗയയിൽ പോയിട്ടുണ്ട്. ബുദ്ധമതം പഠിച്ചിട്ടുണ്ട്. ശ്രീബുദ്ധന് ബോധോദയം ഉണ്ടായതു അനേക വർഷത്തെ വിപാസന ധ്യാനം കൊണ്ടായിരുന്നെന്ന്.ബോധം ഉള്ളിലാണെത്ര. തട്ടിയുണർത്തിയാൽ മതി. അത് മരതക മാണിക്യം പോലെ പ്രകാശിക്കും. എല്ലാവരും ബുദ്ധന്മാരാണെന്ന്. ബുദ്ധന്റെ അഷ്ട)oഗമാർഗമൊക്കെ” സാറിനറിയാം. ശിഷ്യനാകുന്നെങ്കിൽ ഉണ്ണി സാറിന്റെ ശിഷ്യനാകണം. പക്ഷെ എന്നും പ്രൈമറിയിൽ തന്നെ കിടക്കാനാകുമോ ? മാത്തച്ചൻ തിണ്ണയിൽ ചടഞ്ഞിരുന്നു. കണ്ണടച്ചു. ഹൃദയമിടിപ്പ് എണ്ണിത്തുടങ്ങി. ഉച്ച്വാസ നിശ്വാസങ്ങൾ ഓരോന്നായി എണ്ണാനാരംഭിച്ചു അങ്ങനെ കുറെ നേരം. കാലക്രമത്തിൽ ശാസ്വോച്ഛാസം ചെയ്യാതെ എത്ര വേണമെങ്കിലും ഇരിക്കാം. ആയുർ ദൈർഘ്യമുണ്ടാകും. മണ്ണിനടിയിലിറങ്ങിയിരിക്കുന്ന ഇന്ദ്രജാലക്കാരനും വിപാസനക്കാരനായിരിക്കും. തന്റെ ഹൃദയം ശക്തമായി മിടിക്കുന്നത് മത്തച്ചൻ മനസിലാക്കി. പിന്നെ ഏറ്റവും അടുത്തുള്ള ശബ്ദം ശ്രദ്ധിച്ചു. കോഴിക്കൂട്ടിൽ കോഴികൾ കലപില കൂട്ടുന്നു. പെങ്ങൾ മറിയം ചെന്ന് തുറന്നു വിടുന്നത് വരെ അവകൾ അലപ്പറയാണ്. എരുത്തിലിൽ മണിച്ചി അമറുന്നു. മണിക്കുട്ടി മുരളുന്നു. അവൾ മണിച്ചിയുടെ വലിയ അകിടിൽ ഇടിക്കുന്ന ഇടി കാണണം . കൊതിച്ചിപ്പാറു. വഴി പോകുന്ന പലരെയും കണ്ടു പട്ടി കുരച്ചു കൊണ്ടിരുന്നു. പൂച്ചക്കുട്ടി മത്തച്ചനോട് ചേർന്നിരുന്നു ധ്യാനം തുടങ്ങി. ഇതൊക്കെ താനെത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ. അഞ്ചു മിനുട്ടു കഴിഞ്ഞപ്പോൾ ഏറ്റവും അകലെയുള്ള ശബ്ദം ശ്രദ്ധിക്കാനാരംഭിച്ചു. വിപാസനയിലെ അടുത്ത ഘട്ടം. ട്രെയിനിന്റെ ചൂളം വിളി നാഴികകൾ അകലെ. ചെങ്കോട്ട തുരങ്കവും കണ്ണറ പാലവും കടന്നെത്തുന്ന തീവണ്ടികൾ. ഒരിക്കൽ അതിലൊന്ന് കയറണം. ചെങ്കോട്ട വരെയെങ്കിലും പോകണം. കൊമ്പനാഞ്ഞിലിയുടെ ശിഖരങ്ങളിൽ കരയുന്ന കാക്കകൾ. പല പക്ഷികളും ഉണർന്നു പാടാൻ തുടങ്ങിയിരിക്കുന്നു. പ്രഭാതത്തിലെ പ്രാർത്ഥന ഗാനങ്ങളിലൊന്ന് ഇങ്ങനെയാണ്. "മനമെ പക്ഷി ഗണങ്ങൾ ഉണർന്നിതാ പാടുന്നു ഗീതങ്ങൾ......” മൂക്കിൽ തുളച്ചു കയറുന്ന ഗന്ധം. മൂറിൻ മലയിൽ നിന്നല്ല. കുന്തിരിക്കക്കുന്നിൽ നിന്നല്ല . മുറ്റത്തെ മുല്ല മുഴുവൻ പൂത്തുലഞ്ഞു നിൽക്കുന്നു. ഇരുട്ടിൽ വെള്ളി നക്ഷത്രങ്ങൾ മാതിരി. മത്തച്ചൻ കുറെ പൂവുകൾ ഇറുത്തെടുത്തു. മറിയം കണ്ടാൽ തല്ലിക്കൊല്ലും. അവൾ വളർത്തുന്നതാണ്. പെണ്ണുങ്ങൾക്കെല്ലാം മുല്ലയോടിത്ര പ്രേമമെന്താ. ? പ്രേമിക്കാൻ ചെറുപ്പത്തിലേ ചെറുക്കൻമാരെ കിട്ടാത്തതുകൊണ്ടാവും ? കേരളത്തിൽ കസ്തൂർബമാരില്ലല്ലോ. ശോശക്കുട്ടിക്ക് കൊടുക്കാനായി മുല്ലപ്പൂക്കൾ അവൻ വലത്തേ പോക്കറ്റിലിട്ടു. കിഴക്കിന്റെ അടിവയറ്റിൽ നിന്നൊരു സ്വർണ്ണത്തല പുറത്തേക്കു നീളുന്നതവാൻ കണ്ടു. ഗാന്ധിയെയുമെടുത്ത് ഒരൊറ്റയോട്ടമായിരുന്നു. പാടങ്ങൾക്ക് നടുവിലൂടെ , കല്ലും കട്ടാരമുള്ളും നിറഞ്ഞ വഴിയിലൂടെ , ശവക്കോട്ടയുടെ അരികിലൂടെ. പൂക്കളെ നനയ്ക്കാൻ ശകുന്തള ഉണർന്നു കാണുമോ ? "താനേ തൊണ്ട നനയ്ക്കയില്ലവൾ നനച്ചിടാതെയീ നിങ്ങളെ താവും കൗതുകമെങ്കിലും കരുണയാൽ പൊട്ടിച്ചിടാ പല്ലവം " മലയാളം സാറിന്റെ ഈണം ഹൃദയഭിത്തികളിൽ പ്രതിധ്വനിച്ചു .പട്ടി ഒന്ന് ചാടി. മത്തച്ചൻ ഒന്ന് കുതിച്ചു. പാത്രവുമായി എരുത്തിലിൽ നിന്ന് വന്ന കുഞ്ഞന്നാമ്മ മുന്നിൽ. " ആര് ? മാത്തച്ചനോ? എന്താ മോനേ ഇത്ര രാവിലെ ......."? "ശോശക്കുട്ടിക്ക് ഒരു പുസ്തകം കൊടുക്കാനാ "? "അവളാ മുല്ലേടെ മൂട്ടിൽ കാണും". കെട്ടിയിട്ടിരുന്ന പട്ടി പിന്നെയും കുതിച്ചു ചാടി. അതിന്റെ കഴുത്തിലെ ചങ്ങല കണ്ടപ്പോൾ ആശ്വാസമായി. എങ്കിലും അവൻ മനസ്സിൽ പറഞ്ഞു. കോയിക്കൽ അച്ചായനെക്കൊണ്ട് ഇവന്റെ വരികീറിക്കണം. അപ്പോൾ ചാട്ടമെല്ലാം തീരും. കൂത്തിപ്പട്ടിയെപോലെ പിന്നെ കുരച്ചു കൊണ്ട് കിടന്നോളും. മുല്ലയുടെ മൂട്ടിലിരുന്ന ശോശക്കുട്ടി അടുത്ത് കാൽപ്പെരുമാറ്റം കേട്ട് അന്ധാളിച്ചു. മത്തച്ചനെ കണ്ടപ്പോൾ നാണം കൊണ്ട് അവൾ ചക്കപോലെ തുടുത്തു. കാലുകൾ ഭൂമിയിൽ താണു പോയി. ഒരു വെള്ള പെറ്റിക്കോട്ടു മാത്രമേ അവൾ ധരിച്ചിരുന്നുള്ളു. ശരീരത്തിന് കിഴക്കുദിച്ച കുട്ടി സൂര്യന്റെ നിറം. മുടി മുന്തിരിക്കുല പോലെ. ഒരു വിധത്തിൽ അവൾ എഴുനേറ്റു നിന്നു.തുടയിലെ നനവ് തുടയ്ക്കാൻ പറ്റുന്ന തരത്തിൽ പെറ്റിക്കോട്ടിനു ഇറക്കമില്ലാത്തതിനാൽ അവൾ സ്വയം ശപിച്ചു. എങ്കിലും മന്ദമായി അവൾ ചോദിച്ചു. "എന്താ '? "മുല്ലപ്പൂ വേണോ "? അവളുടെ മുല്ല പൂത്തിട്ടില്ലായിരുന്നു. ആ കൺപീലികൾ വിടർന്നു. തങ്ക രശ്മികൾ തട്ടി ജ്വലിക്കുന്ന കണ്ണുകളിൽ മറ്റൊരു സൂര്യോദയം. വലത്തേ പോക്കറ്റിൽ നിന്നു കോരിയ വെള്ളി നക്ഷത്രങ്ങൾ അവളുടെ നീട്ടിയ കരങ്ങളിൽ ആവൻ വച്ച് കൊടുത്തു. അവളുടെ കൈകൾക്കു പട്ടിന്റെ നേർമ്മയും ഒച്ചിന്റെ തണുപ്പുമുണ്ടായിരുന്നു. അവളുടെ ദേഹത്തിനു മുല്ലപ്പൂവിനെ വെല്ലുന്നൊരു സൗരഭ്യമുണ്ടായിരുന്നു. മത്തച്ചന് മുമ്പില്ലാത്ത ഒരു വിഭ്രാന്തി. കക്ഷത്തിലിരുന്ന ഗാന്ധിയെ അവൻ മെല്ലെ പുറത്തെടുത്തു. സൂര്യ കിരണങ്ങളേറ്റ് ഗാന്ധിയുടെ മൊട്ടത്തല തിളങ്ങി. പാതി കറുത്ത കണ്ണടയും തടിച്ച മീശയുമുള്ള ഗാന്ധിജി കൊച്ചു കുട്ടിയെ പോലെ പുസ്തകത്തിന്റെ പുറം താളിലിരുന്നു മോണ കാട്ടി ചിരിക്കുന്നു. "ഇതെന്താ "? "ഗാന്ധിജിയുടെ കഥയ) . നിനക്ക് തരാനാ" "ഗാന്ധിജി കീ ....ജയ് " ,”ചാച്ചാജി കീ .....ജയ്” എന്നെല്ലാം റിപ്പബ്ലിക് റാലിക്കു വിളിച്ചിട്ടുണ്ട്. അതല്ലാതെ ഒന്നും അറിയാത്തതിനാൽ അവൾക്കു രസം തോന്നിയില്ല. “എനിക്കിതൊന്നും വേണ്ട . പാടാത്ത പൈങ്കിളി കൊണ്ട് തരാമോ........ ..."? പലതരം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ടെങ്കിലും പാടുന്ന പൈങ്കിളിയും പാടാത്ത പൈങ്കിളിയുമൊന്നും മത്തച്ചൻ കണ്ടിട്ടില്ല. അവൻ ഇളിഭ്യനായി ആകാശം നോക്കി നിന്നു. ഗാന്ധിജിയെ തിരിച്ചു കക്ഷത്തിൽ വച്ച് മടങ്ങാൻ നേരാത്തതാണ് അമ്മയുടെ വിളി " വാടാ മോനേ .... ചായ കുടിച്ചിട്ട് പോ ". അത് കേൾക്കാൻ മത്തച്ചൻ നിന്നില്ല. കല്ലും കട്ടാരമുള്ളും നിറഞ്ഞ വഴിയിലൂടെ അവൻ തിരിച്ചോടി. കിഴക്കിന്റെ ഗർഭത്തിൽ നിന്നു സൂര്യ ഗോളം അപ്പോൾ പൂർണ്ണമായി പുറത്ത് വന്നിരുന്നില്ല . കാംഗരു കുട്ടിയെ പോലെ പാതി തല കാട്ടി ചിരിച്ചു. അവൾക്കു വേണ്ടെങ്കിൽ വേണ്ട. ബുദ്ധുസ് , മാത്തച്ചന് വേണം ഗാന്ധിയെ . അവൻ സത്യാന്വേഷണ പരീക്ഷണ കഥകൾ വീണ്ടും വീണ്ടും വായിക്കാൻ തുടങ്ങി. അതുമൊരു വാശിയായിരുന്നു. ഏട്ടന്റെ കൈവളയിൽ നിന്ന് ഒരു കഷ്ണം മോഷ്ടിച്ച ഗാന്ധി പശ്ചാത്താപ വിവശനായി അപരാധങ്ങൾ കടലാസ്സിൽ എഴുതി അച്ഛനു സമർപ്പിക്കുന്ന കഥ വായിച്ചപ്പോൾ മത്തച്ചൻ തരിച്ചിരുന്നു. മേലിൽ മോഷ്ട്ടിക്കയില്ലെന്ന് ഗാന്ധി എടുക്കുന്ന പ്രതിജ്ഞ തന്റെ കൂടി പ്രതിജ്ഞയായതു അവനു ബോധ്യപ്പെട്ടു. അപ്പോൾ അവനു ശോശക്കുട്ടിയോടു പുച്ഛം തോന്നി. "നിനക്കിതൊന്നും വിധിച്ചിട്ടില്ലെടി........നീ പൈങ്കിളി വായിച്ചാൽ മതി......." മനസ്സിൽ പറഞ്ഞു. എങ്കിലും അന്ന് വൈകുന്നേരം അലമാരയിലുള്ള എല്ലാ പുസ്തകങ്ങളും അവൻ ഒന്ന് കൂടി പരിശോധിച്ചു. പാടാത്ത പൈങ്കിളി മാത്രം കണ്ടില്ല.അങ്ങനെയൊരു കഥയുണ്ടോ എന്ന് മലയാളം സാറിനോട് ചോദിക്കാൻ ധൈര്യം വന്നതുമില്ല. അദ്ദേഹം ചാടിക്കടിച്ചാലോ ? ആഴ്ചപ്പതിപ്പിൽ വരുന്ന കഥ വല്ലതുമായിരിക്കും. മറിയം എപ്പോഴും ആഴ്ചപ്പതിപ്പുമായിട്ടാണ് ഉറക്കം പോലും. തനിക്കതിൽ ബോബനും മോളിയും പിന്നെ ഫലിത ബിന്ദുക്കളും മാത്രമേ കാര്യമായി വായിക്കാനുള്ളു. ആദ്യമായി അവൾ ഒരു കാര്യം ചോദിച്ചതല്ലേ? കൊടുക്കാതിരുന്നാൽ എന്ത് തോന്നും. ഫറവോന്റെ പെൺകുതിരയല്ലേ അവൾ. കേറി പിണങ്ങിയാലോ ? സ്കൂൾ ജനറൽ ലൈബ്രറിയിൽ നിന്ന് പുസ്തകം തപ്പിയെടുത്തു. മുട്ടത്തു വർക്കിയുടെ “പാടാത്ത പൈങ്കിളി.” നാലു മണിക്ക് ശോശക്കുട്ടി സ്കൂൾ വിട്ടു വരുന്നതും നോക്കി അവൻ വയൽ വരമ്പത്തിരുന്നു. അന്ന മൂപ്പത്തിയും സംഘവും നിരനിരയായി നിന്ന് ഞാറു നടുന്നു. ജപ്പാൻ മാതൃകയിൽ വരിവരിയായി ഞാറു നടുമ്പോൾ നിർത്താതെ വായ്പ്പാട്ടുകൾ പാടുന്നുണ്ടായിരുന്നു അവർ. നാടിൻറെ സംഗീതം . മണ്ണിന്റെ നനവുള്ള ഗീതികൾ. നുണച്ചി കൂട്ടുകാരികൾ വേർപിരിഞ്ഞപ്പോൾ വയൽ വരമ്പത്തു കൂടി ഒറ്റയ്ക്ക് ശോശക്കുട്ടി നടന്നു വന്നു. പുസ്തകം അവളുടെ ഉളം കൈയ്യിൽ വച്ച് കൊടുത്തു. "പാടാത്ത പൈങ്കിളി ". പേര് വായിച്ചപ്പോൾ അവളുടെ ഉള്ളം തുള്ളി. അവന്റെ കണ്ണിൽ നോക്കി. "പകരം എന്താ ഞാൻ തരണ്ടേ "അവൾ ചോദിച്ചു. നാണം അവളെ വിവശയാക്കി. മറുപടി ഒന്നും പറയാതെ മത്തച്ചൻ ഓടി പോയി. തനിക്കവൾ എന്ത് തരാനാ...? മഞ്ചാടിക്കുരുവോ ? അതോ കുന്നിക്കുരുവോ ...? മാത്തച്ചൻ പിന്നെ ഗാന്ധിജിയോടൊപ്പം ഇംഗ്ലണ്ടിലേക്കു കപ്പൽ കയറി. മദ്യമോ മാംസമോ പരസ്ത്രീയെയോ തൊടില്ലെന്ന പ്രതിജ്ഞ എന്തെല്ലാം ഏടാകൂടങ്ങളുണ്ടാക്കി? എന്നാലും അദ്ദേഹത്തിന്റെ മനക്കട്ടി സമ്മതിച്ചേ പറ്റൂ. ആ പ്രതിജ്ഞയും തന്റെ ആത്മാവിലേക്ക് സംക്രമിച്ചോ ? ഇംഗ്ലീഷ് മാന്യന്റെ വേഷത്തിൽ ഗാന്ധിജി സഞ്ചരിച്ചപ്പോൾ മത്തച്ചനും മനസ്സാ അങ്ങനെ തന്നെ നടന്നു. ഗാന്ധിജിയുടെ മാതിരി എല്ലാ ചെറിയ ചെലവുകളും എഴുതി വയ്ക്കാനായി ഒരു ചെറിയ ഡയറിയും സംഘടിപ്പിച്ചു. പക്ഷെ എഴുതുവാൻ അവന് ചെലവുകൾ ഒന്നുമില്ലായിരുന്നു. കയ്യിൽ കാശില്ലായിരുന്നു. ഗാന്ധിജി ഗീതയിൽ നിന്ന് പഠിച്ച ഒരു ശ്ലോകം കാണാതെ പഠിക്കാൻ മത്തച്ചനും തീരുമാനിച്ചു. കടിച്ചാൽ പൊട്ടാത്ത വാക്കുകളായിരുന്നെങ്കിലും വിട്ടില്ല. ധ്യായതോ വിഷയാൽ പുംസാ: സംഗസ്തെഷുപജായതേ സംഗാൽ സംജായതേ കാമ കാമാൽ ക്രോധോദിജായതേ ക്രോധാൽ വതി സമ്മോഹ സമ്മോഹാൽ സ്മൃതി വിഭ്രമ ബുദ്ധി നാശാൽ പ്രണശ്യതി . പദ്യത്തിന്റെ അർത്ഥവും ഹൃദ്യസ്ഥമാക്കി. - വിഷയങ്ങളെപ്പറ്റി വിചാരിക്കുന്നവന് അവയിൽ ആസക്തി ജനിക്കുന്നു. ആസക്തി നിമിത്തം കാമവും കാമത്തിൽ നിന്ന് ക്രോധവുമുണ്ടാകുന്നു. ക്രോധത്തിൽ നിന്ന് അവിവേകവും അവിവേകത്തിൽ നിന്ന് ഓർമ്മക്കേടും ഓർമ്മക്കേടിൽ നിന്ന് ബുദ്ധി നാശവും ഉണ്ടാകുന്നു. ബുദ്ധി നാശം നിമിത്തം എല്ലാം നശിക്കും. സംസ്കൃതം പഠിക്കണമെന്ന ഒരു മോഹവും ഇതോടെ മത്തച്ചന്റെ മനസ്സിൽ മൊട്ടിട്ടു തുടങ്ങി. അന്നത്തെ സായന്തന ദർബാറിൽ - കാളൻ ബേബിയുടെ അടിതട-- ക്ലാസ് തുടങ്ങുന്നതിനു മുമ്പുള്ള സെഷന് മത്തച്ചൻ കൊടുത്ത പേരാണത്. കൂട്ടുകാരെ ആ ശ്ലോകമൊന്നു ചൊല്ലി കേൾപ്പിക്കാൻ അവൻ ശ്രമിച്ചു. ധ്യായതോ വിഷയാൽ പുംസാ: "നിർത്ത് .. നിർത്ത്.... "അവർ ആക്രോശിച്ചു. "നിന്റെ ഉളുത്ത സംസൃതമൊന്നും ഞങ്ങൾക്ക് കേൾക്കണ്ട . "ആരെടാ നീ... പാണിനിയോ .... "? "ആരപ്പാ മോഹൻജദാരോ.. ?" പിന്നെ ഓരോ കമന്റുകൾ. "ഇവൻ പോക്കാണെന്നാടെ തോന്നുന്നേ . സായിപ്പിന്റെ സ്കൂളിലെ പുസ്തകം പഠിച്ചു വഷളാകും. ...." “നീ ഇംഗ്ലീഷും സംസൃതവും പഠിച്ചു സായിപ്പിന്റെ ഗുമസ്തനാവും. ഞങ്ങൾ പത്തേമാരിയിൽ അറേബ്യയിൽ പോയി സുൽത്താന്മാരാകും . നോക്കിക്കോ ..."