Thursday, 20 January 2022

ഉഗ്രൻ കുന്നിന്റെ പുരാവൃത്തം (നോവൽ ) 
By ഡോ. ഏബ്രഹാം കരിക്കം
 അദ്ധ്യായം ഏഴ് 
തുറന്നുവിട്ട നീരുറവ പോലെ 
 കൂട്ടുകാർ പറഞ്ഞതിലും കാര്യമുണ്ടെന്ന് അന്ന് മത്തച്ചന് തോന്നി. കുറെ നാളായിട്ടു കുട്ടിയും കോലും കളിക്കാനോ അടിതട പഠിക്കാനോ അവൻ കൂടാറില്ല. വായന തന്നെ ശരണം. മറ്റൊരു കാരണം കൂടിയുണ്ട്. മലയിലെ ജോണി. ഓരോ ക്ലാസ്സിലും പലവർഷം പഠിക്കുന്നത് കൊണ്ട് തടി മിടുക്കിൽ അവൻ അല്പം മുന്നിലാണ്. അടിതട പരിശീലിക്കുമ്പോൾ ആളുകളെ നോവിച്ചു് അടിക്കരുത് എന്നാണ് കളരിയാശാൻ കാളൻ ബേബി കൽപ്പിച്ചിരിക്കുന്ന നിയമം. ഒരു ദിവസം ജോണി ആശാനായി. കറങ്ങിത്തിരിഞ്ഞ് ചാടി വന്ന് മാത്തച്ചന്റെ വയറ്റിലൊരു തൊഴി കൊടുത്തു. കണ്ണിൽ തീ പാറി. " നീ വലിയ സായിപ്പല്ലേ ........ ഞങ്ങൾ വെറും സാദാ. ...വാടാ.....വാ....ഹായ് തരികിട തിത്തൈ " ഇതും പറഞ്ഞു ജോണി മത്തച്ചന്റെ മുതുകത്തു് ഒരിടി വച്ച് കൊടുത്തു. ദഹിച്ചു പോയി. അവൻ നിലത്ത് വീണു പോയി. ഒരു നിമിഷം സ്വയം മറന്നു. ചാടിയെഴുന്നേറ്റ് കാലുമടക്കി ഒറ്റ അടി. ജോണി ഉരുണ്ടു ചെന്ന് താഴെ തോട്ടിൽ വീണു. കൂട്ടുകാർ എല്ലാം കൂകി വിളിച്ചു. അവൻ ചുരുണ്ടു പോയി. " നിന്നെ ഞാൻ എടുത്തോളാമെടാ...." തോട്ടിൽ നിന്ന് നനഞ്ഞു കയറുമ്പോൾ അവൻ പറയുന്നുണ്ടായിരുന്നു. ഗാന്ധിയോടൊപ്പം തെക്കൻ ആഫ്രിക്കയിലേക്ക് പോകുമ്പോൾ, സാൻസിബാറിലെ നീഗ്രോ സ്ത്രീയുടെ ഭവനത്തിലേക്ക് ക്യാപ്റ്റൻ അദ്ദേഹത്തെ വലിച്ചിഴയ്ക്കുന്നതു കാണുമ്പൊൾ, ഈശ്വര കാരുണ്യത്താൽ അദ്ദേഹം രക്ഷപെട്ടു വരുന്നത് വായിക്കുമ്പോൾ എങ്ങനെ കിളിത്തട്ടു കളിച്ചും വയലിലെ പൊത്തയെ പിടിച്ചും നടക്കാൻ പറ്റും? താനൊരു പുരുഷനായി മാറുന്നതായി മാത്തച്ചന് മനസ്സിലായി. അഞ്ചാം ക്ലാസ് കഴിഞ്ഞപ്പോൾ മത്തച്ചനുണ്ടാകുവാനുള്ള മഹാ സന്തോഷം മാലാഖമാർ വിളിച്ചറിയിച്ചു. ശോശക്കുട്ടിയും സായിപ്പിന്റെ സ്കൂളിൽ തന്നെ വരുന്നു. സന്തോഷം രണ്ടു വിധത്തിലായിരുന്നു. ഒന്നാമത് ശോശക്കുട്ടിയെ എന്നും കാണാം. നൊടിയിടയിൽ പെണ്ണങ്ങു വളരുകയല്ലേ ? തുറന്നുവിട്ട നീരുറവപോലെ. രണ്ടാമത് അവൾക്കു വേണ്ട പുസ്തകങ്ങൾ അവൾ തന്നെ തേടി പിടിച്ചോളും. അതിന്റെ പേരിൽ രണ്ടാളും വഴക്കിന്റെ വക്കോളമെത്തിയതായിരുന്നു. " പാടാത്ത പൈങ്കിളി " തിരികെ നൽകുമ്പോൾ അവൾ പറഞ്ഞു. " പട്ടു തൂവാല " വേണമെന്ന്. ആദ്യമൊന്നു ശങ്കിച്ചു. തൂവാലയാണോ ? പുസ്തകമാണോ ? വലിയ ലൈബ്രറിയിൽ പരാതിയപ്പോൾ അതും കിട്ടി. മു ട്ടത്ത് വർക്കി തന്നെ " പിന്നെ പറഞ്ഞു " ജീവിത സഖി " കിട്ടിയേ പറ്റുള്ളുവെന്ന്. അവളെ മു ട്ടത്ത് വർക്കിയുടെ ആത്മാവ് ആവേശിച്ചിരിക്കുന്നതായി മത്തച്ചന് തോന്നി. ഒരിക്കൽ തറപ്പിച്ചങ്ങു പറഞ്ഞു. " ഇനി നിനക്ക് പുസ്തകം തരുന്ന പ്രശ്നമില്ല " അവളുടെ മുഖം കറുത്തു. കണ്ണുകൾ ഇരുണ്ടു. തൊട്ടാവാടി ചായും പോലെ അവൾ മങ്ങിപ്പോയി. അന്ന് പാതിരാക്കോഴി കൂകും വരെ ഉറങ്ങാൻ കഴിഞ്ഞില്ല. പിന്നീടാണറിഞ്ഞത് അവളെ ഇളക്കി വിട്ടത് മറിയമാണെന്ന്. പുസ്തകങ്ങൾ രണ്ടു പേർക്കും കൂടിയാണെന്ന്. മറിയം ആഴ്ചപ്പതിപ്പ് നെഞ്ചത്ത് വച്ച് കണ്ണീർ പൊഴിക്കുന്നത് താനെത്ര കണ്ടിരിക്കുന്നു. ശോശക്കുട്ടിയെ കൂടി വഷളാക്കും. പട്ടണത്തിൽ എം. എൽ . എ പുതിയ ബസ്റ്റാന്റ് കൊണ്ട് വന്നു. ക്രിസ്ത്യാനികൾ തുരു തുരാ സഭകളെ പ്രസവിച്ചു. സഖറിയാ സാർ റേഡിയോയിലൂടെ വോയിസ് ഓഫ് പ്രൊഫസി പ്രഭാഷണം തുടങ്ങി. ആൾക്കാർ തമ്മിൽ വിശ്വാസത്തിന്റെ പേരിൽ പൊരുതിയപ്പോൾ മാർത്തോമ്മാ പള്ളിക്കാർ രണ്ടു ഗ്രൂപ്പായി പിരിഞ്ഞു. ശവക്കോട്ടയും രണ്ടായി. അതിരു തർക്കം മൂലം ചേട്ടാനിയന്മാർ വെട്ടും കുത്തുമായി. ചിലരെല്ലാം ആശുപത്രിയിലുമായി. ആ വാർത്ത കേട്ടപ്പോൾ മത്തച്ചൻ ഒന്ന് നടുങ്ങി. തന്റെ അപ്പനും കൊച്ചപ്പനും കൂടി ഒരിക്കൽ ഒന്നേറ്റുമുട്ടിയതാണ്. മണ്ണിനോടുള്ള അവരുടെ ആർത്തി അന്ന് നേരിട്ടറിഞ്ഞു " കണക്കു പറഞ്ഞാൽ പതിമൂന്നര സെന്റുകൂടി നീ എനിക്ക് തരണം" അപ്പൻ മൊഴിഞ്ഞു. " നിന്റെ ഒരു വാഴക്കായും ഞാനെടുത്തിട്ടില്ല " കൊച്ചപ്പൻ. " തെമ്മാടിത്തരം പറയുന്നോടാ .............മോനെ " എന്ന് പറഞ്ഞു അപ്പൻ തൂമ്പയുമായി അടുത്ത പുരയിടത്തിൽ കയറി രണ്ട് അടയ്ക്കാമരവും ഒരു വാഴയും അറിഞ്ഞു താഴെയിട്ടു. ഇനി എന്താണ് നടക്കാൻ പോകുന്നത് എന്ന് ഊഹിച്ചപ്പോൾ മത്തച്ചന് തുള്ളൽ പനി പിടിച്ചു. ഇല്ല. ഒന്നും സംഭവിച്ചില്ല.. കൊച്ചപ്പൻ അനങ്ങിയില്ല. കാരണം കൊച്ചമ്മ അടുത്തിരുന്നു കണ്ണുരുട്ടുന്നുണ്ടായിരുന്നു. രണ്ട് ദിവസം വീട്ടുകാർ തമ്മിൽ പൊരിഞ്ഞ ശത്രുതയിലായിരുന്നു. പരസ്പരം നോക്കുന്നത് പോലുമില്ല. മൂന്നാം ദിവസം അമ്മ ഒരു പൂവൻ കോഴിയെ പാപ ബലിയാടാക്കി അടുപ്പത്തു വച്ചു. കറി പാകമായപ്പോൾ പകുതി കോരി ഒരു വലിയ ചോറ്റു പാത്രത്തിൽ വച്ചു. " ടാ.....ഇത് വീട്ടിൽ കൊണ്ട് പോയി കൊട് ....." ഉച്ചനേരം കൊച്ചപ്പൻ ഉണ്ണാനിരിക്കുന്ന സമയം. കണ്ടു പോയാൽ തന്നെപ്പിടിച്ചു നിലത്തടിക്കില്ലേ ? പകച്ചു പോയി. തന്നെ കൊലയ്ക്കു കൊടുക്കാൻ അമ്മയ്ക്കിത്ര ഉത്സാഹമോ ? " മിഴിച്ചു നിൽക്കാതെ കൊണ്ട് കൊടുക്കെടാ " കൊല്ലുന്നെങ്കിൽ കൊല്ലട്ടെ എന്നവനും കരുതി.. അമ്മയ്ക്ക് വേണ്ടെങ്കിൽ തനിക്കെന്തിനാ ? നേരെ ചെന്ന് അടുക്കളയിൽ കയറി കൊച്ചമ്മയുടെ മുന്നിൽ പാത്രം വച്ചു. കൊച്ചപ്പന്റെ തീഷ്ണമായ നോട്ടം കണ്ടപ്പോൾ നിക്കറിൽ ചെറിയ നനവ്. കൊച്ചമ്മ ഒരു വെള്ള പിഞ്ഞാണത്തിൽ ചൂടൻ കോഴിക്കറി പകർന്നു ഉണ്ണാനിരുന്ന കൊച്ചപ്പന്റെ മുന്നിൽ വച്ചു " അങ്ങേപ്പുരയിൽ നിന്ന് ചെറുക്കൻ കൊണ്ട് വന്നതാ ....." കൊച്ചമ്മ ഓർമ്മിപ്പിക്കാൻ മറന്നില്ല. " എന്തിനാ അവന്റെ കുന്തം. തോട്ടിലോട്ടു ഒരെറി കൊട് ..." കുറെ കഴിഞ്ഞപ്പോൾ കൊച്ചപ്പൻ കോഴി കാലിൽ ശക്തിയായി കടിക്കുന്നത് കണ്ടു. കൊച്ചമ്മ ഒരു പഴുത്ത കപ്പ കുലയുടെ പാതി മുറിച്ചു ഒരു തുണ്ടം മത്തച്ചന്റെ തലയിലും വച്ചു കൊടുത്തു. അതും ചുമന്നു വീട്ടിലേക്കു പോകുമ്പോൾ മാത്തച്ചൻ മനസ്സിലാക്കി. " ഇവരുടെ പിണക്കം വെറും ജാഡയാ...." തിട്ടമേലമ്മ മരിച്ചു. " സമയമാം രഥത്തിൽ " പാടിക്കൊണ്ട് ആൾക്കാർ പെട്ടിയും വഹിച്ചു പള്ളിയിലേക്ക് പോയപ്പോൾ കൂടെ പോയി. നാൽപ്പതു ദിവസം അമ്മയുടെ ആത്മാവ് ഉഗ്രൻകുന്നിൽ ചുറ്റി നടന്നിട്ടു സ്വർഗ്ഗത്തിലേക്ക് പോയി. അമ്മ സ്വർഗ്ഗത്തിലെത്തിയപ്പോൾ പത്രോസിനെ ഏതു പേരിലായിരിക്കും വിളിക്കുക എന്നതിനെ ചൊല്ലിൽ ഉപ്പാന്റെ കാപ്പിക്കടയിൽ രസികന്മാർ തമ്മിൽ ഒരു തർക്കമുണ്ടായി. കടയിൽ തർക്കം പാടില്ല എന്ന ഉപ്പാന്റെ ശാസനം പെട്ടെന്ന് വന്നില്ലായിരുന്നെങ്കിൽ ചെറിയൊരു അടിപിടി കൂടി കാണേണ്ടി വന്നേനെ. ഒരുപാടു തെങ്ങിന്റെ മണ്ടയിൽ ചെല്ലപ്പനാശാൻ മൺകുടങ്ങൾ കൊണ്ട് വച്ചു കൊട്ടി കൊട്ടി കള്ളെടുത്തു. അത് കുടിച്ചവർ ഷാപ്പിൽ കൂത്താട്ടം നടത്തി. ആരാണ്ടൊരുത്തൻ വ്യാജ ചാരായം വാങ്ങി കുടിച്ചു വഴിയിൽ ചത്തു കിടന്നു. അണ്ടിയാപ്പീസിൽ മുറയ്ക്ക് സമരം നടന്നു. പെണ്ണുങ്ങൾ മുതലാളീടെ കാർ തടഞ്ഞു വച്ചു അദ്ദേഹത്തെ ബൂർഷ്വാസി എന്ന് വിളിച്ചു. ഭയങ്കര ചീത്തയാണെന്നു കരുതി വിളിച്ച പെണ്ണുങ്ങൾ വിളറിപ്പോയി. ഒരുപാടു മരങ്ങളിലെ കാക്കക്കൂടുകൾ കുട്ടി വാനരന്മാർ എറിഞ്ഞു തകർത്തു. ശോശക്കുട്ടിയുടെ അപ്പൻ അവധിക്കു വന്നതിനാൽ ഒത്തിരി കൊക്കുകൾ വെടി കൊണ്ട് വീണു. അവൾ കരഞ്ഞു തളർന്നു കാണും. അമ്മക്കിളിയുടെ ശാപം കിട്ടില്ലേ? പറങ്കിപ്പഴം ഏറെ തിന്നു പിള്ളേരുടെ വായിൽ നാറ്റം വച്ചു. ചക്കപ്പഴം തിന്നു വയറു വീർത്തവന്മാർക്കു അമ്മമാർ ചിന്നാമുക്കി കൊടുത്തു വയറിളക്കി. ചിന്നാമുക്കി കാഞ്ഞിരം പോലെ കയ്ക്കുമെങ്കിലും കുട്ടികൾ ഉഷാറായി മോന്തും. വെളുപ്പാൻ കാലത്ത് നാലു മണി ആകുമ്പോഴേക്കും മൂട് പൊട്ടിയ കുടത്തിലെ മാതിരി ഒഴുക്ക് തുടങ്ങും. ദിവസം മുഴുവൻ പറമ്പിലേക്കോടി നടന്നാലും പിള്ളേർക്ക് പരാതിയില്ല. കാരണം ഒരിക്കൽ ക്ലാസിലിരുന്ന് നിർദോഷമായിട്ടൊരു പർ വിട്ടു പോയ കുഞ്ഞാണ്ടിയെ പർ എന്നാണെല്ലാവരും വിളിക്കുന്നത്. ഇത്രയൊക്കെ കഴിഞ്ഞപ്പോൾ വേനലവധി തീർന്നു. ആറാം ക്ലാസ്സിലേക്ക് കടന്ന മത്തച്ച നൊപ്പമാണ് ശോശക്കുട്ടി ആദ്യമായി സായിപ്പിന്റെ സ്കൂളിലേക്ക് പോയത്. അവളെ കൊണ്ട് പോകാൻ മത്തച്ചനുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു അവളുടെ അമ്മയ്ക്ക്. റോഡ് കുറുകെ നടക്കുമ്പോൾ സൂക്ഷിക്കണേ എന്നൊന്നും അമ്മ പറഞ്ഞില്ല. കാരണം പേരിനു ഒന്നോ രണ്ടോ വണ്ടികളെ അന്നുണ്ടായിരുന്നുള്ളു. നിരനിരയായി പോകുന്നത് കാളവണ്ടികളായിരുന്നു. അന്നൊന്നും ലോറികളില്ലായിരുന്നു. ശോശക്കുട്ടി ഒരു മിന്നൽ പിണറായി. കാരണം മത്തച്ചന്റെ മനസ്സിൽ അവൾ അങ്ങനെയായിരുന്നു. പുത്തൻ പാവാടയും ഉടുപ്പും കുടയുമൊക്കെയായി തന്റെ പിറകിൽ നടക്കുന്ന അവളെ കാണാൻ പലവട്ടം അവൻ തിരിഞ്ഞു നോക്കി. അവളുടെ ദേഹത്തിനു കൂടുതൽ മിനുപ്പും മുഖത്തിന് ഏറെ കാന്തിയും വന്നിരുന്നു. അടുത്ത് നിൽക്കുമ്പോൾ മുല്ലപ്പൂവിനെ വെല്ലുന്ന ആ ഗന്ധവും. രാവിലെ അകന്നു നടന്നവൻ ഉച്ചയ്ക്ക് ഇടവപ്പാതി തകർത്തു പെയ്തപ്പോൾ കുടയുമായി മാത്തച്ചനോട് ചേർന്ന് നടന്നു. രണ്ട് പേരും കലങ്ങും കുഴിയിൽ മുങ്ങിക്കയറിയ പോലെയായി. " പെണ്ണിനിനി മുട്ടത്തു വർക്കിയെ ധാരാളം വായിക്കാമല്ലോ...." അവൻ കളിയാക്കി. " എനിക്ക് വേണ്ട...." അവൾ പെട്ടെന്ന് കയറിപ്പറഞ്ഞു. "എന്താ പൈങ്കിളി മതിയായോ "? " അതൊക്കെ വായിക്കുമ്പോൾ ഞാൻ കരഞ്ഞു പോകും. അപ്പോൾ അമ്മച്ചി അടിക്കും. മറിയത്തിനു അതൊക്കെ ഭയങ്കര ഇഷ്ട്ടമാ ...." മറിയം കെട്ടിക്കാറായ പെണ്ണാ...." " കെട്ടിക്കാറാവുമ്പോൾ ഞാനും വായിക്കും...." മത്തച്ചൻ നിശബ്ദനായി. " ഗാന്ധിജിയുടെ കഥ പറഞ്ഞു തരാമോ എനിക്ക്..." അല്പം ജാള്യതയോടെയാണ് അവൾ അത് ചോദിച്ചത്. പിന്നീടുള്ള ദിവസങ്ങളിൽ കാലത്തും ഉച്ചയ്ക്കും ഒന്നിച്ചു നടക്കുമ്പോൾ സത്യാന്വേഷണ കഥകൾ മത്തച്ചൻ അവൾക്കു വിവരിച്ചു കൊടുത്തു. പതിമൂന്നാം വയസ്സിൽ കസ്തുർബയെ കല്ല്യാണം കഴിച്ച സംഭവമാണ് പക്ഷെ ആദ്യം വിവരിച്ചത് എന്ന് മാത്രം. ആഫ്രിക്കയിലെ മാരിറ്റസ്ബർഗ് റെയിൽവേ സ്റ്റേഷനിൽ വച്ചു വെള്ളക്കാരൻ പോലീസ് ഒന്നാം ക്ലാസ്സ് കംപാർട്മെന്റിൽ നിന്ന് ഗാന്ധിജിയെ പിടിച്ചെറിഞ്ഞ കഥയും ജോഹന്നാസ്ബർഗിലേക്കു പോകുമ്പോൾ കുതിരവണ്ടിക്കാരൻ ചെകിട്ടത്തടിച്ച കാര്യവുമെല്ലാം കേട്ടപ്പോൾ അവൾക്കു കരച്ചിലടക്കാനായില്ല. " ഗാന്ധിജിയുടെ ആ പുസ്തകം എനിക്കെടുത്തു തരാമോ.............. "? അവൾ കെഞ്ചി. " ഇല്ല.... നിനക്കൊരിക്കൽ തന്നപ്പോൾ വേണ്ടെന്നു പറഞ്ഞു എന്നെ കളിയാക്കിയതല്ലേ....നീ വായിക്കേണ്ട...." ആ കണ്ണുകളിൽ വേദനയുടെ നിഴലാട്ടം അവൻ ശ്രദ്ധിച്ചു . പരിഭവത്തോടെ ശോശക്കുട്ടി ഓടിപോകുമ്പോൾ മത്തച്ചൻ നിരൂപിച്ചു: " ഇവൾ വെറും തൊട്ടാവാടി ...."

No comments:

Post a Comment