Monday, 12 July 2021

യാത്രാപഥത്തിലെ താരകങ്ങൾ: ഇരുപത്തിയാറ്. സാലി മാഹി ( SALLY MAHE ) യു.ആർ.ഐ പ്രസ്ഥാനത്തിന്റെ ആദ്യനാളുകളിൽ എക്സിക്യുട്ടിവ് ഡയറക്ടർ ചാൾസ് ഗിബ്‌സിനൊപ്പം പ്രവർത്തിച്ച രണ്ടുപേരാണ് സാലി മാഹിയും ബാർബറാ ഹാർട്ട്‌ഫോർഡും. അന്നുമുതൽ ഇന്നുവരെ സാലി സ്റ്റാഫിലുണ്ട്. ബാർബറാ കുറെ നാൾ മുമ്പ് റിട്ടയർ ചെയ്തു. ബാലാരിഷ്ടതകളിൽ നിന്ന് ഒരു ലോക സംഘടന ഉയിർത്തെഴുന്നേറ്റു വരണമെങ്കിൽ അതിന്റെ പിന്നിലുള്ള ത്യാഗം എത്രയെന്ന് ഇവർ നമുക്കു പറഞ്ഞു തരും. മാഹി എന്ന പേര് എങ്ങിനെ കിട്ടിയെന്നായി സാലിയോടുള്ള ഞങ്ങളുടെ അന്വേഷണം. അവരുടെ മുത്തച്ഛൻ ഫ്രഞ്ച് കോളനിയായിരുന്ന മാഹിയിൽ പണ്ടെങ്ങോ പട്ടാള മേധാവിയായിരുന്നു എന്നാണറിയാൻ കഴിഞ്ഞത്. ആ ഓർമ്മയ്ക്ക്‌ കൊച്ചു മകൾക്കു അങ്ങനെ പേരു നൽകിയതാകാം. ഏതായാലും ഒരു സന്ദർശനവേളയിൽ സാലിയും കൂട്ടുകാരിയും കൂടി മാഹിയിലേക്കൊരു യാത്ര നടത്തി. തന്റെ മുത്തച്ഛന്റെ ഓർമ്മയ്ക്കായി എന്തെങ്കിലും അവിടെയുണ്ടോ എന്നറിയാൻ. ഒരു തുമ്പും കിട്ടിയില്ല. ജീവിത പ്രയാണം ലോകമെന്പാടുമുള്ള മതനേതാക്കളോടൊപ്പമാകുമ്പോൾ എന്തുമാത്രം ജാഗ്രത വേണം എന്നു പഠിപ്പിച്ചതു സാലിയാണ്. എല്ലാവരും അവരവരുടെ സാമ്രാജ്യത്തിലെ ചക്രവർത്തികളായാണ് വാഴുന്നത്. അംഗീകാരം എല്ലാവരും പ്രതീക്ഷിക്കും. എന്നാൽ എല്ലാവരുടെയും തത്വശാസ്ത്രത്തിന്റെ മഹിമയും ബലഹീനതകളും അറിഞ്ഞിരിക്കയും വേണം. ഏഷ്യൻ മണ്ണിൽ പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കുന്നതിൽ സാലി നിസ്തുലമായ പങ്കു വഹിച്ചിട്ടുണ്ട്. ഏതു സമ്മേളനം നടത്തിയാലും സ്ഥിര സാന്നിദ്ധ്യമായിരുന്നു. ആദ്യമായി ഏഷ്യാ എക്സിക്യുട്ടിവ് കൗൺസിൽ രൂപം കൊണ്ടപ്പോൾ ഏറെ നാൾ അതിലെ പ്രത്യേക ക്ഷണിതാവായും പങ്കെടുത്തു. ബുദ്ധമതാചാര്യനായ പ്രൊഫ. ജിൻ വോൾ ലീയുടെ നേതൃത്വത്തിൽ തെക്കൻ കൊറിയയിൽ ഞങ്ങൾ ഓഫീസ് തുറന്നപ്പോഴും സാലിയുണ്ടായിരുന്നു. ആറുമാസം വരെ സ്റ്റാഫിനു ശമ്പളം കിട്ടാതിരുന്ന കാലമുണ്ടായിരുന്നു എന്ന് ഒരിക്കൽ അവർ പറഞ്ഞതോർക്കുന്നു. ഏതൊരു മഹൽ പ്രസ്ഥാനത്തിനും ഇത്തരം ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും കഥകൾ ഏറെ പറയാനുണ്ടാവും. പിൽക്കാലത്തു സമൃദ്ധിയുടെ നിറവിൽ തലപ്പത്തെത്തുന്നവരൊന്നും ആ കഥകൾ അറിയാനുമിടയില്ല. ഒരിക്കൽ സാൻഫ്രാൻസിസ്കോ ബേ ഏരിയയിൽ ഒന്നിച്ചു യാത്ര ചെയ്യുമ്പോൾ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. ഒരിക്കലും സാലി കാർ പൂട്ടുന്നതായി കണ്ടില്ല. അതെന്താണെന്നു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ ആയിരുന്നു. "ഈ ചാടാക്കു കാറൊക്കെ ആരെടുക്കാൻ". ഒരു ലക്ഷ്യത്തിലേക്കുള്ള ത്യാഗോജ്വലമായ മുന്നേറ്റത്തിൽ കൊച്ചു കൊച്ചു കാര്യങ്ങളോർത്തു നാം വ്യാകുലപ്പെടേണ്ടതില്ല എന്ന വലിയ ഒരു പാഠമാണ് അവർ പകർന്നു നൽകിയത്. സാൻഫ്രാൻസിസ്‌കോയിൽ സാലിയുട വീടിനടുത്തായി റെഡ്‌വുഡ് മരങ്ങളുടെ ഒരു വനമുണ്ട്‌. ഇത്ര വമ്പൻ മരങ്ങളെ ലോകത്തു വിരളമായേ നമുക്ക് കാണാൻ കഴിയൂ. മുന്നൂറടി വരെ ഉയരത്തിൽ അവ വളരും. വലിപ്പത്തിലും ഭാരത്തിലും ഇവർ തന്നെ മുമ്പന്മാർ. രണ്ടായിരം വർഷം വരെ തളരാതെ കൊമ്പുയർത്തി നിൽക്കുന്ന ഈ മരങ്ങൾക്കു ഒരു പ്രേത്യേകതയുണ്ട്. അവയുടെ വേരുകൾ ഭൂമിക്കടിയിൽ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുകയാണ്. അങ്ങനെ ഒന്ന് മറ്റൊന്നിനെ താങ്ങി നിൽക്കുന്നതിനാൽ ഏതു പ്രതികൂല കാലാവസ്ഥയെയും അവർ ഒറ്റക്കെട്ടായി തരണം ചെയ്യുന്നു. വലിയ ഒരു ജീവിത പാഠമാണ് റെഡ്‌വുഡ് മരങ്ങൾ നമ്മളെ പഠിപ്പിക്കുന്നത്. യു.ആർ.ഐ ട്രാവലിംഗ് പീസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ഞങ്ങൾ നടത്തിയ പല പരിശീലന പരിപാടികളിലും ഒരൊന്നാന്തരം അദ്ധ്യാപികയായി സാലി മാറുന്നതു കണ്ടിട്ടുണ്ട്. സമാധാന നിർമ്മിതി എന്ന സംജ്ഞ അവർ ഹൃദയത്തോട് ചേർത്ത് വച്ചിരുന്നു. എഴുത്തിന്റെ മാസ്മരിക ലോകത്തും നന്നായി പ്രശോഭിക്കുന്ന ഒരു വ്യക്തിയായി സാലിയെ കാണാം. ചാൾസുമായി ചേർന്ന് " The Birth of a Global Community” എന്ന ചരിത്ര ഗ്രന്ഥം അവർ രചിക്കയുണ്ടായി. യുണൈറ്റഡ് റിലീജിയൻസ് ഇനിഷ്യേറ്റിവിന്റെ ഉയർച്ച താഴ്ചകളുടെ തീവ്രമായ കഥകൾ ആ താളുകളിൽ ചുരുളഴിയുന്നുണ്ട്. ഇന്നും ചരിത്ര വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടു അനേകം കഥകൾ അവർ അനാവരണം ചെയ്തുകൊണ്ടിരിക്കുന്നു. 2001 - ലെ ആദ്യ ഏഷ്യാ പസഫിക്‌ സമ്മേളനം മുതൽ സാലി ഞങ്ങളോടൊപ്പമുണ്ടായിരുന്നു എന്നത് നന്ദിയോടെ ഓർക്കുകയാണ്. ഒൻപതു വർഷങ്ങൾക്കു ശേഷം പൂനയിൽ വച്ചാണ് രണ്ടാമതൊരു ഏഷ്യാ കോൺഫറൻസ് നടത്താനായത്. അന്ന് അമേരിക്കയിൽ നിന്ന് പാരിസ് വരെ എത്തിയ സാലി എയർപോർട്ടിലെ തീപിടിത്തം കാരണം അവിടെനിന്നും മടങ്ങേണ്ടി വന്നതൊഴിച്ചാൽ എല്ലാക്കാലവും ശക്തമായ പിന്തുണയുമായി ഏഷ്യൻ ടീമിനൊപ്പം നിന്നു. ഏതു കാര്യത്തിനിറങ്ങിയാലും ദൈവത്തിന്റെ ഒരു കയ്യൊപ്പുകൂടി ഉണ്ടെങ്കിലേ വിജയ പാതയിൽ മുന്നേറാൻ നമുക്കു കഴിയൂ. ആ ഭാഗ്യം ലഭിച്ചവരിൽ ഒരാളാണു സാലി മാഹി. ഇല്ലെങ്കിൽ ഏതാണ്ട് മുപ്പതു വർഷത്തോളം ഒരു ലോകോത്തര സംഘടനയുടെ തലപ്പത്തു തുടരാനാവില്ല. സഞ്ചാരപാതയിലെ വഴിവിളക്കുകളായി സാലിയെപ്പോലുള്ളവർ അഭുംഗുരം പ്രശോഭിക്കുന്നതു നമ്മുടെ അനുഗ്രഹമല്ലാതെന്താണ്?. ഡോ. ഏബ്രഹാം കരിക്കം

No comments:

Post a Comment