Tuesday, 6 July 2021
യാത്രാപഥത്തിലെ താരകങ്ങൾ: ഇരുപത്തി നാല്
റവ. ഡോ. ചാൾസ് ഗിബ്സ്
അനിതര സാധാരണമായ നേതൃ പാടവം. കാറും കോളും ആഞ്ഞടിക്കുമ്പോഴും കടലിൽ ധീരതയോടെ തന്റെ നൗകയെ ശാന്ത തീരങ്ങളിലേക്കു നയിക്കാൻ കഷ്ടപ്പെടുന്ന കപ്പിത്താൻ . ഒരിക്കലും ക്ഷോഭിക്കാത്ത മനസ്സുള്ള നായകൻ. ഏതു വിശേഷണവും ചാൾസിനു ഭൂഷണമാകും.
യു. ആർ ഐ പ്രസ്ഥാനത്തിന്റെ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടറായി പതിനേഴ് വർഷങ്ങൾ ആ ലോക സംഘടനയെ തോളിലേറ്റി നടന്ന ചാൾസിനോട് പ്രസ്ഥാനം ഏറെ കടപ്പെട്ടിരിക്കുന്നു. കാലിഫോർണിയ എപ്പിസ്കോപ്പൽ ബിഷപ്പായിരുന്ന ബിൽ സ്വിoഗ് യുണൈറ്റഡ് നേഷൻസിന്റെ പിന്തുണയോടെ ഒരു മഹാ സംരംഭത്തിനിറങ്ങുമ്പോൾ ആവനാഴിയിലെ അസ്‌ത്രമായി കണ്ടു വച്ചിരുന്നത് ചാൾസ് എന്ന തന്റെ സഭയിലെ തന്നെ പട്ടക്കാരനെയാണ്.
കുറെ അഡ്രസ്സുകൾ അടങ്ങുന്ന ഒരു ഫയൽ ബിഷപ് തനിക്കു കൈമാറിയ കഥ പലപ്പോഴും അദ്ദേഹം പറയുമായിരുന്നു. അതുമായി കത്തീഡ്രലിന്റെ ഒരു ചെറിയ മുറിയിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഇരുപത്തിയൊന്നാം വാർഷികമാഘോഷിക്കുന്ന ലോക മതങ്ങളുടെ ഐക്യ വേദി ഇന്ന് നൂറ്റി പന്ത്രണ്ടു രാജ്യങ്ങളിൽ തണൽ വിരിച്ചു നിൽക്കുന്ന ഒരു വടവൃക്ഷമായി വളർന്നിരിക്കുന്നു.
ആരംഭ കാലം മുതൽ ചാൾസ് എന്ന നല്ല ക്യാപ്റ്റനൊപ്പം സഞ്ചരിക്കാനായത് എന്റെയും ഭാഗ്യമായിരുന്നു. ഇന്ത്യയിലെ നാഷണൽ അസംബ്ലികളിൽ അദ്ദേഹം അധികം സംബന്ധിച്ചിട്ടില്ല. എന്നാൽ രവീന്ദ്ര നാഥ ടാഗോറിന്റെ വിശ്വ ഭാരതി യൂണിവേഴ്സിറ്റിയിൽ മൂന്നാം ദേശീയ അസംബ്ലിക്കായി ഞങ്ങൾ ആവേശത്തോടെ ഒത്തു കൂടിയപ്പോൾ ചാൾസ് പറന്നെത്തി. ഒരൊന്നാന്തരം കവി കൂടിയായ അദ്ദേഹത്തിന് ടാഗോറിന്റെ നാട്ടിൽ വരാതെ പറ്റുമോ ?
അന്നത്തെ അസംബ്ലിക്കുശേഷം ഞങ്ങൾ രണ്ടുപേരും കൂടി ഡാർജീലിംഗ് മലനിരകളിലേക്കു ഒരു യാത്ര പോയി. ഹിമാലയ സാനുക്കളിൽ സമുദ്ര നിരപ്പിൽ നിന്ന് ഏഴായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആ പട്ടണം ഹൃദയഹാരിയാണ്. അവിടെ നിന്നാൽ ലോകത്തിലെ ഏറ്റവും കൂടിയ ഉയരം മൂന്നാമത്തെ പർവ്വതമായ കാഞ്ചൻ ജംഗ കാണാം.
അവിടെ നിന്നും ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലേക്കാണ് ഞങ്ങൾ പോയത്. മണിപ്പൂർ യൂണിവേഴ്സിറ്റിയുടെ ഒരു അന്താരാഷ്‌ട്രാ സമ്മേളനത്തിൽ ഞങ്ങൾ രണ്ടുപേരും പേപ്പറുകൾ അവതരിപ്പിച്ചു. "ഇന്ത്യയുടെ രത്‌നം " എന്നറിയപ്പെടുന്ന മണിപ്പൂർ ഞങ്ങൾക്ക് ഏറെ പ്രിയപെട്ടതായത് യു. ആർ. ഐ യുടെ ആദ്യകാല നായകരിൽ ഒരാളായിരുന്ന ഡോ. ടി. സി . സിംഗ് ജനിച്ച സ്ഥലമായതിനാലാണ്. അദ്ദേഹം ഒരതുല്യ പ്രതിഭയായിരുന്നു. കൊൽക്കൊത്തയിലെ വേദാന്ത ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച അദ്ദേഹം ലോകത്തിലെ പ്രമുഖ നോബേൽ ജേതാക്കളെയെല്ലാം നേരിൽ കണ്ടു നടത്തിയ അഭിമുഖങ്ങൾ ഞങ്ങൾക്ക് ഏറെ ആവേശം പകർന്ന കാര്യമാണ്. 'ശാസ്ത്രവും മതവും' എന്നതായിരുന്നു അദ്ദേഹത്തിനു ഏറെ പ്രിയപ്പെട്ട വിഷയം. ഇൻഡോനേഷ്യയിലെ ബാലിയിൽ നടന്ന ആദ്യ ഏഷ്യ പസഫിക് കോൺഫറൻസ് മുതൽ യു ആർ ഐ യുടെ നിരവധി മീറ്റിങ്ങുകളിൽ ടി. സി . സിംഗ് സംബന്ധിച്ചതോർക്കുന്നു. ഏഷ്യയിലെ മുൻനിര നേതാക്കളിൽ ഒരാളായി അദ്ദേഹം പ്രവർത്തിച്ചിരുന്നത് നന്ദിയോടെ ഓർക്കുകയാണ്.
അദ്ദേഹത്തിന്റെ ശിഷ്യനായ ഡോ. വാസുദേവ റാവുവാണ് ഇന്ന് വേദാന്ത ഇന്സ്ടിട്യൂട്ടിനെ നയിക്കുന്നത്.
യു ആർ ഐ പല വെല്ലുവിളികളെ അതിജീവിച്ചാണ് വളർന്നു വന്നത്. ലോക മതങ്ങൾ ഒത്തുചേരുമ്പോഴുള്ള സംഘർഷങ്ങളാണ്പ്രധാനം. കേവലം വിശ്വാസ പ്രശ്നങ്ങൾ മാത്രമല്ല കീറാമുട്ടികളാകുന്നത്. യഹൂദന്മാരും പലസ്തീനികളും ഒന്നിച്ചു വരുമ്പോൾ ഉണ്ടാകുന്ന രാഷ്ട്രീയ സംഘട്ടനങ്ങൾക്കു പലപ്പോഴും ഞങ്ങൾ സാക്ഷികളായിട്ടുണ്ട്. പല ഗ്ലോബൽ കൗൺസിലുകളും അങ്ങനെ സംഘർഷ പൂരിതമായിരുന്നു.
അപ്പോഴെല്ലാം പ്രസിഡണ്ട് ബിൽ സ്വിoഗിന്റെയും ഡയറക്ടർ ചാൾസ് ഗിബ്സിന്റേയും നയചാതുരിയും ആത്മാർത്ഥതയും പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ചു. 17 വർഷത്തെ സേവനത്തിനു ശേഷം 65-)o വയസ്സിൽ ചാൾസ് വിരമിച്ചെങ്കിലും ഇന്നും അദ്ദേഹം ഞങ്ങൾക്ക് നല്ല ഉപദേശകനും സുഹൃത്തുമായി വർത്തിക്കുന്നു.
ഹ്യൂസ്റ്റണിൽ അദ്ദേഹത്തിന്റെ പുതിയ വസതിയിലെത്തി 2019 - ൽ ചാൾസിനെ വീണ്ടും കാണാനായത് ഒരു ഭാഗ്യമായിരുന്നു. അദ്ദേഹം കവിതയെഴുതും. ഭാര്യ ചിത്രം വരയ്ക്കും. വീട് നിറയെ മനോഹര ചിത്രങ്ങൾ. കാറ്റലിസ്റ്റ്സ് ഫോർ പീസ് എന്ന സമാധാന പ്രസ്ഥാനത്തിന്റെ ആസ്ഥാന കവിയാണിപ്പോൾ ചാൾസ് ഗിബ്‌സ്.
ഞങ്ങളുടെ മൂന്ന് അന്താരാഷ്‌ട്രാ ഹോളി ബുക്സ് കോൺഫറൻസുകളിൽ ചാൾസ് സംബന്ധിച്ചിട്ടുണ്ട് എന്നതും നന്ദിയോടെ സ്മരിക്കുന്നു. തായ്‌ലാന്റിലെ ബാങ്കോക്കിൽ നടന്ന ഏഴാമത് സമ്മേളനത്തിലും അദ്ദേഹം തന്നെയായിരുന്നു മുഖ്യാതിഥി.
മതങ്ങളുടെ ഒരു ആഗോള സമ്മേളനം പശ്ചിമ ബംഗാളിലെ മായാപൂരിൽ നടത്തിയതും ചാൾസിന്റെ നേതൃത്വത്തിലായിരുന്നു. ഇസ്ക്കോൺ പ്രസ്ഥാനത്തിന്റെ ഹെഡ്കോർട്ടേഴ്സിൽ നടന്ന ആ ഗ്ലോബൽ അസംബ്‌ളി പലതു കൊണ്ടും ഒരു നാഴികക്കല്ലായി മാറിയിരുന്നു.
ഡോ. ഏബ്രഹാം കരിക്കം
Subscribe to:
Post Comments (Atom)
No comments:
Post a Comment