Friday, 9 July 2021

യാത്രാപഥത്തിലെ താരകങ്ങൾ: ഇരുപത്തിയഞ്ച് ഫാ. ആൽബർട്ട് നമ്പ്യാർ പറമ്പിൽ മതസംവാദരംഗത്തെ ഇന്ത്യയിലെ ആചാര്യന്മാരിലൊരാൾ. ഒരു ലോകമത സമ്മേളനം വേണമെങ്കിലും ഒറ്റയ്ക്കു നടത്താൻ കെൽപുള്ള വ്യക്തിത്വം. പ്രസ്ഥാനങ്ങൾ തുടങ്ങുന്നതും വളർത്തുന്നതും ജീവിത വ്രതമാക്കിയ മറ്റൊരാളെ ഇതുപോലെ കാണാൻ പ്രയാസം. അഖിലലോക സഭാ കൗൺസിലിന്റെ മതസംവാദ വേദികളിലാണ് ഞാൻ ആദ്യം നമ്പ്യാർ പറമ്പിലച്ചനെ കാണുന്നത്. എപ്പോഴും ജസ്റ്റിസ് പി.കെ ഷംസുദീൻ സാർ ഒപ്പമുണ്ടാകും. ഇരട്ട സഹോദരങ്ങളെപോലെ ആയിരുന്നു അവർ. മതസംവാദം മതപരിവർത്തനത്തിനുള്ള ഒരുപാധിയല്ലേ എന്നു ചോദിക്കുന്നവരോട് അച്ചൻ തമാശയായി പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്. ഞാനും ജസ്റ്റിസും കഴിഞ്ഞ നാൽപ്പതു വർഷമായി പരസ്പരം പരിവർത്തനം ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടവരാണെന്ന്. യു.ആർ.ഐ യുടെ ആദ്യ ഏഷ്യാ കോൺഫറൻസിൽ രണ്ടുപേരുമുണ്ടായിരുന്നു. ബാലിയിൽ. പിന്നീട് അച്ചൻ കൊച്ചിയിൽ നടത്തിയ പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും ഞാനും പങ്കാളിയായി. തെക്കൻ ആഫ്രിക്കയിൽ നിന്ന് മഹാത്മാഗാന്ധിജിയുടെ കൊച്ചു മകൾ എലാ ഗാന്ധിയെ വരെ അച്ചൻ കൊച്ചിയിൽ കൊണ്ടുവന്നു. പിന്നീട് ഡർബനിൽ അവരുടെ വീട്ടിൽ പോയി എലാ ഗാന്ധിയെ കാണുന്നതിനും, ഗാന്ധിജിയുടെ ഫീനിക്‌സ് ആശ്രമം കാണുന്നതിനും അതെനിക്കു പ്രചോദനമേകി. കൊച്ചിയിൽ മഹത്തായ ചാവറ കൾച്ചറൽ സെന്റർ ആൽബർട്ട് അച്ചനാണ് തുടങ്ങിയത്. അതുപോലെ തൊടുപുഴ ഉപാസന. പിന്നെ മൂന്നാറിൽ കൊരണ്ടക്കാട്ടിലുള്ള കാത്തലിക് സ്റ്റഡി സെന്റർ. ഇതെല്ലം ആരംഭിച്ചു ഉപേക്ഷിച്ചതല്ല. വൻ പ്രസ്ഥാനങ്ങളാക്കി വളർത്താൻ അച്ചൻ ജീവിതം സമർപ്പിച്ചു. കൊച്ചി ആസ്ഥാനമായി വേൾഡ് ഫെലോഷിപ്പ് ഓഫ് ഇന്റർ റിലീജിയസ് കൗൺസിൽ ആരംഭിക്കുകയും നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങൾ കന്യാകുമാരിപോലെ പല ഇടങ്ങളിലായി നടത്തുകയും ചെയ്തു. മത സംവാദ രംഗത്തെ തലയെടുപ്പുള്ള എല്ലാ നേതാക്കളെയും പങ്കെടുപ്പിക്കാൻ അച്ചൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഈ രംഗത്തുള്ള അന്താരാഷ്ട്ര പ്രസ്ഥാനങ്ങളുടെ ഒരു നെറ്റ്‌വർക്ക് ഓക്സ്ഫർഡ് കേന്ദ്രമായി രൂപീകരിക്കുന്നതിനും അച്ചൻ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അയാഷേയുടെ (AIACHE) ആഭിമുഖ്യത്തിൽ കോളജ് അദ്ധ്യാപകർക്കു വേണ്ടി മൂന്നാർ കൊരണ്ടക്കാട്ടിലുള്ള സെന്ററിൽ വച്ച് അച്ചൻ നടത്തിയ ഇന്റർ-ഫെയ്ത്ത് ട്രെയിനിംഗ് വളരെ ശ്രദ്ധയാകർഷിച്ചിരുന്നു. അവിടെ വച്ചാണ് ഞാൻ ജോൺ സച്ചിദാനന്ദ് എന്ന സ്വാമി സച്ചിദാനന്ദഭാരതിയെ ആദ്യം കാണുന്നത്. പിൽക്കാലത്തു പല രംഗങ്ങളിലും ഒന്നിച്ചു പ്രവർത്തിക്കാൻ ഞങ്ങൾക്കു സാധിച്ചു. തിരുവല്ലയിൽ ഞങ്ങൾ നടത്തിയ ഒരു സമ്മേളനത്തോടനുബന്ധിച്ചു ഞായറാഴ്ച രാവിലെ കുറ്റപ്പുഴ മാർത്തോമ്മാ പള്ളിയിലെ വിശുദ്ധ കുർബാനയിൽ എം.ഓ ഉമ്മൻ അച്ചനോടൊപ്പം നമ്പ്യാർ പറമ്പിൽ അച്ചൻ സംബന്ധിച്ച കാര്യം എന്നും ഞാനോർക്കും. കാസായും പീലാസായും ഉയർത്തിയുള്ള മനോഹര ശുശ്രൂഷക്കൊടുവിൽ അപ്രതീഷിതമായി അച്ചനും അപ്പവും വീഞ്ഞും വാങ്ങി ഭക്ഷിച്ചു. കത്തോലിക്കാ അച്ചൻ എന്ന നിലയിൽ നിഷിദ്ധമാണെങ്കിലും അപ്പോൾ അത് ചെയ്യാതിരുന്നാൽ താൻ ക്രിസ്തുവിനെ അവഹേളിക്കുകയായിരിക്കും എന്ന് പിന്നീട് അച്ചൻ പറഞ്ഞു. യു.ആർ. ഐ യുടെ സമുന്നത നേതാക്കളിൽ ഒരാളായിരുന്ന അച്ചൻ മിക്കവാറും എല്ലാ സമ്മേളനങ്ങളിലും നിറ സാന്നിദ്ധ്യമായിരുന്നത് നന്ദിയോടെ ഓർക്കുന്നു. ഇതുപോലുള്ള മഹാന്മാരുടെ തോളിൽ ചാരി വളരാനായതാണ് എന്റെ ഭാഗ്യം. പിന്നീട് ചാവറ കൾചറൽ സെന്ററിന്റെ ഡയറക്ടറായ ഫാ. റോബി കണ്ണഞ്ചിറയെപോലെ നിരവധി പ്രതിഭാധനന്മാരെ വളർത്തിയെടുക്കുന്നതിനും അച്ചന് സാധിച്ചു. യു. ആർ. ഐ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായ റോബി അച്ചൻ പുതിയ ദൗത്യവുമായി ഇപ്പോൾ ഡൽഹിയിലാണ്. നമ്പിയാർ പറമ്പിൽ അച്ചൻ എൺപതാം പിറന്നാൾ ആഘോഷിച്ചപ്പോൾ പ്രൊഫ. ജോൺ കുരാക്കാർ സാറും ഞാനും കൂടി തൊടുപുഴ ഉപാസന സെന്ററിൽ ചെന്ന് അച്ചനുമായി ഒരഭിമുഖം നടത്തിയിരുന്നു. അത് ഇന്റർ-ഫെയ്ത്ത് ലിങ്ക് മാസികയിലൂടെ ലൊകമെന്പാടുമുള്ള സഹൃദയർക്കു ഞങ്ങൾ എത്തിച്ചു നൽകി. ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ ഡയലോഗ് സെന്ററിന്റെ അവാർഡ് സ്വീകരിക്കാൻ കൊട്ടാരക്കരയിൽ വന്നപ്പോൾ അദ്ദേഹം നടത്തിയ പ്രസംഗം ഉജ്വലമായിരുന്നു. ഒരു കാലത്തു ഇന്ത്യൻ ഫിലോസഫിക്കൽ കോൺഫറൻസിന്റെ സെക്രട്ടറിയായിരുന്ന അച്ചന്റെ തത്വ ശാസ്ത്രം സ്നേഹത്തിന്റെ ശാസ്ത്രമല്ലാതെ മറ്റൊന്നുമായിരുന്നില്ല. ഉയരങ്ങളിലെ ഞങ്ങളുടെ സെലസ്റ്റിയൽ സർക്കിളിൽ അച്ചനും മറ്റുള്ളവരും സ്വർഗീയ വിരുന്നിൽ പങ്കാളികളാകുന്നു എന്നത് ഞങ്ങൾക്കു ധന്യത പകരുന്ന വിശ്വാസമാണ്. ഡോ. ഏബ്രഹാം കരിക്കം

No comments:

Post a Comment