Thursday, 20 January 2022

(കൊട്ടാരക്കരയുടെ പശ്ചാത്തലത്തിൽ ഒരു നോവൽ 
 ഉഗ്രൻകുന്നിന്റെ പുരാവൃത്തം. 
 ഡോ . ഏബ്രഹാം കരിക്കം
 അദ്ധ്യായം മൂന്ന്
 വള്ളിക്കുടിലിൽ ഒരു രാത്രി.
 അന്നൊരു ഞായറാഴ്ചയായിരുന്നു. വൈകുന്നേരം അഞ്ചു മണിയോടടുത്തു കാണും . “സായിപ്പിൻകുന്നിൽ തുണി വിതരണം "ആരോ വിളിച്ചു കൂവി. കേൾക്കാത്ത താമസം. അമ്മമാരെല്ലാം തൊണ്ട പൊട്ടിച്ചു. "എടാ.... വാസുവേ......" എടാ തങ്കുവേ ....." "എടാ ജോണിയെ..... " "സായിപ്പിൻക്കുന്നിൽ തുണി വിതരണം നടത്തുന്നെന്ന്. ഓടിച്ചെല്ലിനെടാ.... " മത്തച്ചൻ അപ്പോൾ ശവക്കോട്ട പുരയിടത്തിൽ ഒരു കല്ലറയിൽ മലർന്നു കിടക്കുകയായിരുന്നു. നക്ഷത്രങ്ങളില്ലാത്ത ആകാശം നോക്കി. പാല പൂവിന്റെ മണം പേറി വരുന്ന കാറ്റു തലോടുമ്പോൾ അങ്ങനെ കിടക്കാൻ പരമ സുഖമാണ്. വിശാലമായ സെമിത്തേരിയിൽ ഒന്നോ രണ്ടോ കൊച്ചു കല്ലറകളേ ഉണ്ടായിരുന്നുള്ളു . കുറേ മൺകൂനകളും. സിമന്റു പൂശിയ ആ കല്ലിന്മേൽ കിടക്കുമ്പോൾ നല്ല തണുപ്പായിരുന്നു. മണിച്ചി പശുവും കിടാവും അരികെ പുല്ലു മേഞ്ഞു നിൽക്കുന്നുണ്ട്. ആകാശത്തിലെ നക്ഷത്രങ്ങൾ പകൽ എവിടെ പോയി ഒളിക്കുന്നു. അതെ പറ്റി ശാന്തമായി ആലോചിക്കുന്ന നേരത്താണ് വിളിയും കൂട്ട ഓട്ടവും. എല്ലാ റോഡുകളും സായിപ്പിൻ കുന്നിലേക്ക്. ഓട്ട മത്സരം. മുമ്പേ മുമ്പേ എത്തി നല്ല കാൽസറായികളും കമ്പിളി പുതപ്പുകളും കരസ്ഥമാക്കാൻ. നിമിഷങ്ങൾക്കുള്ളിൽ മത്തച്ചൻ താഴെ വയൽ വരമ്പത്തെത്തി. പിന്നെ ഒറ്റപാച്ചിലായിരുന്നു. കുന്നുകൾ താണ്ടി സായിപ്പിന്റെ ബംഗ്ലാവിനു മുന്നിലെത്തി . താമസിച്ചു പോയോ ? ഒരു മുന്നൂറു പേരെങ്കിലും അപ്പോഴേക്കും അവിടെ എത്തിയിരുന്നു. നാട്ടിലെ ആരോഗ്യമുള്ള ആണുങ്ങൾ മുഴുവനും അവിടെയുണ്ട്. കൂട്ടത്തിൽ ചില സ്ത്രീ തൊഴിലാളികളും. ആൾക്കാർ വരിവരിയായിരിക്കാൻ ആരൊക്കെയോ വിളിച്ചു കൂവുന്നുണ്ട്. പക്ഷെ നരകത്തിൽ ക്യൂ സംവിധാനം നടക്കുമോ? ഉന്തും തള്ളുമായപ്പോൾ ആരോ തുണികൾ വാരിയെറിഞ്ഞു. മുട്ടായി പെറുക്കിനു മത്സരിക്കുന്ന കുട്ടികളുടെ മട്ടായിരുന്നു പിന്നെ എല്ലാവർക്കും. സായിപ്പന്മാർ വന്ന നാൾ മുതൽ തുടങ്ങിയ ഏർപ്പാടായിരുന്നു. അമേരിക്കയിൽ പോയി പറയും ഇന്ത്യയിലാർക്കും അരിയും തുണിയുമില്ലെന്ന്.കുറേ പഴഞ്ചൻ തുണികളും വാരിക്കെട്ടി തിരികെ പോരും. ഇപ്പോൾ ഇത് സായിപ്പിന്റെ ക്രൂര വിനോദമായിരുന്നു. ഖാദി മതി എന്ന് ഗാന്ധിജി പറഞ്ഞതിന് മധുരമായ പകപോക്കൽ. ആൾക്കാർ കടിപിടി കൂടിയപ്പോൾ സായിപ്പും മദാമ്മയും നോക്കി ചിരിച്ചു. കഴിഞ്ഞ തലമുറ ഫോറിൻ തുണി വാരി കൂട്ടി തീയിട്ടെങ്കിൽ അടുത്ത തലമുറ അതിലൊന്ന് കിട്ടാൻ പരസ്പ്പരം യുദ്ധം ചെയ്യുന്നു. പഴയ കോണകമായിരുന്നു ഇതിലും ഭേദമെന്ന് മത്തച്ചനപ്പോൾ തോന്നാതിരുന്നില്ല. എങ്കിലും പലരോടു പടവെട്ടി കയ്യിൽ കിട്ടിയ ഒരു കമ്പിളി പുതപ്പുമായി വീട്ടിലേക്കോടി . അത് അമ്മയുടെ മുന്നിൽ പ്രദർശിപ്പിച്ചു. "പശുവും കുട്ടിയും എന്തിയെടാ"? അമ്മയുടെ നിലവിളി. "കർത്തവേ ...ചതിച്ചോ? "മത്തച്ചൻ വിലപിച്ചു. സായിപ്പിന്റെ കുന്നിലേക്ക് പാഞ്ഞപ്പോൾ പശുവിനെ കെട്ടാൻ മറന്നു. അവൾ ഓടി പൊയ്ക്കാണുമോ ? എങ്കിൽ അപ്പൻ പിശാചാവും. പിന്നെ തന്റെ അന്ത്യമാവും. ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നു. മത്തച്ചൻ അപ്പോൾ ശവക്കോട്ടയിലേക്കോടിയ ഓട്ടം കണ്ടിരുന്നെങ്കിൽ മിൽഖാസിംഗ് ഞെട്ടിപ്പോയേനെ . "മണിച്ചീ...." "മണിക്കുട്ടീ....." കരഞ്ഞു വിളിച്ചു കൊണ്ട് അവൻ നാലുപാടും ഓടി. മണിച്ചിയെയും മണിക്കുട്ടിയെയും എങ്ങും കണ്ടില്ല. ഇനി വീട്ടിലോട്ടു പോയിട്ട് കാര്യമില്ലെന്ന് അവൻ തീരുമാനിച്ചു. അപ്പൻ കാലിൽ പിടിച്ചു എറിഞ്ഞു കളയും. തടുക്കാൻ ചെന്നാൽ അമ്മയ്ക്കും കിട്ടും. "പുറപ്പെട്ടു പോയാലോ" കല്ലറമേലിരുന്നിട്ടു അവൻ തല പുകച്ചു. നെൽപ്പാടം കടന്നാൽ എം സി റോഡാണ്. കുത്തനെ ഒരു കയറ്റമുണ്ടു്. ചരക്കെടുക്കാൻ രാത്രിയിൽ കൊല്ലത്തേക്ക് പോകുന്ന കാളവണ്ടികൾ ഇറക്കമിറങ്ങി വരുമ്പോൾ വണ്ടിക്കാർ ഉറങ്ങുകയാവും. കാളകൾക്കറിയാം എവിടെപ്പോയി നിൽക്കണമെന്ന്. ചരക്കുവണ്ടികളുമായി പണ്ട് കൊല്ലത്തു പോയ കഥകൾ വല്ല്യപ്പൻ പറഞ്ഞിട്ടുണ്ട്. വണ്ടിയുടെ അടിയിൽ കെട്ടിയ റാന്തലിന്റെ വെളിച്ചത്തിൽ കാളകൾ നടന്നോളും. പരപരാ വെളുക്കുമ്പോൾ ചിന്നക്കടയിൽ പാപ്പാനാച്ചാരുടെയും ചോനാച്ചാരുടെയും കടയിലെത്തണം. നിറയെ സമാനങ്ങളുമായി തിരികെ പോരും. അങ്ങനെ ഒരു രാത്രിയിലാണ് വല്ല്യപ്പന്റെ അപ്പന് ചതി പിണഞ്ഞത്. നാട്ടിലെ അറിയപ്പെടുന്ന വ്യാപാരിയായിരുന്നു. ജൗളിയും പലചരക്കും. ബിസ്സിനസ് കൊഴുത്തു നിൽക്കുന്ന കാലം. അപ്പൻ വണ്ടിയിൽ കിടന്നുറങ്ങി. രണ്ടായിരം പണം വലമടിശീലക്കകത്താക്കിഇരിപ്പിടത്തിൽ കീഴെയുള്ള പെട്ടിയിൽ സൂക്ഷിച്ചിരുന്നു. സഹായിയും ഒപ്പമുണ്ടല്ലോഎന്ന ധൈര്യത്തിൽ സുഖമായുറങ്ങി. കിളികൊല്ലൂരാണ് പ്രഭാത കർമ്മങ്ങൾ. കാളകൾ അവിടെ ചെല്ലുമ്പോൾ താനെ നിൽക്കും.വണ്ടിയുടെ ഇളക്കം നിലച്ചപ്പോൾ വല്യപ്പൻ ഉണർന്നു. ഇരിപ്പിടം പൊക്കി പണക്കിഴി തപ്പി. ഉള്ളിൽ അഗ്നിപർവ്വതം പുകഞ്ഞു കത്തി. ബോധം കേട്ടില്ല എന്നേയുള്ളു. അന്നത്തെക്കാലത്തു വമ്പിച്ചൊരു മുതലാണ്. സഹായിയും കൈ മലർത്തി. ബിസിനസ്സ് പൊളിഞ്ഞു. കുടുംബം കുത്തുപാളയെടുത്തു. എല്ലാം നശിച്ചപ്പോൾ എല്ലാരേയും കൂട്ടി ഉഗ്രൻകുന്നിലെത്തി .പതിനാലേക്കർ വാങ്ങി അദ്ധ്വാനം തുടങ്ങിയതാണ്. കുറെ കഴിഞ്ഞപ്പോൾ അപ്പന്റെ സഹോദരൻ മലബാറിലേക്ക് പോയി. കാട്ടികുളത്ത് കാട്ടാനകളോട് പൊരുതി വിജയിച്ച കഥകൾ വേറെ. മാത്തച്ചൻ പുറപ്പെട്ടു പോകാൻ തന്നെ തീരുമാനിച്ചു. രാത്രിയാവും വരെ കല്ലറക്കാട്ടിലെ വള്ളികൾക്കിടയിൽ ഒളിച്ചിരിക്കാം. പാതിരാ കഴിഞ്ഞാൽ പ്രേതങ്ങൾ ഇറങ്ങും. അതിനു മുമ്പേ സ്ഥലം വിടണം. ശവക്കോട്ട ഒരു കൊച്ചു വനത്തിലാണ്. അതിനുള്ളിലെ ഓരോ ഇഞ്ചും മത്തച്ചനറിയാം. ഓണക്കാലത്ത് ഊഞ്ഞാലിടാനായി ചുണ്ണാമ്പുവള്ളികൾ തേടി അലയാറുണ്ടിവിടെ . കനത്ത വള്ളികൾക്കായി കൂട്ടുകാർ തമ്മിൽ പൊരിഞ്ഞ പോരാണ്.ആരുടെ ഊഞ്ഞാലാ ഇത്തവണ കേമം എന്നൊരു ചർച്ചയുണ്ട്. പിന്നെ പ്ലാവിന്റെ കൊമ്പിൽ മിന്നുന്ന ഊഞ്ഞാലിൽ ചില്ലിയാട്ടം പറക്കുന്നതിന്റെ ത്രിൽ പറയുക പ്രയാസം. രാമൻ ചേട്ടൻ ഒരിക്കൽ കനത്ത ഒരു ചുണ്ണാമ്പ് വള്ളിയിൽ കയറി പിടിച്ചു. മൂടറുക്കും മുമ്പ് വലിച്ചു വലിച്ചു പുറത്തിട്ടു. പക്ഷെ ഒരു തടിയൻ മലമ്പാമ്പായിരുന്നു. നിലത്തു വീണതും അത് രാമൻ ചേട്ടനെ ചുറ്റി വരിഞ്ഞു. രണ്ടു പേരും തമ്മിൽ യുദ്ധമായി. എല്ലുകൾ ഓടിയും എന്ന ഘട്ടം വന്നപ്പോൾ അരിവാൾ എടുത്തു ഒറ്റ വെട്ട്. പാമ്പു രണ്ടു തുണ്ടം. അന്ന് മുതൽ മത്തച്ചൻ ഏതു വള്ളിയിൽ പിടിച്ചാലും മലമ്പാമ്പാണോയെന്നു ആദ്യം പരിശോധിക്കും. മലമ്പാമ്പ് അന്നൊക്കെ ധാരാളമുണ്ടായിരുന്നു . രാത്രിയിൽ കോഴിയെ പിടിച്ചു പാതി വിഴുങ്ങിയപ്പോഴാണ് ഒന്നിനെ വീട്ടിൽ എല്ലാവരും കുടി എറിഞ്ഞു വീഴ്ത്തിയത്. നെയ്യ് ഒരുക്കിയെടുക്കാം എന്ന് പറഞ്ഞു അതിനെ നീലാണ്ടൻ കൊണ്ടുപോയി. വള്ളിക്കുടിലുപോലുള്ള ഒരു പൊത്തിൽ മത്തച്ചൻ ഒളിച്ചിരുന്നു. രാത്രിയാവാൻ ഇനിയും ഒരുപാടുണ്ട്. ബട്ടൺ പൊട്ടിയ ഒരു വള്ളി നിക്കർ മാത്രമേ ധരിച്ചിട്ടുള്ളു. നെൽപ്പാടത്തു നിന്ന് കാറ്റടിക്കുമ്പോൾ കുളിരുകോരുന്നു. പാടത്തെ കാറ്റിനു മാത്രം എന്തിത്ര നനവ് ? വിശന്നിട്ടണ്ഡം കീറുന്നുണ്ട്. ചൂരക്കായോ തെറ്റിപ്പഴമോ അടുത്തെങ്ങും കാണുന്നുമില്ല. താഴെ തോടരുകിൽ കാക്കപ്പൂക്കൾ ഇരുട്ടിലും വെട്ടിത്തിളങ്ങുന്നു. കുറെ പറിച്ചു തിന്ന് തോട്ടിലെ തെളിനീരും കുടിക്കാമെന്ന് ഒടുവിൽ തീരുമാനിച്ചു. കാളവണ്ടിയിൽ കൊല്ലത്തു ചെന്നിറങ്ങിയാൽ ? ഓർത്തപ്പോൾ ഒരു മരവിപ്പ്.... അവിടെ ഹോട്ടലുകൾ ധാരാളമുണ്ട്. സപ്ലയർ ആകാം. രാവിലെ ഇഷ്ടംപോലെ ദോശയും സാമ്പാറും കിട്ടും. ഉച്ചയ്ക്കും രാത്രിയിലും കുശാലായ ശാപ്പാട്. ശരീരം കൊഴുത്തു ഗുസ്തിക്കാരനെ പോലെയാകും. കുറെ നാൾ കഴിഞ്ഞാൽ മദ്രാസിലേക്ക് ട്രെയിൻ കയറാം. ചെങ്കോട്ട തുരങ്കം കാണാം. കക്കൂസിലിരുന്നാൽ ടിക്കറ്റ് വേണ്ട. കോടമ്പാക്കത്തു ചെന്നാൽ ശിവാജി ഗണേശൻ, എം. ജി. ആർ, ജയലളിത, എം. എൻ, നാഗേഷ് എന്നിവരെയെല്ലാം കാണാനാകും. ഒരുപാടു സിനിമകളും കാണാം. രാമൻ ചേട്ടൻ പോയിട്ടുണ്ട്. വള്ളിക്കുടിലിലിരുന്നു അറിയാതെ ഉറങ്ങിപ്പോയി. അടുത്തെവിടെയോ ഒരു കുറുക്കൻ ഊരിയിട്ടപ്പോൾ ഞെട്ടിയുണർന്നു. മൈലുകൾക്കകലെ മദ്രാസ് മെയിലിന്റെ ചൂളം വിളി. രാത്രി പന്ത്രണ്ടു മണിക്കാണ് ട്രെയിൻ വരുന്നത്. മത്തച്ചൻ ചാടിയെഴുന്നേറ്റു. പന്ത്രണ്ടു കഴിഞ്ഞാൽ കല്ലറകൾ ചലിക്കും. പ്രേതങ്ങൾ ഇറങ്ങും. കൂർത്ത പല്ലുകളുമായി ഇറങ്ങി വരുന്ന ഡ്രാക്കുളയുടെ കഥ ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. കടമറ്റത്തു കത്തനാർ യക്ഷിയെ തലയിൽ ആണി തറച്ചു ചേർത്തടിച്ചിട്ടുള്ളതിനാൽ ആ ശല്യമില്ല .പക്ഷെ കുറ്റാക്കൂരിരുട്ടിൽ....? വയൽ വരമ്പത്തു കൂടി കത്തിച്ച ചൂട്ടുകറ്റകളുമായി മൂന്നാലാൾരൂപങ്ങൾ നടന്നു വരുന്നു. വയറ്റിൽ തീ....... ശവക്കോട്ടയിലേക്കു തന്നെയാണവർ നടക്കുന്നത്. പക്ഷെ പ്രേതങ്ങൾ ചൂട്ടുകറ്റയുമായി വരുമോ ? സാദ്ധ്യതയില്ല. സംസാരം കേട്ടപ്പോൾ മനസ്സിലായി. കാളൻ ബേബിയും ചേട്ടന്മാരും. തന്നെ തിരയുകയാണവർ. "മണിച്ചി വന്നതറിയാതെ അവനിനി എങ്ങോട്ടെങ്കിലും ഓടിപ്പോയ്ക്കാണുമോ"? "ങേ .....മണിച്ചി വന്നോ ......"? ചാടിക്കിതച്ചു അവരുടെ മുന്നിലെത്തി. കാട്ടു പന്നിയാണെന്നാണ് അവർ ആദ്യം കരുതിയത്. അടിച്ചിടാൻ ഓങ്ങിയതുമാണ്. "നീ എവിടരുന്നെടാ ....."? ചേട്ടന്റെ കർക്കശ സ്വരം. "ഞങ്ങളെ വിഷമിപ്പിച്ചു കളഞ്ഞല്ലോടാ മത്തീ....." കാളൻ ബേബിയുടെ ശകാരം. "നിന്നെ കാണാനില്ലെന്ന് പറഞ്ഞു അമ്മ നിലവിളിക്കുന്നു" അവർ തുടർന്നു. "മണിച്ചി വന്നോ "? "അവളും മണികുട്ടിം സന്ധ്യക്കേ വീട്ടിൽ വന്നല്ലോ...." ========================================

No comments:

Post a Comment