Wednesday, 18 May 2022

 

ഉഗ്രൻ കുന്നിന്റെ പുരാവൃത്തം (നോവൽ )

By  ഡോ. ഏബ്രഹാം കരിക്കം

 

അദ്ധ്യായം ഇരുപത്

കാലപ്രവാഹത്തിൽ പൊങ്ങിയും താണും

 

രേവതി ടീച്ചർ യഥാകാലം രണ്ടു കുഞ്ഞുങ്ങളെക്കൂടി പ്രസവിച്ചു. ഓമനക്കുട്ടനും മറിയക്കുട്ടിയും. ഗോപിസാർ സർക്കാർ ഹൈസ്കൂളിൽ  ഹെഡ്മാസ്റ്ററായതോടൊപ്പം സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവുമായി.

തന്റെ പിഞ്ചോമനകൾ മുറ്റത്ത് ഓടിക്കളിക്കുന്നത് വരാന്തയിലെ ചാരുകസേരയിലിരുന്ന് അദ്ദേഹം വീക്ഷിച്ചു. കാലപ്രവാഹത്തിൽ പൊങ്ങിയും താണും പോകുന്ന തിരകളെപ്പറ്റിയായി അദ്ദേഹത്തിന്റെ ധ്യാനം.

മനസ്സ് എവിടെയോ ഉടക്കി. രാത്രിയിൽ ഒരു നിമിഷം പാളിപോയിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി....?

സായിപ്പിന്റെ ദിനചര്യകളൊക്കെ നന്നായി പഠിച്ചിട്ടാണ് ഓപ്പറേഷൻ ക്രമീകരിച്ചത്. പതിനൊന്നു മണിക്കാണ് പ്രാർത്ഥന. പന്ത്രണ്ടു മണിക്ക് അൾസേഷ്യൻ നായയുമായി ഒരു കറക്കമുണ്ട്. തോക്കും കയ്യിൽ കാണും. അരമണിക്കൂർ ചുറ്റിയടിച്ചിട്ടു വരുമ്പോൾ മാത്രമേ ബംഗ്ലാവിന്റെ വാതിൽ പൂട്ടുകയുള്ളു.

കൃത്യം പതിനൊന്നു മണിക്ക് തന്നെ സ്പോട്ടിലെത്തി. ഏതു പട്ടിയെയും മയാക്കാനുള്ള തന്ത്രം നേരത്തെ അഭ്യസിച്ചിരുന്നതിനാൽ അവനെ എളുപ്പത്തിൽ കുടുക്കി.

പതിയെ വാതിൽ തുറന്നു അകത്തു കടന്നപ്പോൾ സായിപ്പും മദാമ്മയും മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുന്നു. കുട്ടികൾ നേരത്തെ ഉറക്കമായിട്ടുണ്ട്. മദാമ്മ നേരിയ ഒരു കുപ്പായം മാത്രമേ അണിഞ്ഞിരുന്നുള്ളു. അവർ ഒരു മാദകത്തിടമ്പായിരുന്നു.

ആഫ്രിക്കയിൽ തങ്ങൾ നേരത്തെ സേവനം ചെയ്തിരുന്നപ്പോൾ സംഭവിച്ച കാര്യങ്ങളൊക്കെ പ്രാർത്ഥനയിൽ ഓർക്കുന്നുണ്ട്. ഏതോ വൻ വിപത്തിൽ നിന്ന് രക്ഷിച്ചതിനു സ്തുതി. അവിടുത്തെ ചില ആൾക്കാരുടെ പേര് പറഞ്ഞ് പ്രാർത്ഥിക്കുന്നു.

പൂച്ചയുടെ കാലുകളോടെ നടന്നു പണപെട്ടിയിരിക്കുന്ന ഓഫീസുമുറിയിൽ  കയറി. പണപെട്ടിയുടെ താക്കോൽ അതിൽ തന്നെ കിടക്കുന്നു. പക്ഷെ അകത്ത് നൂറിന്റെ ഏതാനും നോട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. കുറെ പ്രമാണങ്ങളും. സായിപ്പ് പണമെല്ലാം ബാങ്കിലിടാതെ പെട്ടിയിൽ സൂഷിക്കുമെന്നായിരുന്നു തനിക്കു ചില ചാരന്മാർ വഴി ലഭിച്ച സന്ദേശം. പക്ഷെ പദ്ധതി പൊളിഞ്ഞെന്നു അപ്പോൾ തന്നെ ബോദ്ധ്യമായി. ജീവനും കൊണ്ട് രക്ഷപ്പെടുക എന്നത് തന്നെ കാര്യം.

പന്ത്രണ്ടു മണിക്ക് തോക്കുമായി പുറത്തിറങ്ങിയ സായിപ്പ് കുഴഞ്ഞു കിടക്കുന്ന പട്ടിയെ എഴുനേൽപ്പിക്കാൻ വൃഥാ ശ്രമം നടത്തുന്നത് ജനലിൽകൂടി കാണാമായിരുന്നു.

മദാമ്മ ബെഡ്റൂമിലേക്ക് കയറുന്നതു കണ്ടിട്ടാണ് താൻ പതിയെ പുറത്തേക്കിറങ്ങിയത്. തൊട്ടടുത്ത നിമിഷം അവർ തിരികെ വന്നു. മുഖം മൂടിയണിഞ്ഞു കയ്യിൽ തോക്കുമായി നിൽക്കുന്ന തന്നെ കണ്ടു മദാമ്മ അലറി വിളിച്ചു. നൊടിയിടയിൽ താൻ ഓടി ഗേറ്റ് ചാടികടന്നെങ്കിലും സായിപ്പിന്റെ ഉന്നം പിഴച്ചില്ല. ചീറി വന്ന വെടിയുണ്ട കാൽമുട്ട് തുളച്ചു കടന്നു പോയത് ഏതു ജന്മത്തിൽ ചെയ്ത പുണ്യം കൊണ്ടാണെന്നു പലവട്ടം ആലോചിച്ചിട്ടുണ്ട്.

ജീവൻ നിലനിർത്താനുള്ള ആത്മാവിന്റെ ത്വര അന്ന് താനുമറിഞ്ഞതല്ലേ ? രക്ഷപെട്ടത് മഹാഭാഗ്യം.

ഏതു വഴി ആയിരുന്നു സുന്ദരം? പോയതോ. പോകാത്തതോ?

പത്താം ക്ലാസ്സിൽ തോറ്റു ഒളിച്ചോടിയ മലയിലെ ജോണി പെട്ടെന്നൊരു ദിവസം ഉഗ്രൻകുന്നിലെ കമ്പോളത്തിൽ കാറിൽ വന്നിറങ്ങി. പാന്റ്സും ടീഷർട്ടും ധരിച്ചു ഫോട്ടോ ക്രോണിക് കൂളിംഗ് ഗ്ലാസും വച്ച്. കയ്യിൽ പട്ടി തുടലുപോലുള്ള സ്വർണ്ണ ചെയിനുമായി വന്നിറങ്ങിയ അവനെ ആദ്യമാർക്കും മനസ്സിലായില്ല. കാറിൽ ഏറെ പെട്ടികളും ഫോം മെത്തയുമുണ്ടായിരുന്നു. ജനം അവനെ വളഞ്ഞു നിന്നു.

ഒരുപാടു കാറുകൾ അതുവഴി പാഞ്ഞു പോകുന്നത് കണ്ടിട്ടുണ്ടെങ്കിലും അതുപോലൊരെണ്ണം ഉഗ്രൻകുന്നിൽ വന്നു നിൽക്കുന്നത് ആദ്യമായിരുന്നു. നാട്ടിൽ വീണ്ടും ഉത്സവമായി. കാളൻ ബേബി മുതൽ തേയിവരെയുള്ളവർക്കെല്ലാം തുണികളും പലതരം വിശേഷപ്പെട്ട സാധനങ്ങളും ജോണി കരുതിയിട്ടുണ്ടായിരുന്നു. പക്ഷെ അത് കാണാൻ തേയി ഇല്ലായിരുന്നു. 125  - )o വയസ്സിൽ യാത്ര പറഞ്ഞു. പല മുണ്ടുകളുടെ മൂലകളിലായി ഇരുനൂറ്റി പതിനഞ്ചു രൂപയുടെ സമ്പാദ്യം ഒളിച്ചു വച്ചിരുന്നു.

കൂട്ടുകാരെയെല്ലാം തേടിപ്പിടിച്ചു സെമിത്തേരിയിൽ അന്ന് വൈകിട്ട് ജോണി ഒരു തകർപ്പൻ ഡർബാർ നടത്തി. മത്തച്ചൻ സ്ഥലത്തില്ലായിരുന്നു. വിദേശമദ്യത്തിന്റെ നുരയും പാതയും കല്ലറക്കുന്നിനെ ആദ്യമായി അശുദ്ധമാക്കി. ആത്മാക്കൾ അവിടെ ഞെളിപിരികൊണ്ടു.

ജോണിയുടെ വരവ് നാട്ടിൽ ഒരു ഭൂകമ്പമുണ്ടാക്കി. പഴയ നക്സലൈറ്റുകൾ കണ്ടിരുന്നെങ്കിൽ നാണിച്ചുപോയേനെ. ആയിരപ്പറ വിതച്ചിരുന്ന ഈച്ചരൻപിള്ള എന്ന ജന്മിയുടെ വിശാലമായ പറമ്പിനും തട്ടടിച്ച വീടിനും കൂടി അവൻ വില ചോദിച്ചു. വമ്പിച്ചൊരു മുതലെന്നു  കരുതി അയാൾ ചോദിച്ച പണം പുളിങ്കുരു പോലെ ജോണി എണ്ണി കയ്യിൽ കൊടുത്തു.

നക്സൽ ആക്രമണം ഉണ്ടായപ്പോൾ വാങ്ങി വച്ച തോക്കുമെടുത്തു ജന്മി പടിയിറങ്ങി. കൂടെ ഭാര്യയും നാട്ടിലെ ചെറുപ്പക്കാരുടെ ഹരമായിരുന്ന നാല് പെൺമക്കളും. അവർ പോയതിൽ പിന്നെ യുവാക്കളാരും നന്നായി ഉറങ്ങിയിട്ടില്ല. നെടുവീർപ്പുകളുടെ പ്രളയമായിരുന്നു.

എരിത്തിലും കളീലും പൊളിച്ചു മാറ്റി ജോണി അവിടെ പൂന്തോട്ടമുണ്ടാക്കി. ഗേറ്റിൽ മലയിൽ ഗാർഡൻസ് എന്ന പേരും കൊത്തി. വിശാലമായ പറമ്പിന്റെ മദ്ധ്യ ഭാഗത്തായി ഒരു മൂന്നു നില മാളികയുടെ നിർമ്മിതിയും തുടങ്ങി.

നാട്ടിലെ ചെറുപ്പക്കാർ പ്രത്യേകിച്ചും വിദ്യാസമ്പന്നർ പകൽ പുറത്തിറങ്ങാതായി. അവർ പെട്ടെന്ന് ഷണ്ഡന്മാരായപോലെ

മലയിൽ ഗാർഡൻസിൽ ഹവ്വയാകാൻ ഉഗ്രൻകുന്നിലെ ഏതു വീട്ടിൽ നിന്നൊരു പെണ്ണിനെ ജോണി വിളിച്ചിറക്കി കൊണ്ട് വരും എന്നായി കമ്പോളത്തിൽ ചർച്ച. അവനും അതിനെപ്പറ്റി തന്നെ ആലോചിക്കുകയായിരുന്നു.

കുട്ടാപ്പി ഗാർഡൻസിൽ പാഞ്ഞെത്തി.

 " ജോണി കെട്ടുന്നെങ്കിൽ ശോശക്കുട്ടിയെ തന്നെ കെട്ടണം. ......”

അവളെങ്ങനെ മാതളപ്പഴം മാതിരി പഴുത്ത് പാകമായി നിൽക്കുവല്ലിയോ......."

".....നമ്മുടെ ശോശക്കുട്ടി.........ചാക്കോച്ചന്റെ വിവരം ഞാനും അറിഞ്ഞിരുന്നു. സൊ സാഡ്. കഷ്ടമായിപ്പോയി. .......പിന്നെ അവൾ നമ്മുടെ മത്തച്ചന്റെ മനസപുത്രിയല്ലേ?"

"ഛായ്‌...അതൊക്കെ പഴങ്കഥയല്ലേ ജോണിച്ചാ.....അവൻ എം. കഴിഞ്ഞിട്ട് പാർട്ടിയുടെ അഖിലേന്ത്യ ജോയിന്റ് സെക്രെട്ടറിയാകാൻ പോവുകല്ല്യോ ......? അവളെ എന്നെ അവൻ ഉപേക്ഷിച്ചു. അല്ലേലും കമ്മ്യൂണിസ്റ്റുകാരിൽ ഏതവനാ നെറിയുള്ളവൻ?

ജോണി ജോണിവാക്കർ ഒരെണ്ണം ഫ്രിഡ്ജിൽ നിന്ന് വലിച്ചെടുത്തു. കുട്ടാപ്പിയുടെ കണ്ണുകൾ പുറത്തേക്കു തള്ളി വന്നു.

"എങ്ങനുണ്ട് അവളുടെ സൗന്ദ്യര്യം....."? ജോണിക്കു ആകാംക്ഷ കൂടി.

ജ്വലിച്ചങ്ങനെ നിൽക്കുവല്ലിയോ.....! ഹോ .....എന്റെ ദേഹം കോരിത്തരിക്കുന്നു......" കുട്ടാപ്പി വർണ്ണിക്കാൻ തുടങ്ങിയപ്പോൾ ജോണി കൈ കാണിച്ചു.

"അങ്ങനാണേൽ ഒരു കൈ നോക്കാം..."

കുട്ടാപ്പി ചാടി ജോണികുട്ടിയുടെ കവിളിലൊരുമ്മ കൊടുത്തു. പിന്നെ ഇറങ്ങിയോടി.

" ഇങ്ങനൊരവസരത്തിനായി എത്രനാളായി കാത്തിരിക്കയായിരുന്നു. ഞാൻ കാണിച്ചു തരാമെടി......" ഓടുമ്പോൾ അവൻ ഉറക്കെ പറഞ്ഞു.

എങ്ങനെ മറക്കും?

കാണെക്കാണെ വികസിച്ചുവന്ന അവളുടെ നെഞ്ചും നിതംബവും കണ്ടാൽ ഏതു പുരുഷനും തളർന്നുപോവില്ലേ? ഒന്നുമല്ലെങ്കിൽ തൻ വേണ്ടപെട്ടവനല്ലേ.....? അപ്പൻ ചത്തതിന് ശേഷം വീട്ടിലെ എല്ലാക്കാര്യങ്ങളും  നോക്കുന്നതു താനല്ലേ.....? ഒരു ദുർബല നിമിഷത്തിൽ അറിയാതെ ഒന്ന് കയറിപ്പിടിച്ചുപോയി. ഉടനെ ഇറങ്ങി അവൾ ഓടണമായിരുന്നോ ഇന്തിരവന്റെ അടുത്തേക്ക്.....? അതും കീറിയ ബ്ളൗസുമായിട്ട്.... രാത്രീല് ....?

അവൻ നാഭിക്ക് തൊഴിച്ച  തൊഴിയുടെ വേദനയും നീരും ഇതുവരെ മാറിയിട്ടില്ല. മേലിൽ വീട്ടിൽ കണ്ടു പോയാൽ കൊന്നു കുഴിച്ചു മൂടിക്കളയും എന്നൊരു താക്കീതും. കമ്മ്യുണിസ്റ്റല്ലേ......? വിശ്വസിക്കാൻ കൊള്ളുമോ? പിന്നെ ഇതേവരെ അങ്ങോട്ട് കയറാൻ ധൈര്യം വന്നിട്ടില്ല.

ജോണി ശോശക്കുട്ടിയെ വേളികഴിക്കാൻ പോകുന്നു എന്ന വിവരം നാട്ടിൽ പാട്ടായി.

അടുത്തദിവസം സെമിത്തേരിയിൽ പുത്തൻ കൂറ്റുകാരായ കൂട്ടുകാരോടൊപ്പം സല്ലപിക്കുകയായിരുന്ന ജോണി കണ്ടു. ദൂരെ ഒരു വെളിച്ചം. ശോശക്കുട്ടി! ശരീരം ഒന്ന് ത്രസിച്ചു. ഞരമ്പുകൾ ഒന്ന് പിടച്ചു. പണ്ട് കണ്ട ശോശക്കുട്ടിയൊന്നുമല്ലിവൾ.

അറേബ്യൻ കടൽക്കരയിലെ കുളിർക്കാറ്റു തന്നെ തട്ടിയുണർത്തുംപോലെ ജോണിക്കു തോന്നി.

"ഞാനിപ്പോ വരം....." അവൻ കൂട്ടുകാരോട് പറഞ്ഞു.

" അവളെയങ്ങ് വിട്ടേര് ജോണിച്ചാ .......

ശരിയാവ ത്തില്ല ......" ഒരുത്തൻ ഉപദേശിച്ചു.

മരുഭൂമിയിൽ പൂത്ത പാരിജാതമല്ലേ ? അങ്ങനെ ഉപേക്ഷിക്കാമോ ? അതായിരുന്നു ജോണിയുടെ ചിന്ത.

പട്ടണത്തിലെ പാരലൽ കോളജിൽ പ്രൈവറ്റായി എം. പഠിക്കുകയായിരുന്നു ശോശക്കുട്ടി. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും. അവൾ ഒരു സാഹിത്യകാരിയായി വളരുകയായിരുന്നു. ആനുകാലികങ്ങളിൽ കഥകളും കവിതകളുമെഴുതാൻ തുടങ്ങുന്ന ശോശന്ന.

ശോശക്കുട്ടിയെ നഴ്സാക്കാനും ജർമ്മനിയിലയക്കാനും ഇലവുംമൂടച്ചനും കുട്ടാപ്പിയും ചില ബന്ധുക്കളും പഠിച്ച പണിയെല്ലാം പയറ്റിയിട്ടും നടന്നില്ല. അവളുടെ മനസ്സിന് ഇരുമ്പിന്റെ കട്ടിയായിരുന്നു.

അതെല്ലാം ഒരു പക്ഷെ  കുട്ടാപ്പി ഒപ്പിച്ചേനെ. നാഭിക്കുഴിയിലെ നീര് മാറാതെ കിടന്നതിനാൽ അവൻ ഒന്നിനും പോയില്ല.

" ശോശാമ്മേ .....എടീ .....മോളേ......"

ജോണി വിളിച്ചു . അവൾ കേട്ടഭാവം നടിച്ചില്ല. വാർത്തകളൊക്കെ അവളുടെ ചെവിയിലുമെത്തിയിരുന്നല്ലോ. പലരും ചോദിക്കയും ചെയ്തു. എന്നാ കല്യാണം ......? ഭാഗ്യവതിയാ........"

അവൾ ഓടുകയായിരുന്നു.

" മോളേ നീയൊന്നു കേൾക്ക് .....ഇത് ജോണിച്ചായനാ........

നിന്നെ ഞാൻ അറേബ്യയിൽ കൊണ്ടുപോകാൻ വന്നതല്ലേ ......."

അവന്റെ നാക്ക് കുഴഞ്ഞു . പറഞ്ഞതും വ്യക്തമായില്ല .

ആരുമില്ലാത്ത ഇടവഴിയിലെത്തിയപ്പോൾ അവളുടെ പിന്നിയിട്ട മുടിയിൽ അവൻ പിടിച്ചു വലിച്ചു

" കുട്ടാപ്പി എല്ലാം പറഞ്ഞില്ലേ.....? നിന്നെ ഞാൻ പൊന്നുകൊണ്ടു പുതപ്പിക്കാം....."

" വേണ്ട.... " അവൾ ഉച്ചത്തിൽ പറഞ്ഞു.

ഒരു നിമിഷത്തെ ശാന്തതയ്ക്കു ശേഷം മറ്റാരും കേൾക്കാത്ത തരത്തിൽ പതുക്കെ അവൾ തുടങ്ങി.

" ജോണിച്ചായന്‌ എത്ര പെണ്ണുങ്ങളെ വേണേലും കിട്ടുമായിരിക്കും. പൊന്നുകൊണ്ടു പുതപ്പിക്കേണ്ട. വള കിലുക്കുമ്പോൾ വീഴുന്നവർ. പക്ഷെ ഞാൻ അത്തരക്കാരിയല്ല. മേലിൽ ഇതുപോലെ എന്റെ അടുത്തേക്ക് വന്നേക്കരുത്."

അതും പറഞ്ഞവൾ വീട്ടിലേക്കോടി. തന്റെ മുല്ലയുടെ ചോട്ടിലിരുന്നു ഒത്തിരിനേരം കരഞ്ഞു.

 

No comments:

Post a Comment