അദ്ധ്യായം ഇരുപത്തൊന്ന്
അതിർത്തികൾ
മാറ്റിവരയ്ക്കൽ
ഇടിവെട്ടേറ്റു തകർന്നുപോയ കൊമ്പൻ ആഞ്ഞിലിയുടെ തായ്ത്തടിയിൽ പിന്നെയും ശിഖരങ്ങൾ മുളച്ചു. കാക്കയും കിളിയും വീണ്ടും അവിടെ മേളം തുടങ്ങി.
ക്ളാസ്സ് കഴിഞ്ഞു മടങ്ങി വരുമ്പോൾ ശോശക്കുട്ടി ആഞ്ഞിലിയുടെ മണ്ടയിലേക്കു നോക്കി. പുത്തൻ ചില്ലകൾ തന്നെ നോക്കി ചിരിക്കുന്നു.
"ചിരിക്കണ്ട.... എന്റെ ചെറുക്കനെ തള്ളിയിട്ടതുകൊണ്ടാ നിന്റെ മണ്ട പോയത്. സൂക്ഷിച്ചോ....ഇനിയെങ്കിലും...." അത് പറഞ്ഞു അവളും ചിരിച്ചു.
വീട്ടിലെത്തിയപ്പോൾ തന്റെ മേശ പ്പുറത്തിരിക്കുന്നു ചില പായ്ക്കറ്റുകൾ. മിന്നുന്ന സാരികൾ, മണക്കുന്ന പൗഡർ, അത്തർ......
"അമ്മേ......" വിളിയുടെ അർത്ഥം അമ്മയ്ക്ക് മനസ്സിലായി.
"കുട്ടാപ്പി കൊണ്ട് വച്ചതാ......ജോണിക്കുട്ടി കൊടുത്തയച്ചെന്ന്...."
എല്ലാമെടുത്തു വയലിലേക്കെറിയാൻ അവൾ ഒരുങ്ങിയതാണ്. ചെയ്തില്ല.
"പാവങ്ങൾ........." അവൾ ഉള്ളിൽ പറഞ്ഞു. കുളിക്കാനായി പോവുമ്പോൾ അവൾ മുല്ലയോട് ചോദിച്ചു.
"അത്തർ പൂശട്ടോടി..... നിന്നെ.....? കൂടുതൽ മണക്കാൻ....?
മുല്ലയ്ക്കു ശർദ്ധിക്കാൻ വരുന്നതായി അവൾക്കു തോന്നി. ശോശക്കുട്ടിക്കും ഉള്ള മണം മതി.
കുളികഴിഞ്ഞു മുറിയിൽ വന്നു കയറിയ അവൾ പെട്ടെന്ന് മേൽപ്പോട്ടു ചാടി. പിന്നെ തെറിച്ചു തറയിൽ വീണു.
ജോണി തന്റെ കട്ടിലിരുന്നു ചിരിക്കുന്നു. പല്ലെല്ലാം കാട്ടിയുള്ള ഭ്രാന്തൻ ചിരി.
"അമ്മേ....." ആ വിളിയുടെ അർത്ഥവും അമ്മ ഗ്രഹിച്ചു. ഒന്നും പറയാൻ പക്ഷേ അവരുടെ നാവു ചലിച്ചില്ല. പറഞ്ഞത് കുട്ടാപ്പിയായിരുന്നു. ഏതോ മൂലയിൽ അവനും മറഞ്ഞു നിൽപ്പുണ്ടായിരുന്നു.
"കിടന്നു തുള്ളാതെ പെണ്ണെ..... നിന്നെ കെട്ടാൻ പോണ ചെറുക്കനല്ലിയോ.....?
"ആരാടാ പട്ടീ.... എന്നെ കെട്ടാൻ പോന്നെ....?" അവൾ കുട്ടാപ്പിയുടെ നേരെ ചീറിയടുത്തു. അവൻ ഭയന്നു മാറി.
പിറകിൽ
നിന്ന് ജോണിയുടെ കൈ തന്റെ തോളിൽ പതിക്കുന്നതവൾ അറിഞ്ഞു.
തിരിഞ്ഞു അവന്റെ കന്നം നോക്കി അവൾ ഒരടി കൊടുത്തു. അത്ര വേഗത്തിൽ അവൾ പ്രതികരിക്കുമെന്ന് അവനും കരുതിയില്ല.
അവിടെ നിന്നാൽ വ്യാഘ്രങ്ങൾ തന്നെ കടിച്ചുകീറുമെന്നറിഞ്ഞ ശോശക്കുട്ടി ഇറങ്ങി ഓടി. വയൽ വരമ്പിലൂടെ. മത്തച്ചന്റെ വീട്ടിലേക്ക്.
മത്തച്ചന്റെ ചേട്ടന്മാർ ഒരുങ്ങിയിറങ്ങിയതാണ്. ഇതു ചോദിച്ചിട്ടേയുള്ളൂ എന്ന മട്ടിൽ. അമ്മ തടഞ്ഞു.
"രാത്രിയിൽ ഇന്നിനി ഒന്നും ചോദിക്കേണ്ട..... മോളിവിടെ കിടന്നാൽ മതി".
പോയ മാസത്തിൽ മറിയവും മണവാളച്ചെറുക്കനുമായി കിടന്ന മുറിയിൽ തലയിണകളെ കെട്ടിപ്പിടിച്ചു ശോശക്കുട്ടി കിടന്നു. ഭിത്തിയിലിരുന്ന ദമ്പതികളുടെ ഫോട്ടോ നോക്കി.
നിന്റെ
കാന്തൻ എവിടെ ? മനസ്സ് അവളോട് ചോദിച്ചു.
മലകളിൽ
ചാടിയും കുന്നുകളിൽ കുതിച്ചും അവൻ വരുന്നോ?
അത്തിക്കായ്കൾ പഴുത്തു. മുന്തിരി വള്ളികൾ പൂത്തു. പറിക്കാൻ അവൻ വരുമോ? സുഗന്ധസസ്യങ്ങളുടെ തടം തേടി അവൻ വരില്ലേ....? സർവാംഗസുന്ദരൻ ........?.
ഡൽഹിയിൽ
നിന്ന് കേരളത്തിലേക്കുള്ള ട്രെയിനിൽ കയറുമ്പോൾ മാത്യു ജോസഫ് എന്ന മത്തച്ചന്റെ മനസ്സ് ഒരു കടലായിരുന്നു. ഇത്രയേറെ ആത്മസംഘർഷം ഒരിക്കലും അനുഭവിച്ചിട്ടില്ല. ശോശക്കുട്ടിയെ കുട്ടാപ്പി കടന്നു പിടിച്ചപ്പോൾ പോലും. അതൊക്കെ ഒരു ചവിട്ടിൽ ഒതുങ്ങുന്ന പ്രശ്നമേ ആയിരുന്നുള്ളൂ. ഇത് അസ്ഥിത്വത്തിന്റെ, ആത്മഭാവത്തിന്റെ അന്വേഷണ പ്രക്രിയയാണ്. ജീവിതം ആർക്കുവേണ്ടി? എന്തിനു വേണ്ടി. അതേ എന്നോ അല്ല എന്നോ പറഞ്ഞേ പറ്റൂ.
പാർട്ടി
ഒരുപാടു നിർബന്ധിച്ചപ്പോഴാണ് തലസ്ഥാനത്തെ കോളേജിൽത്തന്നെ ചേർന്നത്. ബിരുദാനന്തര പഠനത്തിന്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഒരുപാടുയരങ്ങൾ താണ്ടുകയും ചെയ്തു. ഒപ്പം വിജ്ഞാനത്തിന്റെ വിശാല ലോകത്തു പ്രയാണം തുടരാനും സാധിച്ചു. പക്ഷേ സ്ഥിരവരുമാനമുള്ള ഒരു ജോലിയില്ലാതെ തന്റെ പെണ്ണിനെ വിളിച്ചിറക്കി വീട്ടിൽ കൊണ്ടുവരാൻ പറ്റുമോ?.
താൻ പഠനത്തിനായി വിദൂരതയിൽ ആയതുമുതൽ വിളക്കിലെ തിരിമാതിരി എരിഞ്ഞുകൊണ്ടിരിക്കയാണവൾ. എണ്ണ തീർന്നാൽ കരിന്തിരി അണയും.
മറിയത്തെ കെട്ടിച്ചുവിട്ടതുമുതൽ ചേട്ടത്തിമാരും പറഞ്ഞുതുടങ്ങി.
"എന്നും പാർട്ടിയെന്നും പറഞ്ഞു നടന്നാൽ മതിയോ....? ആ പെണ്ണിനെ കണ്ണീര് കുടുപ്പിക്കരുത്".
തന്നെ ഏറ്റവുമധികം സ്നേഹിക്കുന്ന ചേട്ടത്തിമാർ മുമ്പൊന്നും അങ്ങനെ ഉപദേശിച്ചിട്ടില്ല. ഒരു പെണ്ണിന്റെ വേദന അവർക്കല്ലേ അറിയൂ....
ഗോപിസാറുമായി ഒത്തിരിനേരം ചർച്ച ചെയ്തു . എങ്ങുമെത്തിയില്ല. ഒടുവിൽ രേവതി ടീച്ചറാണ് പറഞ്ഞത്.
"മത്തച്ചൻ ഐ.എ എസ് എഴുതട്ടെ. തീർച്ചയായും പാസ്സാകും. ബി.എ ക്കു റാങ്കുണ്ടായിരുന്നല്ലോ."
ഗോപിസാർ
ഒന്ന് മൂളുകമാത്രം ചെയ്തു. അദ്ദേഹത്തിന്റെ മനസ്സിന്റെ ആഴം വായിക്കാൻ ആധുനിക ആഖ്യാനകലയുടെ പണ്ഡിതന്മാർക്കുപോലും ഒരുനാളും കഴിയുമായിരുന്നില്ല. പക്ഷേ ആ മനുഷ്യൻ മനുഷ്യസ്നേഹത്തിന്റെ ഒരിക്കലും വറ്റാത്ത ഉറവയാണെന്നു മാത്രം മത്തച്ചനറിയാം. പാതി മുറിഞ്ഞ ആ കാലാണ് താൻ ആരാധിക്കുന്ന ജീവനുള്ള ഒരു ബിംബം.
അധികമാലോചിക്കാൻ സമയമില്ലായിരുന്നു. അപേക്ഷ അയച്ചു. റിസൾട്ട് വന്നപ്പോൾ പത്താം റാങ്കുണ്ട്. ഇപ്പോൾ വാചാ പരീക്ഷയും കഴിഞ്ഞിരിക്കുന്നു. പാസ്സാകുമെന്നു തീർച്ച.
ശോശക്കുട്ടിയോട് അഭിപ്രായം ചോദിച്ചപ്പോൾ മുല്ലയുടെ മൂട്ടിൽ അവളും മൂകയായി നിന്നതേയുള്ളൂ.
മുമ്പൊരിക്കൽ അവൾ ചോദിച്ചതാണ്.
"നമുക്കീ വഴി മതിയോ....?" പക്ഷേ അന്നവൾ കൊച്ചായിരുന്നു.
ഫ്രോസ്റ്റിന്റെ 'ദ റോഡ് നോട്ട് ടേക്കൺ' എന്ന കവിത എത്രതവണ വായിച്ചു. നെഹ്റുവിന് 'സ്റ്റോപ്പിഗ് ബൈ ദ വുഡ്സ്' ആയിരുന്നെങ്കിൽ മത്തച്ചന് 'ദ റോഡ് നോട്ട് ടേക്കൺ' മതിയായിരുന്നു.
ഇവിടെ നീണ്ട വഴി രണ്ടായി പിരിയുന്നു. ഏതിലെ പോവണം?.
അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായി മുഴുവൻ സമയ രാജ്യ സേവനത്തിനിറങ്ങാൻ മുതിർന്ന നേതാക്കൾ തന്നെ നിർബന്ധിക്കുന്നു. ഒരുപാടാതിർത്തികൾ മാറ്റി വരയ്ക്കാനുണ്ടെന്ന്....... ഒത്തിരി സമസ്യകൾ നിർവ്വചിക്കാനുണ്ടെന്ന്. പല പ്രവാഹങ്ങളെ ഏകോപിപ്പിക്കണമെന്ന്. ശാശ്വതമായതിനായി ഓടിയാൽ മതിയെന്ന്.
ഗോപിസാർ
മൂളുന്നതല്ലാതെ തീർത്തൊന്നും പറയുന്നില്ല. തന്റെ തീരുമാനങ്ങൾ ഏറ്റവും ഉത്തമമെന്ന് ഒരിക്കൽ അഹങ്കരിച്ചിരുന്ന ആളാണ്. ഇന്നിപ്പോൾ അദ്ദേഹത്തിനും സംശയങ്ങളാണ്. പല വഴികൾ നടന്നവനല്ലേ? തന്റെ തീരുമാനം മുമ്പത്തെപ്പോലെ പാളിപ്പോയാൽ? തനിക്കൊരു കാലേ പോയുള്ളൂ. പിള്ളേരുടെ ജീവിതം തുലയും. എന്തുപദേശിക്കും? അദ്ധ്യാപകൻ തോൽക്കുന്നതിവിടെയാണെന്ന് സാർ നൊന്തറിഞ്ഞു.
കമ്പാർട്ടുമെന്റിലെ ബർത്തുകളിൽ എല്ലാവരും കൂർക്കം വലിച്ചു തുടങ്ങി. മത്തച്ചന്റെ മനസ്സിലെ ഇരമ്പൽ മാത്രം ഒടുങ്ങുന്നില്ല. അവൻ ഒരുപാടു സ്വപ്നങ്ങൾ കണ്ടു.
സ്യൂട്ടണിഞ്ഞു, ബാറ്റായുടെ കൂർത്ത മുനയുള്ള ഷൂസും ധരിച്ചു അരിസ്റ്റോക്രാറ്റിന്റെ പെട്ടിയും തൂക്കി, പോക്കറ്റിൽ തിളങ്ങുന്ന പേനയും കുത്തി വിമാനത്തിലേക്ക് നടന്നു കയറുന്ന ഒരു മനുഷ്യൻ. പറന്നുപറന്ന് ലോകം മുഴുവൻ. അവസാനം ഒരാത്മകഥ എഴുതാം. "ഉഗ്രൻ കുന്നുമുതൽ ഉഗാണ്ട വരെ" അല്ലെങ്കിൽ "ലോകമഹാ സാമ്രാജ്യങ്ങളിലൂടെ" പണ്ടെങ്ങോ ഉഗ്രൻകുന്നിൽ ജീവിച്ചിരുന്ന ഒരുത്തൻ എന്ന് അടുത്ത തലമുറ പറയും. അവരുടെ ഏതെങ്കിലും മീറ്റിംഗിൽ വിശിഷ്ടാതിഥിയായി എത്തുമ്പോൾ കുട്ടികൾ ഏതോ ഒരു ഹിസ്രജന്തുവിനെയെന്നപോലെ നോക്കും. വിവിധ രാജ്യങ്ങളിലെ ഫ്ളാറ്റുകളുടെ അടുക്കളകളുമായി മൽപ്പിടിത്തം നടത്തുന്ന ഒരു നാടൻ തരുണിയുമുണ്ടാവും കൂട്ടിന്. അവളും എഴുതും ഒടുവിലൊരു വിലാപകാവ്യം.
ജോഹാന്നസ്ബർഗിലെ ഗാന്ധി ഇന്ത്യയിലെത്തി പെട്ടന്ന് ഗ്രാമഗ്രാമാന്തരങ്ങൾ സന്ദർശിച്ചു. ഉടുതുണിക്കു മറുതുണിയില്ലാത്ത പാവം സ്ത്രീക്കുവേണ്ടി തന്റെ രണ്ടാം മുണ്ടഴിക്കുന്നു.
മുകളിലെ
ബർത്തിൽ കിടന്ന് മത്തച്ചൻ മുരണ്ടു. പലപ്രാവശ്യം മൂത്രമൊഴിക്കാനായി ലൈറ്റ് ഇട്ടിറങ്ങിയപ്പോൾ സഹയാത്രികർ ശപിക്കാൻ തുടങ്ങി.
അങ്ങനെത്തന്നെയല്ലേ ജീവിതം? എല്ലാവരും ഒരുമിച്ചു യാത്ര ആരംഭിക്കും ഒരുകൂട്ടർ വെടിപറഞ്ഞും വെള്ളമടിച്ചും ചീട്ടുകളിച്ചും മേളിച്ചിട്ട് കുശാലായ ശാപ്പാടടിച്ചുറങ്ങും. വേറെ ചിലർ അകലങ്ങളിൽ തളർന്നുവീണു പോകും. എത്തേണ്ടിടത്തെത്താൻ പല കാരണങ്ങളാലും ശക്തിയില്ലാതെ പോകുന്നവർ. ഇനിയും ചിലർ രാത്രിയുടെ യാമങ്ങളെണ്ണി വിധിയെപ്പഴിച്ചു കഴിയും.
ചരിത്രത്തിനൊപ്പം നടന്ന ഒരാൾ അപ്പോൾ കൂടെ വന്നു മത്തച്ചനോടൊപ്പം കിടന്നു. വല്ലാത്തൊരാശ്വാസം. ഉള്ളതെല്ലാം വിറ്റു ദരിദ്രർക്ക് കൊടുക്കാൻ ഗലീലിയയിലെ നായകൻ പറഞ്ഞ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ച ഒരാൾ. അയാൾ അരമനകൾ പണിഞ്ഞില്ല. പൊളിച്ചതേയുള്ളൂ. അയാൾ മതിലുകൾ കെട്ടിയില്ല ഇടിച്ചതേയുള്ളൂ. ഏറെനാൾ ജയിലിലും പിന്നെ ഹരിജനങ്ങളുടെ മാടങ്ങളിലും മുക്കുവരുടെ കുടിലുകളിലുമായിരുന്നു. ഭാര്യയെയും ഒരു വയസ്സുള്ള മകളെയും ഉപേക്ഷിച്ചു മടക്കം എന്നാണെന്നറിയാത്ത യാത്രക്ക് ഇറങ്ങി പുറപ്പെട്ടയാൾ. ശ്രീബുദ്ധനെപ്പോലെ ഒരു ബോധോദയത്തിനു കൊതിപൂണ്ടു നടന്ന ഭിക്ഷാംദേഹി. പക്ഷേ ആൽത്തറയിൽ തപസ്സനുഷ്ഠിക്കാൻ നേരമില്ലായിരുന്നു. പാവങ്ങളുടെ അടുക്കളകളിൽ തീ കത്തിക്കാൻ വകയുണ്ടാക്കുന്നതിന്റെ തന്ത്രപ്പാടിലായിരുന്നു.
ഒരു രാത്രി കഴിഞ്ഞു മത്തച്ചൻ ആശ്വസിച്ചു. പക്ഷേ പകൽ അതിലും ക്രൂരമായിരുന്നു.
മസ്സൂറിലെ കൊട്ടാരങ്ങൾ. മലമടക്കുകളിലെ ഉല്ലാസകേന്ദ്രങ്ങൾ. ഭാരതസർക്കാരിന്റെ അധികാരക്കോട്ടകൾ. അവയ്ക്കുള്ളിലെ ആനന്ദത്താവളങ്ങൾ. വിലകൂടിയ കാറുകൾ, യൂണിഫോമിട്ട പരിചാരകർ, മദനലാലസ്യമേളകൾ, മസൃണ സിംഹാസനങ്ങൾ, മാടിവിളിക്കാൻ ഒത്തിരി കാര്യങ്ങൾ.
ഐ.എ. എസ്സുകാരന്റെ കസേരയിൽ എന്റെ ചെറുക്കൻ ഇണങ്ങി ഇരിക്കുമോ....? അതോ ഇറങ്ങി ഓടുമോ.....?
"എന്റെ പെണ്ണ് പറയുമ്പോലെ....എന്താ ....?"
"കുന്തം...."
അതും പറഞ്ഞു പെണ്ണ് തന്റെ മാറിൽ അള്ളിപ്പിടിച്ചു. നെഞ്ചിലൊക്കെ കടിച്ചു.
എന്തോ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് മത്തച്ചൻ ചാടിയെണീറ്റു. സഹയാത്രികർ അമ്പരന്നുപോയി.
"എന്താ സ്നേഹിതാ...... അസുഖം വല്ലതും......." അവൻ നെഞ്ചുതടവുന്നതു കണ്ടപ്പോൾ അവർക്കു ശ്വാസം മുട്ടി.
"ഹേയ് കുഴപ്പമൊന്നുമില്ല. ഞാനൊന്നു കിടക്കട്ടെ....." വീണ്ടും മുകളിലെ ബർത്തിലേക്കവൻ വലിഞ്ഞു കയറി. തന്റെ വീഴ്ച ഭയാനകമെങ്കിൽ താങ്ങി നിറുത്താൻ വെളുത്ത ആൾരൂപമുണ്ടാകുമോ.?.
തീവണ്ടിയുടെ ആർത്തിപിടിച്ച ഓട്ടം. താഴെ ഞെരിയുന്ന പാളങ്ങളുടെ ദീനരോദനം.
ഒരു രാത്രികൂടി
തള്ളിനീക്കിയെങ്കിൽ ഉഗ്രൻകുന്നിലെത്താമായിരുന്നു. മത്തച്ചൻ കിടന്നു പിടച്ചു. ശാന്തരായി ഉറങ്ങുന്ന സഹോദരങ്ങളെ കണ്ടപ്പോൾ അവനു അസൂയ തോന്നി.
നിലയില്ലാക്കയത്തിൽ ഒരു കൊതുമ്പുതോണി മാത്രമോ ജീവിതം?.
ഗത്സമനയിൽ നിന്നൊരു ശബ്ദം."നീ ഉറങ്ങാതിരിക്കുന്നെങ്കിൽ ഒരു നാഴികയെങ്കിലും എന്നോടൊപ്പമായിക്കൂടെ....."
പലയാവർത്തി ആ ശബ്ദം കേട്ടു. കമ്പാർട്ടുമെന്റിലാകെ ഒരു അത്ഭുതപ്രകാശം. എവിടെയോ ഒരു വെളുത്ത ആൾരൂപമുണ്ടായിരുന്നോ?. അദ്ധ്വാനഭാരത്താൽ വലയുന്നവരുടെ സവിധത്തിൽ അവിരാമം നടന്നവൻ. മുക്കുവ കുടിലുകളിലും പാവങ്ങളുടെ മാളങ്ങളും താവളമാക്കിയവൻ. പറവകളെപ്പോലെ ഒരാകാശം കൊതിച്ചവൻ.
പ്രഭാതം
വിടരുമ്പോൾ മാത്തച്ചൻ ശാന്തനായിരുന്നു. ബോധിവൃക്ഷത്തണലിൽ നിന്നുണർന്നെണീറ്റവനെപ്പോലെയായിരുന്നു അവൻ ഉഗ്രൻകുന്നിൽ തിരിച്ചെത്തിയത്.
No comments:
Post a Comment