Thursday, 10 June 2021

യാത്രാപഥത്തിലെ താരകങ്ങൾ - എട്ട് കോശി മാത്യു എന്ന സണ്ണി കരിഞ്ഞപ്പള്ളിൽ ഫാത്തിമ കോളജിലെ ബി. എ ഇംഗ്ലീഷ് ക്ലാസ്സിലെത്തിയപ്പോൾ അകെ ഒരമ്പരപ്പായിരുന്നു. അതിൽ മുണ്ടുടുത്ത ആറ് ആണുങ്ങളും പാന്റ്സിട്ട കൃഷ്ണകുമാറും സണ്ണിയും. രണ്ട് പേരും കൊല്ലം പട്ടണത്തിൽ ജീവിക്കുന്നവർ. ഞങ്ങൾ മുണ്ടന്മാർ വെറും ഗ്രാമീണർ. പിന്നെ മുപ്പത്താറു പെൺകൊടികൾ. കൂടുതലും ആഷ് ബുഷ് കക്ഷികൾ. പറയുന്ന ഒരക്ഷരം മനസ്സിലാവില്ലായിരുന്നു. സായിപ്പിൻ കുന്നിൽ പഠിച്ച ഞാൻ പോലും അന്ധാളിച്ചുപോയി. എവിടെ പഠിച്ചു എന്നു ചോദിച്ചാൽ മോ...കാ എന്നാണുത്തരം. അത് മൗണ്ട് കാർമ്മൽ ആണെന്നു മനസ്സിലാക്കാൻ കുറെ നാൾ വേണ്ടി വന്നു. അവിടെ ഞങ്ങൾ ഗ്രാമീണ സഹപാഠികളെ കൂടെ ചേർത്തു നിറുത്തിയതിൽ വലിയ പങ്കു സണ്ണിക്കുണ്ടായിരുന്നു. ആശാൻ അന്നേ ക്രൂസേഡർ ബൈക്ക് പായിച്ചാണ് വരുന്നത്. ബുള്ളറ്റിന്റെ അനിയൻ. അധികം താമസിയാതെ ബുള്ളറ്റും സ്വന്തമാക്കി. ക്രമേണ ഞാനും കരിഞ്ഞപ്പള്ളി കുടുംബത്തിലെ ഒരംഗത്തെപ്പോലെയായി. തേവള്ളിയിലെ വീട്ടിൽ അഡ്വ. മാത്യു കരിഞ്ഞപ്പള്ളി പ്രതാപ ഐശ്വര്യങ്ങളോടെ വലിയ പുസ്തകശേഖരമുള്ള ഓഫീസ് മുറിയിൽ ഇരിക്കുന്ന രംഗം മറക്കാനാവില്ല. പ്രഗത്ഭനായ വക്കീലായിരുന്നു അദ്ദേഹം. സണ്ണിയെയും നിയമപഠനത്തിനു ചേർത്തതാണ്. ഡിഗ്രിയൊക്കെ എടുത്തെങ്കിലും വഴി മാറി സഞ്ചരിച്ചു. കുഞ്ഞുമോൻ ജോർജിനെപ്പോലെ എന്നെ സ്വാധീനിച്ച അപൂർവം സുഹൃത്തുക്കളിൽ ഒരാളായി കോശി മാത്യു മാറി.കോളേജിൽ ജോൺ ജോഷ്വാ, ബ്രൂണോ ഡിക്രൂസ്, ബാലഗോപാൽ തുടങ്ങിയ പ്രതിഭകൾ ഞങ്ങൾക്ക് കൂട്ടിനുണ്ടായിരുന്നു. മൂന്നുപേരും സിവിൽ സർവീസ് പാസ്സായി. ജോൺ ജോഷ്വാ ഇണക്കുരുവികൾ മറിയാമ്മയുടെയും, സാറാമ്മയുടെയും ക്ലാസ്സിലായിരുന്നു. ഞങ്ങളെ കൂടുതൽ അടുപ്പിച്ചത് SCM എന്ന സ്റ്റുഡന്റസ് ക്രിസ്ത്യൻ മൂവ്മെന്റ് ആയിരുന്നു. കെ.സി മാത്യു സാറിന്റെ പ്രേരണയിൽ കൊട്ടാരക്കരയിൽ ഒരു യൂണിറ്റ് തുടങ്ങിയപ്പോൾ ഞാൻ ആദ്യ പ്രസിഡന്റായി. പിന്നെ ജസ്റ്റിൻ യേശുദാസൻ ഐ.എ.എസ് ചെയർമാനായുള്ള സ്റ്റേറ്റ് എക്സിക്യൂട്ടീവിലെത്തി. ഞങ്ങളുടെ ഇത്തരം സഹപാഠികളെല്ലാം ജീവിതത്തെപ്പറ്റി ഉന്നതമായ കാഴ്ചപ്പാടുള്ളവരായിരുന്നു. ഞാനും സണ്ണിയും സംസാരിക്കാത്ത വിഷയങ്ങളില്ലായിരുന്നു. അതുപോലെ ആശ്രാമം മൈതാനിയിൽ കൊണ്ടുപോയി എന്നെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചു. അതിനുപകരമായി ഞാൻ അവനെ സംസ്കൃതം പഠിപ്പിച്ചു. മലയാളംപോലും വായിക്കാനറിയാത്ത ആൾ എങ്ങിനെ സംസ്കൃതം പഠിക്കും?. അതിനാണ് എന്റെ സഹായം തേടിയത്. കോളേജിന്റെ ചീഫ് എഡിറ്ററായി സുന്ദരമായ ഒരു മാഗസിൻ സണ്ണി പുറത്തിറക്കിയത് നന്നായി ഓർക്കുന്നു. നിയമത്തിന്റെ വഴി ഉപേക്ഷിച്ചു സണ്ണിപോയത് വേൾഡ് സ്റ്റുഡന്റസ് ക്രിസ്ത്യൻ ഫെഡറേഷന്റെ ഹോംകോങ് ഓഫീസിലേക്കായിരുന്നു. അങ്ങനെ ലോക എക്യുമെനിക്കൽ വേദികളിൽ ശോഭിച്ചു.പിന്നീട് ബാംഗ്ളൂരിൽ വന്നു പല എക്യുമെനിക്കൽ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. ഒരുപാടു ഗ്രന്ഥങ്ങൾ പ്രകാശിപ്പിച്ചു. ഇപ്പോഴും അക്ഷരങ്ങളുടെ ലോകത്തെ ഒരു മുടിചൂടാ മന്നനായി വിരാജിക്കുന്നു. വൈസ്മെൻ ഇന്റർനാഷണൽ ജേർണലിന്റെ എഡിറ്ററാണിപ്പോഴും. തെസെ എക്യുമെനിക്കൽ കമ്മ്യൂണിറ്റിയിലൂടെയും അഖില ലോക സഭാ കൗൺസിലിന്റെ ഡയലോഗ് സമ്മേളനങ്ങളിലൂടെയും പിൽക്കാലത്തു ഞാൻ പ്രയാണം തുടരുമ്പോൾ എപ്പോഴും ഒരു ഉപദേശകനായി സണ്ണി ഉണ്ടായിരുന്നു. ഊഷ്മളമായ ആ ബന്ധം അങ്ങനെ തുടരുന്നു. ലോകം നമ്മളെ കീഴ്പെടുത്തുകയല്ല , ലോകത്തെ നമ്മൾ ജയിക്കണം എന്നു വാശിയുള്ളവരായിരുന്നു ഫാത്തിമയിലെ എന്റെ സുഹൃത്തുക്കൾ. ആംഗ്ലോ ഇന്ത്യനായ ബ്രൂണോ ഡിക്രൂസ് വഴിയാണ് ഞാൻ തെസെ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ടത്. ഐ.പി.എസ് ലഭിച്ച ബ്രൂണോ ഉത്തർപ്രദേശ് കേഡറിൽ ഡി.ജി.പി ആയിരിക്കുമ്പോഴാണ് മരിക്കുന്നത്. ഐ.എ..എസ് ലഭിച്ച ജോൺ ജോഷ്വാ നാഗാലാന്റിൽ വച്ച് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. അതൊക്കെ ഞങ്ങൾക്കു തീരാനഷ്ടമാണ്. അപ്രതീക്ഷിത സരണികളിലൂടെ ജീവിതം ഒഴുകിക്കൊണ്ടിരിക്കുമ്പോഴും കലാലയവേദികളിൽ കണ്ടുമുട്ടിയ എത്രയോ നക്ഷത്രങ്ങൾ നമ്മുടെ വഴികളെയും വെളിച്ചമുള്ളതാക്കുന്നു എന്ന സത്യം നന്ദിയോടെ സ്മരിക്കുകയാണിപ്പോൾ. Dr. Abraham Karickam

No comments:

Post a Comment