Tuesday, 22 June 2021

യാത്രാപഥത്തിലെ താരകങ്ങൾ : ഇരുപത്തി രണ്ട് ബിഷപ്പ് വില്യം സ്വിoഗ് തൊണ്ണൂറുകളിൽ രണ്ട് വ്യത്യസ്ത സരണികളിൽ കൂടി എന്റെ ജീവിത നൗക യഥേഷ്ടം ഒഴുകിക്കൊണ്ടിരുന്നു. ഒന്ന് WCC ഡയലോഗ് യൂണിറ്റുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള മത സംവാദ തീർത്ഥാടനം. അതിന്റെ ചരിത്രമെല്ലാം ഇതേ പേരിലുള്ള ഒരു പുസ്തകത്തിൽ ഞാൻ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. രണ്ടാമത്തേത് താരതമ്യ സാഹിത്യ പഠനങ്ങളും ആ നിലയ്ക്കുള്ള ഗവേഷണവും. ഇതിനായി മാർത്തോമ്മാ കോളജിൽ CLRSC (Comparative Literature Research and Study Centre )എന്ന പ്രസ്ഥാനവും ആരംഭിച്ചു.CLRSC Series എന്ന പേരിൽ നിരവധി പ്രൊഫസർമാരുടെ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു. എന്നാൽ അഖില ലോക സഭാ കൗൺസിൽ മാനവ രാശിയുടെ ബാഹുല്യം പരിഗണിച്ചാൽ ഒരു ചെറിയ കൂട്ടായ്മയാണെന്ന സത്യം എനിക്ക് ബോധ്യപ്പെട്ടു. ക്രിസ്ത്യാനികളിൽ തന്നെ പകുതി പോലും ആ ഗണത്തിൽ വരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് "വേണം മതങ്ങളുടെ ഒരു ലോക കൗൺസിൽ " എന്ന പേരിൽ 1994 നവംബർ ലക്കം സഭാ താരകയിൽ ഞാനൊരു ലേഖനമെഴുതിയത്. അങ്ങനെ കാത്തിരിക്കുമ്പോൾ ഒരു ദൈവ ദൂതനായി കാലിഫോർണിയ ബിഷപ്പ് ബിൽ സ്വിoഗ് 1996 - ലെ മാരാമൺ കൺവൻഷനിൽ അവതരിച്ചു. 1995 - ൽ ഐക്യരാഷ്ട്ര സഭയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ചു തുടക്കമിട്ട യുണൈറ്റഡ് റിലീജിയൻസ് എന്ന ആഗോള പ്രസ്ഥാനത്തെ പറ്റി അദ്ദേഹം വിവരിച്ചു. - മതങ്ങളുടെ ഐക്യരാഷ്ട്ര സംഘടന എന്ന് യു. ആർ. ഐ അറിയപ്പെടാൻ തുടങ്ങി. വളരെ ആകസ്മികമായിട്ടാണ് അദ്ദേഹവും ഈ രംഗത്തേക്ക് കടന്നു ചെന്നത്. 1993 - ൽ അദ്ദേഹത്തിന് യു. എൻ ആസ്ഥാനത്തു നിന്ന് ഒരു ഫോൺ വന്നു. 1995 - ൽ സാൻഫ്രാൻസിസ്കോയിൽ വച്ച് ലോക മതങ്ങളുടെ ഒരു പ്രാർത്ഥനാ സമ്മേളനം നടത്തണം. യു. എൻ. ജൂബിലിയുടെ വിവിധ പരിപാടികളിലൊന്ന് മാത്രം. എന്നാൽ അത് ക്രമേണ യു. ആർ. ഐ യുടെ രൂപീകരണത്തിലേക്കു വഴി വച്ചു. അഞ്ചു വർഷത്തെ തയ്യാറെടുപ്പിനു ശേഷമാണ് രണ്ടായിരാമാണ്ടിൽ കാലിഫോർണിയയിൽ വച്ച് അതിന്റെ ഉദ്ഘാടനം നടന്നത്. അന്ന് മുതൽ ഇന്ന് വരെ ബിഷപ് സ്വിങ് പ്രസിഡന്റായി തുടരുന്നു. 112 രാജ്യങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്ന ഒരു മഹാ പ്രസ്ഥാനം. കണ്ടു മുട്ടിയ നാൾ മുതൽ ഞങ്ങൾ സഹയാത്രികരായി. അമേരിക്കയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് കാലിഫോർണിയ. അവിടുത്തെ ഏറ്റവും സമ്പന്നമായ എപ്പിസ്കോപ്പൽ സഭയുടെ ബിഷപ്പായി അദ്ദേഹത്തിന് എല്ലാ സുഖലോലുപതയുടെയും ധാരാളിത്തത്തിൽ മതി മറന്ന് ജീവിക്കാൻ സാദ്ധ്യതകൾ ഏറെയായിരുന്നു. എന്നാൽ ആർക്കും വേണ്ടാത്ത എയ്ഡ്സ് രോഗികളുടെ രക്ഷകനായിട്ടാണ് അദ്ദേഹം ആദ്യ കാലങ്ങളിൽ അറിയപ്പെട്ടത്. ഒരു പക്ഷെ ആ പ്രവർത്തനങ്ങളായിരിക്കാം യു. എൻ. അധികാരികളെ അദ്ദേഹത്തിലേക്കാകർഷിച്ചതും. പരസ്പ്പരം പോരാടുന്ന ലോകമതങ്ങളെ സമന്വയത്തിന്റെ പാതയിലേക്ക് നയിക്കുക എന്നത് എത്ര വലിയ ഒരു പ്രഹേളികയാണെന്നു ഏവർക്കുമറിയാം. എന്നാൽ ബിഷപ് സ്വിങിന് അതൊരു ജീവിത വ്രതമാണ്. അനേകം തത്വ ശാസ്ത്ര ശാഖകളെ സംയോജിപ്പിച്ച് മാനവ കുലത്തിന്റെ രക്ഷയ്ക്കായി പ്രവർത്തിക്കുവാൻ ഈ പ്രസ്ഥാനം യത്നിക്കുന്നു. ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ എല്ലാ വർഷവും നടക്കുന്ന ഗ്ലോബൽ കൗൺസിൽ മീറ്റിങ്ങുകളും അതുപോലെയുള്ള മറ്റനവധി അന്താരാഷ്ട്ര സമ്മേളനങ്ങളും ബിഷപ് സ്വിങ്ങും മറ്റു യു. ആർ . ഐ നേതാക്കളും നയിക്കുന്നു. ഇവയിൽ മിക്ക പരിപാടികളിലും പങ്കെടുക്കുവാൻ ദൈവം എനിക്കും അവസരം തന്നിട്ടുണ്ട്.അങ്ങനെ ഞങ്ങളുടെ സൗഹൃദം വളർന്നു വന്നു. ഇത്രയും സിദ്ധികളുള്ള ഒരു ലോക നേതാവിനൊപ്പം രണ്ടു ദശകങ്ങൾ പ്രവർത്തിക്കാനായി എന്നത് ഒരു വലിയ ഭാഗ്യമാണ്. എന്റെ ലോക വീക്ഷണത്തിലും തത്വ ശാസ്ത്രത്തിലും ബിഷപ്പ് സ്വിങ് ചെലുത്തിയ സ്വാധീനം ചില്ലറയല്ല. ഒട്ടനവധി പ്രതിബന്ധങ്ങളുടെ തിരമാലകളെ വകഞ്ഞു മാറ്റി, മഹത്തായ ഒരു ലോക സംഘടനയെ മുന്നോട്ടു നയിക്കുന്ന ക്യാപ്റ്റന്റെ കഴിവുകൾ കണ്ടറിയേണ്ടത് തന്നെയാണ്. ലോക നിരായുധീകരണത്തിന്റെ മുന്നണി പോരാളിയാണിന്ന് ബിഷപ് സ്വിങ്. 2019 - ൽ അമേരിക്കയിലെ സ്റ്റാൻഫോർഡ് യുണിവേഴ്സിറ്റിയിലാണ് ഞങ്ങൾ കൊറോണക്കാലത്തിനു മുമ്പ് കണ്ടു മുട്ടിയത്. ആ സമ്മേളനത്തിന് ചുക്കാൻ പിടിച്ചത് 99 കാരനായ മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോർജ് ഷുൾട്ട്സ് ആയിരുന്നു. മുൻ റഷ്യൻ പ്രസിഡന്റ് ഗോർബച്ചേവിനെയും സെക്രട്ടറി ഷുൾട്ട്സിനേയും അണിനിരത്തി നിരായുധീകരണ യജ്ഞങ്ങൾക്കു ആക്കം കൂട്ടാൻ ബിഷപ് സ്വിങ് ഏറെ യത്നിച്ചു. അങ്ങനെ ആ മേഖലയിൽ ഒരു പുത്തൻ ഉണർവിനും വേദിയൊരുങ്ങി. സെക്രട്ടറി ഷുൾട്സ് നൂറാം വയസ്സിൽ അന്തരിച്ചെങ്കിലുംപ്രസിഡന്റ് ഗോർബച്ചേവും അനേകം സമാധാന കാംക്ഷികളും ഇന്നും ആണവ വിപത്തിൽ നിന്ന് ലോകത്തെ കരകയറ്റാനുള്ള ശ്രമങ്ങൾ തുടർന്ന് വരുന്നു. ബിഷപ്പ് തന്നെ അദ്ധ്യക്ഷനായുള്ള “Voices for a World Free of Nuclear Weapons” എന്ന പ്രാസ്ഥാനത്തിലും ആരംഭം മുതൽ പ്രവർത്തിക്കാൻ എനിക്കും സാധിച്ചു. ആദിവാസി ഗോത്ര വർഗങ്ങളുടെ വലിയൊരു സമൂഹം വ്യവസ്ഥാപിത മതങ്ങൾക്കപ്പുറമുണ്ടെന്ന് യു . ആർ. ഐ വേദികളിൽ നമുക്ക് മനസ്സിലാകും. ദൈവ രാജ്യത്തിന് ആരും അന്യരല്ല. ദൈവ രാജ്യ സംസ്ഥാപനമാണ് നമ്മുടെ ആത്യന്തിക ലക്ഷ്യമെങ്കിൽ ആ യാത്രയിൽ പങ്കാളികളായി മാനവകുലം മുഴുവൻ നമ്മോടൊപ്പമുണ്ടാവണം. ഒട്ടനവധി മഹൽ വ്യക്തികളോടൊപ്പം ചേർന്ന് ഏഷ്യയിലെ യു. ആർ. ഐ പ്രസ്ഥാനത്തെ നയിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. പല ലോക മതങ്ങൾക്കും ജന്മം നൽകിയ മണ്ണിൽ നിന്നുകൊണ്ട് മഹത്തായ ഒരു ദൗത്യത്തിൽ പങ്കാളിയാകുമ്പോൾ അതിൽ ഒരു ധന്യതയുണ്ട്. ബിഷപ് സ്വിങ്ങിനെപ്പോലെയുള്ള ആത്മാർത്ഥ നേതാക്കൾ ശക്തമായ പിന്തുണയുമായി കൂട്ടിനുള്ളപ്പോൾ നമ്മുടെ ശ്രമങ്ങൾ പാഴാവില്ല. ഈശ്വരൻ സൃഷ്ട്ടിച്ചു തന്ന ലോകം എത്ര സുന്ദരമാണെന്നു നമ്മൾ തിരിച്ചറിയുന്നു. അതിലെ അനന്തമായ സാദ്ധ്യതകൾ വരും തലമുറയ്ക്കായി കാത്തു വയ്ക്കാൻ വലിയ ഉത്തരവാദിത്തം നമുക്കുണ്ട് എന്നത് മറന്നുകൂടാ. Dr. Abraham Karickam

No comments:

Post a Comment