Tuesday, 22 June 2021

യാത്രാപഥത്തിലെ താരകങ്ങൾ - ഇരുപത്തി ഒന്ന് ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അകാലത്തിൽ പൊലിഞ്ഞ രണ്ടു നക്ഷത്രങ്ങളാണ് ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പോലീത്തയും ഗീവർഗീസ് മാർ അത്തനേഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്തയും. രണ്ടു പേരും വ്യത്യസ്ത മേഖലകളിൽ ശോഭിച്ചവർ. അത്തനേഷ്യസ് തിരുമേനി മാർത്തോമ്മാ കോളജിൽ ഞാൻ പ്രിൻസിപ്പലായിരുന്നപ്പോൾ ഞങ്ങളുടെ മാനേജരായിരുന്നു. സഭയുടെ വിവിധ കമ്മറ്റികളിലും ഒപ്പം പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായി. എന്നാൽ സഖറിയാസ് തിരുമേനിയുമായി ദീർഘനാൾ എക്യൂമെനിക്കൽ വേദികളിൽ പ്രവർത്തിക്കാനായത് മഹാഭാഗ്യമായിരുന്നു. അഖില ലോക സഭ കൗൺസിലിന്റെ മൂന്നു ജനറൽ അസംബ്ലികളിൽ തിരുമേനിയുടെ നേതൃപാടവം ഞാൻ കണ്ടറിഞ്ഞു. ഡോ. എം. എം തോമസിന് ശേഷം സഭയുടെ നാവായി തിരുമേനി മാറി. പതിനാലു വർഷങ്ങൾ എക്സിക്യൂട്ടീവിൽ അംഗമായിരുന്നു ലോക സഭയ്ക്ക് നേതൃത്വം നൽകി. തെസെ കമ്യൂണിറ്റിയുമായി എനിക്കുള്ള ആത്മബന്ധം അറിയാവുന്ന തിരുമേനി മിക്കപ്പോഴും അവരെപ്പറ്റി ചോദിക്കുമായിരുന്നു. അവസരം വന്നപ്പോൾ തിരുമേനി തെസെ സന്ദർശിച്ചു. ഫ്രാൻസിലെ ഒരു കുന്നിന്മുകളിലുള്ള തെസെ ഗ്രാമത്തിലിരുന്നാണ് എടത്തല ശാന്തിഗിരി ആശ്രമത്തിന്റെ പ്ലാൻ വിശദമായി വരച്ചുണ്ടാക്കിയതെന്ന് തിരുമേനി പറഞ്ഞിട്ടുണ്ട്. ആരുടെയും സർഗാത്മകത പരിപോഷിപ്പിക്കുന്ന ഇടമാണ് തെസെ. മതങ്ങളുടെ കൂട്ടായ്മയായ യു.ആർ.ഐ യുടെ രണ്ടാം ദേശീയ അസംബ്ലിയും രണ്ടാമത് ഹോളി ബുക്ക്സ് കോൺഫറൻസും ഒന്നിച്ചു നടത്തുന്ന കാര്യം പറഞ്ഞപ്പോൾ അത് ശാന്തിഗിരിയിൽ നടത്തിയാൽ മതിയെന്നു തിരുമേനി പറഞ്ഞു. സ്വാമി അഗ്നിവേശ്, വിജയ് ഭട്കർ, ഡോ. മൊഹീന്ദർസിംഗ്, സ്വാമി ചതുർവേദി, ഫാ. നമ്പ്യാർ പറമ്പിൽ, ജസ്റ്റിസ് പി. കെ ഷംസുദിൻ, ഡോ. ജിൻ വോൾ ലീ, ഡോ. മെഹർ മാസ്റ്റർ മൂസ് , ഡോ. ഹീരാ പോൾ തുടങ്ങി ലോക പ്രശസ്ത നേതാക്കൾ സമ്മേളിച്ച കോൺഫറൻസ് സഖറിയാസ് തിരുമേനിയാണ് ഉദ്ഘാടനം ചെയ്തത്. വിശാല എക്യുമെനിസത്തിന്റെ ഉദാത്ത തലങ്ങൾ വരച്ചു കാട്ടുന്ന എത്രയോ പ്രസംഗങ്ങൾ തിരുമേനിയിൽ നിന്നും എനിക്കും കേൾക്കാനിടവന്നിട്ടുണ്ട്. ഹരാരേ ജനറൽ അസംബ്ലിയുടെ ഇടവേളയിൽ ഞങ്ങളെല്ലാം തിരുമേനിയോടൊപ്പമാണ് വിക്ടോറിയ വെള്ളച്ചാട്ടം കാണാൻ പോയത്. ഹരാരേയിൽ നിന്ന് രണ്ടു മണിക്കൂർ വിമാനത്തിൽ പോകണമായിരുന്നു. നയാഗ്ര കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മഹത്തരമായ ആ ജലപ്രവാഹം കൺകുളിർക്കെ കണ്ടു. ഡേവിഡ് ലിവിംങ്ഷ്ടന്റെ പാദമുദ്രകൾ പതിച്ച മണ്ണിലൂടെ നടന്നു. വിക്ടോറിയ തടാകത്തിലൂടെ നടത്തിയ ബോട്ട് യാത്ര അവിസ്മരണീയമായിരുന്നു. ഒരു മാർത്തോമ്മാ തിയോളജി വളർത്തിയെടുക്കേണ്ട ആവശ്യകത തിരുമേനി എപ്പോഴും ഊന്നിപ്പറഞ്ഞു. വേദ ശാസ്ത്ര അടിത്തറയിലുള്ള ഒരു സാമൂഹ്യ ശാസ്ത്രമായിരുന്നു ആ മനസ്സു നിറയെ. ശാന്തിഗിരി ഒരു സ്ഥിരം ചർച്ചാവേദിയായി മാറുന്നതും സമൂഹത്തെ ഏറ്റം സ്വാധീനിക്കുന്ന തത്വശാസ്ത്രം അവിടെ രൂപപ്പെട്ടു വരുന്നതും ഏറെ സ്വപ്നം കണ്ട മനസ്സായിരുന്നു തിരുമേനിയുടേത്. “An Ecumenical Odyssey” എന്ന സഖറിയാസ് തിരുമേനിയുടെ ആത്മകഥാ സ്പർശിയായ ഗ്രന്ഥം സഭാ കൗൺസിൽ പ്രസിദ്ധീകരിച്ചപ്പോൾ അതിന്റെ ചീഫ് എഡിറ്ററാകാനുള്ള അവസരം എനിക്കു ലഭിച്ചു. പെരുമ്പാവൂർ ആശ്രമം സ്കൂളിൽ നിന്ന് എക്യുമെനിസത്തിന്റെ ലോക കൊടുമുടികളിലേക്കു പറന്നുയർന്ന ഒരു മഹാ മനസ്സ് നമ്മുക്ക് ആ പേജുകളിൽ വായിച്ചെടുക്കാം. കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിന്റെ കല്ലിടീൽ നടത്തിയത് ക്രിസോസ്റ്റം തിരുമേനിയായിരുന്നു. ഒരു വർഷം കൊണ്ട് പൂർത്തീകരിച്ച കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു തന്നത് സഖറിയാസ് തിരുമേനിയായിരുന്നു. ഒരു പ്രസ്ഥാനം എങ്ങിനെ വളർത്തിയെടുക്കാനാവും എന്ന് നാട്ടുകാർക്കായി തിരുമേനി അന്നു നൽകിയ ഉപദേശം ഒരിക്കലും മറക്കാനാവില്ല. മാർത്തോമ്മാസഭാ കൗൺസിൽ മുതൽ ലോകസഭാ കൗൺസിൽ അസംബ്ലികളിൽ വരെ ഞാൻ ഇടപ്പെട്ടു സംസാരിച്ചപ്പോഴൊക്കെ തിരുമേനിയിൽ നിന്നും ലഭിച്ച പിന്തുണ ഒരിക്കലും മറക്കാനാവില്ല. ഒരു തികഞ്ഞ അക്കാഡമിഷ്യനും വേദശാസ്ത്ര വിശാരദനുമായിരുന്ന തിരുമേനിക്ക് പുത്തൻ ആശയങ്ങളുടെ ധ്വനിവിചാരം എളുപ്പത്തിൽ മനസ്സിലാകുമായിരുന്നു. ഈയിടെ തിരുമേനിയുടെ അനന്തരവൻ തോമസ് കുരുവിള ചേന്നങ്കരി "ഓർമ്മകൾ ഉൾക്കാഴ്ചകൾ" എന്ന ഗ്രന്ഥം എനിക്കു സമ്മാനിച്ചു. അടങ്ങാത്ത വിജ്ഞാനദാഹവും മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ തത്വ ചിന്തകളും ആ പേജുകളിൽ നമുക്ക് വായിച്ചെടുക്കാം. നമ്മുടെ മനസ്സുകളിൽ അരിസ്റ്റോട്ടിൽ വിഭാവനം ചെയ്യും പോലെയുള്ള ഒരു വികാര വിരേചനം (കഥാർസിസ്) രൂപപ്പെടുത്താൻ ഇതുപോലുള്ള കൃതികൾ ഏറെ സഹായിക്കും. ഡോ. ഏബ്രഹാം കരിക്കം

No comments:

Post a Comment