Thursday, 10 June 2021
യാത്രാപഥത്തിലെ താരകങ്ങൾ - ഒന്പത്
കെ സി മാത്യു വാളകം
എന്റെ ജീവിതം വഴിതിരിച്ചു വിട്ട വ്യക്തികളിൽ പ്രധാനിയായിരുന്നു പനവേലി വിളയിൽ ശ്രീമാൻ കെ സി മാത്യു. ആർ. വി. ഹൈസ്കൂളിൽ അദ്ധ്യാപകനായതോടെ വാളകത്ത് താമസമാക്കി. അദ്ദേഹം ഒരു പ്രസ്ഥാനമായിരുന്നു. എനിക്ക് ജ്യേഷ്ഠ സഹോദരനെപ്പോലെയായിരുന്നു.
ഇപ്പോൾ ഫിലാദൽഫിയയിലുള്ള പട്ടമല വി. എൽ. മാത്യു വാണ്സാറിനെ എനിക്ക് പരിചയപ്പെടുത്തിയത്.പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ. അഖില കേരളം ബാലജന സഖ്യം കൊട്ടാരക്കര യൂണിയൻ രക്ഷാധികാരിയായിരുന്ന അദ്ദേഹത്തിന്റെ പ്രേരണയിൽ ഞാൻ ഐപ്പള്ളൂർ വിക്ടറി ബാലജന സഖ്യം ആരംഭിച്ചു. ഇന്ന് യൂണിയൻ രക്ഷാധികാരിയായിരിക്കുന്ന കെ. ഓ രാജുക്കുട്ടി വിക്ടറിയിൽ പിച്ച വച്ച് നടന്ന ആളാണ്.
പിന്നീട് എന്നെ യൂണിയന്റെ സഹ രക്ഷാധികാരിയാക്കി. അന്ന് 90 ബാലജന സഖ്യം യൂണിറ്റുകൾ കൊട്ടാരക്കര വാളകം പ്രദേശങ്ങളിൽ ഉണ്ടായിരുന്നു. വർഷത്തിലൊരിക്കലെങ്കിലും എല്ലായിടവും ഞങ്ങളെത്തി. കാൽ വണ്ടിയിലായിരുന്നു യാത്ര എന്ന് പ്രേത്യേകം പറയേണ്ടല്ലോ. തിരുവല്ല കോളജിൽ ജോലി ലഭിച്ച ശേഷമാണു ഞാനൊരു സ്കൂട്ടർ വാങ്ങുന്നത് പോലും. പാണ്ടിത്തിട്ട, തലവൂർ, പട്ടാഴി തുടങ്ങിയ സ്ഥലങ്ങളിൽ വാർഷിക സമ്മേളനങ്ങൾ കഴിഞ്ഞു രാത്രി 12 മണിക്കൊക്കെ ഞങ്ങൾ സംഘമായി നടന്നു വരുമായിരുന്നു. സി. മോഹനൻ പിള്ള, അഡ്വ. മാത്യു ജോർജ്, അഡ്വ. സി. എൻ. ശിവൻകുട്ടി എന്നിവരൊക്കെ സംസ്ഥാന ഭാരവാഹികളായിരുന്നു. ഇപ്പോൾ രാഷ്ട്രീയത്തിൽ സംസ്ഥാന നേതാക്കളായി വിരാജിക്കുന്നു. ശോഭനാ ജോർജും ജോസഫ് എം പുതുശ്ശേരിയും സംസ്ഥാന നേതാക്കളായിരിക്കുമ്പോൾ കൊട്ടാരക്കര കോളജിൽ വച്ച് നടത്തിയ സംസ്ഥാന ക്യാമ്പ് എന്നുംസ്മരണയിൽ നിലനിൽക്കുന്ന ഒന്നാണ്.
നിസ്വാർത്ഥ സാമൂഹ്യ സേവനം എന്നൊന്നുണ്ടെങ്കിൽ അതിന്റെ മൂർത്തിമദ്ഭാവമായിരുന്നു കെ. സി മാത്യു . ഭാരത് സേവാ സമാജ്, ഭാരതീയ ആഭീo ജാതി സേവക് സംഘ് , വൈ. എം . സി . എ തുടങ്ങിയ സമസ്ത മേഖലകളിലും തിളങ്ങി നിന്ന സ്റ്റാറായിരുന്നു. അരുമ ശിഷ്യരായി നൂറു കണക്കിനാളുകൾ കൂടെ.
അഖില ലോക സഭാ കൗൺസിലിന്റെ ഒരു വർക്ക് ക്യാമ്പിൽ പങ്കെടുക്കാനായി ഒരു വർഷത്തോളം അദ്ദേഹം ബ്രസീലിൽ താമസിച്ചിരുന്നു. അതോടെ വിശാല ലോക വീക്ഷണം രൂപപ്പെട്ടു. അതിരുകളില്ലാത്ത ലോകം എന്നതായി പിന്നെ സ്വപ്നം. രാജ്യ സഭാ ഡെപ്യൂട്ടി ചെയർമാനായിരുന്ന എം. ജോസഫ് സാർ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ബി. എസ് .എസ് ബന്ധമാണ്.
1982 - ൽ ഞങ്ങൾ വാളകം കേന്ദ്രമാക്കി അന്താരാഷ്ട്രാ പഠന കേന്ദ്രം ആരംഭിക്കുമ്പോൾ അന്ന് ഡെപ്യൂട്ടി ചെയർമാനായിരുന്ന ജേക്കബ് സാറാണ് ഉദ്ഘാടകനായി എത്തിയത്.
എല്ലാ മദ്ധ്യ വേനലവധിക്കാലത്തും കുട്ടികൾക്കായി പത്തു ദിവസത്തെ ഒരു നേതൃ പരിശീലനക്കളരി ഞങ്ങൾ നടത്തുമായിരുന്നു SDA സ്കൂളും വാളകം Deaf and Dumb സ്കൂളും ജൂബിലി മന്ദിരവും എല്ലാം വേദികളായി. ഇന്നത്തെ പല നേതാക്കളുടെയും ജീവിതം കരു പിടിപ്പിച്ചത് ആ റസിഡൻഷ്യൽ ക്യാമ്പുകളായിരുന്നു എന്ന് നിസ്സംശയം പറയാം.
സംഘടനാ പ്രവർത്തനങ്ങൾ അദ്ദേഹത്തെ യൂറോപ്പിലും അമേരിക്കയിലുമെത്തിച്ചു. യു .എൻ പലതവണ സന്ദർശിച്ച അദ്ദേഹം വാളകം സ്റ്റഡി സെന്ററിന് ECOSOC അംഗത്വവും സമ്പാദിച്ചു. യൂറോപ്പിൽ തെസൈ കമ്മ്യൂണിറ്റി എന്ന എക്യൂമെനിക്കൽ പ്രസ്ഥാനമുണ്ടെന്ന് ആദ്യമായി എന്നോട് പറഞ്ഞത് സാറാണ് 1975 മുതലുള്ള 15 വർഷങ്ങൾ പിന്നീട് ഞാൻ സഞ്ചരിച്ചത് തെസൈ കമ്മ്യൂണിറ്റിയോടൊപ്പം ആയിരുന്നു.
കല്ലട ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി ഞങ്ങൾ നടത്തിയ മണക്കാല യജ്ഞം മറക്കാനാവാത്ത സംഭവമായിരുന്നു. കനാൽ നിർമ്മിതിക്കു വേണ്ടി മാസങ്ങളോളം യുവജനങ്ങളെ അണിനിരത്തുകയുണ്ടായി. എഴുപതുകളിൽ ആദ്യമായി അടിമാലി ഉരുൾപൊട്ടലുണ്ടായപ്പോൾ ഞങ്ങൾ 10 ചെറുപ്പക്കാർ അവിടെ പോയി 10 ദിവസം സേവനം ചെയ്തത് ഇന്നലേപ്പോലെ ഓർക്കുന്നു. സാറും ഞാനും കൂടിയായിരുന്നു അവിടെ ചെന്ന് പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഒരുക്കിയത്.
ഇങ്ങനെ നോവുന്ന മനസ്സുകൾ എവിടെയുണ്ടെങ്കിലും അവിടേക്ക് ഓടിയെത്താനുള്ള ഒരു മനസ്സ് യുവതലമുറയിൽ വളർത്തിയെടുക്കാൻ മാത്യു സാർ അധ്വാനിച്ചു. ഒരു ഓഫീസോ പൈസയോ ഒന്നുമില്ലാതെ എങ്ങനെ സാമൂഹ്യ സേവനം ചെയ്യാം എന്നദ്ദേഹം പഠിപ്പിച്ചു. കൊട്ടാരക്കര കിംഗ്സ് കോളജിന്റെ ഓഫീസ് ശരിക്കും ഞങ്ങൾ കയ്യേറി സ്വന്തമാക്കുകയായിരുന്നു. അവിടുത്തെ ഫോണായിരുന്നു ഞങ്ങളുടെയും ഫോൺ. വൈ. രാജൻ സാറും വത്സമ്മ ടീച്ചറും എപ്പോഴും ഞങ്ങൾക്ക് പിന്തുണ നൽകി പോന്നു എന്നതും നന്ദിയോടെ ഓർക്കുന്നു.
എന്റെ ആദ്യ നോവലുകൾ പ്രസിദ്ധീകരിച്ചു കാണാൻ ഏറ്റവും ആഗ്രഹിച്ചത് സാറായിരുന്നു. അതിനായി എന്നെയും കൂട്ടി മനോരമ , മനോരാജ്യം തുടങ്ങിയ കോട്ടയം ഓഫീസുകളിൽ പോയി. ആ യാത്രയിലാണ് മാങ്ങാനം ആശ്രമത്തിൽ വച്ച് അതിന്റെ കയ്യെഴുത്തു പ്രതി സി. എസ്. എസിന്റെ ചുമതലയുണ്ടായിരുന്ന പി.ടി തോമസ് അച്ചൻവാങ്ങി പിന്നീട് പ്രസിദ്ധീകരിച്ചത്.
വാളകത്ത് ഒരുപാടു നാളായി അടഞ്ഞു കിടന്നിരുന്ന മാർത്തോമാ സഭയുടെ ആശുപത്രി ഏറ്റെടുത്ത് ഡി. അഡിക്ഷൻ സെന്റർ നടത്താൻ അദ്ദേഹം ഏറെ താല്പര്യം കാണിച്ചു. മദ്യാസക്തിയുള്ള നൂറുകണക്കിനാളുകളാണ് അവിടെയെത്തി സുഖം പ്രാപിച്ചു പോയത്. ഇപ്പോൾ കലയപുരം ആശ്രയ എന്ന മഹത്തായ പ്രസ്ഥാനം നടത്തുന്ന കലയപുരം ജോസ് ഇവിടെയാണ് തന്റെ പ്രവർത്തനം ആരംഭിച്ചത്. സാറിന്റെ കാലടികളെ പിന്തുടർന്ന് ആരംഭിച്ച ആശ്രയ - സങ്കേതം പ്രസ്ഥാനങ്ങൾ ഇപ്പോൾ രജത ജൂബിലി ആഘോഷിക്കുകയാണ്.
പതിനഞ്ചു വർഷം മുമ്പ് മാത്യു സാർ ഈ ലോക സേവനം അവസാനിപ്പിച്ചു. കഴിഞ്ഞ പതിനഞ്ചു വർഷവും അദ്ദേഹത്തിന്റെ പേരിൽ അനുസ്മരണ പ്രഭാഷണങ്ങളും മറ്റു പരിപാടികളും സംഘടിപ്പിക്കാനായി എന്നതും ധന്യമായ അനുഭവമാണ്.
സാറുമായി ബന്ധപ്പെട്ട ഞങ്ങളെയെല്ലാം വേദനിപ്പിച്ചത് പക്ഷെ ന്യൂയോർക്കിൽ വച്ച് അന്തരിച്ച മിനി മോളുടെ അകാല വിയോഗമായിരുന്നു. സാറിന്റെ മൂന്നു മക്കളിൽ രണ്ടാമത്തെയാൾ. എഞ്ചിനിയർ ആയി ഉന്നത നിലയിൽ വർത്തിക്കുകയായിരുന്നു.
കെ സി മാത്യു സാറിനെ പോലെയുള്ള വ്യക്തിത്വങ്ങൾ ഇല്ലെങ്കിൽ നമ്മുടെ നാട് എത്ര ദരിദ്രമായി പോയേനെ 2005 -ൽ അദ്ദേഹത്തിന്റെ അനുസ്മരണ വാല്യം പ്രസിദ്ധീകരിച്ചപ്പോൾ ഞങ്ങൾ നൽകിയ പേര് " ഒരു കർമ്മയോഗിയുടെ കാൽപ്പാടുകൾ " എന്നായിരുന്നു. ശരിക്കും കർമ്മത്തെ ഈശ്വരനെപ്പോലെ കരുതിയ ആചാര്യനായിരുന്നു മാത്യു സാർ. മരിക്കാത്ത ആ ഓർമകൾക്ക് മുന്നിൽ ഞാൻ ശിരസ്സ് നമിക്കുന്നു.
Dr. Abraham Karickam
Subscribe to:
Post Comments (Atom)
No comments:
Post a Comment