Tuesday, 15 June 2021

യാത്രാപഥത്തിലെ താരകങ്ങൾ - പത്തൊമ്പത് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൊച്ചു കൊച്ചു പിണക്കങ്ങളുടെയും ഇണക്കങ്ങളുടെയും ഇടനാഴിയിലൂടെ ഞങ്ങൾ അല്പകാലം സഞ്ചരിച്ചെങ്കിലും സ്നേഹ ബന്ധത്തിന്റെ ഊഷ്മളത ഒരിക്കലും കുറഞ്ഞിരുന്നില്ല. തിരുമേനിയുടെ ക്രാന്ത ദർശിത്വവും കാര്യങ്ങൾ നേടിയെടുക്കാനുള്ള പ്രാപ്തിയും പലപ്പോഴും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിൽ വഴിത്തിരിവായ ഒന്ന് രണ്ടു തീരുമാനങ്ങൾക്കു പിന്നിലും തിരുമേനിയുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നത് കൃതജ്ഞതയോടെ സ്മരിക്കുകയാണിപ്പോൾ. കോളജ് പോലുള്ള ഒരു ബൃഹത്തായ സംരംഭം ആരംഭിക്കണമെങ്കിൽ എത്ര വലിയ സമർപ്പണവും ഈശ്വരാനുഗ്രഹവും വേണം എന്നത് നേരിട്ടനുഭവിക്കാൻ എനിക്കും ഇടയായി. മാർത്തോമ്മാ സഭപോലെ ഒരു കൊച്ചു സഭയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നും വെല്ലുവിളിയായിരുന്നു. അപാരമായ ആത്മവിശ്വാസവും ജനപിന്തുണയുമുള്ള വ്യക്തിത്വങ്ങൾ അശ്രാന്ത പരിശ്രമം ചെയ്താലേ അതൊക്കെ സാദ്ധ്യമാകൂ. 1952- ൽ തിരുവല്ല മാർത്തോമ്മാ കോളജ് ആരംഭിക്കാൻ കെ. കെ. കുരുവിള സാറും (മാർത്തോമ്മാ സെമിനാരിയുടെ ആദ്യ ആത്മായ പ്രിൻസിപ്പലായിരുന്നു). കെ. ഇ. നൈനാൻ സാറും (മധുര അമേരിക്കൻ കോളജിലെ വിഖ്യാത പ്രൊഫസർ) നൽകിയ നേതൃത്വം വളരെ വിലപ്പെട്ടതായിരുന്നു. അവരെ പ്രോത്സാഹിപ്പിക്കാൻ ഡോ. യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉണ്ടായിരുന്നു. ആദ്യ പ്രിൻസിപ്പലായിരുന്ന റവ. എം. ജി ചാണ്ടി എന്ന അലക്സാണ്ടർ മാർത്തോമ്മാ തിരുമേനിയും കൂടി ആയപ്പോൾ കാര്യം ഭംഗിയായി. എന്നാൽ കിഴക്കിന്റെ വളർച്ചയ്ക്ക് വേണ്ടി കോഴഞ്ചേരിയിൽ ഒരു കോളജ് സ്ഥാപിക്കണം എന്ന് കുറുന്തോട്ടിക്കലച്ചൻ മണ്ഡലത്തിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ സഭയ്ക്ക് അത് കൂടി താങ്ങാനുള്ള കരുത്തില്ല എന്നാണ് യൂഹാനോൻ തിരുമേനി പ്രസ്താവിച്ചത്. പക്ഷെ കുറുന്തോട്ടിക്കലച്ചനും കിഴക്കൻ പ്രദേശത്തുള്ളവരും പിന്മാറിയില്ല. കോഴഞ്ചേരി ഇടവകയുടെ ശക്തമായ പിന്തുണയോടെ കോളജ് ആരംഭിച്ചു. ചുങ്കത്തറ ഇടവകയുടെ പാരലൽ കോളജാണ് പിന്നീട് അഫിലിയേറ്റഡ് കോളജിലേക്ക് വഴിതെളിച്ചത്. ഈശോ തിരുമേനി ആദ്യ മാനേജരായിരുന്നപ്പോൾ EZE എന്ന ജർമ്മൻ പ്രസ്ഥാനം 75 ലക്ഷം രൂപ കെട്ടിട നിർമ്മാണത്തിനായി നൽകി എന്ന് കേട്ടിട്ടുണ്ട്. ജെ. ജോസഫ് അച്ചന്റെ നേതൃത്വത്തിലുള്ള കുടിയേറ്റക്കാരുടെ സ്വപ്നം യാഥാർഥ്യമാക്കാൻ മാത്യൂസ് മാർ അത്തനേഷ്യസ് തിരുമേനിയുടെ ശക്തമായ നേതൃത്വമുണ്ടായിരുന്നു. പെരുമ്പാവൂർ കോളജിനു ജന്മം നല്കാൻ സുവിശേഷ സംഘവും അതിന്റെ നേതാക്കളുമുണ്ടായിരുന്നു. ചുങ്കത്തറ കോളജിലും, പെരുമ്പാവൂർ കോളജിലും, ചെങ്ങന്നൂർ കോളജിലും കുരുടാമണ്ണിൽ തോമസ് മാർ അത്തനേഷ്യസ് തിരുമേനിയുടെ കയ്യൊപ്പുണ്ടായിരുന്നു എന്നതു പരാമർത്ഥമാണ്. ഇങ്ങനെയുള്ള ബിഷപ്പുമാരുണ്ടായിരുന്നില്ലെങ്കിൽ നാം ഇന്ന് എവിടെ ആയിരുന്നേനെ എന്ന് പുതു തലമുറയെങ്കിലും ആലോചിക്കണം. ചെങ്ങന്നൂർ കോളജിന്റെ ഉത്ഭവം രസകരമാണ്. ആലായിൽ ഒരു കോളജ് അനുവദിക്കാൻ പോകുന്നു എന്ന് കേട്ട മാത്രയിൽ കുരുടാമണ്ണിൽ തിരുമേനി പുത്തൻകാവിൽ തലക്കോട്ടു് ചിന്നക്കുട്ടിച്ചായന്റെ പെട്ടിയിലെ ആധാരം നിർബന്ധിച്ചു വാങ്ങി തിരുവനന്തപുരത്തേക്കോടി എന്നാണ് കേട്ടിട്ടുള്ളത്. അന്ന് കേരളാ സിൻഡിക്കേറ്റ് അടക്കി വാണിരുന്നത് കെങ്കേമന്മാരായ പി.സ് ജോർജ് സാറും ടി.സി തോമസ് അച്ചനും (തിരുവല്ല കോളജ് മുൻ പ്രിൻസിപ്പൽ) ഒക്കെയായിരുന്നു. അവർ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിനു അനുമതിയും നൽകി. യു. സി. കോളജ് അദ്ധ്യാപകനായിരുന്ന എ. എ പൈലി അച്ചനെ തന്റെ ഫോറിൻ കാറയച്ചു വരുത്തി. ഇവിടെ പ്രിൻസിപ്പലായി നിയമനവും നൽകി .(കാറുകൾ ഫോറിനായാലും ഇത്തരം സത്കർമ്മങ്ങൾക്കും ഉപയോഗിക്കാം). ഇടയ കുഞ്ഞുങ്ങളുടെ മനസ്സുകൾ വെന്തപ്പോൾ മനസ്സ് നൊന്തവരായിരുന്നു നമ്മുടെ പൂർവപിതാക്കൾ. കൊട്ടാരക്കരയിലെ പാവപെട്ട കൃഷിക്കാരുടെ മക്കളെ പഠിപ്പിക്കാനാണ് തൻ കോളജ് തുടങ്ങിയതെന്ന് മാത്യൂസ് ദ്വിതീയൻ ബാവ തിരുമേനി പലവട്ടം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇതിന്റെയെല്ലാമിടയിൽ ഏനാത്ത് പാലത്തിനിപ്പുറമുള്ളവരുടെ കാര്യം പറയാൻ ആരുമുണ്ടായില്ല. റാന്നി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മാർത്തോമ്മാക്കാരുള്ളത് തെക്കൻ പ്രദേശത്താണ്. പറഞ്ഞിട്ടെന്തു കാര്യം? തദ്ദേശ വാസികളുടെ അതിശക്തമായ ഇടപെടലുണ്ടെങ്കിലേ ഏതുകാര്യവും സാധ്യമാവുകയുള്ളു എന്നത് അനുഭവം പഠിപ്പിക്കുന്ന പാഠമാണ്. തിരുവനന്തപുരം - കൊല്ലം ഭദ്രാസനമുണ്ടായ നാൾ മുതൽ (1980) ഞങ്ങൾ കരുനീക്കങ്ങൾ തുടങ്ങി. ക്രിസോസ്റ്റം തിരുമേനിയോട് പലവട്ടം പറഞ്ഞു. പക്ഷെ 15 ഏക്കർ സ്ഥലവും കെട്ടിടങ്ങളും എല്ലാം നമുക്ക് അപ്രാപ്യമാണെന്ന് തിരുമേനി വിശ്വസിച്ചു. വില്ലൂരിൽ സൺഡേ സ്കൂൾ സമാജം വക 15 ഏക്കറോളം സ്ഥലമുണ്ടായിരുന്നു . അത് കിട്ടുമോ എന്ന് നോക്കി. നടന്നില്ല. കൊട്ടാരക്കര കൺവൻഷൻ പന്തലിൽ വച്ച് ഒരു ദിവസം ഞങ്ങൾ ഈ വിഷയം സംസാരിക്കുമ്പോൾ എവിടെ പണം എന്ന് തിരുമേനി ചോദിച്ചു. എന്റെ അടുത്ത് നിന്ന കെ. കെ .കുഞ്ഞുകോശിച്ചായൻ (ഇഞ്ചക്കാട് ) ഉടൻ പറഞ്ഞു. " തിരുമേനീ പതിനായിരം രൂപ ഞാൻ തരാം". ഞങ്ങൾക്ക് അതൊരു പിടി വള്ളിയായി. സഹായിക്കാൻ മറ്റുള്ളവർ പിന്നാലെയുണ്ട് എന്ന ഒരു തോന്നൽ. 1993 - ൽ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടുണ്ടാക്കാൻ വി. ജെ. കുര്യൻ സാർ കരഞ്ഞു നടന്ന കഥകൾ ഈയിടെ വായിച്ചു. ജോസ് മാളിയേക്കൽ എന്ന ജർമ്മൻ പ്രവാസി കയ്യിൽ വച്ചുകൊടുത്ത ഇരുപതിനായിരം രൂപ നനഞ്ഞകണ്ണുകളോടെയാണ് അദ്ദേഹം വാങ്ങിയത്. ഇതിനും 10 വർഷം മുമ്പാണ് ഞങ്ങൾ ഈ സാഹസത്തെപ്പറ്റി ചിന്തിക്കുന്നത് എന്നോർക്കണം. ഐറേനിയസ് തിരുമേനി എന്ന ജോസഫ് മാർത്തോമ്മാ മെത്രാപോലീത്ത രംഗ പ്രവേശം ചെയ്യുന്നത് ഈ പശ്ചാത്തലത്തിലാണ്. അത് നടക്കും എന്ന് തിരുമേനി പറഞ്ഞു. ഭദ്രാസന അസംബ്ലിയിൽ പ്രമേയം പാസ്സാക്കി കേന്ദ്രത്തിലേക്കയച്ചു. സഭയെ കുറ്റം പറയാനാകില്ല. ഉള്ള കോളജുകൾ കുത്തുപാളയെടുത്തു നിൽക്കുന്ന കാലമാണ്. കൗൺസിലിൽ വെരി . റവ, . കെ. വി. ജേക്കബ്, എ. സി . കുരിയനച്ചൻ, ഡോ. പി. ജെ. അലക്സാണ്ടർ . ഡോ. കെ. സി. ജോൺ, കെ. വർഗീസ് എന്നിവരും ഞാനുമുണ്ടായിരുന്നു. ഡയസിൽ പിന്തുണയ്ക്കാൻ ഐറേനിയസ് തിരുമേനിയും. ഞങ്ങളുടെ ശല്യം സഹിക്കാതെ വന്നപ്പോൾ തെക്കൻ ഭദ്രാസനത്തിൽ ഒരു കോളജ് തുടങ്ങാൻ അനുമതി തന്നു. പക്ഷെ ഒരു നിബന്ധനയും വച്ചു. ഒരു നയാ പൈസപോലും കേന്ദ്രം തരികയില്ല. ആ വെല്ലുവിളി ഞങ്ങൾ സ്വീകരിച്ചു. ബാക്കിയുള്ളത് ചരിത്രമാണ്. 15 ലക്ഷത്തിന് ഇത്തിക്കരയറിന്റെ തീരത്ത് 18 ഏക്കർ ഭൂമി ലഭിച്ചു. അയ്യായിരം രൂപ തന്ന 320 അംഗങ്ങളെ ചേർത്ത് സൊസൈറ്റി രൂപീകരിച്ചു. അങ്ങനെ പതിനഞ്ചു ലക്ഷം കിട്ടി. (ചരിത്രമെല്ലാം ഈയിടെ പ്രസിദ്ധീകരിച്ച സൊസൈറ്റി ഡയറക്റ്ററിയിൽ ഞാൻ തന്നെ വ്യക്തമായി എഴുതിയിട്ടുള്ളതിനാൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല). എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിലെ രണ്ടാമത്തെ സെൽ ഫൈനാൻസിംഗ് കോളജ് നമുക്ക് ലഭിച്ചു. കെ. സി. ജോൺ സാറും ഞാനും കൂടി കേരളാ യൂണിവേഴ്സിറ്റി ഓഫീസിൽ പോയി അഫിലിയേഷൻ ലെറ്റർ വാങ്ങി. നിബന്ധന കണ്ടപ്പോൾ ഞെട്ടിപ്പോയി. ഒരു മാസത്തിനുള്ളിൽ കോളജ് ആരംഭിച്ചിരിക്കണം. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, പോളിമർ കെമിസ്ട്രി എന്നീ മൂന്നു ഡിഗ്രി കോഴ്സുകൾ. വിറയലോടെയാണ് ഞങ്ങൾ ഐറേനിയസ് തിരുമേനിയോട് കാര്യം പറഞ്ഞത്. പൊളിയാറായ ഒരു പഴയ വീടല്ലാതെ കാമ്പസ്സിൽ ഒന്നുമില്ലായിരുന്നു. പക്ഷെ പരിഹാരം തിരുമേനിയുടെ മനസ്സിലുണ്ടായിരുന്നു. എനിക്ക് അമ്പരപ്പുണ്ടാക്കിയ ഇഛാശക്തി എന്ന് ഞാൻ പറഞ്ഞത് അതാണ്. ബിജു എന്ന കോൺട്രാക്ടറോട് ഒരു മാസത്തിനുള്ളിൽ സെമി പെർമനന്റ് കെട്ടിടമുണ്ടാക്കി തരാൻ തിരുമേനി പറഞ്ഞു. സംഗതി ക്ലീൻ. ടി. എം . ജോസഫ് സാറിന്റെ അപാരമായ അനുഭവ സമ്പത്തും പിടിപാടും മുതലാക്കാൻ അദ്ദേഹത്തെ പ്രിൻസിപ്പലായും നിയമിച്ചു. ഇന്ന് ആയൂരിൽ ഏതു സ്ഥാപനത്തോടും കിടപിടിക്കാൻ കെല്പുള്ള രണ്ടു കോളജുകളും ഒരു സ്കൂളുമുണ്ട്. അക്രഡിറ്റേഷനിലേക്കും സ്വയം ഭരണത്തിലേക്കും ക്രമേണ വളരുകയാണ്. ഗവേർണിംഗ് കൗൺസിൽ അംഗമായും സെക്രട്ടറിയായും വൈസ് പ്രസിഡന്റായും ദീർഘനാൾ പ്രവർത്തിക്കാൻ ദൈവം എനിക്കും അവസരം തന്നു. ജീവിത പാഠങ്ങൾ ഏറെ പഠിച്ചു. പക്ഷെ ഒരു കാര്യം നാമറിയണം. അയ്യായിരം രൂപാ അന്ന് ആറ് സെന്റ് വസ്തുവിന്റെ വിലയായിരുന്നു. (സെന്റിന് 750 രൂപ). ആ ആറു സെന്റിന് ഇന്ന് കുറഞ്ഞത് 60 ലക്ഷം കിട്ടും. ആവശ്യത്തിൽ തുണയായ ആ സഭാ സ്നേഹികൾക്ക് നമ്മൾ തിരിച്ചു നല്കിയതോ? രജത ജൂബിലിയ്ക്കു സമ്മാനമായി നൽകിയ ഒരു പൊന്നാട. പിന്നെ ക്രിസോസ്റ്റം തിരുമേനി, ഐറേനിയസ് തിരുമേനി, തോമസ് തിരുമേനി എന്നിവർക്കൊപ്പമുള്ള ഒരു ഫോട്ടോയും. ഇന്ന് നമ്മുടെ കോളജുകളിൽ പഠിച്ചിറങ്ങുന്ന പതിനായിരങ്ങളും നല്ല ശമ്പളം വാങ്ങുന്ന ജീവനക്കാരും ഒരിക്കലും മറക്കരുതാത്ത ഒരു കാര്യമുണ്ട്. ഇതെല്ലം നിസ്വാർത്ഥമതികളായ അനേകരുടെ വിയർപ്പിന്റെ വിലയാണെന്ന്. 1991- ൽ അഖില ലോക സഭാ കൗൺസിൽ ജനറൽ അസംബ്ലി കാൻബറയിൽ നടന്നു. സഖറിയാസ് തിരുമേനിയെ സെൻട്രൽ കമ്മറ്റിയിൽ എടുപ്പിക്കുന്നതിന് ഐറേനിയസ് തിരുമേനി അവിടെ വച്ചു നൽകിയ ഉദാത്തമായ പിന്തുണ റേച്ചൽ കൊച്ചമ്മയ്ക്കും, ഐപ്പ് ജോസഫ് അച്ചനും,അന്ന് പട്ടക്കാരനായിരുന്ന പൗലോസ് തിരുമേനിക്കും, എനിക്കും അറിയാം. എവിടെയായാലും സ്വന്തം സഭയ്ക്ക് വേണ്ടി പോരാടുന്നതിൽ അദ്ദേഹം മുൻപന്തിയിലായിരുന്നു. അത് കഴിഞ്ഞു വന്ന ഉടനെയാണ് 1993 - ലെ മാർത്തോമ്മാ സ്റ്റുഡന്റസ് കോൺഫറൻസ് കൊട്ടാരക്കര വച്ചു നടത്തണമെന്നും അതിന്റെ സെക്രട്ടറിയാകണമെന്നും തിരുമേനി എന്നോടാവശ്യപ്പെട്ടത്. ഈശോ മാത്യു അച്ചൻ പ്രസിഡന്റാകും എന്നറിഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. അതും സാഹസമായിരുന്നു. 200 യുവതീ യുവാക്കളെ മൂന്നു ദിവസം താമസിപ്പിക്കാൻ കൊട്ടാരക്കരയിൽ എവിടെ ഇടം? പോരാത്തതിന് സൈറസ് സാറും, എസ്. കെ. ഏബ്രഹാം സാറും,ഇട്ടി സാറും എല്ലാം കത്തി ജ്വലിച്ചു നിൽക്കുന്ന കാലം. പക്ഷെ എല്ലാം ഭംഗിയായി നടന്നു. വാളകം സി. എസ് .ഐ സ്കൂളിന്റെ മുറ്റത്ത് പന്തലിട്ട് ഗംഭീരമായി നടത്തി. ഒട്ടേറെ അച്ചന്മാരും സുഹൃത്തുക്കളും സഹായിക്കാനുണ്ടായിരുന്നു. അതിന്റെ മിച്ചം വന്ന തുക കൊണ്ട് ഡോ. അലക്സാണ്ടർ മാർത്തോമ്മാ ഡയലോഗ് സെന്റർ ജൂബിലി മന്ദിരം കേന്ദ്രമാക്കി ആരംഭിക്കാനായതാണ് രണ്ടാമത്തെ വഴിത്തിരിവ്. കൺവൻഷൻ ബംഗ്ലാവിൽ അതിനു ഒരു ഓഫീസ് മുറിയും തിരുമേനി ഉദ്ഘാടനം ചെയ്തു തന്നിരുന്നതാണ്. അത് ഇടിച്ചു പൊളിച്ചു കളഞ്ഞപ്പോൾ പുതിയ കെട്ടിടത്തിൽ ഒരു മുറി ഞങ്ങൾക്ക് തരേണ്ടതല്ലേ? ജോസഫ് മാർത്തോമ്മായുടെ ആ മനസ്സും മഹത്വവും ഞാൻ തിരിച്ചറിയുന്നു. നമ്രശിരസ്കനാകുന്നു. Dr. Abraham Karickam

No comments:

Post a Comment