Thursday, 10 June 2021

യാത്രാപഥത്തിലെ താരകങ്ങൾ - പത്ത് ബ്രദർ റോജർ അറുപതുകളിലും എഴുപതുകളിലുമായി രണ്ടു ദശകങ്ങൾ നീണ്ട വിദ്യാഭ്യാസ കാലഘട്ടത്തിൽ എന്നെ സ്വാധീനിച്ച മഹൽ വ്യക്തിത്വങ്ങളെ പറ്റിയാണ് ഞാൻ ഇത് വരെ പറഞ്ഞത്.1978 – ൽ കേരളാ യൂണിവേഴ്സിറ്റി ഓഫീസിൽ ചേർന്നതോടെ എന്റെ ഔദ്യോഗിക കാലഘട്ടം ആരംഭിക്കുകയായി. 1975 - ൽ കണ്ടുമുട്ടിയ ഒരു ആസാധാരണ വ്യക്തിയെ കൂടി പറയുമ്പോൾ ഒന്നാം ഘട്ടം പൂർത്തിയാകും. 1975 - ൽ കൊല്ലം ഫാത്തിമാ കോളജിൽ എം. എ ഇംഗ്ലീഷ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ഫ്രാൻസിലെ തെസെ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയിലേക്കു അവർ എന്നെ ക്ഷണിച്ചത്. കരിക്കം എസ്. ഡി .എ സ്കൂളിൽ പഠിക്കുന്ന കാലത്തു് അവിടെ ഒരു ദിവസം ഇന്റർ നാഷണൽ പ്രസിഡന്റ് അതിഥിയായെത്തി. ഹട്ടൻ മാസ്റ്റർ അദ്ദേഹത്തെ പരിചയപ്പെടുത്തിയപ്പോൾ പറഞ്ഞു അദ്ദേഹം നൂറു രാജ്യങ്ങൾ ചുറ്റി വരുന്ന ആളാണെന്ന്. ലോകം ഒരു തവണ എങ്കിലും ചുറ്റി കറങ്ങണമെന്ന മോഹം അന്നേ തുടങ്ങിയതാണ്. അതിന്റെ ആദ്യ സന്ദർഭം ഇവിടെ സമാഗതമായി. പഠനം നഷ്ടപെടുന്നതൊന്നും ഞാൻ കാര്യമാക്കിയില്ല. നേരെ ഫ്രാൻസിന് വിമാനം പിടിച്ചു. ആ യാത്രയുടെ അവിസ്മരണീയ മുഹൂർത്തങ്ങളെ പറ്റിയെല്ലാം " എന്റെ ഭൂഖണ്ഡാന്തര യാത്രകൾ - പഠനാനുഭവങ്ങൾ " എന്ന കൃതിയിൽ ഞാൻ വിവരിച്ചിട്ടുണ്ട്. എന്റെ ജീവിത വീക്ഷണത്തെ സാരമായി സ്വാധീനിച്ച ബ്രദർ റോജർ എന്ന മഹാനെ പറ്റി മാത്രമാണ് ഇവിടെ പറയാനുദ്ദേശിക്കുന്നതു്. ഇത്രയും തേജസ്സുള്ള ഒരു മുഖം ഞാൻ വേറെ കണ്ടിട്ടില്ല. സൂര്യൻ ഉദിച്ചപോലെ തോന്നും അദ്ദേഹത്തിന്റെ മുന്നിലെത്തുമ്പോൾ. സ്വിറ്റ്സർലണ്ടിൽ ജനിച്ച അദ്ദേഹം ഒരു പ്രൊട്ടസ്റ്റന്റ് പട്ടക്കാരനായി. പക്ഷെ പള്ളിയുടെ അകത്തുള്ള ജീവിതത്തേക്കാൾ യാതനകളുടെ പുറം ലോകമാണ് അദ്ദേഹത്തെ പ്രോചോദിപ്പിച്ചത്. രണ്ടാം ലോക മഹാ യുദ്ധത്തിൽ മുറിവേറ്റു വീണ പടയാളികളെ ശുശ്രൂഷിച്ചുകൊണ്ട് അദ്ദേഹം സമൂഹത്തിലേക്കിറങ്ങി. വേറെ ആറു പേരും കൂടി കൂട്ടത്തിൽ കൂടിയതോടെ അവർ തെസെ കമ്മ്യൂണിറ്റി എന്ന എക്യൂമെനിക്കൽ പ്രസ്ഥാനം ആരംഭിച്ചു. ഫ്രാൻസിലെ ഈ ഗ്രാമം ലോകമെമ്പാടുമുള്ള യുവജനങ്ങളുടെ ആശാ സങ്കേതമാണ്. " തെസെ ..............ആ ചെറിയ വസന്തം” എന്നാണ് പോപ്പ് ഇരുപത്തി മൂന്നാമൻ അവരെ പറ്റി പറഞ്ഞത്. ലോകം മുഴുവൻ തണൽ വിരിച്ചു നിൽക്കുന്ന ഒരു മഹാ വൃക്ഷമാണിന്നു തെസെ. "തെസെ കമ്മ്യൂണിറ്റി : ഈശ്വര ചൈതന്യത്തിന്റെ നിത്യ വസന്തം" എന്ന ഒരു ഗ്രൻഥം ഞാൻ അവരെ പറ്റി എഴുതിയിട്ടുണ്ട്. സമ്പന്നതയുടെ മടിത്തട്ടിൽ ലാളിത്യം എന്തെന്ന് ലോകത്തിനു കാട്ടികൊടുക്കുന്ന മഹനീയ മാതൃകയാണ് തെസെ. ഇന്നവിടെ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള " ബ്രദേഴ്സ് "താമസിക്കുന്നുണ്ട്. കുടുംബ സ്വത്തുപോലും അവർ കമ്മ്യൂണിറ്റിയിലേക്കു കൊണ്ട് വരുന്നില്ല. ആരിൽ നിന്നും ഒരു സംഭാവനയും സ്വീകരിക്കുന്നുമില്ല. സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നു. ഏറ്റവും എളിമയാർന്ന ജീവിതം. ഈ ലാളിത്യമാണ് ആയിരക്കണക്കിനാളുകളെ അങ്ങോട്ടാകർഷിക്കുന്നത്. പലതവണ അവിടെ താമസിച്ചു പ്രവർത്തിക്കുന്നതിന് എനിക്ക് ഭാഗ്യമുണ്ടായി. മാത്രമല്ല ഏകദേശം നാല്പതോളം ചെറുപ്പക്കാരെ പല കാലഘട്ടങ്ങളിലായി അവിടേക്കു നിയോഗിച്ചയക്കുന്നതിനും ദൈവം അവസരം തന്നു. എല്ലാവരും ഇന്ന് ലോകമെമ്പാടും നല്ല നിലയിൽ പ്രശോഭിക്കുന്നു . എപ്പോൾ ചെന്നാലും ബ്രദർ റോജർ എന്നെ സ്നേഹ വാത്സല്യങ്ങളോടെ സ്വീകരിച്ചു. വൈകുന്നേരങ്ങളിൽ അദ്ദേഹം നടത്തിയ ചെറു സദസ്സുകൾ വളരെ ഊഷ്മളമായിരുന്നു. ലോകം മുഴുവൻ കഷ്ട്ടപെടുന്ന ജനതയെ പറ്റിയാണ് അദ്ദേഹം എപ്പോഴും സംസാരിച്ചത്. എങ്ങനെ ശാശ്വത സമാധാനം വിളങ്ങുന്ന ഒരു ലോക നിർമ്മിതിക്കായി നമുക്ക് പ്രവർത്തിക്കാനാകും? അതായിരുന്നു പലപ്പോഴും ആ മനസ്സിൽ നിറഞ്ഞു നിന്ന ചിന്ത. കമ്മ്യൂണിറ്റിയോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞാനും സഞ്ചരിച്ചു. അമേരിക്കയിലും കാനഡയിലും റോമിലും കൽക്കട്ട, മദ്രാസ് തുടങ്ങിയ ഇന്ത്യൻ പട്ടണങ്ങളിലും ഞങ്ങൾ നിരവധി മീറ്റിംഗുകൾ നടത്തുകയുണ്ടായി. പതിനായിരക്കണക്കിനാളുകളാണ് ഓരോ മീറ്റിംഗിലും സംബന്ധിക്കുന്നത്. കൽക്കട്ടയിൽ മദർ തെരേസയോടൊപ്പം താമസിച്ചു ജോലി ചെയ്തതും വാഷിംഗ്ടൺ ഡി. സി യിൽ പെന്റഗൺ സന്ദർശിക്കുന്നതും ന്യൂയോർക്കിലെ പാവപെട്ട ജനം താമസിക്കുന്ന പ്രദേശങ്ങൾ തേടിപോയതും എല്ലാം എനിക്കു മറക്കാനാവാത്ത ഓർമകളാണ്. നമ്മുടെ ജീവിതം നമുക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴാണ് ജീവിതമെന്ന മഹാ സമസ്യയുടെ ധന്യത വെളിപ്പെടുന്നതെന്നും ബ്രദർ റോജറും തെസെ കമ്മ്യൂണിറ്റിയും ലോകത്തെ പഠിപ്പിക്കുന്നു. അവിടെയുള്ള ചെറിയ പള്ളിയുടെ മുന്നിൽ ചെറിയ മൺകൂനയിൽ അദ്ദേഹം വിശ്രമിക്കുന്നു. ഒരു കല്ലറ പോലുമില്ലാതെ . എന്നും ആരെങ്കിലും കൊണ്ടു് വയ്ക്കുന്ന പൂക്കൾ മാത്രം മതി അദ്ദേഹത്തിന്റെ ഓർമകളെ ദീപ്തമാക്കാൻ. Dr. Abraham Karickam

No comments:

Post a Comment