Tuesday, 22 June 2021

യാത്രാപഥത്തിലെ താരകങ്ങൾ - ഇരുപത് റവ. ഡോ. ഹാൻസ് ഊക്കോ എന്റെ വഴിത്താരകളെ പ്രശോഭനമാക്കിയ രണ്ടു സംഭവങ്ങൾക്കു ഓസ്ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റി വേദിയായിട്ടുണ്ട്. അഖിലലോകസഭാ കൗൺസിലിന്റെ 1991 - ലെ കാൻബറ അസ്സംബ്ലിയ്ക്കു മുന്നോടിയായി അവിടെ ഒരു പ്രീ അസംബ്ളി സമ്മേളനം നടന്നു. ബൊസ്സൈ എക്യൂമെനിക്കൽ ഇന്സ്ടിട്യൂട്ടിൽ (ജനീവ) എന്റെ അദ്ധ്യാപികയായിരുന്ന ക്യൂബക്കാരി ഓഫീലിയ ഓർട്ടേഗയെ കാണാനാണ് മൊണാഷ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഞാൻ അങ്ങോട്ട് പോയത്. പതിവുപോലെ അവിടെയും മതസംവാദത്തെ പ്പറ്റി ചൂടേറിയ ചർച്ചകൾ നടന്നു. അതിനു ശേഷം WCC ഡയലോഗ് യൂണിറ്റിൽ പുതുതായി നിയമിതനായ സ്വീഡൻകാരൻ ഹാൻസ് ഊക്കോ വന്നു പരിചയപെട്ടു. പിന്നീടുള്ള പതിനഞ്ചു വർഷങ്ങൾ പല ലോക വേദികളിൽ ഞങ്ങൾ വീണ്ടും സന്ധിച്ചു. അപ്രതീക്ഷിത മുഹൂർത്തങ്ങളിൽ ഇതുപോലെ കണ്ടുമുട്ടുന്നവരായിരിക്കും ചിലപ്പോൾ നമ്മുടെ ജീവിത സരണിയുടെ ഗതിവിഗതികൾ ഏറെക്കുറെ നിയന്ത്രിക്കുന്നത്. WCC - യുടെ ഇരുപതു വർഷത്തെ മതസംവാദ പരിപാടികളുടെ അവലോകനത്തിനായി 1992 – ൽ കൊളംബോയിൽ നടത്തിയ മീറ്റിങ് പലതുകൊണ്ടും സുപ്രധാനമായി. ഡയലോഗ് യൂണിറ്റ്ഡയറക്ടർ അന്ന് ശ്രീലങ്കക്കാരനായ ഡോ. വെസ്ളി അരിയരാജയായിരുന്നു. ബൊസ്സൈയിൽ പഠിക്കുമ്പോൾ എന്നെ മതസംവാദ മേഖലയിലേക്ക് ആകർഷിച്ചത് അദ്ദേഹമാണ്. തുടർന്ന് WCC ഏഷ്യയിൽ ആദ്യമായി നടത്തിയ യഹൂദ - ക്രിസ്ത്യൻ സംവാദം കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി നടത്താൻ അവർ എന്നെ ചുമതലപ്പെടുത്തി. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള 15 യഹൂദന്മാരും 15 ക്രിസ്ത്യാനികളുമായിരുന്നു സംബന്ധിച്ചത്. മറക്കാനാവാത്ത ഒരുപാടോർമ്മകൾ സമ്മാനിച്ച ഒരു മീറ്റിങ്ങായി അത് മാറി. അത് ഇസ്രായേലിലേക്കുള്ള എന്റെ ആദ്യ യാത്രയ്ക്ക് വഴിയൊരുക്കി. ജറുസലേമിലെ ഹീബ്രൂ യൂണിവേഴ്സിറ്റിയും തണ്ടൂർ സ്റ്റഡി സെന്ററും ചേർന്ന് നടത്തിയ കോൺഫറൻസിൽ ഇരുനൂറോളം പണ്ഡിതരാണ് പങ്കെടുത്തത്. ഇസ്രായേലിലെ ആദ്യ വനിതാ റബിമാരായ നാമാ കെൽമനും മായാ ലിബോപിച്ചും കൊച്ചി മീറ്റിംഗിൽ സംബന്ധിച്ചിരുന്നു. അവരുടെ വീടുകളിൽ ചില ദിവസങ്ങൾ താമസിക്കുന്നതിനും യഹൂദ ജീവിത രീതികൾ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിനും സാധിച്ചു. നാനാ മതസ്ഥർ പങ്കെടുക്കുന്ന ഒരു മീറ്റിങ് എങ്ങനെ നിയന്ത്രിക്കണമെന്ന് ഞാൻ പഠിച്ചത് ഹാൻസ് ഊക്കോയിൽ നിന്നാണ്. അദ്ദേഹത്തിന്റെ അപാരമായ പാണ്ഡിത്യവും സരസ സംഭാഷണവും ഏതു ചൂടേറിയ ചർച്ചകളെയും വരുതിയിലാക്കും. ഭാര്യ ആഗ്നറ്റ യുക്കോ WCC ആസ്ഥാനത്തു തന്നെയുള്ള വേൾഡ് ലൂഥറൻ ഫെഡറേഷനിലായിരുന്നു ജോലി ചെയ്തത്. അവരും മൂന്നു മക്കളും പിന്നീട് പലവട്ടം ഹാൻസിനൊപ്പം കേരളത്തിൽ വന്നിട്ടുണ്ട്. മകൻ ഡാനിയേൽ ഒരു മാസം ഇവിടെ താമസിച്ചു പഠനം നടത്തി. ഹാൻസ് തന്നെ പി. എച്. ഡി. പഠനത്തിന് ചേർന്നത് ബാംഗ്ളൂരിലെ ധർമ്മാരാം കോളജിലായിരുന്നു. WCC - യുടെ അൻപതാം വാർഷികത്തോടനുബന്ധിച്ചാണ് എട്ടാമത് ജനറൽ അസംബ്ളി ആഫ്രിക്കയിലെ ഹരാരെയിൽ നടത്തിയത്. പ്രേത്യേക ക്ഷണിതാവായി എന്നെ അവിടേക്കു വിളിച്ചത് ഡയലോഗ് യൂണിറ്റായിരുന്നു. അതുപോലെ ബ്രസീലിൽ നടന്ന ഒമ്പതാം അസ്സംബ്ലിയിൽ യു. ആർ. ഐ യുടെ വക്താവായി പങ്കെടുക്കാൻ അവസരമൊരുക്കിയതും അവർ തന്നെ. അങ്ങനെ ലോകത്തിലെ എണ്ണപ്പെട്ട മത പണ്ഡിതരെയും യൂണിവേഴ്സിറ്റി പ്രൊഫഫസ്സർമാരെയും പരിചയപ്പെടാൻ അവസരങ്ങൾ തുറന്നു കിട്ടി. വേദ ഗ്രൻഥങ്ങളെ കുറിച്ചുള്ള എന്റെ പഠനങ്ങളും ഈ കാലയളവിലാണ് പുരോഗമിച്ചത്. അങ്ങനെ മെൽബൺ യൂണിവേഴ്സിറ്റിയുടെ ഒരു ലോക മത സമ്മേളനത്തിൽ കണ്ടുമുട്ടിയ ഒരു കൂട്ടം പണ്ഡിതരുമായി ചേർന്ന് ഡോ. അലക്സാണ്ടർ മാർത്തോമ്മാ ഡയലോഗ് സെന്റർ ഹോളി ബുക്സ് കോൺഫറൻസ് സീരീസ് ആരംഭിച്ചു. നിരവധി പ്രതിഭകളെ ആ മീറ്റിങ്ങുകളിലേക്കു ഹാൻസ് നിയോഗിച്ചയച്ചിട്ടുണ്ട് എട്ടു അന്താരാഷ്ട്രാ സമ്മേളനവും ഇതുവരെ ഞങ്ങൾ നടത്തി. ബ്രസീൽ അസ്സംബ്ലിയ്ക്കു ശേഷമാണു ഹാൻസ് WCC യോട് വിട പറയുന്നത്. ഇപ്പോഴും ലോക വേദികളിൽ ഹാൻസും ആഗ്നറ്റയും സജീവമാണ്. കരിക്കം ഇന്റർനാഷണൽ സ്കൂളിലെ ഒരു വാർഷികത്തിന് ഈയിടെ അവർ മകളെയും കൊച്ചുമക്കളെയും കൂട്ടി വന്നിരുന്നു. നമ്മളെ വിശ്വസിക്കുകയും കരുതുകയും ചെയ്യുന്ന ആത്മ മിത്രങ്ങൾ നമ്മുടെ വഴികളെ എത്ര മാത്രം പ്രഭാപൂരിതമാക്കും എന്ന് ഹാൻസിനെപോലെയുള്ള സുഹൃത്തുക്കൾ എന്നെ പഠിപ്പിക്കുന്നു. ഡോ. ഏബ്രഹാം കരിക്കം

No comments:

Post a Comment