Thursday, 10 June 2021

യാത്രാപഥത്തിലെ താരകങ്ങൾ - പതിനാല് ഡോ. എം. എം തോമസ് ലോകത്തിന്റെ ബൗദ്ധിക മണ്ഡലത്തിൽ ജ്വലിച്ചു നിന്ന ഒരു അസാധാരണ നക്ഷത്രമാണ് മഠത്തിപ്പറമ്പിൽ മാമ്മൻ തോമസ് എന്ന ഡോ. എം.എം തോമസ്. മുൻ നാഗാലാൻഡ് ഗവർണർ. അഖില ലോക സഭാ കൗൺസിലിൻറെ പ്രസിഡന്റ് പദവിയിലെത്തിയ മാർത്തോമ്മാക്കാരൻ എന്ന നിലയിലാണ് നമുക്ക് അദ്ദേഹം പ്രിയങ്കരനായത്. വിദ്യാർത്ഥിയായിരുന്ന കാലത്തു കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് കോളേജിൽ നടന്ന എസ്.സി.എം ന്റെ ഒരു സംസ്ഥാന ക്യാമ്പിൽ വച്ചാണ് അദ്ദേഹത്തെ ഞാൻ ആദ്യം കാണുന്നത്. അന്നദ്ദേഹം WCC പ്രസിഡന്റായി ജ്വലിച്ചു നിൽക്കുന്ന സമയമാണ്. വളരെ ആകർഷകമായ അദ്ദേഹത്തിന്റെ സംസാര രീതി അന്നേ എനിക്കിഷ്ടമായി. മാർത്തോമ്മാ സഭയിൽ ഒരു പട്ടക്കാരനാകാൻ ആഗ്രഹിച്ച യുവാവായിരുന്നു. പക്ഷെ അദ്ദേഹം കമ്യൂണിസ്ററ് ചിന്താഗതിക്കാരനാണെന്ന് കമ്മറ്റിക്കാർ കണ്ടെത്തി. മനോരമയിൽ ഞങ്ങളുടെ ട്രെയിനിംഗിന്റെ ചുമതലമുണ്ടായിരുന്ന ടി.കെ.ജി നായർ പണ്ടു പറഞ്ഞ ഒരു കാര്യം ഞാനെന്നും ഓർക്കാറുണ്ട്. "അവൻ തെമ്മാടിയും, ആഭാസനും, സർവോപരി കമ്യൂണിസ്റ്റുമാണെന്നു പറയുന്ന കാലത്താണ് ഞങ്ങളൊക്കെ കമ്യൂണിസ്ററ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്". അന്നത്തെ നമ്മുടെ കമ്മറ്റിക്കാരുടെ മുമ്പിൽ ചെന്നുപെട്ട എം.എം. തോമസ് എന്ന ചെറുപ്പക്കാരനെ അവർ പൊരിച്ചു കാണും. എന്നാൽ കമ്യൂണിസ്ററ് പാർട്ടിയിലും അദ്ദേഹത്തിനു അംഗത്വം ലഭിച്ചില്ല. കാരണം ക്രിസ്തുവിലുള്ള അഗാധമായ വിശ്വാസവും സമർപ്പണവും. അതു ഒരുനാളും കൈവിടാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു. ഈ വൈരുദ്ധ്യങ്ങൾക്കിടയിൽ വളർന്നാണ് ലോക എക്യുമെനിസത്തിന്റെ കൊടുമുടിയിലേക്കു അദ്ദേഹം നടന്നുകയറിയത്. അകലെ നിന്നു മാത്രം അറിഞ്ഞ ആ വ്യക്തിത്വത്തെ ഞാൻ അടുത്തറിയുന്നത് തിരുവല്ല കോളേജിൽ എത്തിയശേഷമാണ്. അദ്ദേഹത്തിന്റെ തറവാടായ പെണ്ണമ്മ ഭവനത്തിൽ ചില സായാഹ്ന സമ്മേളനങ്ങൾ നടക്കാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഞാനും പങ്കാളിയായി. പൊതുവെ ഇടതുപക്ഷ ചിന്താഗതിക്കാരും പിന്നെ വിമോചന ദൈവ ശാസ്ത്രത്തിന്റെ വക്താക്കളും, പരിസ്ഥിതി സ്നേഹികളും എല്ലാമായി ഒട്ടേറെപ്പേർ എപ്പോഴും തോമാച്ചൻ എന്ന ബിന്ദുവിനു ചുറ്റും കറങ്ങിക്കൊണ്ടിരുന്നു. ലോക കാര്യങ്ങളെപ്പറ്റിയൊക്കെ അദ്ദേഹം മനസ്സ് തുറക്കുമ്പോൾ കേട്ടിരിക്കുന്നത് അത്യന്തം ഹൃദ്യമായ ഒരനുഭവമായിരുന്നു. തെസെ കമ്മ്യൂണിറ്റിയുടെ ആളാണു ഞാനെന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹത്തിനു വലിയ സന്തോഷമായിരുന്നു. അഖിലലോക സഭാ കൗൺസിലിൻറെ ജനീവ ഓഫീസുമായി ബന്ധപ്പെട്ടതിനുശേഷമാണ് ശരിക്കുള്ള എം.എം. തോമസിനെ ഞാനറിയുന്നത്. WCC ലൈബ്രറിയിൽ ചെന്നാൽ അദ്ദേഹം എഴുതിയിട്ടുള്ള ഗ്രന്ഥങ്ങളുടെ ഒരു കൂമ്പാരം കാണാം . ഏഷ്യൻ വേദശാസ്ത്രരംഗത്തെ കുലപതിയായിരുന്ന അദ്ദേഹത്തിന്റെ വാക്കുകൾക്ക് ലോകം എന്തുമാത്രം പ്രാധാന്യം കൊടുത്തിരുന്നു എന്നത് നമ്മെ അതിശയിപ്പിക്കുന്ന കാര്യമാണ്. അദ്ദേഹം രചിച്ച “Risking Christ for Christ Sake” എന്ന പുസ്തകം ഞാൻ ആഴത്തിൽ പഠിച്ച പുസ്തകങ്ങളിൽ ഒന്നുമാത്രം. ജനീവയിലെ ബോസെ എക്യുമെനിക്കൽ ഇൻസ്റ്റിട്യൂട്ടിൽ പഠിക്കുന്നകാലത്തു അദ്ദേഹത്തെ ഒരു ക്ലാസ്സിനായി ഞങ്ങൾ ക്ഷണിച്ചുകൊണ്ടുവന്നു. അന്ന് അമേരിക്കയിലെ പ്രിൻസ്റ്റൻ സെമിനാരിയിൽ പഠിപ്പിച്ചതിനുശേഷം മടങ്ങുന്ന വരവിലാണ് അദ്ദേഹത്തെ ഞങ്ങൾക്ക് കിട്ടിയത്. തുടർന്ന് WCC ആസ്ഥാനത്തു നടന്ന മീററിംഗുകളിലും എന്നെയും ഒപ്പം കൂട്ടി. "ക്രൈസ്തവ ധർമ്മാന്വേഷണ പര്യടനം" എന്ന അദ്ദേഹത്തിന്റെ ആത്മകഥ നമുക്ക് ആവേശം പകരുന്ന ഒരു പുസ്തകമാണ്. അതോടൊപ്പം "My Ecumenical Journey" എന്ന ബൃഹത്തായ ഇംഗ്ലീഷ് പുസ്തകവും. ജീവിതാന്ത്യം വരെയും ഒരു വിദ്യാർത്ഥിയായിരിക്കുന്നതെങ്ങനെ എന്ന് അദ്ദേഹം നമുക്ക് വെളിവാക്കിത്തരും. ഹോമറെ കണ്ടെത്തിയപ്പോൾ ചാപ്മാൻ എന്ന എഴുത്തുകാരനുണ്ടായ സന്തോഷത്തെപ്പറ്റി ജോൺ കീറ്റ്സ് പാടിയിട്ടുണ്ട്. അതുപോലെയാണ് ജീവിത സമസ്യകൾക്കുത്തരം തേടി ലോക ലൈബ്രറികളിലൂടെ വിജ്ഞാന കുതുകിയായ എം.എം. തോമസ് ഒഴുകിനടന്നത്. സഭയിലെ ഒരു പട്ടക്കാരനാകാൻ കഴിയാതിരുന്ന അദ്ദേഹം ലോക സഭകളുടെ പ്രസിഡന്റായപ്പോൾ അത് ഒരു കാവ്യ നീതിയുടെ സാക്ഷാത്കാരമായിരുന്നു. ഒന്നോർത്താൽ അദൃശ്യമായ ഒരു പ്രാപഞ്ചിക ശക്തിയുടെ ഓളങ്ങളിലൂടെയല്ലേ നമ്മുടെ യാത്ര?. നമുക്ക് അർഹതപ്പെട്ടത് ആർക്കും നിഷേധിക്കാനാവില്ല. കാലത്തിന്റെ തിരകളിലൊഴുകി നാം അവിടെയെത്തും. പഠനം ഒരു തപസ്യയാക്കി മാറ്റിയ ഡോ. എം.എം. തോമസ് യുവജനതയുടെ ആവേശമായിരുന്നു. തനിക്കുള്ളതെല്ലാം ആ സമ്പന്നതക്കുവേണ്ടി സംഭാവന നൽകിയിട്ടാണ് അദ്ദേഹം മണ്മറഞ്ഞത്. പെണ്ണമ്മ ഭവനം ഇന്നും പ്രഭാപൂരിതമായി നിലനിൽക്കുന്നതും അതുകൊണ്ടാണ്. ഡോ. ഏബ്രഹാം കരിക്കം

No comments:

Post a Comment