Thursday, 10 June 2021

യാത്രാപഥത്തിലെ താരകങ്ങൾ - പന്ത്രണ്ട് റവ. എം. എ തോമസ് ഒരു മഹാപ്രസ്ഥാനം ഒരു വ്യക്തിയുടെ നിഴലാണെന്ന് അമേരിക്കൻ തത്വ ചിന്തകനായ റാൽഫ് വാൾഡോ എമേഴ്സൺ പറഞ്ഞിട്ടുണ്ട്. ബാംഗ്ലൂർ വൈറ്റ് ഫീൽഡിലുള്ള എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ (ECC) റവ. എം. എ തോമസ് എന്ന ഒരു മഹാനായ പട്ടക്കാരന്റെ വിയർപ്പിന്റെ ഫലമാണ്. 1963 - ൽ ആരംഭിച്ച ഈ പ്രസ്ഥാനം ഏഷ്യയുടെ ബൗദ്ധിക മണ്ഡലത്തെ ഏറെ സ്വാധീനിച്ചിട്ടുള്ള ഒരു പഠന കേന്ദ്രമാണ്.1963 - ൽ 29 ഏക്കർ സ്ഥലം സ്വന്തമാക്കി ഒരു വലിയ സ്ഥാപനം അച്ചൻ കെട്ടിപ്പടുത്തു. അതി മനോഹരമായ കാമ്പസ്സിൽ ലളിതസുന്ദര നിർമ്മാണം. എം.എ കഴിഞ്ഞു നിൽക്കുന്ന കാലത്താണ് അവിടം ഞാൻ ആദ്യം സന്ദർശിക്കുന്നത്. പിന്നീട് കോഴിക്കോട് മനോരമയിൽ ജോലി ചെയ്യുമ്പോഴും ഒരിക്കൽ അവിടേക്കു പോയി. ആർക്കും പോയി താമസിച്ചു പഠിക്കാൻ അവസരമൊരുക്കുന്ന സെന്ററാന്നെന്നു എന്റെ വികാരിയായിരുന്ന സി.ഇ തോമസ് അച്ചനാണ് ആദ്യം എന്നോട് പറഞ്ഞത്. പിൽക്കാലത്തു നിരന്തരം അവിടേക്കു യാത്ര ചെയ്യേണ്ടി വന്നു എന്നതാണ് സത്യം. ആദ്യ യാത്രയിൽത്തന്നെ എം.എ തോമസ് അച്ചൻ എന്റെ മനം കവർന്നു. ഒരു ഗർവ്വുമില്ല. മഹൽ പ്രസ്ഥാനത്തിന്റെ സ്ഥാപകനാണെന്ന ഭാവമേയില്ല. വെറും ഒരു വിദ്യാർത്ഥി മാത്രമായിരുന്ന എന്നെ ഓഫീസിൽ വിളിച്ചിരുത്തി ദീർഘനേരം പലവിഷയങ്ങൾ സംസാരിച്ചു. മാർക്സിയൻ താത്വയികാവലോകനത്തിന്റെയും എക്യുമെനിസത്തിന്റെയും സരണികളിൽ കൂടിയാണ് അച്ചന്റെ മനസ്സ് സഞ്ചരിക്കുന്നത്. ഏതു സമയത്തും ECC യിലേക്ക് വരാമെന്നും പഠനങ്ങൾ തുടരാമെന്നും അദ്ദേഹം പറഞ്ഞു. വിശാലമായ ലൈബ്രറിയും ഹോസ്റ്റലുകളും ആഡിറ്റോറിയവും ക്വർട്ടേഴ്സുകളും എല്ലാമായി പരന്നുകിടക്കുന്ന സെന്റർ ഏഷ്യയിലെ എത്രയോ പഠന സമ്മേളനങ്ങൾക്കു വേദിയായിരിക്കുന്നു. വ്യവസ്ഥാപിത മാർഗ്ഗങ്ങളിൽ നിന്ന് ഉൾപ്രേരണയാൽ നമ്മൾ എപ്പോഴോ ആത്മസാഷാത്കാരത്തിന്റെ വഴി തേടിപ്പോകാനിടയാവുന്നു. അത് നാമറിയാതെ തന്നെ നമ്മെ ഉന്നതികളിലെത്തിക്കുന്നു. അതാണ് തന്റെ ജീവിതത്തിലും സംഭവിച്ചതെന്ന് എം.എ തോമസ് അച്ചൻ എന്നെ പഠിപ്പിച്ചു. മാർത്തോമ്മാ സഭയിലെ പട്ടത്വത്തിന്റെ സാധാരണ സരണിയിൽ നിന്നാണ് അദ്ദേഹം മാറി ഒഴുകിയത്. 1946 - ൽ സ്വിറ്റ്സർലണ്ടിൽ ആരംഭിച്ച ബൊസെ എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എക്യുമെനിക്കൽ പഠനരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു സ്ഥാപനമാണ്. ഏതാണ്ട് അതേ മോഡലിലാണ് എം.എ തോമസ് അച്ചൻ ഇ.സി.സി യും പടുത്തുയർത്തിയത്. 1987 ൽ ആറുമാസത്തെ അവധിയെടുത്ത് ബൊസെയിലെ ഗ്രാഡുവേറ്റ് സ്കൂളിൽ പോകാൻ എന്നെ പ്രേരിപ്പിച്ചത് ECC ആണെന്നതാണ് സത്യം. എന്റെ ജീവിതത്തെ പലരീതിയിലും മാറ്റിമറിച്ച ഒരു യാത്രയായിരുന്നു അത്. WCC യുടെ ഡയലോഗ് യൂണിറ്റിന്റെ സഹയാത്രികനായി ഞാൻ മാറിയത് അവിടെ വച്ചാണ്.അതിനു കാരണഭൂതനായത് അന്നത്തെ ഡയറക്ടറായിരുന്ന ശ്രീലങ്കക്കാരൻ ഡോ. വെസ്ലി അരിയരാജയും. ഏതാണ്ട് നാല്പതു രാജ്യങ്ങളിൽ നിന്നുള്ള അറുപത്തിനാല് വിദ്യാർത്ഥികളോടൊപ്പമുള്ള പഠനാനുഭവങ്ങൾ പുസ്തകത്താളുകളിൽ നിന്ന് നേടുന്ന വിജ്ഞാനത്തെപ്പോലെയാവില്ലല്ലൊ. ഡിഗ്രി എടുത്തു കഴിയുമ്പോൾ അവസാനിക്കുന്ന ഒരു പ്രക്രിയയല്ല വിദ്യാഭ്യാസം എന്ന് ഞാൻ പഠിച്ചത് ഇതുപോലെയുള്ള പഠന കേന്ദ്രങ്ങളിലൂടെയാണ്. അറിവിന്റെ അനന്തമായ സാദ്ധ്യതകൾ നമുക്ക് മുമ്പിൽ തുറന്നുകിട്ടുന്നു. താരതമ്യ സാഹിത്യത്തിൻറെ ചക്രവാളത്തിൽ ഒതുങ്ങിക്കിടന്ന എന്റെ ലോകം ക്രമേണ താരതമ്യ മത പഠനത്തിന്റെയും വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരസ്പരിക അവലോകനത്തിന്റെയും സീമകളിലേക്കു വ്യാപരിച്ചതു ഇത്തരം കേന്ദ്രങ്ങളിൽ വച്ചാണ്. കാലാകാലങ്ങളിൽ ECC ഡയറക്ടർമാരായി വന്നവരെല്ലാം എം.എ തോമസ് അച്ചൻ തെളിച്ച വഴിയേ തലമുറകളെ നയിച്ചുകൊണ്ടിരിക്കുന്നു. എം.ജെ ജോസഫ് അച്ചൻ ഡയറക്ടർ ആയിരുന്നപ്പോൾ ഞാൻ നിത്യസന്ദർശകനായിരുന്നു (അതു പിന്നീട് പറയാം.). ഏഷ്യൻ സ്റ്റഡി സെന്ററുകളുടെ നായകത്വവും ECC ക്കുണ്ട് എന്നുപറഞ്ഞാൽ തെറ്റില്ല. ഇപ്പോഴത്തെ ഡയറക്ടർ ചന്ദ്രക്കുന്നേൽ അച്ചനാണ് ഏഷ്യൻ കൂട്ടായ്മയായ അസിസ്കയുടെയും ജനറൽ സെക്രട്ടറി. ഡോ. ഏബ്രഹാം കരിക്കം

No comments:

Post a Comment